Smiley face

2012, നവംബർ 28, ബുധനാഴ്‌ച

കൊച്ചിയിലേക്കൊരു യാത്ര - മൂന്നാം ഭാഗം


മത്സ്യ  ചന്തയില്‍



5.30 നാണ് ബോട്ട് പുറപ്പെടുന്നത്. ഞങ്ങള്‍ 4.30ന് തന്നെ ഇവിടെ എത്തിയിരിക്കുന്നു. കുട്ടികള്‍ ബജി ആവശ്യപ്പെട്ടപ്പോള്‍ സുഹറ സര്‍ വാങ്ങാന്‍ അനുമതി നല്‍കി. റോഡിനപ്പുറം മീന്‍ വില്‍പ്പനക്കാരികളെ കണ്ടപ്പോള്‍ എനിയ്ക്ക് കൊഞ്ചിനെ കാണാനും പറ്റിയാല്‍ വാങ്ങണമെന്നും തോന്നി. ഞങ്ങള്‍ ഓരോ മീനുകളുടേയും പേരും വിലയും ചോദിച്ചു. ഞങ്ങള്‍ വാങ്ങുന്നവരേക്കാളുപരി സന്ദര്‍ശകര്‍ മാത്രമായിരുന്നു.

 ഫ്രെഷായ മീനുകള്‍ .   ചെമ്മീന്‍ തൂക്കിയല്ല വില്‍ക്കുന്നത്.   ഒരു പങ്കെന്നാണ് പറയുന്നത്. കപ്പല്‍ യാത്ര കഴിഞ്ഞ് വരുമ്പോള്‍ ഇവര്‍ ഇവിടുന്ന് പോയിരിക്കും. ഇപ്പോള്‍ വാങ്ങാമെന്ന് കരുതിയാല്‍ ഈ നാറ്റം യാത്രയിലുടനീളം ഞങ്ങളുടെ കൂടെയുണ്ടാകും. അപ്പോഴാണ് സീനിയര്‍ സൂപ്രണ്ട് പൊളിച്ച താറാവ് മാംസത്തെ കുറച്ച് പറയുന്നത്.   ഞങ്ങള്‍ അങ്ങോട്ട് നടന്നു . 

കാഴ്ച്ച മാത്രമേ നടക്കുന്നുള്ളൂ. വാങ്ങല്‍ നടക്കുന്നില്ല. ഇവിടെ പൊളിച്ച കോഴിയും താറാവും പ്ളാസ്റ്റിക് കവറുകളിലായി പായ്ക്ക് ചെയ്ത് വച്ചിരിക്കുന്നു.  രാത്രി ഞങ്ങല്‍ തിരികെ വരുമ്പോള്‍ കച്ചവടം തീര്‍ന്നിരിക്കുമെന്ന് അവര്‍ പറഞ്ഞു. കിലോയ്ക്ക് 60 രൂപ. ഓരോ  പാക്കറ്റിലും 2 കിലോ വീതം. നോക്കി നില്‍ക്കെ ആളുകളുടെ തിരക്ക് വര്‍ദ്ധിക്കുന്നു. പിന്നെ ആ തിരക്ക് ക്യൂ ആയി മാറുന്നു. ഞങ്ങളുടെ മത ചിന്ത പെട്ടെന്നുണര്‍ന്നു. അറുത്ത് രക്തം ഒഴുക്കി കളഞ്ഞ മാംസമേ കഴിക്കാവൂ. സൃഷ്ടി കര്‍ത്താവ് ആഹരിക്കാന്‍ അനുവദനീയമാക്കിയ ആഹാരത്തെ ആ സ്രഷ്ടാവിന്റെ നാമത്തില്‍ തന്നെ അറുക്കണം. അവര്‍ ആ രീതിയിലാണോ തയ്യാറാക്കിയിരിക്കുന്നത്. പെട്ടെന്ന് തീരുമാനമായി.  വേണ്ട.

ബോട്ടിനരികിലെത്തിയപ്പോള്‍ ഷിജാസ് ടിക്കറ്റ് നീട്ടുന്നു. ആരോ പറയുന്നു; “ബോട്ട് അഞ്ചിന് പുറപ്പെടും. ബോട്ടില്‍ കയറിയിരിക്കുക’’.ഞങ്ങള്‍ മൊബൈലില്‍ സമയം നോക്കി. 4.45. ബജി വാങ്ങാന്‍ പോയ കുട്ടികളെ കാണുന്നില്ല. വീണ്ടും പരിഭ്രാന്തി, അന്വേഷണം. ഞാനും നസിയയും അവരെത്തേടി യാത്ര തുടങ്ങിയപ്പോള്‍ ആശ്വാസത്തിനായി ഷാജിച്ചേട്ടനും കൂടെ ക്കൂടി. ഞങ്ങള്‍ ജെട്ടിയിലേയ്ക്ക് വന്ന റോഡിന് സമാന്തരമായുളള മറ്റൊരു റോഡിലൂടെ എതിര്‍ദിശയിലേക്ക് നടന്നു. ഇടവും വലവും നോക്കി നടന്നപ്പോള്‍ ഞാന്‍ ചിന്തിച്ചു; ഈ ബോട്ട് യാത്ര എനിയ്ക്ക് വിധിച്ചിട്ടില്ല. അവരെത്തേടി മടങ്ങുമ്പോള്‍ ഞങ്ങളെ ക്കൂടാതെ ബോട്ട് പുറപ്പെടും.

 നടന്ന്, നടന്ന് ആദ്യം ബസില്‍ നിന്നിറങ്ങിയ റോഡിലെത്തിച്ചേര്‍ന്നു. നസിയ ഇടയ്ക്കിടെ പറയുന്നുണ്ട്;  അവര്‍ ഇപ്പോള്‍ ബോട്ടില്‍ എത്തിയിട്ടുണ്ടാവും. ജെട്ടിയ്ക്കടുത്തെതതിയപ്പോള്‍ ഒരു ഫോണ്‍ കോള്‍ ; സുഹറ സാറിന്റെ .‘അവര്‍ എത്തി'. ഞങ്ങളുടെ ഓട്ടം കണ്ട് വഴിയിലാരോ വിളിച്ച് പറഞ്ഞു; ‘ബോട്ട് 5.30 ന് ആണ്'.

അങ്ങനെ അവസാനത്തെ ആളുകളായി ഞങ്ങളും ബോട്ടില്‍ കയറി.മുകള്‍ നിലയിലായിരുന്നു ഞങ്ങളുടെ ഗ്രൂപ്പ്. ഒരു വേദിയിലെത്തിയാല്‍ മുന്‍വശം ഒഴിച്ചിട്ട് പിറകിലെ സീറ്റ് പിടിക്കുക എന്ന നയം ഇവിടേയും പാലിച്ചിരുന്നു. ഞങ്ങളേയും കാത്ത് മുന്‍ വശത്തെ ഒരു നിര സീറ്റ് ഒഴിഞ്ഞ് കിടന്നിരുന്നു. ഞാന്‍ കുട്ടികളോട് ഒരു നോട്ടത്തിലൂടെ എന്റെ ദേഷ്യം അിറയിച്ചപ്പോള്‍ അവര്‍ ബജി വച്ചു നീട്ടി. ഇനി വാക്കുകള്‍ വേണ്ട. ഇടത് സൈഡില്‍ തൊടുപുഴക്കാരും, വലത് സൈഡില്‍ തിരുവനന്തപുരംകാരുമായിരുന്നു ഇരുന്നത്. ഞങ്ങള്‍ക്ക് തിരുവനന്തപുരം കാരുടെ മുന്‍സീറ്റിലാണ് ഇരിപ്പിടം ലഭിച്ചത്. ഏകദേശം നൂറോളം ആളുകള്‍ ഞങ്ങളുടെ ഫ്ളോറിലുണ്ടായിരുന്നു.
                   
സാഗര റാണിയില്‍

ബോട്ടില്‍ വച്ച് ഞങ്ങളോടൊപ്പം ചേര്‍ന്ന യാത്രാംഗങ്ങളായിരുന്നു; ഷൈനും ഫാമിലിയും. അവിവാഹിതനായ പയ്യന്‍ എന്ന് ഞാന്‍ ധരിച്ചിരുന്ന ആ ചെറുപയ്യന്‍ ഇരട്ടക്കുട്ടികളുടെ അച്ഛനും ഒരു ഭാര്യയുടെ ഭര്‍ത്താവുമാണെന്ന അറിവ് എനിയ്ക്ക് പുത്തനായിരുന്നു. അത് പോലെ വിജേഷിന്റെ കൂടെ വളരെ നേരമായി കൂട്ട് കൂടി  നടന്ന പയ്യന്‍ എന്റെ മകനാണെന്ന അറിവും പലര്‍ക്കും പുതുമയുള്ളതായിരുന്നു. ഓഫീസുകളിലെ തിരക്കുകളില്‍ പരസ്പരം അറിയാനുള്ള അവസരങ്ങള്‍ കുറവാണ്. അതിനെ മാറ്റി മറിക്കുന്നതാണ് ഇത്തരത്തിലുള്ള യാത്രകള്‍ .

ബോട്ടിന്റെ മുന്‍വശത്തായി സ്റേജ് പെര്‍ഫോമേഴ്സിന് വേണ്ടി സ്ഥലം ഒഴിച്ചിട്ടുണ്ടായിരുന്നു. എങ്കിലും സ്റേജിന്റെ ഇരുസൈഡുകളിലും കസേരകള്‍ ഉണ്ടായിരുന്നു. മുന്‍വശത്ത് മ്യൂസിക് സിസ്റവും സ്റാന്റും ,മൈക്കും എല്ലാം സെറ്റ് ചെയ്തിട്ടുണ്ട്. സ്റാന്‍ഡില്‍ ഒരു ബുക്ക് കിടന്നത് ഞാന്‍ മറിച്ച് നോക്കി. ഊഹിച്ചത് പോലെ പാട്ടുകളുടെ ശേഖരമായിരുന്നു അത്. വ്യത്യസ്ത താല്‍പ്പര്യക്കാരുടെ ആവശ്യാര്‍ത്ഥം ഗായകര്‍ എഴുതി വച്ചിട്ടുള്ളതാവാം ആ ഗാനങ്ങള്‍ .

തിരുവനന്തപുരംകാരും, തൊടുപുഴക്കാരും സ്റേജില്‍ വന്ന് നിന്ന് വേദിയിലിരിക്കുന്നവരുടെ ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു.   കൃത്യം 5.30 ന് തന്നെ ബോട്ട്, യാത്രയ്ക്കൊരുങ്ങി. ടൂറിസ്റ് ഗൈഡും അതിലുപരി ഗായകനുമായ ശ്രീ. അഫ്സല്‍ മൈക്ക് കയ്യിലെടുത്ത് ആകമാനം ഒന്ന് വീക്ഷിച്ച് വിവരണം ആരംഭിച്ചു.  

അതിനിടയില്‍ ഞങ്ങള്‍ക്ക് ചായയും പലഹാരങ്ങളുമായി സപ്ളയര്‍ എത്തി. നല്ല ഏലയ്ക്കാ ചായ, ഉഴുന്ന് വട, കേക്ക്, ബബ്ളൂ  എന്നിവയായിരുന്നു വിഭവങ്ങള്‍ .

എല്ലാം ആസ്വദിക്കണമെങ്കില്‍ അത്യന്താപേക്ഷിതമായി നമുക്ക് വേണ്ടത് ജീവനാണെന്ന മുന്നറിയിപ്പോടെ ഗൈഡ്,എല്ലാവരോടും ലൈഫ് ജാക്കറ്റ് ധരിക്കാന്‍ ആവശ്യപ്പെട്ടു. ജീവനില്‍ കൊതിയുള്ളവരും,നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ കൃത്യതയുള്ളവരും ലൈഫ് ജാക്കറ്റ് എടുത്തണിഞ്ഞു.   

ചിലര്‍ അത് ധരിച്ചതിന് ശേഷം അസ്വസ്ഥതയോടെ ഊരിമാറ്റി. ഞാന്‍ മിക്കപ്പോഴും ശുഭാപ്തി വിശ്വാസക്കാരിയാണ്. വീട്ടില്‍ തിരിച്ചെത്തും എന്ന ഉറപ്പില്‍ ലൈഫ് ജാക്കറ്റിനെ അവഗണിച്ചു. എല്ലാവരും ധരിക്കുന്നുണ്ടോ എന്നറിയാന്‍ പിറകിലേയ്ക്ക് തിരിഞ്ഞ് നോക്കിയപ്പോള്‍ കുമാരി അനിതയുടെ ആംഗ്യവിക്ഷേപങ്ങളിലൂടെ  ‘ഞാല്‍ കടലില്‍ വീണ് ചത്താലും ഇത് ധരിക്കില്ല. ടൈറ്റാനിക്കിന്റെ കാലത്തെങ്ങോ നിര്‍മ്മിച്ചതാണിത്. അത്രയ്ക്ക് അഴുക്കുണ്ടതില്..' ഏന്ന് പറയുന്നതായി ഞാന്‍ ഊഹിച്ചു. ഊഹത്തില്‍ ഞാന്‍ .....

പേരറിയാത്ത പലഹാരം.


നദിയും, കായലും, കടലും സംഗമിക്കുന്നു.

ബോട്ട് കായല്‍ പരപ്പിലൂടെ തെന്നി നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ഇരുവശങ്ങളിലുമായി കൊച്ചി നഗര സൌധങ്ങള്‍ കൂട്ടം കൂടി ഒഴുകി മാറിക്കൊണ്ടിരുന്നു.   ഇടയ്ക്കിടെ കാണുന്ന പച്ചത്തുരുത്തുകള്‍ ചൂണ്ടി ശ്രീ അഫ്സല്‍ വിവരണം തുടര്‍ന്നു കൊണ്ടേയിരുന്നു. 9 ദ്വീപുകളുടെ ഒരു സമുച്ചയമാണ് കൊച്ചി. 3.5 കിലോമീറ്ററോളം പശ്ചിമകൊച്ചി എന്നാണ് അിറയപ്പെടുന്നത്. ചില സോണുകളെ പൈതൃക മേഖലയായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. 100 വര്‍ഷം പഴക്കമുള്ള പൈതൃക സമ്പത്തുക്കളെ പൊളിച്ച് മാറ്റരുതെന്ന് സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്. 

ചിലഭാഗങ്ങളില്‍ കായല്‍ പരപ്പിന് മീതെ മണല്‍ കൂന കൂട്ടിയിട്ടിരിക്കുന്നു. മണ്ണ് മാന്തിക്കപ്പല്‍ ഉപയോഗിച്ച് കടലിന്റെ ആഴം കൂട്ടാനുള്ള ശ്രമത്തില്‍ ഉണ്ടായതാണ് ഇത്. ഈ മണല്‍ മറ്റ് കപ്പലുകള്‍ വന്ന് ആഴക്കടലിലേയ്ക്ക് കൊണ്ട് പൊയ്ക്കൊള്ളും. ഒരു തിരുവനന്തപുരം പയ്യന്‍ ആ മണല്‍ കൂനയെ ചൂണ്ടി വീണ്ടും അതെന്താണെന്ന് ചോദിച്ചപ്പോള്‍ അഫ്സല്‍ അസ്വസ്ഥത വെളിപ്പെടുത്തി.‘പറയുമ്പോള്‍ ശ്രദ്ധിക്കുക. നിങ്ങള്‍ മറ്റ് വല്ലതും ശ്രദ്ധിച്ചിരിക്കരുത്'. രണ്ടാമതൊരു സംശയം ചോദിക്കാനുള്ള അവസരം ഈ 250 രൂപ ടിക്കറ്റിനില്ലെന്ന തിരിച്ചറിവില്‍ എന്റെ മനസ്സ് അസ്വസ്ഥതപ്പെട്ടു.

അഫ്സല്‍ ഇത്തിരി കൂടുന്നൂട്ടൊ.. ..

കൊച്ചിയുടെ ഒരു പ്രത്യേകതയാണ് നദിയും കായലും, കടലും ഒന്നിച്ചുചേരുന്നുവെന്നത്. അത് ഏതൊക്കെയാണെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ , സൂപ്രണ്ട് ഇല്ല്യാസ് സര്‍ ‘അത് ഒന്നു കൂടി പറയൂ' എന്ന് ആവശ്യപ്പെട്ടു. അപ്പോള്‍ ടൂര്‍ ഓപ്പറേറ്റര്‍ , ‘ഹൊ എന്റ മാഷേ ഈ ഫ്രണ്ടില്‍ വന്നിരിക്കൂ' എന്ന് നീരസപ്പെട്ടു. ഞാനും രണ്ടാമതതൊന്നു കൂടി കേള്‍ണമെന്ന് ആഗ്രഹിച്ചിരുന്നു. എനിയ്ക്ക് കിട്ടാനുള്ളത് സൂപ്രണ്ടിന് കിട്ടി. എനിയ്ക്കത് അത്ര പിടിച്ചില്ല. സാറിന്റെ സംശയം സന്ദര്‍ഭോചിതമായിരുന്നു. ഭരണഘടനയില്‍ എത്രയോതരം സ്വാതന്ത്യ്രത്തെ ക്കുറിച്ച് പറയുന്നു. ഇത് വെറുമൊരു സംശയം. അഫ്സലേ.. നീയിത്തിരി കൂടുന്നുണ്ട് കേട്ടോ.

ഗൈഡ് മറുപടി പറഞ്ഞെങ്കിലും, സൂപ്രണ്ട് ചിരിച്ചുകൊണ്ട് സന്ദര്‍ഭത്തിന് ലാഘവം വരുത്തിയെങ്കിലും എനിയ്ക്കത്ര ലാഘവമൊന്നും തോന്നിയില്ല. ടിക്കറ്റിന്റെ മൂല്യം കാഴ്ച്ച കൊണ്ട് മാത്രമല്ല നേടാനുള്ളത്. യാത്രികരുടെ ന്യായമായ സംശയം നല്ല രീതിയില്‍ ദൂരീകരിക്കാനുള്ള കടമ ഗൈഡിനുണ്ട്.  പിന്നെ സംഘബലവും ആയുധ ബലവുമുള്ളവരോടേ യുദ്ധം ചെയ്യാവൂ എന്ന തത്ത്വം മാനിച്ച് ഞാന്‍ പിന്നണിയില്‍ ആളെക്കൂട്ടുന്നില്ല..

പല തരത്തിലുള്ള ഗ്രൂപ്പുകളെ നയിക്കുമ്പോള്‍ ഗൈഡുകളെ കുഴയ്ക്കാനുള്ള ചോദ്യം വക്രബുദ്ധികള്‍ ചോദിച്ചിട്ടുണ്ടാവാം. ചൂടുവെള്ളത്തില്‍ വീണ പൂച്ച പച്ച വെള്ളം കണ്ടാലും പേടിക്കണോ. അത് കൊണ്ടാവാം ഈ അഫ്സലും സ്വയം പ്രതിരോധം സൃഷ്ടിച്ച് നില്‍ക്കുന്നത്. ‘കൊച്ചി കണ്ടവന് അച്ചി വേണ്ടെന്ന് പറയുന്നത് ശരിയാണോ?!’. എന്ന തിരുവനന്തപുരം പയ്യന്റെ ചോദ്യത്തിന് ഉടന്‍ വന്നു മറുപടി.‘ സ്വന്തം അച്ചിയോട് കൂറില്ലാത്തവന് കൊച്ചിയല്ല എവിടെപ്പോയാലും അച്ചിയെ വേണ്ടെന്ന് തേന്നും. എന്റെ മോനേ ഇത് പോലെ എത്ര ചോദ്യം ഞാന്‍ കേട്ടിരിക്കുന്നു'. ഊഹം ശരി തന്നെ. ചൂടുവെള്ളത്തില്‍ വീണിട്ടുണ്ട്. അതാണ് ഇത്ര പ്രതിരോധം.  എന്റെ കൊച്ചി ആരേയും വഴി പിഴപ്പിക്കില്ലെന്ന ദാര്‍ഢ്യം അദ്ദേഹത്തിന് സ്വന്തം നാടിലുള്ള അഭിമാനം വിളിച്ചോതുന്നു.

അങ്ങനെ മൂന്ന് ജലമാര്‍ഗ്ഗങ്ങള്‍ സംഗമിക്കുന്നിടമാണ് കൊച്ചി. പെരിയാര്‍ നദിയും, വേമ്പനാട്ട് കായലും, അറബിക്കടലും. ശ്രീ. അഫ്സല്‍ വലത് ഭാഗത്തേയ്ക്ക് ചൂണ്ടി ഒരു ചെറു പച്ചത്തുരുത്ത് ചൂണ്ടി പറഞ്ഞു; അതാണ് കൊച്ചിയിലെ ഏറ്റവും ചെറിയ ദ്വീപ്, ഗുണ്ടു ഐലന്‍ഡ്. ആള്‍പ്പാര്‍പ്പില്ല എന്നതാണ് ആ ദ്വീപിന്റെ പ്രത്യേകത. ഇടത് വെല്ലിംഗ്ടണ്‍ ഐലന്റ്. ബ്രിട്ടീഷുകാരാല്‍ നിര്‍മ്മിതമാണ്. ഇന്‍ഡ്യയിലെ തന്നെ ഏക മനുഷ്യ നിര്‍മ്മിത ദ്വീപാണിത്. കുറച്ച് ദൂരം കൂടി മുന്നോട്ട് വന്നപ്പോള്‍ വലത് ഭാഗത്തായി വല്ലാര്‍പാടം ഐലന്‍ഡ് കണ്ടു.
                         
 ഇടതി ഭാഗത്തായി ആസ്പിന്‍വാള്‍ എന്ന ബില്‍ഡിംഗ് കണ്ടു. പൈതൃക മേഖലകളായി പ്രഖ്യാപിച്ചിരിക്കുന്നവയാണ് 450 വര്‍ഷം പഴക്കമുള്ള സിനഗോഗുകള്‍, മ്യൂസിയം, ഡച്ച് സെമിത്തേരികള്‍ എന്നിവയൊക്കെ. ഏ.ഡി.507 ല്‍ നിര്‍മ്മിച്ച സെന്റ് ഫ്രാന്‍സിസ്ക്കോ ചര്‍ച്ചിലാണ് പോര്‍ച്ചുഗീസ് നാവികനായിരുന്ന വാസ്കോഡിഗാമയുടെ ഭൌതീക ശരീരം അടക്കം ചെയ്തിരുന്നത്. 14 വര്‍ഷങ്ങള്‍ക്ക് ശേഷം ഭൌതികാവിശിഷ്ടം അദ്ദേഹത്തിന്റെ മകന്‍ സ്വന്തം നാട്ടിലേയ്ക്ക് കൊണ്ടുപോയി. വലത് ഭാഗതതായി വൈപ്പിന്‍ ദ്വീപ് കാണപ്പെട്ടു. ജനനിബിഢമായ ദ്വീപാണത്. ഇടത് ഭാഗത്തായി ചൈനക്കാരുടെ സംഭാവനയായ ചീനവലകളുടെ ഒരു നിര തന്നെ കാണപ്പെട്ടു.

ജീവന്‍ രക്ഷാ സംവിധാന്‍

ടൂര്‍ ഗൈഡ് ഇടയ്ക്ക് കാഴ്ച്ചകളുടെ വിവരണത്തില്‍ നിന്ന് തെന്നി നീങ്ങി, നമ്മുടെ ജീവന്‍ രക്ഷിക്കാനായി ബോട്ടില്‍ എന്തൊക്കെ സംവിധാനങ്ങളുണ്ടെന്ന് ഒരു വിവരണം നല്‍കി. ലൈഫ് ജാക്കറ്റിന് ഏകദേശം 90 കിലോ ഭാരം ജലത്തില്‍ ഉയര്‍ത്തി പിടിക്കാനാവും.അത് ദേഹത്ത് ധരിക്കാവുന്നതാണ്.  അത് കൂടാതെ ബോട്ടിന്റെ ഇരുസൈഡുകളിലുമായി ടയര്‍ ട്യൂബിന്റെ ആകൃതിയില്‍ ചുവപ്പ് കളറില്‍ കെട്ടി ഞാത്തിയിട്ടിരിക്കുന്നതാണ് ലൈഫ് ബോയ്. അതിന്റെ സഹായത്തോടെ നമുക്ക് ജലോപരിതലത്തില്‍ പൊങ്ങി കിടക്കാനാവും. 

ഇനി ബോട്ടിന്റെ എഞ്ചിന് എന്തെങ്കിലും സംഭവിച്ചാല്‍ എക്സ്ട്രാ  എഞ്ചിന്‍ ബോട്ടില്‍ സൂക്ഷിച്ചിട്ടുണ്ട്. തീ പിടുത്തമുണ്ടായാല്‍ തീ അണയ്ക്കുന്നതിന് കാര്‍ബണ്‍ഡൈ ഓക്സൈഡ് നിറച്ച സിലിണ്ടറുകളും രക്ഷാസംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചുരുക്കത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചാല്‍ പോലും രക്ഷയില്ലെന്ന് സാരം. ശ്.. ശ്.. ഒന്ന് തിരിഞ്ഞ് നോക്ക് ശുഭാപ്തി വിശ്വാസക്കാരാ.. ..ഇത് ദൈവത്തിന്റെ വാക്കല്ല; കേരളാ ടൂറിസം വകുപ്പിന്റേത് മാത്രം. കടലിന്റെ നടുക്ക് വച്ച് ഈ അഫ്സല്‍ വേണ്ടാത്തതോരോന്നും ഓര്‍മിപ്പിക്കുന്നു.

എന്റെ മനസ്സ് പറഞ്ഞത് അഫ്സല്‍ കേട്ടെന്ന് തോന്നുന്നു. അദ്ദേഹം പറയുന്നു; ‘ഒരു യാത്ര പോകുമ്പോള്‍ മസില്‍ പിടിച്ചിരിക്കണ്ട, അല്‍പ്പം ആട്ടവും പാട്ടുമൊക്കെയാവാം. എങ്കിലേ യാത്ര ആസ്വാദ്യകരമാവൂ'. ആദ്യമായി മനോഹര ഗാനം കാഴ്ച്ച വച്ചത് ശ്രീ.അഫ്സല്‍ തന്നെയായിരുന്നു. ‘ഓണവില്ലിന്‍ തമ്പുരു മീട്ടും ബോട്ടാണീ ബോട്ട്..' അദ്ദേഹം നല്ലൊരു ഗായകനാണെന്ന് വ്യക്തമായി. പിന്നിട് മ്യൂസിക് പ്ളേയറില്‍ നിന്ന് വീഴുന്ന ഗാനങ്ങളുടെ താളമേളങ്ങള്‍ക്കനുസൃതമായി തിരുവനന്തപുരംകാരുടെ നൃത്ത ചുവടുകളേറ്റ് ബോട്ട് അറബിക്കടലിന്റെ വിരിമാറില്‍ ചാഞ്ചാടി. ചിലര്‍ക്കൊക്കെ ചവിട്ടു നാടകങ്ങളുടെ ചുവടുകളായിരുന്നു.

തൊടുപുഴയുടെ അഭിമാനമായി മാറിയ മാസ്റര്‍ നസീമിന്റെ പാട്ട് ത്ധടുലമായ കയ്യടികളോടേ വേദിയേറ്റ് വാങ്ങി. അവന്‍ മിടുക്കനാണെന്ന് ഗാനത്തിന്റെ തിരഞ്ഞെടുക്കലില്‍ തന്നെ മനസ്സിലാകുന്നതാണ്. കാരണം സംഗതി പോയോ ഇല്ലയോ എന്നത് ആര്‍ക്കും മനസ്സിലാകില്ല. ഭാഷയ്ക്ക് തനിമയില്ലാത്തത് കൊണ്ട് വരികളുടെ അര്‍ത്ഥം  ആരും കണ്ടുപിടിക്കില്ല.; അറബി, കന്നട, തെലുങ്ക് സമ്മിശ്രം. അറബി നരാ.. ..പക്ഷേ കേട്ടിരിക്കാന്‍ ഇമ്പമുള്ളതായിരുന്നു. ശ്രീമതി കബീലയുടെ മകള്‍ മുത്തശ്ശിയോടൊപ്പമായിരുന്നു സ്റേജില്‍ ഗാനമവതരിപ്പിച്ചത്.

സന്ധ്യ മയങ്ങിയ നേരത്തെ പുറം കാഴ്ച്ചകള്‍ വളരെ മനോഹരമായിരുന്നു. കൂട്ടത്തോടെ കടലില്‍ നിന്ന് പറന്നുയരുന്ന കടല്‍ പക്ഷികള്‍. അകലെ തീരത്ത് ബള്‍ബുകളാല്‍ കൊരുത്ത മഞ്ഞയും, വെള്ളയും കലര്‍ന്ന വര്‍ണ്ണ മാലകള്‍ അറ്റമില്ലാതെ നീളുന്നു.  

പ്രപഞ്ച സ്രഷ്ടാവിന്റെ മുന്നില്‍ പ്രണമിച്ച്.. ..

 ടൂറിസത്തിന്റെ മറ്റൊരു ഗായകന്‍ കൂടിയുണ്ടായിരുന്നു ബോട്ടില്‍ ; ശ്രീ. മനോജ്. അദ്ദേഹവും നല്ലൊരു പാട്ട് കാഴ്ച്ച വച്ചു. തൊടുപുഴയുടെ പാട്ട് കേട്ടപ്പോള്‍ അഫ്സല്‍ തിരുവനന്തപുരത്തേയും പാട്ടിനായി സ്റേജിലേയ്ക്ക് ക്ഷണിച്ചു.‘തിരുവനന്തപുരത്തിന് മാനം വേണമെങ്കില്‍ തിരുവനന്തപുരംകാര്‍ കൂടെ പാടണ' മെന്ന വാചകക്കസര്‍ത്തോടെ ഒരു ചുറുചുറുക്കന്‍ പയ്യന്‍ സ്റേജില്‍ വന്ന് പാട്ട് പുസ്തകത്തിന്റെ താള് മറിച്ച്,മറിച്ച് പരിഭ്രമിച്ച് പാട്ട് കാണാതെ, അഫ്സലിനെക്കൊണ്ട് തേടിപിടിപ്പിച്ച് എങ്ങനെയോ കോറസായി നാല് വരി പാടി. പാട്ട് പാടല്‍ അത്ര ഈസിക്കാര്യമല്ലെന്ന് അഫ്സല്‍ പയ്യനെ ബോധ്യമാക്കി. എങ്കിലും ആ പയ്യന്‍ സ്വന്തം നാടിന്റെ അഭിമാനം കാക്കാന്‍ വേണ്ടി പാടി മിടുക്ക് തെളിയിച്ചു. പയ്യന്‍മാരുടെ സ്റേജിലുള്ള ആടിത്തിമിര്‍ക്കലിനിടയില്‍ അന്യരാജ്യത്തേയ്ക്കുള്ള നുഴഞ്ഞു കയറ്റക്കാരെ പോലെ വിജേഷും, ഷിജാസും,സീനിയര്‍ സൂപ്രണ്ടും സ്റ്റേ ജിലെത്തി പയ്യന്‍മാരുടെ എനര്‍ജി കട്ടെടുത്തു.


ഞാന്‍ ഇതിനിടയില്‍ സൂര്യന്‍ ആകാശച്ചെരിവിലേയ്ക്ക് താഴ്ന്നിറങ്ങുന്നത് കാണാന്‍  ബോട്ടിന്റെ മുന്‍വാതില്‍ തുറന്ന് പുറത്തെത്തി.പുറത്ത് നാലഞ്ച് പേരുണ്ടായിരുന്നു. ബോട്ട് പിന്നിലേക്ക് തള്ളി വിടുന്ന ജലത്തിന്റെ ചിന്നിച്ചിതറല്‍ നോക്കി അല്‍പ്പനേരം ഞാന്‍ എന്നെ തന്നെ മറന്നു. അനന്തമായ കായല്‍പ്പരപ്പിലേയ്ക്കെത്തിയ നോട്ടം എന്നെ ഒരു നിസ്സഹായാവസ്ഥ യിലേയ്ക്ക്  എത്തിച്ചു.   ഞാന്‍ ഒരു ശൂന്യമനസ്ക്കയായിത്തീര്‍ന്നു. മനുഷ്യന്‍ എത്ര നിസ്സാരന്‍. എന്റെ അഹം ആഴക്കടലിലെവിടെയോ വീണുപോയി. പ്രപഞ്ച സ്രഷ്ടാവിന്റെ മുന്നില്‍ പ്രണമിച്ച് ഞാന്‍ നിന്നു. 

പരിശുദ്ധമായ ഈ നിശബ്ദതയില്‍ എന്തൊക്കെയോ പരിവര്‍ത്തനങ്ങള്‍ എന്നില്‍ നടന്നുവോ?!.ദൂരെ ആകാശവും കടലും ഒന്നായിച്ചേര്‍ന്നിരിക്കുന്നു. നോക്കി നില്‍ക്കെ ചുവന്നു തുടുത്ത ആ ഗോളം താണുപൊയ്ക്കൊണ്ടിരുന്നു. എത്ര പെട്ടെന്നാണ് അത് പൂര്‍ണ്ണമായും മറഞ്ഞത്. എന്തോ എനിയ്ക്ക്  നഷ്ടപ്പെട്ടത്പോലെ. ഞാന്‍ ഈ ദിവസം ഏറ്റവും ആനന്ദകരമായി അനുഭവിച്ചറിഞ്ഞ മുഹൂര്‍ത്തം. അല്‍പ്പം മുമ്പ് ഞാന്‍ ഇഷ്ടപ്പെട്ട ശബ്ദ കോലാഹലങ്ങള്‍ വാതിലിനിപ്പുറത്തേയ്ക്ക് കടന്ന് വരാന്‍ ഞാന്‍ ഇഷ്ടപ്പെട്ടില്ല. ഞാനും കടലുമായി അങ്ങനെ സംവാദിച്ചുകൊണ്ടേയിരിക്കുക. പക്ഷേ.. 6.30 ന് ഒരു മണിക്കൂര്‍ നീണ്ട പടിഞ്ഞാറേയ്ക്കുള്ള യാത്ര അവസാനിപ്പിച്ച് ബോട്ട് തിരിഞ്ഞു.

ഞാന്‍ തിരികെ അകത്ത് വന്നപ്പോള്‍ ബോട്ടിന്റെ സ്റിയറിംഗില്‍ പിടിച്ചുനിന്ന് ഫോട്ടോ എടുത്തുവെന്ന അവകാശവാദവുമായി സുഹറ സര്‍ .‘ഓഹോ എങ്കില്‍ പിന്നെന്ത് കൊണ്ട് ഈ അറബിക്കടലിന്റെ വിരിമാറില്‍ കുറച്ച് നിമിഷത്തേയ്ക്ക്  ഈ സാഗര്‍ റാണിയുടെ സാരഥി ഞാന്‍ ആയിക്കൂടാ'. ഞാനും ചെന്നു ഡ്രൈവറുടെ ക്യാബിനിലേയ്ക്ക്. ഡ്രൈവര്‍ സന്തോഷപുരസ്സരം സ്റിയറിംഗ് കയ്യിലേയ്ക്ക് തന്നു.   കാരണം കടലില്‍ മറ്റ് വാഹനങ്ങളൊന്നും തന്നെയില്ലല്ലോ ഇടിച്ച് തകരാന്‍. കടല്‍ ജീവികളൊന്നും ആക്സിഡന്റ് ക്ളെയിമിനായി കേസ് ഫയല്‍ ചെയ്യുമെന്ന പേടിയും വേണ്ട. അങ്ങനെ ഞാന്‍ ബോട്ടിനെ നിയന്ത്രിക്കുന്ന മഹത്തായ ദൃശ്യം ടോണി സര്‍ ക്യാമറയില്‍ പകര്‍ത്തി.

ടീം സ്പിരിറ്റ്

തിരികെ സീറ്റിലെത്തിയപ്പോള്‍ അനൌണ്‍സ്മെന്റ് മുഴങ്ങി; ഇനി നമുക്കൊരു ഡാന്‍സ് കാണാം. ലൈറ്റ് ഓഫായി.മ്യൂസിക് പ്ളേയര്‍ സിസ്റവും അഫ്സലും തിരശ്ശീലയ്ക്ക് പിന്നിലായി. തിരശ്ശീലയില്‍ വര്‍ണ്ണ പ്രകാശങ്ങള്‍ ചിന്നിച്ചിതറി വട്ടംകറങ്ങിക്കൊണ്ടിരുന്നു. എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്നു.അതാ.. മഞ്ഞ സില്‍ക്ക് ടോപ്പ് ധരിച്ച് ( പാന്റുണ്ടെന്ന് ഊഹിച്ചോണം. എപ്പോഴും എല്ലാം എനിയ്ക്ക് പറയാന്‍ കഴിഞ്ഞെന്ന് വരില്ല. നിങ്ങളും ഊഹത്തില്‍ പ്രഗല്‍ഭരാവണം.) രണ്ട് നെടുംകാട്ടന്‍പയ്യന്‍മാര്‍ , താഴത്തെ ഫ്ളോറില്‍ നിന്ന് വേദിയുടെ മദ്ധ്യത്തിലൂടെ സ്റേജിലേയ്ക്ക് കയറിവരുന്നു.  

  ഹിന്ദിഗാനം. ചെകിടടുപ്പന്‍ സംഗീതം. ദ്രുതതാളങ്ങള്‍. നല്ല നൃത്തം കാഴ്ച്ച വച്ച് ആ ഡാന്‍സേഴ്സ് കാണികളുടെ മദ്ധ്യത്തിലൂടെ കോണിപ്പടിയിറങ്ങി താഴത്തെ ഫ്ളോറിലേയ്ക്ക് പോയി.      
തിരുവനന്തപരംകാരായിരുന്നു ഇത്രയും നേരം സ്റേജില്‍ ആടിത്തിമിര്‍ത്തത്. ശ്രീ.അഫ്സല്‍ തൊടുപുഴക്കാരെ വെല്ലുവിളിച്ചു; “ ഇനി തൊടുപുഴക്കാര്‍ സ്റേജില്‍ വരണം.പാടണം. പാടാന്‍ അറിയില്ലാത്തവര്‍ ആടണം. ആടാന്‍ അറിയില്ലാത്തവര്‍ താളമിടണം’’. തൊടുപുഴയെ പ്രതിനിധീകരിച്ച് സൂപ്രണ്ട് ഇല്ല്യാസ് സര്‍ മൈക്ക് വാങ്ങി ബഹുത് അച്ഛാ.. ഒരുകൂകല്‍ പാസ്സാക്കി. കൂകലിന് അകമ്പടിയായി ഒരു അട്ടഹാസവും. എന്നിട്ട് വെല്ലുവിളി ഏറ്റെടുത്തതായി പ്രഖ്യാപിച്ചു. തൊടുപുഴക്കാര്‍ വെല്ലുവിളി ഒരു ടീം സ്പിരിറ്റോടെ ഏറ്റെടുത്ത് സ്റേജില്‍ കയറി. ഞങ്ങള്‍ പാടി, ആടി, താളമടിച്ചു. എല്ലാവരും ഒന്നിനൊന്ന് മെച്ചം. ഞങ്ങളുടെ ടീം സ്പിരിറ്റ് കണ്ടതോടെ തിരുവനന്തപുരം കാരും സ്റേജില്‍ എത്തി ഞങ്ങളോടൊന്നിച്ചു.

ആ സൌഹൃദ നൃത്തത്തിന് ശേഷം ഇല്ല്യാസ് സര്‍ മൈക്കിലൂടെ തന്റെ രണ്ട് അഭിപ്രായങ്ങള്‍ പാസ്സാക്കി. 250 രൂപ മുടക്കിയ ഒരു ടിക്കറ്റിന് വൈകുന്നേരം ഒരു ചായകൂടി ആകാമായിരുന്നു. പിന്നെ സ്ത്രീകളുടെ നൃത്തം കൂടി ഉള്‍പ്പെടുത്തണമായിരുന്നു. രണ്ടും ന്യായമായിരുന്നു. എല്ലാവരും നൃത്തം ആടി ക്ഷീണിച്ചപ്പോള്‍ ഒരു ചായകൂടി കിട്ടിയിരുന്നെങ്കില്‍ എന്നാശിച്ചിരുന്നു. പിന്നെ സ്ത്രീകളുടെ നൃത്തം തരുന്ന നയനാന്ദസുഖം പുരുഷനൃത്തത്തിന് നല്‍കാനാവില്ലെന്ന് ഒരു പുരുഷപ്രജ തന്നെ സമ്മതിച്ച് നല്‍കിയിരിക്കുന്നു. സന്തോഷം.

ഊളന്‍.. കീ..ജയ്..

അടുത്ത ഊഴം തിരുവനന്തപുരം ടീം ലീഡറുടേതായിരുന്നു. ആദ്യമായി അദ്ദേഹം അദ്ദേഹത്തിന്റെ തട്ടുപൊളിപ്പന്‍ കുട്ടികളോട് തൊടുപുഴക്കാര്‍ സഹകരിച്ചതിന് നന്ദിയര്‍പ്പിച്ചു. ഹാ! എത്ര സുന്ദരമായ മനം. ഒരു കരണത്തടിച്ചവന്  മറുകരണം കൂടി കാണിച്ച് കൊടുക്കുക എന്ന തത്ത്വം അന്വര്‍ത്ഥമാക്കിയിരിക്കുന്നു. കൂകിത്തോല്‍പ്പിച്ചവനോടുള്ള മധുരമായ പ്രതികരണം. പക്ഷേ ഞങ്ങളുടെ ലീഡര്‍ തിരുവനന്തപുരം പയ്യന്‍മാരുടെകൂടെ ചേര്‍ന്നപ്പോള്‍ തീര്‍ത്തും അവരുടെ പ്രായം കൂടി കട്ടെടുത്തെന്ന് തോന്നി. കൌമരത്തിന്റെ ചോരത്തിളപ്പില്‍ കൂകിപ്പോയതാണ്.

ഞങ്ങളുടെ ടീമിന്റെ പ്രത്യേകതയായി തോന്നിയത് സൂപ്രണ്ടുകളെല്ലാവരുമാണ് കൂടുതല്‍ ക്രിയാത്മകവും ആസ്വാദന തല്‍പ്പരരുമായികാണപ്പെട്ടത് എന്നതാണ്. മൈക്കിള്‍ ജാക്സണ് പറ്റിയത് തങ്ങള്‍ക്ക് പറ്റരുതെന്ന് അവര്‍ കരുതുന്നുണ്ടാവാം.ശേഷിക്കുന്ന കാലം കത്തി പടരട്ടെ. ഇന്നേ ദിവസം നിര്‍ബന്ധിതമായ എക്സര്‍സൈസിലൂടെയല്ലാതെ ആസ്വാദനപരമായി തന്നെ ചിലരുടെയെങ്കിലും കൊളസ്ട്രോള്‍ നില വളരെ താണിട്ടുണ്ട്.

അങ്ങനെ ‘മംഗളങ്ങള്‍ വാരിക്കോരിച്ചൊരിയാന്‍ ...’ എന്ന അടിപൊളിപ്പാട്ടോടെ കലാപരിപാടികള്‍ അവസാനിപ്പിച്ച് കരയിലേയ്ക്ക് അടുക്കുന്നു എന്ന അനൌണ്‍സ്മെന്റ്. രണ്ട് മണിക്കൂര്‍ പറന്നുപോയത് പോലെ. ബോട്ടില്‍ നിന്നിറങ്ങിയപ്പോള്‍ തിരുവനന്തപുരം കീ.. ജയ്..വിളികളും, ഊളന്‍ കീ.. ജയ്.. വിളികളും തിരുവനന്തപുരംകാരില്‍ നിന്നും ഉയര്‍ന്ന് കേട്ടു. ഊളന്‍ കീ.. ജയ്.. വിളിച്ച പയ്യനോട് വിജേഷ്: ‘എടാ.. എന്തായാലും ഞങ്ങളുടെ സൂപ്രണ്ടല്ലേ..'എന്ന് കേണു.‘എന്തായാലും ഞങ്ങളുടെ സൂപ്രണ്ടല്ലല്ലോ..' എന്ന അവരും. എന്തായാലും ആ ഊളന്‍ കീ.. ജയ്. വിളിയില്‍ ഞാന്‍ തിരുവനന്തപുരംകാരുടെകൂടെയാണ്. ഞാനതില്‍ ഗൂഢമായി സന്തോഷിക്കുന്നു. ഇത്രയും മനോഹരമായി കൂകാന്‍ കഴിയുന്നവര്‍ക്കും ഒരംഗീകാരം വേണ്ടേ. അതും അറബിക്കടലിന്റെ നടുക്ക് വച്ച് പ്രഖ്യാപിക്കപ്പെടാനും വേണം ഒരു ഭാഗ്യം.

7.30 തോടെ ഞങ്ങള്‍ കരയിലെത്തി. ബോട്ട് കരയ്ക്കടുപ്പിച്ചപ്പോള്‍ കംഫര്‍ട്ടാകാന്‍ ക്യൂ നില്‍ക്കുന്നവരെ കാത്ത് നില്‍ക്കാന്‍ പറ്റാത്തവര്‍ അടുത്ത കിടന്ന ബോട്ടിലേയ്ക്കും കയറി. അങ്ങനെ കംഫര്‍ട്ടായി ഞങ്ങള്‍ ബസിലേക്ക് കയറി. തിരികെ തൊടുപുഴയിലേയ്ക്കുള്ള യാത്രയില്‍ ഞങ്ങള്‍ ന്യൂന പക്ഷം രണ്ട്പേര്‍ സിനിമ ആവശ്യപ്പെട്ടു. ഞങ്ങളുടെ ശക്തമായ ആവശ്യത്തിന് മുന്നില്‍ മജോരിറ്റി ഒരു സിനിമയുടെ പാതി കാണിക്കുവാന്‍ തയ്യാറായി. പക്ഷേ വീണ്ടും അവര്‍ മ്യൂസിക്കിലേയ്ക്കും ആട്ടവും പാട്ടിലേയ്ക്കും തിരിഞ്ഞു. 

പക്ഷെ എന്റെ ആസ്വാദനം ഇതിനോടകം സാച്ചുറേഷന്‍ പോയിന്റില്‍ ഏത്തിയിരുന്നത് കൊണ്ട് ബഹളങ്ങളോട് വിരസത തോന്നിയിരുന്നു. എങ്കിലും ആ കലാശക്കൊട്ടില്‍ ഞാനും പങ്കെടുത്തു. എങ്കിലും എന്റെ സോദരാ വിജേഷേ.., നിന്റെ ടൈപ്പിംഗ് മെഷീന്‍ കരിംപാറയില്‍ മെനഞ്ഞതാണോ. എന്താ കൈക്കരുത്ത്. എന്റെ പിഞ്ചിളം കൈ അടിച്ചു തകര്‍ത്തല്ലോ. കൈ പുകയുന്നു. ഈ രീതിയിലാണ് ഉഷാ മാഡവുമായി തിരുവാതിരക്കൊട്ട് കൊട്ടിയതെങ്കില്‍ ആ മാഡം തിങ്കളാഴ്ച്ച ലീവായിരിക്കും.  എന്റെ ഊഹം ഇത് വരെ ശരിയായിരുന്നു. ഇതും അങ്ങനെയാവും. ബെറ്റ്.

സഫലമീയാത്ര..

യാത്രക്കാരില്‍ പലരും ബാക്കിയുളളവര്‍ക്ക് ശുഭ യാത്ര നേര്‍ന്നു കൊണ്ട് കയറിയ ഇടങ്ങളില്‍ തന്നെ ഇറങ്ങിക്കൊണ്ടിരുന്നു. ടൂര്‍ കേ ഓര്‍ഡിനേറ്റര്‍ നസീമ സര്‍ യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ ഗ്രൂപ്പിന്റെ ഊര്‍ജ്ജസ്രോതസ്സിന്റെ അഭാവം ബസില്‍ അനുഭവപ്പെട്ടു. അവരായിരുന്നു ഈ ട്രാവലേഴ്സ് ഗ്രൂപ്പിന്റെ ശക്തിദായിനി. ഈ യാത്ര മനോഹരമാക്കിയതില്‍ നസീമസാറിന്റെ പങ്ക് വളരെ വലുതായിരുന്നു. അങ്ങനെ ഞങ്ങള്‍ തൊടുപുഴ ടൌണില്‍ ഗാന്ധിസ്ക്വയറില്‍ ഇറങ്ങിയപ്പോള്‍ സമയം രാത്രി 9.15

ഇനി തട്ടുകടയില്‍ നിന്ന് എന്തെങ്കിലും കഴിച്ച് ഒരു ഓട്ടോ പിടിച്ച് വീട്ടിലേയ്ക്ക് യാത്രയാവാം. ഈ നിമിഷത്തിന് പിറകില്‍ നടന്നതെല്ലാം ഇനി ഓര്‍മ്മകളില്‍ മാത്രം. പക്ഷേ ആ ഓര്‍മ്മകള്‍ ജീവിതത്തിരക്കില്‍ നഷ്ടപ്പെട്ടേക്കാം. അത് അനുവദിക്കാതിരിക്കാന്‍ ഞാന്‍ തൂലിക എടുക്കട്ടെ.. വരാതിരുന്നവരോടും, നാളെകള്‍ ഇനിയുമുണ്ടല്ലോ എന്ന് കരുതിയവരോടും:

കാലമിനിയും ഉരുളും.
വിഷു വരും, വര്‍ഷം വരും,
തിരുവോണം വരും.
പിന്നെ ഓരോ തളിരിലും,
കായ് വരും പൂവരും.
അപ്പോള്‍ ആരെന്നും,
എന്തെന്നും ആര്‍ക്കറിയാം.....

2012, നവംബർ 21, ബുധനാഴ്‌ച

രണാങ്കണം













അഴലലയും ചിതയിലേറിയുഴലുന്ന- 
ചിത്തമേ നിന്‍ ലോലതന്ത്രികള്‍ , 
ചൂഴ്ന്നൊഴുകും ദ്രുത താണ്ഡവ താള- 
മേളങ്ങളിതെവിടെനിന്നോ!?

ഹാ! വെടിക്കോപ്പില്‍ നിന്നുതിര്‍ന്നീടു-
മസഹ്യമീയലയൊലികള്‍ . 
പൊട്ടിത്തകര്‍ക്കുന്നിതെന്‍ കാതുകള്‍ ,
വെട്ടിപ്പിളര്‍ക്കുന്നിതെന്‍ ഹൃത്തടം .

ഇല്ല,കഴിയില്ല ലയിക്കുവാനീ മൃത്തിന്‍ -
കാഹള മന്ത്ര വിഭൂതിയില്‍ .
കുടിപ്പകകള്‍ കോമരം തുള്ളിയാടുമ്പോള്‍ ,
രണാങ്കണം കുടിച്ചുവീര്‍ക്കുന്നു.

നിണമൊഴുക്കി, കരള്‍ തുളഞ്ഞ്,
കൈകളറ്റ്. മിഴികള്‍ വറ്റി,
ദൈന്യമൂറി ഹൃദയം വരണ്ട്
തെളിയുന്ന ചിത്രങ്ങള്‍ , വര്‍ണ്ണപ്പൊലിമകള്‍ .

അധികാര മത്തിന്നഹന്തയില്‍ -
അധിനിവേശവും, അള്ളിപ്പിടിക്കലും 
പോര്‍വിളികള്‍ മുഴക്കത്തില്‍
താളമേളങ്ങളില്‍ ലയിക്കുവോരെ..

കഴിയുമോ തിരികെയൊരു ജീവന്റെ 
തുടിപ്പേകുവാന്‍ ?ഏറ്റീടുമോ 
ഒരു പിടി മണ്ണ് കൈകളില്‍ -
അന്ത്യമായാത്രയില്‍ സ്വന്തമായി?.


2012, നവംബർ 2, വെള്ളിയാഴ്‌ച

കൊച്ചിയിലേക്കൊരു യാത്ര - രണ്ടാം ഭാഗം

 രത്‌ന ഖചിതമായ കിരീടം 


 

     ആഭരണ ഗ്യാലറിയിലെ പ്രധാനപ്പെട്ട ഇനങ്ങളായിരുന്നു; വെള്ളിക്കൊണ്ടുണ്ടാക്കിയ മരം,സ്വര്‍ണ്ണം കെട്ടിയ ശംഖ്‌, സ്വര്‍ണ്ണം കെട്ടിയ അംശ വടി, സ്വര്‍ണ്ണം കെട്ടിയ ചന്ദനമാല, തടവള, കര്‍ണ്ണാഭരണങ്ങള്‍, സ്വര്‍ണ്ണ ഓഢ്യാണം. ഞാന്‍ മനസ്സില്‍ പിറുപിറുത്തു; പ്രജാക്ഷേമ തല്‍പ്പരര്‍! ആഭരണ ഗ്യാലറിയിലെ ഏറ്റവും പ്രധാനപ്പെട്ട രത്‌നഖചിതമായ കിരീടം ഗ്യാലറിയുടെ മദ്ധ്യത്തായി ഒരു ചില്ലുകൂട്ടില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അതിനെ കുറിച്ച്‌ ഒരു സ്‌ത്രീ വിവരിക്കുന്നുണ്ടായിരുന്നു:--പോര്‍ട്ടുഗീസ്‌ രാജാവായിരുന്ന ഡോ:ഇമ്മാഌവല്‍, കപ്പിത്താനായിരുന്ന വാസ്‌കോഡിഗാമ മുഖാന്തിരം കൊച്ചി രാജാവിന്‌ സമ്മാനിച്ചതായിരുന്നു ആ കിരീടം. 1.75 കി.ഗ്രാം തൂക്കം. 245 മാണിക്യം, 95 വജ്രം, 70 മരതകം എന്നിവ ആ കിരീടത്തില്‍ പതിച്ചിട്ടുണ്ട്‌. 

     സൈനികത്തലവനായ ചോണ്ടത്ത്‌ ശ്രീ.ഇരവി രാമഌണ്ണി മന്നാടിയാര്‍ പാശ്ചാത്യ പൗരസ്‌ത്യ ദേശങ്ങളിലേയ്‌ക്കുള്ള യാത്രയില്‍ ലഭിച്ച സമ്മാനങ്ങള്‍, 1977 ല്‍ സ്വമേധയാ പുരാവസ്‌തുവകുപ്പിന്‌ കൈമാറിയിരുന്നു. ആ ശേഖരങ്ങള്‍ ഉള്‍ക്കൊണ്ടതാണ്‌ മന്നാടിയാര്‍ ഗ്യാലറി. ചൈനീസ്‌ ഫ്‌ളവര്‍ പോട്ട്‌സ്‌, ചീനഭരണികള്‍ തുടങ്ങിയ പാത്ര ശേഖരങ്ങളായിരുന്നു അവയില്‍ മിക്കതും. അവയിലെ ചിത്രപ്പണികള്‍ വളരെ മനോഹരമായിരുന്നു. 

      സംഗീതോപകരണഗ്യാലറി ഒട്ടു മുക്കാലും ശൂന്യമായി കാണപ്പെട്ടു. പുരാലിഖിത ഗ്യാലറിയിലെ പ്രധാനപ്പെട്ട കാഴ്‌ച്ചയായിരുന്നു ആട്ടിന്‍ തോലിലെഴുതിയ ബൈബിള്‍. എബ്രായ്‌ലി ലിപിയില്‍ എഴുതിയ പഴയ നിയമമാണ്‌ അവിടെ പ്രദര്‍ശിപ്പിച്ചിരുന്നത്‌. കോഴിക്കോട്‌ നിന്നും കണ്ടെടുത്ത വട്ടെഴുത്ത്‌ ശിലാഫലകങ്ങളും അവിടെ കാണാമായിരുന്നു. താളിയോലഗ്രന്ഥങ്ങള്‍ അടുക്കുകളായി ചില്ലു കൂട്ടില്‍ സൂക്ഷിച്ചിരിക്കുന്നു.


       ജനകീയ വിഞ്‌ജാന ഗ്യാലറിയുടെ പ്രവേശനകവാടത്തില്‍ എത്തിയപ്പോള്‍ അകത്തുനിന്നും ചിലരുടെ ശ്ശെ..ശ്ശി എന്ന ചില മുരളല്‍ കേള്‍ക്കുന്നുണ്ടായിരുന്നു. ഞാന്‍ ഉല്‍ക്കണ്‌ഠപ്പെട്ടു. അകത്ത്‌ പ്രവേശിച്ചപ്പോള്‍ കാരണം മനസ്സിലായി. ആദികാല കൃഷിയുടെ ഉത്ഭവം തനിമയോടെ ശില്‍പ്പ സഹായത്തോടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ആദികാലത്ത്‌ വസ്‌ത്രം കണ്ട്‌ പിടിക്കാത്തതിലുള്ള ദീനപ്രകടനമായിരുന്നു ആ കേട്ട ശ്ശെ..ശ്ശി ഒക്കെ. തറിയില്‍ നൂല്‍ നൂല്‍ക്കുന്ന സ്‌ത്രീയും പുരുഷഌം, കുട്ട നെയ്യുന്ന സ്‌ത്രീയും പൂര്‍ണ്ണ നഗ്നര്‍ തന്നെ. മടിയില്‍ കുട്ട വെച്ച്‌ നെയ്യുന്ന സ്‌ത്രീയേ നിനക്കൊരു മോതിരം നെയ്‌താല്‍ പോരായിരുന്നോ.. എന്ന്‌ ചില യാത്രികരെങ്കിലും ആശിച്ചിട്ടുണ്ടാവാം. കാരണം ആ കുട്ട പാതി സൗന്ദര്യവും മറച്ചു കളഞ്ഞിരുന്നു. പക്ഷേ സൂക്ഷ്‌മാവലോകനം നടത്തുന്നവര്‍ക്കൊന്നും ഒന്നും തന്നെ മറഞ്ഞിട്ടുണ്ടായിരുന്നില്ല. കണ്ണുണ്ടായാല്‍ പോര കാണണം.

         പഴശ്ശി രാജയുണ്ടോ അമ്മേ?....


         ചിത്രശേഖര ഗ്യാലറിയില്‍ കൊച്ചിരാജാക്കന്‍മാര്‍ ഭിത്തിയിലെ ഗ്‌ളാസ്‌ ഫ്രയിമുകളില്‍ ചിത്രകലാ വിദഗ്‌ദ്ധരുടെ മികവുറ്റ കഴിവുകളില്‍ തിളങ്ങി വിളങ്ങുന്നുണ്ടായിരുന്നു. ആഭരണ ഗ്യാലറിയില്‍ കണ്ട ആഭരണങ്ങളൊന്നും കൂടുതലായി പെയിന്റിംഗില്‍ കണ്ടെത്താനായില്ല. അമ്മേ.. അമ്മേ..പഴശ്ശി രാജാവുണ്ടോ എന്ന്‌ ചോദിച്ച്‌ ഒരു കുട്ടി അമ്മയെ ശല്യപ്പെടുത്തുന്നുണ്ടായിരുന്നു. മമ്മൂട്ടിയുടെ ഫിഗറില്‍ ഒരു ചിത്രവും കാണാത്തത്‌ കൊണ്ടാണെന്ന്‌ ഞാന്‍ ആ അമ്മയെ തെര്യപ്പെടുത്തി. അതെ രാജാവും, രാജ്ഞിയും എന്നൊക്കെ കേള്‍ക്കുമ്പോള്‍ സര്‍വ്വത്രസൗന്ദര്യമുള്ള രൂപങ്ങളാണ്‌ നമ്മുടെ മനസ്സില്‍ തെളിയുക. പക്ഷേ ആ സങ്കല്‍പ്പ സൗന്ദര്യമുള്ള രാജാക്കന്‍മാരെയൊന്നം ഈ ചിത്ര ഗ്യാലറിയില്‍ ഞാന്‍ കണ്ടില്ല.


  

      ലോഹ ശില്‍പ്പ വേദിയില്‍ കണ്ട സന്ദേശ പേടകം കണ്ടപ്പോള്‍ അന്നത്തെ രാജാക്കന്‍മാര്‍ക്ക്‌ നമ്മുടെ എസ്‌.എം.എസ്‌ ഫെസിലിറ്റിയൊന്നും അഌഭവിച്ചറിയാന്‍ കഴിഞ്ഞില്ലല്ലോ എന്ന്‌ ഞാന്‍ വ്യസനിച്ചു. പിന്നീടൊരോര്‍മ്മയില്‍ ഞാനത്‌ തിരുത്തി. നമ്മുടെ വരും തലമുറ അന്യഗ്രഹത്തില്‍ ഒരാഴ്‌ച്ചയ്‌ക്കുള്ളില്‍ ടൂര്‍ പോയി മടങ്ങി വരുമ്പോള്‍ അവരും നമ്മെ ഓര്‍ത്ത്‌സഹതപിക്കും; ശ്ശൊ.. നമ്മുടെ മുന്‍ഗാമികള്‍ ടൂറ്‌ പോയിരുന്നത്‌ പത്തറുപത്‌ കിലോ മീറ്റര്‍ ദൂരത്തുള്ള സംഭവ വികാസങ്ങളറിയാനാണല്ലോ..എന്ന്‌. അത്‌ കൊണ്ട് രാജാക്കന്‍മാരേ നിങ്ങളുടെ സന്ദേശ പേടകം മഹത്തായ ഒന്നായിരുന്നു. വെങ്ങനാട്ട്‌ ജനങ്ങള്‍ കൊച്ചിരാജാവിന്‌ സമ്മാനിച്ച തോലക്കട്ടികളും ലോഹശില്‍പ്പ മാതൃകകളും ലോഹശില്‍പ്പ വേദിയില്‍ കണ്ടു. 


       അങ്ങനെ ഞങ്ങള്‍ കൊട്ടാരം ഒരു ഓട്ട പ്രദക്ഷിണം നടത്തിവെളിയിലിറങ്ങി.


     രാവിലെ പ്രാതല്‍ കഴിക്കാതെ പോന്നത്‌കൊണ്ട്‌ വിശക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ ഒരു വിജനമായ പള്ളിക്കുളത്തിന്‌   മേലെയെത്തി.ഞാന്‍ ഭക്ഷണം കൊണ്ടുവന്നിട്ടു-ണ്ടെന്ന്‌ തെറ്റിദ്ധരിച്ച സുഹറ സര്‍ എന്റെ ഭക്ഷണം പുറത്തെടുക്കാന്‍ ആവശ്യപ്പെട്ടു. ഞാനാണെങ്കില്‍ സുഹറ സാറിന്റെ ഭക്ഷണം കഴിക്കാന്‍ തയ്യാറായിരിക്കുകയാണ്‌. എന്റെ കയ്യില്‍ കൂള്‍ഡ്രിങ്ക്‌സും ഉച്ച ഭക്ഷണത്തിഌള്ള കറിയും മാത്രമേയുണ്ടായിരുന്നുള്ളൂ. അങ്ങനെ ഞങ്ങള്‍ മൂന്ന്‌ പേര്‍ ചേര്‍ന്ന്‌ ഉണ്ടായിരുന്ന പൊറോട്ട ഷെയര്‍ ചെയ്‌ത്‌ കഴിച്ചു. കൈ കഴുകാന്‍ വെള്ളം ഇല്ല. ഞങ്ങള്‍ നസിയയെ പള്ളിക്കുളത്തിലേയ്‌ക്ക്‌ പറഞ്ഞയച്ചു. 'അവിടെയെങ്ങാഌം ക്യാമറ വച്ചിട്ടുണ്ടെങ്കില്‍ നിങ്ങളാണ്‌ ഉത്തരവാദിയെന്ന്‌ ' ഭയപ്പെട്ട്‌ അവള്‍ കുളപ്പടവുകള്‍ താഴേയ്‌ക്ക്‌ ചവിട്ടിയിറങ്ങിയപ്പോള്‍ സുഹറ സാറിന്റെ അമ്മ മനസ്സ്‌ തെല്ലൊരു ഭീതിയോടെ അവളുടെ പിറകെ പോയി. വിശാലമായ കുളവും കുളപ്പുരയും നോക്കി മരത്തണലിലിരുന്നപ്പോള്‍ , കുളത്തില്‍ നീന്തിത്തുടിക്കുന്ന തമ്പുരാട്ടിയേയും, കുളപ്പുരയിലെ പടവുകളില്‍ നീരാട്ട്‌ നോക്കിയിരിക്കുന്ന രാജാവിനേയും 
ഞാന്‍ കണ്ടു.

ചെറായി ബീച്ചിലേയ്‌ക്ക്‌.. ..

      ഞങ്ങള്‍ ബസിനരികെ എത്തിയപ്പോള്‍ സമയം 11.45 ആയിട്ടുള്ളൂ. ആരും തന്നെ ചുറ്റിത്തിരിഞ്ഞ്‌ വന്നിട്ടുണ്ടായിരുന്നില്ല. ഞങ്ങള്‍ അല്‍പ്പനേരം ബസിലിരുന്ന്‌ സിനിമ കണ്ടു. തിരുവന്തപുരം സൂവിലൂടെ നടന്ന ക്ഷീണമോര്‍ത്തപ്പോള്‍ ഇവിടെ സൂവില്‍ പോകാന്‍ തോന്നിയിരുന്നില്ല. കുട്ടികള്‍ അവിടെ ചുറ്റിക്കറങ്ങുകയായിരുന്നു.

    
      ഞങ്ങള്‍ അവരെ തേടിയിറങ്ങിയപ്പോഴേക്കും അവര്‍ എത്തിച്ചേര്‍ന്നു. ബസിഌള്ളിലെ അത്യുഷ്‌ണം അസഹനീയമായപ്പോള്‍ ബസ്‌ പുറപ്പെട്ടാല്‍ മതിയെന്നായി. എല്ലാവരും സ്വന്തം ഇരിപ്പിടത്തിലെ സഹയാത്രികര്‍ എത്തിച്ചേര്‍ന്നിട്ടുണ്ടോ എന്ന്‌ ഉറപ്പ്‌ വരുത്താന്‍ അനൗണ്‍സ്‌മെന്റ്‌ മുഴങ്ങി. എന്റെ ഫോണ്‍ റിങ്‌ ചെയ്‌തു; ഹസ്‌ബന്റായിരുന്നു. "ബോട്ടില്‍ കയറുമ്പോള്‍ സൂക്ഷിക്കണേ..' എന്നൊരു മുന്നറിയിപ്പ്‌. അദ്ദേഹത്തിന്റെ സഹനശക്തിയ്‌ക്ക്‌ അതിരുകളില്ലെന്ന്‌ സാരം. “കേട്ടില്ലേ പറഞ്ഞത്‌’’. എന്ന്‌ ഞാന്‍ എന്റെ ഏറ്റവും അടുത്ത ഫ്രണ്ടിനോട്‌ പറഞ്ഞു; പടച്ച തമ്പുരാനോട്‌. രണ്ട്‌ വീഡിയോ എടുത്തപ്പോഴേയ്‌ക്കും മൊബൈല്‍ ഫോണിലെ ചാര്‍ജ്‌ തീര്‍ന്നു. ചാര്‍ജ്‌ ചെയ്യാതെ പോന്നതില്‍ ഖേദം തോന്നി. ഈ മുഹൂര്‍ത്തങ്ങളൊന്നും ഫോട്ടോയിലൂടെയല്ലാതെ ഇനി തിരിച്ചുകിട്ടില്ലല്ലോ.

           12.30 ന്‌ തന്നെ ചെറായി ബീച്ച്‌ ലക്ഷ്യമാക്കി യാത്ര തുടങ്ങി. മൈക്കിലൂടെ നസീമ സാറിന്റെ 'അല്ലിയാമ്പല്‍ കടവിലന്നരയ്‌ക്കുവെള്ളം.. ..' എന്ന ഗാനം കേട്ടപ്പോള്‍ എന്റെ ഉള്ളം കുളിര്‍ത്തു. കാരണം ഇന്നത്തെ അടിപൊളി പാട്ടുകള്‍ ബോഡി എക്‌സര്‍സൈസിനേ ഉപകരിക്കൂ. മനസ്സിന്റെ ആരോഗ്യത്തിന്‌ പഴയ പാട്ടുകള്‍ തന്നെയാണ്‌ ഉത്തമം. .“ ഓമലാളേ കണ്ടു ഞാന്‍ പൂങ്കിനാവില്‍..' ആ കിനാവ്‌ പൂര്‍ത്തിയാക്കാതെ സുഹറ സര്‍ അവസാനിപ്പിച്ചപ്പോള്‍ എനിയ്‌ക്ക്‌ നിരാശയായി. കബീല സാറിന്റെ അമ്മയുടെ “നിന്നെക്കാണാന്‍ എന്നെക്കാളും ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ.. ..' എന്ന പാട്ട്‌ തീര്‍ന്നപ്പോള്‍ വന്‍ കരഘോഷമാണ്‌ ഉയര്‍ന്നത്‌. ആ അമ്മയുടെ മുഖം അഭിമാനത്താല്‍ തിളങ്ങുന്നുണ്ടായിരുന്നു. 'ആദി ഉഷ: സന്ധ്യ പൂത്തതിവിടെ.. ..' ആ സ്വരം എവിടെ നിന്നാണ്‌ പൂത്തിറങ്ങുന്നതെന്നറിയാന്‍ എല്ലാവരുടെ കണ്ണുകളും ബസില്‍ ഓടിച്ചാടി നടന്നു. രാജുച്ചേട്ടന്റെ മകനായിരുന്നു ആ കൊച്ച്‌ യേശുദാസ്‌.

          അങ്ങനെ ബസ്‌ ഒരു ഡിഡിഇ സ്റ്റാര്‍ സിംഗര്‍ വേദിയായിമാറി. മൈക്ക്‌ കൈകളിലൂടെ തെന്നി നീങ്ങി. സംഗതിയും ഷഡ്‌ജവും താളമേളങ്ങള്‍ക്ക്‌ മുന്നില്‍ മുട്ടുകുത്തി. മഞ്ച്‌ ഡാന്‍സ്‌ ഡാന്‍സിലെ മെയില്‍ പാര്‍ട്ടിസിപ്പന്റ്‌സ്‌ ആയിരുന്നു; ഷാജിച്ചേട്ടന്‍, രാജുച്ചേ-ട്ടന്‍, ടോണി സര്‍, വിജേഷ്‌, സീനിയര്‍ സൂപ്രണ്ട് ശ്രീ.ശശിധരന്‍ സര്‍, - സൂപ്രണ്ട് ഇല്ല്യാസ്‌ സര്‍,മാസ്റ്റര്‍ ആഷിക്‌,മാസ്റ്റര്‍ നസീം എന്നിവരൊക്കെ. അവരേക്കാള്‍ കൂടുതല്‍ മാര്‍ക്ക്‌ സ്‌കോര്‍ ചെയ്‌തത്‌ നസീമ സാറും ഉഷാ മാഡവും ആയിരുന്നു. ചില വരികള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തകര്‍ത്ത്‌ വാരുന്നുണ്ടെങ്കിലും സീറ്റ്‌ വിട്ടൊരു കളിയ്‌ക്ക്‌ ഞാന്‍ തയ്യാറായില്ല. 
                                                                                                  
          തിരമാലകളുടെ ആലിംഗനം.. ..

        ഞങ്ങളുടെ ബസ്‌ ചെറായി ബീച്ചിന്‌, ലക്ഷ്യസ്ഥാനത്തിന്‌ മുമ്പായി ഊണ്‌ കഴിക്കാനായി നിര്‍ത്തി. റോഡരികിലായി തെങ്ങും കശുമാവുമൊക്കെയുള്ള പൂഴിമ-ണല്‍ നിറഞ്ഞ ഒരു പറമ്പിനെ ചൂണ്ടി ഡ്രവര്‍ സര്‍ പറഞ്ഞു; ഈ പറമ്പില്‍ എവിടെ വേണമെങ്കിലും ഇരുന്ന്‌ ഊണ്‌ കഴിക്കാം. തറ വാടക കൊടുക്കേണ്ടതില്ല. സാറിന്റെ കൂടെ മുമ്പ്‌ എറണാകുളംടെക്‌സ്റ്റ്‌ ബുക്ക്‌ സെക്ഷനില്‍ വര്‍ക്ക്‌ ചെയ്‌തിരുന്ന ശ്രീ ദിലീപ്  ചേട്ടന്റെ വീടായി രുന്നു അത്‌.

           അതിഥി ദേവോ ഭവ: എന്ന മട്ടില്‍ ഞങ്ങളുടെ മുന്നില്‍ കൈകഴുകാനായി ചെമ്പ്‌ ചെരുവവും, ഹോസും, വെള്ളവും ഉടനടി മുന്നിലെത്തി. ഞങ്ങള്‍ ഓരോരുത്തരുടെ കയ്യിലുമുണ്ടായിരുന്ന കറികള്‍ ഔട്ട്‌ ഹൗസിന്റെ തിണ്ണയില്‍ നിരന്നു. ബസില്‍ നിന്ന്‌ ചോറും സാമ്പാറും തിണ്ണയില്‍ എത്തി. ഡിസ്‌പോസിബിള്‍ പ്‌ളേറ്റുകള്‍ കയ്യില്‍ കിട്ടിയതോടെ ഭക്ഷണത്തിന്‌ മുന്നില്‍ ഒരു തിരക്ക്‌ അഌഭവപ്പെട്ടു. ഹോട്ടലില്‍ നിന്ന്‌ കഴിക്കുന്നതിലും ഭംഗിയായി, വിഭവസമൃദ്ധമായി സംതൃപ്‌തിയോടെ എല്ലാവരും പ്രകൃതിയിലെ തണലില്‍ പ്രകൃതിദത്തമായ ഇരിപ്പിടം കണ്ടുപിടിച്ചും , നിന്നും ഒക്കെ ഭക്ഷണം കഴിച്ചു. 

      വയറ്‌ നിറഞ്ഞ്‌ കഴിഞ്ഞാലുള്ള അനിവാര്യ ഘടകമായ ഭക്ഷണത്തിന്റെ പോരായ്‌മകളെ തേടിയുള്ള വാക്കുകള്‍ മൗനം പൂണ്ടു. കാരണം ഇത്‌ കല്ല്യണ വീടോ, ഹോട്ടലോ അല്ല. മൗനമുടഞ്ഞാല്‍ ഏത്‌ കറിയുടെ പ്രാഡ്യൂസറാവും സമീപത്തുണ്ടാവുക എന്നാര്‍ക്കുമറിയില്ലല്ലോ. കൊട്ടാര മുറിയിലെ ലേഡി സെക്യൂരിറ്റിയുടെ മുന്നിലെ അബദ്ധം ഇനിയുമാവര്‍ത്തിക്കാതിരിക്കാം. കിട്ടിയതും, കിട്ടാതിരുന്നതും, കിട്ടാനിരിക്കുന്നതും.. .. എല്ലാം നല്ലത്‌. 

      ഞങ്ങള്‍ ഊണ്‌ കഴിച്ചിടം ഒരുവിധം വൃത്തിയാക്കി വീട്ടുകാരോട്‌ യാത്ര പറഞ്ഞിറങ്ങി. ശ്രീമതി നിഷയുടെ കുട്ടി ഞാത്തി കെട്ടിയ വലയില്‍ നിന്ന്‌ ഊഞ്ഞാലാട്ടം മതിയാക്കി ഇറങ്ങാനേ തയ്യാറാകുന്നില്ല. ഞങ്ങളില്‍ ചിലര്‍ റോഡിനക്കരെയുള്ള കടല്‍ക്കരയിലേയ്‌ക്ക്‌ നടന്നു. കരിങ്കല്ലുകള്‍ അട്ടിയിട്ടിരിക്കുന്ന കടല്‍ ഭിത്തിയ്‌ക്ക്‌ മുകളിലൂടെ 
ബദ്ധപ്പെട്ട്‌ കയറി ഞങ്ങള്‍ അപ്പുറം കടല്‍ തീരത്തെത്തി.

    എന്റെ കൂടെയുണ്ടായിരുന്ന നസിയ കടലിനെ അതിയായി സ്‌നേഹിക്കുന്നവളാണെന്ന്‌ എന്റെ കയ്യിലെ ബലമേറിയ പിടുത്തത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കി. അവളോടൊപ്പം എന്നേയും അവള്‍ കടലിലേയ്‌ക്ക്‌ 
വലിച്ചിഴയ്‌ക്കുകയാണ്‌.



    ഡ്രസ്‌ നനയുന്നത്‌ ഭയന്ന്‌ അല്‍പ്പം ഞാനെതിര്‍ത്തെങ്കിലും തിരമാലകള്‍ തന്നെ ജയിച്ചു. “ഞങ്ങളെകാണാന്‍ വരുന്ന നിങ്ങളെ ഞങ്ങളുടെ സ്‌നേഹമറിയിക്കാന്‍ ഇതേ വഴിയുള്ളൂ.' എന്ന്‌ പറഞ്ഞ്‌ ഞങ്ങളെ ആലിംഗനം ചെയ്യാന്‍ വരുന്ന തിരമാലകളില്‍ നിന്നും എങ്ങനെ തിരിഞ്ഞോടാന്‍ സാധിയ്‌ക്കും. ഗ്രൂപ്പിലെ ചിലരും തെല്ലൊക്കെ നനയാന്‍ തയ്യാറായിരുന്നു.

അന്വേഷിപ്പിന്‍ കണ്ടെത്തും .. 
         പക്ഷേ കടലിന്റേയും ഞങ്ങളുടേയും പ്രണയത്തിലെ വില്ലന്‍മാരായി കരയില്‍ നിന്നവര്‍ ഞങ്ങളെ ബസിലേയ്‌ക്ക്‌ ക്ഷണിച്ചു. കടലിലേയ്‌ക്കുള്ള എന്‍ട്രിയിലേയ്‌ക്ക്‌ ഒരു കിലോമീറ്റര്‍ കൂടി മുന്നോട്ട്‌ നടക്കണമായിരുന്നു. പക്ഷേ ഗ്രൂപ്പിലെ ചിലര്‍ കടല്‍ക്കരയിലൂടെ തന്നെ അവിടം ലക്ഷ്യമിട്ട്‌ നടന്നു നീങ്ങിയിരുന്നു. ഞങ്ങള്‍ അച്ചടക്കമുള്ളവര്‍ ബസിലേയ്‌ക്ക്‌ യാത്രയായി. നനഞ്ഞത്‌ മാത്രം മിച്ചം. ബസിലിരുന്ന്‌ ഇടത്‌ വശത്തേയ്‌ക്ക്‌ നോക്കിയിരുന്നപ്പോള്‍ ഞങ്ങളുടെ മുന്നെ കടല്‍ക്കരയിലൂടെ നടന്ന്‌ നീങ്ങിയവര്‍ കൂട്ടം കൂടി ഒരു ബില്‍ഡിംഗിലേയ്‌ക്ക്‌ ശ്രദ്ധയൂന്നി നില്‍ക്കുന്നത്‌ കണ്ടു. ഷൂട്ടിംഗായിരുന്നു.

     തീരത്തെത്തിയ ഉടനെ ഞാഌം നസിയയും കടലിലേയ്‌ക്കാണ്‌ നടന്നത്‌. നടന്ന്‌ വന്നവര്‍ ഇവിടെ എത്തിയിട്ടില്ലെന്നറിഞ്ഞപ്പോള്‍ പരിഭ്രാന്തിയായി. എന്റെ മകന്‍ ആഷിക്കും സുഹറ സാറിന്റെ മകന്‍ നസീമും അക്കൂട്ടത്തിലുണ്ടായിരുന്നു. നസിയ കുറേദൂരം പിറകോട്ട്‌ നടന്ന്‌ അന്വേഷിച്ച്‌ കണ്ടെത്താതെ തിരികെ വന്നപ്പോള്‍ ,ഞങ്ങള്‍ മൂന്നുപേരും കൂടി വീണ്ടും അന്വേഷിച്ച്‌ യാത്രയായി. എപ്പോഴും ഒരുമിച്ച്‌ നില്‍ക്കണമെന്ന നിര്‍ദ്ദേശം കൊടുത്തിട്ടും അഌസരണക്കേട്‌ കാണിച്ചതില്‍ തെല്ല്‌ ദേഷ്യം തോന്നാതിരുന്നില്ല. പൊരിവെയിലിലൂടെ നെറ്റി ചുളിച്ച്‌ പിടിച്ച്‌ നടന്നിട്ട്‌ കണ്ണ്‌ വേദനിക്കുന്നു.അല്ലെങ്കിലും ഇത്‌ ബീച്ചില്‍ പോകാന്‍ പറ്റിയ സമയമ-ല്ല. പക്ഷേ വണ്‍ ഡേ ടൂറില്‍ ഇങ്ങനെ പ്രാഗ്രം ചെയ്യാനേ പറ്റൂ. കടലില്‍ നിന്ന്‌ പൊങ്ങി വരുന്ന ഓരോ ബനിയന്റെ നിറവും ചൂണ്ടി നസിയ പറയും; അതാ അവര്‍. പക്ഷേ നിമിഷങ്ങളുടെ ആശ്വാസം അവരല്ലെന്ന തിരിച്ചറിവില്‍ നഷ്‌ടപ്പെട്ടുകൊണ്ടേയിരുന്നു. ഗ്രൂപ്പ്‌ ഫോട്ടോ എടുത്താല്‍ രണ്ടു മിനിട്ടുകള്‍ക്കകം റെഡി യെന്ന്‌ പറഞ്ഞ ഫോട്ടോഗ്രാഫറേയും അവഗണിച്ച്‌ ഞങ്ങള്‍ മുന്നോട്ട്‌.

       ഞങ്ങളെ പ്പോലെ കാണാതായതെന്തോ അന്വേഷിക്കുന്ന രീതിയില്‍ രാജുച്ചേട്ടനേയും കണ്ടു. കണ്ണിന്‌ നേരെ ലെന്‍സാണ്‌ പിടിച്ചിരിക്കുന്നതെന്നാണ്‌ ഞാന്‍ ധരിച്ചത്‌. ഇത്രയും സൂക്ഷമമായതെന്താണോ പൂഴിമണലില്‍ നഷ്‌ടപ്പെട്ടത്‌?. ഓ.. ലെന്‍സല്ല. മൊബൈല്‍ ക്യാമറയാണ്‌.

  









      പൂഴിമണലല്ല ലക്ഷ്യം. പൂഴിമണലിലൂടെ തെന്നി നീങ്ങുന്ന നാല്‌ വെളുത്ത കാലുകള്‍. രണ്ട്പുല്ലിംഗ കാലുകളും. രണ്ട് സ്‌ത്രീ ലിംഗ കാലുകളും. അര്‍ദ്ധ നഗ്നര്‍ . പൂര്‍ണ്ണ നഗ്ന എന്ന്‌ വിശേഷിപ്പിക്കാതിരിക്കാനായി ആ സ്‌ത്രീ എന്തോ ധരിച്ചിരുന്നുവോ?!. സംശയം തീര്‍ക്കാനായി ഒന്നു കൂടി അവലോകനം ചെയ്യണമെന്നുണ്ട്. പക്ഷേ എന്നെ പ്പോലെ വീട്ടില്‍ ചെന്നിട്ട്‌ ഒരു ട്രാവലോഗ്‌ എഴുതിക്കളയാമെന്നെങ്ങാഌം ആ യൂറോപ്യന്‍സ്‌ വിചാരിച്ചാല്‍ എന്തിനാ അതിലൊരുവരി; "മലയാളികളുടെ വെടിയുണ്ടകളെ വെല്ലുന്ന , തുളച്ച്‌ കയറുന്ന, അതിതീക്ഷണമായ.. .. നോട്ടം..' വേണ്ട, അതിനഌവദിക്കരുതെന്ന്‌ കരുതി അവര്‍ എന്റടുക്കലൂടെ പോയപ്പോള്‍ കണ്ണുകള്‍ തമ്മില്‍ കൂട്ടിമുട്ടിയപ്പോള്‍ പരമാവധി മാന്യതയുടെ പരിവേഷം എന്റെ മുഖത്ത്‌ ചാര്‍ത്തി ഞാന്‍ ഒന്ന്‌ പുഞ്ചിരിച്ചു. എന്നിട്ട്‌ രാജുച്ചേട്ടന്‌ ഞാന്‍ സാങ്ഷന്‍ കൊടുത്തു; “ചേട്ടാ ക്യാരിയോണ്‍ ” . രാജുച്ചേട്ടന്‌ സന്തോഷമായി. വീഡിയോഗ്രാഫി പഠിച്ചില്ലെങ്കിലും ചില സാഹചര്യങ്ങളില്‍, നമ്മള്‍ പഠിച്ചവരെപോ ലുംവെല്ലും.

       കടലമ്മേ.. മാപ്പ്‌.. .. 
   

       അങ്ങനെ കുറച്ച്‌ കൂടി നടന്നപ്പോള്‍ അതാ നില്‍ക്കുന്നു, ബര്‍മുഡകള്‍ വില്‍ക്കുന്ന കടയില്‍ വിലപേശിക്കൊണ്ട് രണ്ടവന്‍മാര്‍. നീന്തലിഌള്ള തയ്യാറെടുപ്പുകളാണ്‌. ഞങ്ങള്‍ രണ്ടമ്മമാരും കൂടെ ഇടപെട്ട്‌ വിലപേശി ,തോറ്റ്‌, വാങ്ങിക്കാതെ മടങ്ങി ജയിച്ചു. ഞങ്ങള്‍ അവരെ കുറ്റപ്പെടുത്താഌം മറന്നില്ല. “നിങ്ങളെ അന്വേഷിച്ച് നടന്ന്‌ കടലിലിറങ്ങാഌള്ള ഞങ്ങളുടെ വിലയേറിയ സമയം നിങ്ങള്‍ അപഹരിച്ചു’’. “പിന്നേ നിങ്ങളുടെ ഓഫിസിലെ വിജേഷ്‌ ചേട്ടഌം.. പിന്നെ വേറെ കുറെ ചേട്ടന്‍മാരുടെ കൂടെയാ ഞങ്ങള്‍ നടന്നത്‌. മോഹന്‍ലാലിന്റെ ഷൂട്ടിംഗ്‌ കാണുവായിരുന്നു ഞങ്ങള്‍..’’ ഇനിയും ഇവരെയൊക്കെ കാണാതെ പോയാല്‍ അവരൊക്കെയാണ്‌ ശരണം. മിണ്ടാതിരിക്കുന്നതാണ്‌ നല്ലത്‌. ഞങ്ങള്‍പിന്നെ സമയം ഒട്ടും കളയാതെ ബാഗുകളും ചെരിപ്പുകളും ലൈഫ്‌ ഗാര്‍ഡിന്റെ മുന്നില്‍ ഇട്ടെറിഞ്ഞ്‌ കടലിലേയ്‌ക്കിറങ്ങി. കുട്ടിത്തവും ബാല്യവും എല്ലാവരും തിരികെ പിടിക്കാന്‍ ശ്രമിക്കുകയാണ്‌. മനസ്സിലെ സംഘര്‍ഷങ്ങളെല്ലാം തിരമാലകള്‍ക്ക്‌.

    കോവളം ബീച്ചില്‍ കടലിലേയ്‌ക്ക്‌ ഇറങ്ങി വന്നോളൂ എന്ന്‌ പറഞ്ഞ്‌ രണ്ട് കയ്യും നീട്ടാന്‍ ഹസ്‌ബന്റ്‌ ഉണ്ടായിരുന്നു, ഇവിടെ ആ സെക്യൂരിറ്റി ഫീലിങ്‌ ഇല്ല. വൃദ്ധനായലൈഫ്‌ ഗാര്‍ഡില്‍ വിശ്വാസം അര്‍പ്പിക്കുവാഌം തോന്നുന്നില്ല. തിരമാലകളുടെപ്രണയം തിരസ്‌ക്കരിക്കാഌം വയ്യ.

     

         നസിയയും എന്റെ മകഌം കടിലിനോട്‌ ഭ്രന്തമായ ആവേശമാണ്‌ കാണിച്ചത്‌.ഗ്രൂപ്പില്‍ പകുതിയും തിരമാലകളോട്‌ കളിക്കാന്‍ തയ്യാറായി. ഭാഗികമായി നനയാന്‍ ഞാന്‍ തയ്യാറായിരുന്നു. പക്ഷേ ഭീകരത്തിരമാലയില്‍ നിന്നും തിരിഞ്ഞോടി രക്ഷപെടാന്‍ ശ്രമിച്ച എന്നെ നസിയ ബലമായി പിടിച്ചു നിര്‍ത്തിയതിനാല്‍ ഞാന്‍ പൂര്‍ണ്ണമായും അടിമുടി നനഞ്ഞു. കരയില്‍ നില്‍ക്കുന്നവരോട്‌ ഒരു ചോദ്യം ബസില്‍ വെച്ച്‌ ചെകിടടുപ്പന്‍ സംഗീതത്തിനോട്‌ കാണിച്ച ഭ്രാന്തമായ ആവേശത്തിന്റെ ഒരു തരിയെങ്കിലും ഈ തിരമാലകളുടെ സംഗീതത്തിന്‌ കൊടുത്തുകൂടെ. ചെറായി ബീച്ചിലെത്തിയതിന്റെ  തെളിവായി ഒരു ചെറു കാല്‍ വിരലെങ്കിലും നനച്ചിരുന്നെങ്കില്‍.. കടലേ കരയില്‍ നില്‍ക്കുന്നവര്‍ക്ക്‌ വേണ്ടി ഞാന്‍ മാപ്പ്‌ ചോദിക്കുന്നു.

       വീണ്ടും കരയിലുള്ളവരുടെ ക്രൂരമായ ആജ്ഞ ; ബസില്‍ കയറൂ.. ശ്ശൊ.. ബീച്ചിലെ ടൈം അലോട്ട്‌മെന്റ്‌ ഒട്ടും ശരിയായില്ല. പ്രതീക്ഷിക്കാതെ അടിമുടി നനഞ്ഞപ്പോള്‍ എന്റെ കൗമാരക്കാരി ഫ്രണ്ട് നസിയയും ഞാഌം തെറ്റി പിരിഞ്ഞു. എന്നെ മുക്കി കൊല്ലാന്‍ ശ്രമിച്ചവള്‍. കടല്‍ക്കരയില്‍ നിന്നും മണ്‍ തിട്ടയ്‌ക്ക്‌ മീതെ എന്റെ കൈകളില്‍ താങ്ങി ചവിട്ടിക്കയറാന്‍ ശ്രമിച്ച നസിയയുടെ അമ്മച്ചി മണ്‍ തിട്ടയിടിഞ്ഞ്‌ അതാ താഴെ. ഒരു ബീച്ചില്‍ വന്നാല്‍ അല്‍പ്പം പൂഴിയെങ്കിലും ദേഹത്ത്‌ പറ്റണ്ടെ?....   

                         ഊഹത്തില്‍ ഞാന്‍ പ്രഗല്‍ഭ......

             മുമ്പെ പോയ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ശ്രീ. ഇസ്മായില്‍ സാറിന്റേയും, ബസ്‌ ഡ്രവറിന്റേയും പാത പിന്‍പറ്റി ഞങ്ങള്‍ കടല്‍ ഭിത്തിവരെ എത്തി. ബസ്‌ നില്‍ക്കുന്ന റോഡിലേയ്‌ക്ക്‌ ഏകദേശം ആറടി താഴ്‌ച്ച. അപ്പുറത്ത്‌ മാറി നേരായവഴിയിലൂടെ സ്റ്റെപ്പുകളിറങ്ങി നേരായവര്‍ പോകുന്നു. എ.എ.സാറും, ബസ്‌ ഡ്രൈവറും താഴേയ്‌ക്ക്‌ ചാടി. എന്നിട്ട്‌ തിരിഞ്ഞു നിന്ന്‌ പിതൃവാല്‍സല്യത്തോടെ ഒരുപദേശം; മക്കളേ നിങ്ങളതിലേ ചാടണ്ട. മക്കള്‍ ആരുടെ മാര്‍ഗ്ഗം സ്വീകരിയ്‌ക്കണം. എനിയ്‌ക്ക്‌ പറയാതിരിക്കാനായില്ല; “33% സംവരണം വേണമെന്ന്‌ വാശിപിടിക്കുന്നവര്‍ക്ക്‌ ഇതിലൂടെ ചാടാഌം കഴിയണം’’. ഞാഌം നസിയയും കൈകോര്‍ത്ത്‌ താഴേയ്‌ക്ക്‌ ചാടി. അവര്‍ തമ്മില്‍ തമ്മില്‍ എന്തൊക്കെയോ പറയുന്നു. ഊഹത്തില്‍ ഞാന്‍ പ്രഗല്‍ഭ. "അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും' എന്നായിരിക്കാം അവര്‍ പറഞ്ഞത്‌. 
                       ഇങ്ങനെയാണ്‌ ചിട്ടവട്ടങ്ങള്‍ ഉരുത്തിരിയുന്നത്‌. ബാല്യത്തിലേ തന്നെ പെണ്‍ കുട്ടികള്‍ ഇന്നതേ ചെയ്യാവൂ, ഇന്നത്‌ ചെയ്യരുത്‌ എന്ന പട്ടിക ഉരുത്തിരിയുന്നു. അങ്ങനെ പലമേഖലകളില്‍ നിന്നും പെണ്‍കുട്ടികള്‍ക്ക്‌ ഉള്‍വലിയേണ്ടിവരുന്നു. പിന്നെ അവളെ സമൂഹ മദ്ധ്യത്തിലേയ്‌ക്ക്‌ വലിച്ചിഴയ്‌ക്കാന്‍ സംവരണം വേണ്ടി വരുന്നു. മരംകേറി എന്ന സ്‌ത്രീ ലിംഗത്തിന്‌ ഒരു പുല്ലിംഗമില്ല. കാരണമെന്താണ്‌ പെണ്ണ്‌ മരം കേറിയാല്‍ മരം കേറിയാകും. അങ്ങനെ കയറാന്‍ അഌവദിച്ചിരുന്നെങ്കില്‍ സ്വയം തൊഴില്‍ പദ്ധതിയില്‍ സ്‌ത്രീകളെ മരം കയറ്റം പഠിപ്പിക്കേണ്ടി വരുമായിരുന്നില്ല. ഒരു മാങ്ങ ചമ്മന്തി അരയ്‌ക്കാന്‍ നേരം അവള്‍ ഉപകരിക്കപ്പെട്ടേനെ. തല്‍സമയം ആണ്‌ മരം കയറിയാല്‍ മരത്തിന്റെ തുഞ്ചവും കടന്ന്‌ ചമ്മന്തിയരയ്‌ക്കാന്‍ നേരത്ത്‌ തീയേറ്ററിലോ, ക്രിക്കറ്റ്‌ കോര്‍ട്ടിലോ ആയിരിക്കും. മരം കേറന്‍മാരേ കോപിക്കണ്ട. വെറുതേ.. തിരമാലകളോട്‌ പറഞ്ഞതാ..

 നനഞ്ഞൊട്ടിയ ദേഹത്തോടെ ബസ്‌ വാതില്‍ക്കലെത്തിയപ്പോള്‍ കുട്ടിത്തം.നിറഞ്ഞ സംസാരശൈലിയുളള ആ കാരണവ മനസ്സ്‌ കൃത്രിമ കോപത്തോടെ “ഹും കേറ്‌, ഞാന്‍ അകത്ത്‌ ചെന്നിട്ട്‌ ബാക്കിപറയാം’’. എനിയ്‌ക്ക്‌ ആ നോട്ടവും പറച്ചിലും വളരെ ഇഷ്‌ടപ്പെട്ടു. വീണ്ടും ഞാന്‍ ഊഹത്തില്‍ പ്രഗല്‍ഭ. “കണ്ടില്ലേ കോലം .. നനഞ്ഞ്‌ ഒട്ടി, ആ കടലെങ്ങാഌം എടുത്തോണ്ട് പോയാല്‍ ഒരു അവധി ആഘോഷിച്ച്‌, ഞങ്ങള്‍ക്ക്‌ പണി ഉണ്ടാക്കിയേനെ'. “എന്റെ മേരി സാറേ.. നടക്ക്‌കേലാ.. ആ പൂതി'. ഞാന്‍ എന്റെ ഫ്രണ്ടിനോട്‌ എല്ലാം പറഞ്ഞേല്‍പ്പിച്ചിട്ടാണ്‌ ബസില്‍ കയറിയത്‌. 
          സീറ്റില്‍ ഈറനോടെ ഇരുന്നപ്പോള്‍ എന്റെ മുഖം ഘനം തൂങ്ങിയിരുന്നു. “പ്‌ളീസ്‌ ചക്കരേ .. എന്നോട്‌ പിണക്കാണ്വോ?.. ഇനി ഞാന്‍ ഒന്നും ചെയ്യില്ല’’. നസിയയുടെ പരിദേവനം. “ഇനി ഒന്നും ചെയ്യാന്‍ ബസില്‍ കടലോ കായലോ ഇല്ലല്ലോ..'-അമ്മ മകളോട്‌ പറയുകയാണ്‌; “മോളേ എനിയ്‌ക്ക്‌ കൈ താങ്ങ്‌ തരാതെ പൂഴിയില്‍ എന്നെ വീഴ്‌ത്തിക്കളഞ്ഞു ഈ നസീമ’’. മോള്‌ അമ്മയോട്‌; “അമ്മേ അതിന്‌ ഞാന്‍ അക്കച്ചിയേയും കടലില്‍ വീഴ്‌ത്തിയിട്ടുണ്ട്’’. രണ്ടുപേരുടേയും ഇടയില്‍ ഇരുന്ന ഞാന്‍ നസിയയുടെ കാതില്‍ മന്ത്രിച്ചു; “ അതിന്‌ പകരമാണ്‌ നിന്റെ അമ്മച്ചിയെ ഞാന്‍ വീഴ്‌ത്തിയത്‌’’. എന്നിട്ട്‌ മനസ്സില്‍ പിറുപിറുത്തു; “ആ ഭാരം താങ്ങാനെനിയ്‌ക്ക്‌ വയ്യായിരുന്നേ..'           
              ടൈറ്റാനിക്‌ വീണ്ടും മുങ്ങുന്നു.. ..

      ബസില്‍ വീണ്ടും അനൗണ്‍സ്‌മെന്റ്‌; സഹയാത്രികര്‍ കൂടെയുണ്ടെന്ന്‌  ഉറപ്പ്‌ വരുത്തുക. നാവ്‌ ചുണ്ടില്‍ സ്‌പര്‍ശിച്ചപ്പോള്‍ നല്ല ഉപ്പ രസം. കടല്‍ എന്നെ മൂടിപ്പൊതിഞ്ഞ്‌ നല്‍കിയ സ്‌നേഹ സമ്മാനം. നസിയ പറഞ്ഞതഌസരിച്ച്‌ (പിണക്കം തീര്‍ന്നു) ബോട്ടിലിലെ വെള്ളമെടുത്ത്‌ മുഖം കഴുകി. ബസ്‌ ലക്ഷ്യത്തിലേയ്‌ക്ക്‌ കുതിച്ചുകൊണ്ടിരുന്നു. വീണ്ടും സ്റ്റാഫ്‌ സെക്രട്ടറി എല്ലാവരിലേയ്‌ക്കും ശക്തി പകര്‍ന്നുകൊണ്ട്‌ നൃത്തച്ചുവടുകളുമായി ബസിന്റെ മുന്നിലെത്തി. ഓഫീസ്‌ ഡ്രവര്‍ സാറിന്റെ അനൗണ്‍സ്‌്‌മെന്റ്‌. വരാന്‍ പോകുന്ന ഓരോ ബ്രിഡ്‌ജുകളേ ക്കുറിച്ചും ലൈവായുള്ള വിവരം കേള്‍ക്കണമെങ്കില്‍ മ്യൂസിക്‌ പ്‌ളേയര്‍ ഓഫ്‌ ചെയ്‌ത്‌ സഹകരിക്കുക. ആട്ടവും പാട്ടുമായി പോകുന്ന യുവ രക്തങ്ങള്‍ സഹകരണ മനോഭാവം തീരെയില്ലെന്ന്‌ വെട്ടിത്തുറന്ന്‌ പറഞ്ഞു. ഞാന്‍ ഊഹത്തില്‍ പ്രഗല്‍ഭ. ഡ്രവര്‍ സര്‍ ചിന്തിക്കുന്നു; തെളിച്ച വഴിയേ പോയില്ലെങ്കില്‍ പോയ വഴിയേ തെളിക്കുക'.

      ബസ്‌ കൊച്ചി ബോട്ട്‌ ജെട്ടിയിലെത്തി. ഞങ്ങള്‍ ആ സ്വപ്‌ന സാക്ഷാത്‌കാരത്തിലേക്കടുക്കുകയാണ്‌. പലരും ഈ യാത്രയില്‍ പറഞ്ഞ്‌ കേട്ടത്‌ കപ്പലില്‍ കയറാഌള്ള മോഹമാണ്‌. വഴി വാണിഭക്കാര്‍ ടൂറിസ്റ്റുകളെ ലക്ഷ്യമാക്കി ഓരോ പ്രോഡക്‌ടുകളുമായി വന്ന്‌ കൊണ്ടിരുന്നു. ചെറു കുട്ടികളെ കാണുമ്പോള്‍ പീപ്പി വില്‍ക്കാഌള്ളവര്‍ ശക്തിയായി ഊതി ശബ്‌ദമുണ്ടാക്കി കുട്ടികളുടെ ശ്രദ്ധ അങ്ങോട്ടാകര്‍ഷിച്ച്‌ കൊണ്ടിരുന്നു. ആകര്‍ഷണ വലയത്തില്‍ പെട്ട ശ്രീമതി നിഷയുടെ കുട്ടി ഉറക്കെ ആവലാതി ബോധിപ്പിച്ചു കൊണ്ടിരുന്നു. അമ്മയ്‌ക്ക്‌ വാങ്ങിക്കൊടുക്കാതെ നിവൃത്തിയില്ലായിരുന്നു. ഷിജാസിന്റെ ഭാര്യയുടെ കയ്യില്‍ ഒന്നും രണ്ടുമല്ല കളിക്കോപ്പുകള്‍. കുട്ടി മാത്രമല്ല, ഭാര്യയും ശാഠ്യം പിടിച്ചിട്ടുണ്ടെന്ന്‌ തോന്നുന്നു. ഗ്രൂപ്പിലെ ഓരോരുത്തരും ഓരോ കടകളില്‍ കയറി ഓരോന്ന്‌ തിരഞ്ഞ്‌ നോക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ മുന്നോട്ട്‌ നടക്കുകയാണ്‌. എന്റെ കണ്ണില്‍ ആ അക്ഷരങ്ങള്‍ ഉടക്കി. സാഗരറാണി.

-
 ജെട്ടിയുടെ തീരത്ത്‌ തെല്ലൊരു ഇളക്കത്തോടെ അത്‌ വിശ്രമിക്കുകയാണ്‌. എന്റെ മനസ്സിലെ ടൈറ്റാനിക്‌ 1912 ല്‍ സംഭവിച്ചതിനേക്കാളും കഠിന കഠോര ശബ്‌ദത്തോടെ മനസ്സില്‍ മുങ്ങിത്താണു. ഞാന്‍ മുന്നില്‍ കണ്ടത്‌ ഒരു ബോട്ടാണ്‌. കപ്പല്‍ യാത്ര എന്ന്‌ ഞാന്‍ കേട്ട വിവരണത്തില്‍ , എന്റെ മനസ്സിലുണ്ടായിരുന്നത്‌ ടൈറ്റാനിക്കിന്റെ അത്രയുമില്ലെങ്കിലും അത്‌ പോലൊരു കപ്പലിന്റെ ചിത്രമായിരുന്നു. എന്റെ കണ്ണുകള്‍ വീണ്ടും നാലുപാടും അന്വേഷിച്ചു. ഇനി മറ്റൊരു സാഗരറാണിയെങ്ങാഌം ഉണ്ടോ. ഇല്ല. ഇത്‌ തന്നെ ഞങ്ങളെ വഹിക്കാന്‍ പോകുന്ന ജലപേടകം. ഞാന്‍ അഭിമാനിക്കുന്നു; ഡിഡിഇ യില്‍ വരുന്ന വരും തലമുറകളേ എനിയ്‌ക്ക്‌ പറ്റിയ തെറ്റായ സങ്കല്‍പ്പ കോട്ടകെട്ടാന്‍ , ഞാന്‍   എന്റെ ഈ വിവരണം, ഈ ചരിത്രരേഖകള്‍ നിങ്ങളെ അഌവദിയ്‌ക്കില്ല.