Smiley face

2013, ജനുവരി 26, ശനിയാഴ്‌ച

പാതിരാമണലിലേക്കൊരു യാത്ര - രണ്ടാം ഭാഗം

ഭക്ഷണം കഴിഞ്ഞ് വീണ്ടും യാത്ര തുടങ്ങി. ഒരു മൈക്ക് ബോട്ടിലില്ലാത്തത് ഞങ്ങള്‍ക്ക് അസൌകര്യമായ കാര്യം സൂപ്രണ്ട് ഡ്രൈവറോട് പറഞ്ഞപ്പോള്‍ , ഡ്രൈവര്‍ പറഞ്ഞത് “സൌകര്യങ്ങള്‍ കൂടുമ്പോള്‍ ആസ്വാദനവും കൂടും. നിങ്ങളെപ്പോലെയല്ല ഇതില്‍ വരുന്ന പല യാത്രക്കാരും; കുടിക്കണം ആടണംഎന്ന ഒറ്റ ഉദ്ദേശത്തോടെയാണ്  വരുന്നത്....

കുടിച്ചുകഴിഞ്ഞാല്‍ ഞങ്ങള്‍ കൊടുക്കുന്ന നിര്‍ദ്ദേശങ്ങളൊന്നും അവര്‍ പാലിക്കറുമില്ല. ഒരുത്തന്‍ മിസ്സായാല്‍ ഞങ്ങളുടെ കഞ്ഞികുടിമുട്ടും. ഈയടുത്തൊരു ദിവസം ഒരുത്തന്‍ വെള്ളമടിച്ച് വെള്ളത്തില്‍ വീണു, ഞങ്ങളുടെ ടി.വി കേടാക്കി”. ഡ്രൈവറുടെ പരിഭവങ്ങള്‍ കേട്ടിരുന്നപ്പോള്‍ അവരുടുടെ മുരടന്‍ ഭാവം ഉരുത്തിരിഞ്ഞ വഴി കണ്ടെത്തി.

 അതെ അപകടങ്ങള്‍ പലതും നാം സ്വയം വിളിച്ചുവരുത്തുന്നതാണ്. എന്നിട്ട് നടന്നു കഴിയുമ്പോള്‍ ഉത്തരവാദിത്ത്വം മുകളിലിരിക്കുന്നവരുടെ കുത്തകയായി മുദ്ര വെക്കും. 

 തിരമാലകളുടെ തിളക്കം കുറഞ്ഞുതുടങ്ങി. അങ്ങ് ദൂരെ  ഭിത്തി പോലെ ഒരു കരിമല ഉയര്‍ന്ന് വരുന്നത്കണ്ടു തുടങ്ങി. കുളവാഴകള്‍ ഞങ്ങളോടൊപ്പം സഞ്ചരിക്കുന്നുണ്ടായിരുന്നു.                           ഇടതൂര്‍ന്ന ഒരു പച്ചത്തുരുത്ത് അടുത്തേക്ക് ഒഴുകി വരവേ ഞാന്‍ ഡ്രൈവറോട് ചോദിച്ചു: “ഈ സ്ഥലം?.” “ പാതിരാമണല്‍ ”. ഹൊ വായിച്ചറിഞ്ഞ, കേട്ടറിഞ്ഞ ആ അത്ഭുത ദ്വീപ് മുന്നിലേക്കൊഴുകി എത്തുന്നു.  

 ദ്വീപ് വാതില്‍ക്കല്‍ നിന്നും മറ്റൊരു ചെറുബോട്ട് യാത്ര തിരിക്കാന്‍ തുടങ്ങുന്നു. അവര്‍ അവിടുന്ന് മാറാതെ ഞങ്ങള്‍ക്ക്  അവിടേക്ക് എത്താന്‍ കഴിയില്ല. ഡ്രൈവര്‍ ഹോണടിച്ചു. അതോടൊപ്പം എന്നോട് ഒരഭിപ്രായവും. "ഇപ്പോള്‍ നമ്മള്‍ ചെന്നാല്‍ ആ ബോട്ട് ഞെരിഞ്ഞ് പോവും". ഡ്രൈവറുടെ ദയാദാക്ഷ്യണ്യത്താല്‍ ഒരു ബോട്ടിനെ രക്ഷപെടുത്തിയ ചാരിതാര്‍ത്ഥ്യം അദ്ദേഹം അനുഭവിക്കട്ടെ. ഞാന്‍ ആശ്ചര്യത്തോടെ പ്രതികരിച്ചു."ആ...ഹാ..!"

 ഞങ്ങളുടെ ബോട്ടിനെ കരക്കടുപ്പിക്കാന്‍ അസിസ്റ്റന്റ് കഴുക്കോല്‍ ആഞ്ഞ് ഊന്നി. ഊന്നിന്റെ ശക്തിയോ , കഴുക്കോലിന്റെ പഴക്കമോ കഴുക്കോല്‍ തുഞ്ചം ഞെരക്കത്തോടെ താഴേയ്ക്കടര്‍ന്നു തൂങ്ങി. ബോട്ട് കടവില്‍ നിന്നും പിന്നോട്ട് അകന്ന് മാറി. ആ ചെറുബോട്ട് കാരണം ഞങ്ങളെ പാതിരാമണലില്‍ ഇറക്കാതെ പോകുമോ?. സംശയം ശബ്ദം പൂണ്ടപ്പോള്‍ ഡ്രൈവര്‍ അസഹ്യതയോടെ പറഞ്ഞു: “ ധൃതി പിടിക്കല്ലേ ഇറക്കാം”. ഓ...ഇങ്ങോട്ടുള്ള യാത്ര ഇവിടം കൊണ്ടവസാനിക്കുകയാണ്. ബോട്ട് തിരിച്ചിട്ട് കടവിലടുപ്പിക്കാനുള്ള ശ്രമമാണ്. നാല് മണിക്ക് ഞങ്ങള്‍ പാതിരാമണല്‍ ദ്വീപില്‍ കാലുകുത്തി. നീല്‍ ആംസ്ട്രോങ് പറഞ്ഞത് പോലെ ഞാനും പറഞ്ഞു...

 ബോട്ടില്‍ നിന്നും ഇറങ്ങിയത് കായലിലേക്ക് ഇറക്കികെട്ടിയ ഒരു നടപ്പാതയിലേക്കാണ്. ദ്വീപ് വാതില്‍ക്കല്‍ ഇടതും വലതുമായി ഇടിഞ്ഞ് പൊളിഞ്ഞ രണ്ട് ഒറ്റമുറികള്‍ കാണപ്പെട്ടു. മേല്‍ക്കൂര പൂര്‍ണ്ണമായും നശിച്ചിരിക്കുന്നു. മുറികള്‍ക്കുള്ളില്‍ ഒഴിഞ്ഞതും ചളുങ്ങിയതുമായ പ്ളാസ്റ്റിക് ബോട്ടിലുകള്‍ ധാരാളം. ആ മുറികളുടെ ഉപയോഗം എന്തായിരുന്നിരിക്കാം എന്നൊരു ചോദ്യം ഞാന്‍ എന്നോട് തന്നെ ചോദിച്ച് അവിടെ തന്നെ കുഴിച്ചുമൂടി. 

 മുന്നില്‍ ദീര്‍ഘചതുരാകൃതിയിലുള്ള കല്ലുകള്‍ പാകിഅടുക്കിയ നടപ്പാത കാനനത്തിനുള്ളിലേക്ക് നീളുന്നു. കരിങ്കല്‍ നടപ്പാത്യ്ക്കിരുവശവും സമാന്തരമായി പച്ചപ്പരവതാനിവിരിച്ചത് പോലെ മരങ്ങള്‍ക്കിടയിലായി മറ്റ് രണ്ട് നടപ്പാതകള്‍ക്കൂടി. ഹൌസ് ബോട്ടില്‍ നിന്നിറങ്ങിയ ആളുകള്‍ കൂട്ടം കൂട്ടമായും ഇണചേര്‍ന്നും മുന്നോട്ട് ഗമിച്ചു. “ബ്ളും” ഉണങ്ങിയ ഒരു മരച്ചില്ല ഒടിഞ്ഞ് താഴെ പച്ചപ്പരവതാനിയില്‍ വീണപ്പോഴാണ് , അത് പച്ച മേടല്ല ജലത്തിന്റെ മുകളില്‍ പായല്‍ കിടക്ക വിരിച്ചിരിക്കുന്നതാണെന്ന് വെളിപ്പെട്ടത്.

 ഇട തൂര്‍ന്ന പച്ചിലക്കൂട്ടങ്ങളില്‍ വ്യത്യസ്തജാതി സസ്യങ്ങളാണ് ഒന്നിനോടൊന്ന് ചേര്‍ന്നു നില്‍ക്കുന്നത്. അറ്റമില്ലാത്ത ഈ ജൈവവൈവിധ്യങ്ങളാണോ കണ്മുന്നിലെന്ന് ചോദ്യമുയരവേ മുന്നോട്ട് പോയിരുന്നവര്‍ ഒരു പതിഞ്ചുമിനിറ്റിനുശേഷം തിരികെ വരുന്നത് കണ്ടുതുടങ്ങി. നടപ്പാത പഞ്ചസാര മണലില്‍ അവസാനിച്ചു. അവിടെയൊരു ഗുരുദേവസ്മാരകം ഉണ്ടായിരുന്നു. സ്മാരകത്തിന്‍ മുന്നില്‍ നിന്ന് നോക്കിയാല്‍ പച്ചപ്പടര്‍പ്പിനുള്ളിലൂടെ അങ്ങേയറ്റം കായല്പരപ്പ് കാണാം.

 മതദ്വേഷമില്ലാതെ സോദരേണ വാഴണം സര്‍വ്വരും എന്നാശിച്ച ഗുരുദേവന്‍ ഒരു പക്ഷേ തന്റെ ആത്മാവിന് പൂകണമെന്ന് നിനച്ചാല്‍ ഒരുപക്ഷെ ഈ സ്മാരകത്തിലായിരിക്കും പൂകുന്നതെന്ന് ഞാന്‍ ചിന്തിച്ചു.ഇത്രയും സ്വച്ഛസുന്ദരമായ അന്തരീക്ഷം ഈ കാനനത്തിലല്ലാതെ എവിടെ ലഭിക്കും.

തറയ്ക്ക് സമാന്തരമായി ചാഞ്ഞ ചില്ലകളുമായി വിലസുന്ന മരങ്ങളില്‍ കുട്ടിക്കുരങ്ങന്മാരെ പ്പോലെ ചില വിരുതന്മാര്‍ ഫോട്ടോയ്ക്ക് പോസുന്നുണ്ടാ‍യിരുന്നു. എന്റെ കുട്ടിക്കുരങ്ങിയും അതിലൊരാളായിരുന്നു.എവിടെ നോക്കിയാലും പച്ചപ്പ്. പലരും ഹരിതഛായകള്‍ മൊബൈലിലും,ക്യാമറയിലും പകര്‍ത്തി സംതൃപ്തി പൂണ്ടു.  കായല്‍പ്പരപ്പില്‍ ഓളങ്ങള്‍ ഉലയുന്നു,എന്നിട്ടും മരച്ചില്ലകള്‍ ചലനമറ്റ് നില്‍ക്കുന്നതെന്തേ?!.


 പഞ്ചസാരമണലില്‍ കുട്ടിത്തം കെട്ടുവിട്ടു. ഓരോ പിഞ്ചുകൈകളും കൈകോര്‍ത്ത് അവരുടെ സ്വതസിദ്ധമായ കളികളിലേര്‍പ്പെട്ടു. കാര്‍ത്തിക, ദേവിക, നേമ, അംന..  ഈണത്തില്‍ ഈരടികള്‍ പാടി നെഞ്ചില്‍തൊട്ടും, കൈവെള്ളയില്‍ അടിച്ചും, വട്ടംകറങ്ങിയും, പൂഴിമണ്ണില്‍ വീണും അവര്‍ കളികള്‍ തുടര്‍ന്നു. അവരുടെ ചെയ്തികള്‍ നിരീക്ഷിച്ച് നിന്നാല്‍ കളി മതിയാക്കി പോരൂ മക്കളെ എന്ന് പറയാനാളല്ല ഞാന്‍ .

“ ഈ ദ്വീപിന്റെ വന്യമായ നിശബ്ദതയില്‍ തന്റെ ഇഷ്ട്ട തോഴനുമൊത്ത് ഒരു ദിവസം മുഴുവന്‍ സംസാരിച്ചുകൊണ്ടിരിക്കുക, എന്താവും അനിതാ നിനക്ക് പറയാനുണ്ടാവുക“?. ഞാന്‍ സഹപ്രവര്‍ത്തകയോട് ചോദിച്ചു. ഉടന്‍ അനിതയുടെ മറുപടി “അതാണ് ചേച്ചീ ഞാനും ആലോചിച്ചുകൊണ്ടിരിക്കുന്നത്. എത്രയും പെട്ടെന്ന് ഒരാളെകണ്ടെത്തി ഇവിടെ വന്നൊരു ദിവസം ഇരിക്കണം .” “ഓ.! ഇത് വരെ ആളെ കണ്ടെത്തിയില്ല?..” “ഇല്ല..അത്..അതിപ്പോള്‍ ഇവിടെ വച്ച് നിര്‍ഗളിച്ച തോന്നലാണ്”.

 “ തല്‍ക്കാലം ആ ഫ്രണ്ട് ഞാനായാലോ?..ഈ നിശബ്ദതയില്‍ തനിച്ചിരിക്കാന്‍ വല്ലാത്ത ഭയം. ഒരാള്‍ കൂടെയുണ്ടെങ്കില്‍ ആ ത്രില്ലൊന്ന് അനുഭവിച്ചറിയുക തന്നെ. ഒരു ദ്വീപില്‍ ഒറ്റയ്ക്കൊരു അല്ല ..നമ്മള്‍ രണ്ടാളും തനിച്ച്...അല്ല നമ്മള്‍ രണ്ടാളും മാത്രം”. “ചേച്ചീ..ആം റെഡി.നമ്മള്‍ ഇവിടെ ഹാള്‍ട്ട് ചെയ്യാന്‍ ഇവര്‍ സമ്മതിക്കുമോ?”.“ഞാന്‍ എ.എ യോട് സാങ്ഷന്‍ ചോദിക്കാം”.

എ.എ പഞ്ചസാരമണല്‍ കാലില്‍ പറ്റാതെ പുല്‍ പ്രദേശത്ത് കയറിനിന്നൊരു വിഗഹ വീക്ഷണത്തില്‍ ആയിരുന്നു. ഞാന്‍ വളച്ച് കെട്ടാതെ കാര്യത്തിലേക്ക് കടന്നു. “സര്‍ , ഞാനും അനിതയും ഇന്നിവിടെ ഹാള്‍ട്ട് ചെയ്യാന്‍ തീരുമാനിച്ചു”. “ഓ...ആയ്ക്കോട്ടെ.” എ.എ ചിരിച്ചുകൊണ്ട് സാങ്ഷണ്ട്. 

ആ ചിരിയുടെ പിന്നില്‍ ഒരു തമാശ കേട്ട ലാഘവം. ഞാന്‍ വീണ്ടും ആവര്‍ത്തിച്ചില്ല. തമാശയല്ലെന്ന് എ.എ. വിചാരിക്കരുത്. ഞാന്‍ ഗൌരവത്തില്‍ പുറകോട്ട് നടന്ന് അനിതയോടൊത്തു.കാര്യം ഗൌരവമാണെന്നറിയുമ്പോള്‍ എ.എയുടെ പ്രതികരണം ഇങ്ങനെയായിരിക്കില്ലെന്നറിയാം.

 സൂപ്രണ്ട് സര്‍ കാട്ടെള്ള് ചൂണ്ടിക്കാണിച്ച് തന്നു. മണപ്പിച്ചു. എള്ളിന്‍ ചെടിയുടെ മണത്തില്‍ അല്‍പ്പം കൂടി രൂക്ഷത കൂടിയ മണം. വന്നവരെല്ലാം മടക്കം ആരംഭിച്ചപ്പോള്‍ ഞങ്ങള്‍ പിറകോട്ട് വലിഞ്ഞു.

 ബോട്ടില്‍ ഞങ്ങള്‍ രണ്ടാളെ കണ്ടില്ലെങ്കില്‍ ആരറിയാന്‍ ?! ബോട്ടില്‍ ഫ്രണ്ടില്‍ സൈറ്റ് സീയിങ്ങിനിരിക്കുന്നവര്‍ , ഞങ്ങള്‍ റൂമില്‍ റെസ്റ്റ് എടുക്കുകയാണെന്ന് വിചാരിച്ചോളും. റൂമിലുള്ളവര്‍ ഞങ്ങള്‍ സിറ്റ് ഔട്ടില്‍ കാണുമെന്ന് ധരിച്ചോളും. വന്നവരെല്ലാം ദ്വീപിനോട് വിടപറഞ്ഞ് ബോട്ടിലേക്ക് യാത്രയായി.ഏകദേശം അരമണിക്കൂറോളമാണ് ദ്വീപില്‍ ചെലവഴിച്ചത്.

 ഞാനും അനിതയും കണ്ണോട് കണ്ണ് നോക്കി. സമയം നാലര കഴിഞ്ഞതേയുള്ളൂ. നിബിഢമായ വനാന്തരങ്ങളായത് കൊണ്ടാവും പരിസരം ഇരുണ്ട് തുടങ്ങി. ചീവീടുകളുടേയും, മറ്റ് ജീവികളുടേയും വിവിധ ശബ്ദങ്ങള്‍ . ഇവിടം ഇരുളുമ്പോള്‍ വെളിച്ചത്തിനായി എന്തുണ്ട് കയ്യില്‍ ? .മനസ്സതിന് ഉത്തരം കണ്ടെത്തി. പ്രകൃതിയില്‍ എത്തുമ്പോള്‍ പ്രകൃതിയോട് താദാത്മ്യം പ്രാപിക്കുക. നിലാവ് ഞങ്ങള്‍ക്ക് കൂട്ടായിരിക്കും. അത്യാര്‍ഭാടത്തിന് മൊബൈല്‍ വെളിച്ചവുമുണ്ട്. മത്സ്യ , മാംസാദി വിഭവങ്ങള്‍ കൂട്ടിയുള്ള ഉച്ചയൂണ് വിശപ്പിനെ നാളെ പുലര്‍ച്ചയോളം അകറ്റി നിര്‍ത്തും.

 ഈ വിജനതയില്‍ പ്രകൃതിയുടെ താളത്തെ വരവേല്‍ക്കാനായി ഹൃദയമിടിപ്പോടെ ഞങ്ങള്‍ കാത്തിരുന്നു. അതെ, പ്രകൃതിയുടെ ഹൃദയമിടിപ്പിന് വേണ്ടി കാതോര്‍ക്കുമ്പോള്‍ പ്രകൃതി തന്നെ സംസാരിക്കും.

 “എന്താ..ചിരിക്കുന്നത്?”. അനിതയുടെ ചോദ്യമാണ് എന്റെ മുഖത്തൊരു ചിരിയുണ്ടായിരുന്നു എന്നെന്നെ ഓര്‍മ്മിപ്പിച്ചത്. “ഈ പാതിരാമണല്‍ എന്ന പേരെങ്ങിനെ ഈ ദ്വീപിന് കിട്ടി? എന്ന ചോദ്യത്തിന്‍ ബോട്ട് ഡ്രൈവര്‍ തന്ന ഉത്തരം ഞാന്‍ ഓര്‍ത്ത് പോയി.---ദ്വീപ് ഒരു പാതിരാത്രിയ്ക്കുണ്ടായതാണെന്നാണ് അയാള്‍ പറഞ്ഞത് ”.

പരശുരാമന്‍ മഴുവെറിഞ്ഞ് കേരളം ഉണ്ടാക്കിയെങ്കില്‍ ഒരു രാത്രികൊണ്ട് ഈ ദ്വീപും ഉണ്ടായിക്കാണും. ഞാന്‍ മണലില്‍ ചമ്രം പടിഞ്ഞിരുന്ന് ഗാഢമായി ചിന്തിച്ചു. ഈ നിശബ്ദതയില്‍ ധ്യാനത്തിലൂടെ സത്യമാര്‍ഗ്ഗത്തിലെത്താന്‍ ചീവീടുകള്‍ സമ്മതിക്കുന്നില്ല. 

ഞാന്‍ പെട്ടൊന്നൊരു ലിറ്റില്‍ ഹാഡ്രോണ്‍ കൊളൈഡര്‍ സ്ഥാപിച്ചു. സ്വിറ്റ്സര്‍ലന്‍ഡിന്റേയും ഫ്രാന്‍സിന്റേയും അതിര്‍ത്തിയിലല്ല. എന്റെ കൈക്കുമ്പിളിലെ മണല്‍ കൂമ്പാരത്തില്‍ . ദ്വീപിന്റെ ഉല്‍പ്പത്തി കണ്ടു പിടിച്ചേ തീരൂ. 

പ്രകാശ വേഗത്തിനടുത്തുള്ള വേഗത്തില്‍ അത്യുന്നത ഊര്‍ജ്ജനിലയിലുള്ള പ്രോട്ടോണ്‍ സമാന ചിന്തകളെ വിപരീത ദിശയില്‍ പായിച്ച് കൂട്ടിയിടുപ്പിച്ചായിരുന്നു പരീക്ഷണം. അങ്ങനെ ഹിഗ്സ് ബോസോണ്‍ കണം പോലെ ദ്വീപിന്റെ ഉല്‍പ്പത്തിയെന്റെ മുന്നിലെത്തി. 

ആലപ്പുഴ ജില്ലയില്‍ ,ചേര്‍ത്തല താലൂക്കില്‍ ,മുഹമ്മ പഞ്ചായത്തില്‍ തണ്ണീര്‍മുക്കം വില്ലേജിലാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. പത്തൊമ്പതര ഏക്കറോളം വിസ്തീര്‍ണ്ണം ഈ ദ്വീപിനുള്ളത്. ജൈവ വൈവിധ്യങ്ങളാല്‍ സമ്പുഷ്ട്ടമാണിവിടം.

 കായലിലെ എക്കലും,വെള്ളപ്പൊക്കത്തില്‍ ഒഴുകിയടിഞ്ഞ എക്കലും മണലും ചേര്‍ന്ന് കാലാന്തരത്തില്‍ രൂപപ്പെട്ട മണല്‍ പ്രദേശമായിരുന്നിവിടം. ഗ്ളാസ് നിര്‍മ്മാണത്തിനായി ഇവിടുന്ന് മണല്‍ ശേഖരിച്ചിരുന്നു. ഈ മണല്‍ കൊണ്ട് നിര്‍മ്മിച്ച ഗ്ളാസുകള്‍ ഏത് പാതിരാവിലും വെട്ടിത്തിളങ്ങുന്നതായിരുന്നു. പിന്നീട് ഈ മണല്‍ പ്രദേശത്ത് പുല്‍നാമ്പുകള്‍ കിളിര്‍ത്തു. മാമരങ്ങള്‍ വളര്‍ന്നു. വേമ്പനാട്ട് കായല്‍ കാറ്റിലൂടെയും, ഒഴുക്കിലൂടെയും നാനാതരം വിത്തുകളാണ് ദ്വീപിലെത്തിച്ചത്. അങ്ങനെ ഒരു ഹരിത നികുഞ്ജം വരും തലമുറകള്‍ക്കായി ഒരുക്കിവെച്ച് ഈ പാതിരാമണല്‍ കാത്തിരുന്നു.

 സൂര്യന്‍ ചാഞ്ഞ് തുടങ്ങിയതിനാലാവാം ഇരുള്‍ പരന്ന് തുടങ്ങി.എന്റെ മനസ്സ് പ്രകൃതിയോട് രമിച്ചുതുടങ്ങിയിരുന്നു. അവിടെ നിന്നുയരുന്ന ഓരോ താളങ്ങളും , ചലനങ്ങളും നിശ്വാസങ്ങളും ഞാന്‍ അറിഞ്ഞു തുടങ്ങി. കരക്കണ്ടന്‍ , ചക്കരക്കണ്ടന്‍ , കൊമ്മട്ടി തുടങ്ങിയ കണ്ടല്‍ ചെടികള്‍ക്കും എന്തൊക്കെയാണ് പറയാനുള്ളത്?. വിവിധയിനം മത്സ്യങ്ങള്‍ , കക്കകള്‍ , ചെമ്മീനുകള്‍ ഇവകള്‍ കൊണ്ടെല്ലാം സമ്പല്‍ സമൃദ്ധമാണിവിടം.

 ജലാശയ ജീവികളുടെ പ്രജനന കേന്ദ്രമാണ് ഈ പാതിരാമണല്‍ ദ്വീപിനോട് ചേര്‍ന്നുള്ള വേമ്പനാട്ടുകായല്‍ . ദേശാടന പക്ഷികള്‍ ധാരാളം വന്നുചേരാറുണ്ടിവിടെ. ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ വളരെയധികം പക്ഷികളെ ഇവിടെ കാണാം.

 ഞാന്‍ ചുറ്റുപാടും കണ്ണോടിച്ചു, കുറച്ച് നടന്നു. ഏകദേശം അമ്പത്തിമൂന്ന് തരം മരങ്ങള്‍ . സപുഷ്പ്പികളായ ചെടികള്‍ നൂറ്റി അറുപത്തിഒന്ന് ,കുറ്റിച്ചെടികള്‍ ഇരുപത്തിരണ്ട്, വള്ളിച്ചെടികള്‍ പതിമൂന്ന് തരം. ഒരു വള്ളിച്ചെടിയില്‍ ഊയലാടണമെന്ന് കൊതി തോന്നിയെങ്കിലും ,ആദ്യം പച്ചപ്പരവതാനി എന്നു തോന്നിപ്പിച്ച ആ ഇരുണ്ട കൈത്തോട്ടിലേക്കെങ്ങാനും വീണുപോയാലോ എന്ന് ഞാന്‍ ഭയന്നു.

 സമയം വൈകിയതുകൊണ്ടോ എന്തോ 24 തരം തുമ്പികളെയൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. 34 തരം ചിത്രശലഭങ്ങളും ഞങ്ങളെക്കണ്ട് ഓടിയൊളിച്ചോ?! ചിലന്തികളോട് ഒര്‍ഭ്യര്‍ത്ഥന ഞാനിവിടം വിട്ട് പോയിട്ട് നിങ്ങള്‍ 23 തരക്കാരും ഇവിടെ വിലസിക്കോളൂ. എനിയ്ക്ക് ഭയമാണ്. 44 തരം മത്സ്യ സമ്പത്തുണ്ടായിട്ടും കരിമീനിനേയും,വറ്റയേയും മാത്രമേ ഉച്ചയൂണിന് കണ്ടുള്ളു. അല്ല ഓര്‍ഡര്‍ ചെയ്തതല്ലേ കിട്ടൂ!. ജീവനോടെ ഇവറ്റകളെയൊക്കെ ഈ കലക്കവെള്ളത്തില്‍ എവിടെ കാണാന്‍ പറ്റും?

 ദൂരെ നിന്നും ഒരു കൂകല്‍ “ചേച്ചീ ..നമുക്ക് പോകാം. അവര്‍ വിളിക്കുന്നു”. “ശ്ശൊ...തനിച്ചൊരു രാത്രി ഇവിടെ തങ്ങാന്‍ പറ്റുമെന്ന് തോന്നുന്നില്ല. സര്‍വ്വത്ര ബന്ധനം. പോയേക്കാം. 

ബോട്ടില്‍ തിരികെ ചെന്നപ്പോള്‍ സമയം 4.30. അടുക്കളയിലെത്തി വിശേഷങ്ങളൊക്കെയൊന്നറിഞ്ഞു. പഴം മൈദാമാവില്‍ മുങ്ങി എണ്ണയില്‍ ചാടാന്‍ തയ്യാറായിരിക്കുന്നു. സ്റ്റൌവ്വില്‍ ചായവെള്ളം തിളയ്ക്കുന്നു. ആശ്വാസത്തോടെ വാഷ്ബേസിനില്‍ കയ്യും, മുഖവും കഴുകി. എല്ലാവരും പ്രതീക്ഷയോടെ സീറ്റില്‍ ആസനസ്ഥരായി. ചിലര്‍ റൂമില്‍ പോയി റെസ്റ്റി. 

താളമേളങ്ങള്‍ക്ക് റെസ്റ്റ്. ഗാനങ്ങള്‍ ചെവികളിലൂടെ മാത്രം കയറിയിറങ്ങി. എങ്കിലും നേഹയുടെ ഉടല്‍ ഇരിപ്പിടത്തിലും തെല്ലിളകിക്കൊണ്ടിരുന്നു. ദൂരെ വലത് പരന്ന് തെങ്ങിന്‍ നിരകള്‍ കായല്‍ ഭിത്തി പോലെ തോന്നിപ്പിച്ചു. ദൂരെ വാഹനങ്ങല്‍ പാലത്തിന് മുകളിലൂടെ ചീറിപ്പായുന്നു. 

കുട്ടികള്‍ക്കെപ്പോഴും അവരുടേതായ ലോകങ്ങള്‍ കെട്ടിപ്പടുക്കുന്നതിലാണ് താല്‍പ്പര്യം ബോട്ടിന്റെ ഫ്രണ്ട് സീറ്റില്‍ ഒരു കുട്ടിപ്പട്ടാളം കൈകള്‍ ഒരു പ്രത്യേക ക്രമത്തില്‍ പരസ്പരം കൊട്ടി ഈരടികള്‍ ആവര്‍ത്തിക്കുന്നു.
 “മണി മണി ഒന്ന്..
മത്താപ്പൂ രണ്ട്...
ചെല്ലാക്കിളി മൂന്ന്..
പനം തത്ത നാല്..
കേട്ടല്ലോ അമ്മേ..
തൊടാത്ത രാഗം..
നമ്പര്‍ മൂന്ന് വിളമ്പിച്ച സദ്യ”.
അവര്‍ എത്ര വേഗമാണ് സൌഹൃദത്തിലായത്. ഒരാള്‍ക്ക് അറിയാവുന്ന കലാപരിപാടി മറ്റുള്ളവരേയും പഠിപ്പിച്ച് അവര്‍ ഒത്തൊരുമിച്ചാസ്വദിക്കുന്നു. യാത്രയുടെ മുക്കാല്‍ ഭാഗം കഴിഞ്ഞിട്ടും , പരസ്പരം സംസാരിക്കാത്ത           മുതിര്‍ന്നവരെ  സംഘത്തില്‍ കാണാം.

ചായയും,പഴം പൊരിയും എല്ലാവരുടെ കയ്യിലും എത്തി. വായ കഴുകാന്‍ വാഷ്ബേസിനിലരികിലെത്തിയപ്പോള്‍ എന്തൊക്കെയോ അവ്യക്തമായ വാക്കുകള്‍ കേട്ടു. “ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതാര്‍?,ഈ നിഗൂഢ തന്ത്രം മെനഞ്ഞതാര്‍?..,അജ്ഞത നടിക്കുന്നതിന്റെ ലക്ഷ്യമെന്ത്.?.., ഇല്ലായ്മകള്‍ എന്നത്തേയും ശാപമാണ്..?”. മുഖം കഴുകാന്‍ വന്ന രാജുച്ചേട്ടനാണ്    ഉറക്കച്ചടവിലെന്നവണ്ണം ഇത്രയും പറഞ്ഞത്. ജിജ്ഞാസ കൊണ്ടെന്റെ ശ്വാസം വിലങ്ങി “ഉറക്കപ്പിച്ചാണോ? എന്താണ് രാജുച്ചേട്ടാ പ്രശ്നം?” “പഴം പൊരി കിട്ടിയില്ല. മൂന്ന് പേര്‍ക്ക്”. “ഹൊ! ഇത്രേയൊള്ളോ !” ഞാന്‍ ശ്വാസം വിട്ടു.

 ബോട്ട് കരയോടടുക്കവേ ദൂരെ ദൂരെ ഒരു കറുത്ത രേഖ. പട്ടത്തിന്റെ വാല്‍ പോലെ. ..ചലിക്കുന്ന രേഖ. അതടുത്തെത്തിയപ്പോഴാണറിയുന്നത് കിളികള്‍ ചേക്കേറാന്‍ പോകുന്ന കാഴ്ച്ചയായിരുന്നത്. എന്ത് അച്ചടക്കം!. പ്രകൃതിയുടെ പാഠം. 

അത്താഴത്തിനോ, അതോ അന്തിയില്‍ തന്നെ കാത്തിരിക്കുന്ന കുഞ്ഞോമനയ്ക്കോ വേണ്ടി ഒരു നീലപ്പൊന്മാന്‍ ഒരു പാഴ്ത്തടിയില്‍ ഇമ ചിമ്മാതെ വെള്ളപ്പരപ്പിലേക്ക് ജാഗ്രതയോടെ ദൃഷ്ടിയൂന്നിയിരിക്കുന്നു.

 5.15 ന് കരയിലെത്തി. ഞങ്ങള്‍ ബസിലേക്ക് നടന്നു. സ്റ്റാഫ് സെക്രട്ടറി ഓരോരുത്തരേയും യാത്രയുടെ അഭിപ്രായങ്ങള്‍ക്കായി ക്ഷണിച്ചു. എ.എ. ആദ്യമായി മൈക്ക് കയ്യിലെടുത്ത് എല്ലാവരുടേയും സഹകരണത്തിന് നന്ദി അറിയിച്ചു. പിന്നീട് ബസ് ഒരു കലാവേദിയായിമാറി. പാട്ട്, കഥ, കടംകഥ, നന്ദിപ്രകടനം, കരഘോഷങ്ങള്‍ എന്നിവ കൊണ്ട് ബസ് ശബ്ദമുഖരിതമായി. യാത്രയുടെ തുടക്കത്തില്‍ മൊട്ടിട്ട പ്രണയം  അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തി, എന്റെ കണ്‍പോളകള്‍ക്ക് മേല്‍ പ്രണയമുദ്ര ചാര്‍ത്തിയത് കൊണ്ട് കണ്ണുകള്‍ ഇറുകെ പൂട്ടിയിരുന്ന്  ആ തലവേദന ഞാന്‍ അനുഭവിച്ചുകൊണ്ടിരുന്നു. 

അനൌദ്യോഗിക വേദികളിലെ ഹിറ്റ് ഐറ്റമായ സൂപ്രണ്ട് ഇല്ല്യാസ് സാറിന്റെ പൊട്ടിച്ചിരി, കോഴിക്കോട്ടുകാര്‍ വീണ്ടും,വീണ്ടും ആ‍വശ്യപ്പെട്ടുകൊണ്ടിരുന്നു. വടി കൊടുത്ത് അടി വാങ്ങുകയാണെന്ന് അവരുണ്ടോ അറിയുന്നു. കര്‍ണ്ണപുടങ്ങളെക്കുറിച്ച് അവര്‍ക്ക് വലിയ സ്വപ്നങ്ങളൊന്നും ഇല്ലെന്ന് തോന്നുന്നു. ജീവനില്ലാത്തത് കൊണ്ട് കണ്ണും, കാതും, നെഞ്ചും പിളര്‍ന്ന് ആ പൊട്ടിച്ചിരിയേറ്റ് വാങ്ങി മൈക്ക് തളര്‍ന്നു.

 മൈക്കിനെ ആശ്വസിപ്പിക്കാനായി അദ്ദേഹം ചുവട് മാറ്റി ഒരു ഹിന്ദി ഗാനമാലപിച്ചു. “ ഹം തുമേം ചാഹ്തേ ഹേ....” പാട്ടിന്റെ ഭംഗിയേക്കാള്‍ അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തിനാണെന്ന് തോന്നുന്നു,കോഴിക്കോട്ടുകാര്‍ ഒരു ഗിഫ്റ്റ് സമ്മാനിച്ചു.

 ആ തലക്കനത്തോടെ അദ്ദേഹം വീണ്ടും ഒരു പാട്ട് മൂളി. “അഴകേറും മോളെ വാ കാഞ്ചനാ മാല്യം ചൂടിക്കാന്‍ ...” പെട്ടെന്ന് എനിക്കൊന്ന് തിരിഞ്ഞ് നോക്കണമെന്ന് തോന്നി. ഞാന്‍ കണ്ടത്, അഴകേറും സല്‍മ ടീച്ചര്‍ , ഏതോ പൊയ്പ്പോയ കിനാക്കളിലേക്ക് ഊളിയിട്ട് ..കാഞ്ചനമാല്യം ചൂടാനെന്നവണ്ണം തലതാഴ്ത്തിയിരിക്കുന്നതാണ്. ബസിന്റെ ഫ് ളോറില്‍ നഖചിത്രമെഴുതാന്‍ ഒരു മാത്ര ശ്രമിച്ചപ്പോഴാണ് തൊട്ടടുത്ത കാല്‍പ്പാദം കണ്ടത്. ഒരു പതിനേഴുകാരിയുടെ കാല്‍പ്പാദം. മകള്‍ നിലോഫര്‍ റംസാന്റെ. പെട്ടെന്ന് മനസ്സ് പൂര്‍വ്വസ്ഥിതിയിലായി,ആ ശ്രമം ഉപേക്ഷിച്ചു.

 ഒന്ന് വിരല്‍ തൊട്ടാലേ ഈണം മീട്ടാന്‍ കഴിയൂ എന്നുള്ളവര്‍ക്ക് സൂപ്രണ്ട് ഇല്ല്യാസ് സാറിന്റേയും, നസീമ സാറിന്റേയും, ഷിജാസിന്റേയും അനൌണ്‍സ്മെന്റുകള്‍ ഊര്‍ജ്ജം പകരുന്നതായിരുന്നു. പ്രത്യേക ശ്രദ്ധ ആകര്‍ഷിച്ച ഗാനമായിരുന്നു,“അടരുന്നു താളം...വിടരുന്നു ഗാനം..” എല്ലാവരേയും നിശബ്ദതയില്‍ ആഴ്ത്തിയ , ശാന്തസുന്ദരമായ സ്വരം. കോഴിക്കോട്ടുകാരി സമിത ടീച്ചര്‍   . ഇടുക്കിയിലെ മണിയാറന്‍ കുടി സ്ക്കൂളിലെ ടീച്ചര്‍ .

 ദാനിയേല്‍ സാറിന്റെ മകള്‍ നേഹയുടെ കടിച്ചാല്‍ പൊട്ടാത്ത ഇംഗ് ളീഷ് ഗാനത്തിനോടുള്ള വെല്ലുവിളിയെന്ന മട്ടിലാണ് വിജേഷ് “ആറ്റുമണല്‍ ...”ഈണം മീട്ടിയത്. അതിനെ തോല്‍പ്പിച്ച്  നേഹ അതിന്റെ പാരഡി പാടി. സീനിയര്‍ സൂപ്രണ്ട് ശശിധരന്‍ സാറിന്റെ മകള്‍ക്ക് ആ പാരഡിയും ദഹിച്ചില്ല. വീണ്ടും “ആറ്റുമണല്‍ ....” രംഗപ്രവേശം ചെയ്തു.അങ്ങിനെ നസീമ സാര്‍ കൊതുമ്പുവള്ളം തുഴഞ്ഞും,സുഹറ സാര്‍ കസ്തൂരിത്തൈലമിട്ട് മുടി മിനുക്കിയും,ശശി സാര്‍ ഗോരോചനക്കുറി വരച്ചും, ബസ് ഇളകിത്തുള്ളി ഇരുട്ടിലൂടെ യാത്ര തുടര്‍ന്നു കൊണ്ടേയിരുന്നു. 

ചന്ദ്രികാമാഡവും, ഉഷാമാഡവും യാത്ര അവര്‍ക്ക് വേണ്ടി നേരത്തെ സംഘടിപ്പിച്ചതിന് നന്ദിയര്‍പ്പിച്ചു. നേഹ ഒരു വസ്തുത ചൂണ്ടിക്കാണിച്ചു. ഡിഡി ഓഫീസില്‍ വരുമ്പോള്‍ ഫയലില്‍ മുഖം പൂഴ്ത്തി കര്‍മ്മനിരതരായിരിക്കുന്നവരുടെ , പൂഴ്ത്താത്ത മുഖത്തിന്റെ നഗ്ന വര്‍ണ്ണം ഇന്നാണ് തിരിച്ചറിയാന്‍ കഴിഞ്ഞതെന്ന്. ഹേയ്..നേഹാ...ഞങ്ങള്‍ക്കും തനിനിറം കാണിക്കാന്‍ ഇങ്ങനെ വല്ലപ്പോഴുമേ കഴിയാറുള്ളൂ.

 നാടോടുമ്പോള്‍ നടുവേ ഓടണം എന്ന പഴഞ്ചൊല്ലിനെ പിന്‍ താങ്ങുന്നവണ്ണം , തന്റെ നല്ല പാതിയെ അനുസരിച്ച് , മറ്റുള്ളവരുടെ ആവശ്യാര്‍ത്ഥം സല്‍മ ടീച്ചറും ഒരു നീണ്ട പൊട്ടിച്ചിരി മൈക്കിലൂടെ സമ്മാനിച്ചു.

എല്ലാ ബഹള മഴയും അവസാനിച്ച് ബസ് തൊടുപുഴയിലെത്തിയപ്പോള്‍ സമയം രാത്രി 8.15. അനിതയെ തനിച്ച് ഓട്ടോയില്‍ കയറ്റി ഹോസ്റ്റലിലേക്ക് വിട്ടതിന്റെ പരിഭ്രമം, വീട്ടില്‍ ചെന്ന് ഫോണ്‍ ചാര്‍ജാക്കി വിളിച്ചപ്പോള്‍ ഇരട്ടിച്ചു. ഫോണ്‍ വീണ്ടും വീണ്ടും കട്ട് ചെയ്യുന്നു. ഈ കുട്ടിയുടെ ഒരു ഔപചാരികത. തിരിച്ച് വിളിക്കാനായിരുന്നു പോലും കട്ട് ചെയതത്. എന്റെ ഹൃദയം കട്ടായിപ്പോയേനെ

ഭക്ഷണം പോലും കഴിക്കാതെ, തലവേദനയോടെ കണ്ണടച്ച് കിടക്കയിലമര്‍ന്നപ്പോള്‍ മനോമുകുരത്തില്‍      ഒരൊറ്റയാമ്പല്‍ വിരിഞ്ഞു. കായലോളങ്ങളില്‍ , തെല്ലിളകി, ചുവപ്പ് രാശി വിരിച്ച് ഏകാന്തമായി ദൃശ്യവിരുന്നൊരുക്കി നിന്ന നിനക്ക് ആരാണീ രാത്രിയില്‍ കൂട്ട്?..നിലാവോ..? അതോ എന്റെ കണ്ണേറിന്റെ ഓര്‍മ്മയോ..?                                          

പാതിരാമണലിലേക്കൊരു യാത്ര-ഒന്നാം ഭാഗം


ഉറക്കത്തില്‍ നിന്നും  കണ്ണ് തുറന്നയുടനെ സമയം നോക്കാനായി മൊബൈല്‍ ഫോണ്‍ എടുത്തു. രണ്ടു, മൂന്ന് മെസേജുകള്‍  ഇന്‍ബോക്സിലുണ്ട്. തിരുവനന്തപുരം ഹോസ്റ്റലില്‍ അടുത്ത റൂമിലുണ്ടായിരുന്ന എല്‍ . എല്‍ . ബി യ്ക്ക് പഠിക്കുന്ന ആലപ്പുഴക്കാരി രശ്മിയുടെ മെസേജ് ഓപ്പണ്‍ ചെയ്തു.


We are the only generation who have seen:-
01/02//03
02/03/04
03/04/05
04/05/06
05/06/07
06/07/08
07/08/09
08/09/10
09/10/11 &Let celebrate
10/11/12 Good Night
               From Rasmi Alpy

ഹാ!യാദൃശ്ചികം. ഇന്ന് 10/11/12 ഞാന്‍ സെലിബ്രേറ്റ് ചെയ്യാന്‍ പോവുന്നു. ഞാനും, മകളും, ഭര്‍ത്താവിന്റെ അനിയന്റെ മകനും. ഷാര്‍പ്പ് 7.30 ന്  ഓഫീസില്‍ എത്തണമെന്ന് പറഞ്ഞത് കൊണ്ട് ഞാനെന്റെ പ്രവര്‍ത്തന മണ്ഡലങ്ങളില്‍ ഗ്രീസ് പുരട്ടി. സമയം ഷാര്‍പ്പിയില്ലെങ്കിലോ എന്ന് കരുതി ആമാശയത്തിലേക്കൊരു സോറി ഇട്ട് കൊടുത്ത് കിട്ടിയ ബസില്‍ കയറി ഓഫീസിനുമുന്നിലെത്തിയപ്പോള്‍ പലരും എത്തിച്ചേര്‍ന്നിട്ടില്ല. ആമാശയം എന്നെ ഒരൊറ്റയാട്ട്  “ഹും!.ഒരു കൃത്യനിഷ്ഠക്കാരി”

വിദ്യാഭ്യാസ ഉപഡയറക്ടറേറ്റ് ,ഇടുക്കി,തൊടുപുഴ
8മണിക്ക് പ്രാര്‍ത്ഥനാമന്ത്രങ്ങളോടെ യാത്ര പുറപ്പെട്ടു.യാത്രാംഗങ്ങളില്‍ ഒരു പ്രത്യേകതയുണ്ടായിരുന്നത്, ഓഫീസിലെ കുടുംബാംഗങ്ങളെക്കൂടാതെ പുതുമുഖങ്ങളേയും ദര്‍ശിക്കാന്‍ കഴിഞ്ഞുവെന്നതാണ്. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റിന്റെ അതിഥികളായി ഏഴംഗ കോഴിക്കോടന്‍ ഫാമിലിയും,ഷിജാസിന്റെ അതിഥികളായി ഒരു തൊടുപുഴ ഫാമിലിയും, ഷൈനിന്റെ കെയര്‍ ഓഫില്‍ ഒരു സ്ക്കൂള്‍ സ്റ്റാഫും, അറക്കുളം ഉപജില്ല ഓഫീസില്‍ നിന്ന്  ഒരു സ്റ്റാഫും , ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിന്  പുറത്തുനിന്നുള്ളവരായിരുന്നു.

തുടക്കത്തില്‍ സീറ്റ് ഫുള്‍ ആയി കാണപ്പെട്ട് , യാത്ര ദുരിതപൂര്‍ണ്ണമാകുമോ എന്ന് സംശയിച്ചത് അസ്ഥാനത്തായി. പലര്‍ക്കും സീറ്റ് വേണ്ട.മ്യൂസിക് പ്ളേയറില്‍ നിന്നുള്ള ഗാനവീചികള്‍ക്കനുസൃണമായി നൃത്തച്ചുവടുമായി  ബസിന്റെ മദ്ധ്യഭാഗത്ത്  കുറച്ചുപേര്‍  നിറഞ്ഞാടി.

"ഹരേറാം ഹരേ റാം ഹരേകൃഷ്ണ ഹരേ റാം..."  എന്ന ഗാനത്തോടെ എല്ലാവരിലും ഒരു ഉണര്‍വ്വ് കാണപ്പെട്ടു. ഓഫീസിലെ നിശബ്ദ ഫയല്‍ ജീവിയായ സീനിയര്‍ സൂപ്രണ്ട് പോലും “ തേന്‍ തേന്‍ ..” എന്ന ഗാനത്തിനൊത്ത് ചുവടുകള്‍ വെച്ചു.“മാമ്പഴം..മാമ്പഴം മല്‍ഗോവ മാമ്പഴം ” കാറ്റിലലയടിച്ചപ്പോള്‍ സ്റ്റാഫ് സെക്രട്ടറി നസീമ സര്‍ ദ്രുത ചലനങ്ങളുമായി വീശിയടിച്ചു. യഥാര്‍ത്ഥത്തിലൊരു മാമ്പഴ മഴ പെയ്തു, അത് പെറുക്കി കൂട്ടാനുള്ള ആവേശമായിരുന്നു ഗ്രൂപ്പിന്.

നസീമ സര്‍ എന്നെ ക്ഷണിക്കുമ്പോഴൊക്കെ എന്നിലെ നെഗറ്റീവ് എനര്‍ജി അവരിലേക്ക പകരാതിരിക്കാനായി ഞാന്‍ ബോധപൂര്‍വ്വം ആക്റ്റീവാണെന്ന് ധരിപ്പിച്ച് ചെറു പൊടിക്കൈകളുമായി സീറ്റില്‍ തന്നെ ചടഞ്ഞുകൂടി. എന്നെ വിട്ടൊഴിയാതെ ഒരു പ്രണയം ഇന്നെന്നെ പിടികൂടിയിരുന്നു. അവന്‍ നെറ്റിയില്‍ ചാര്‍ത്തിയ പ്രണയമുദ്രയില്‍ ഞാന്‍ പലപ്പോഴും കണ്ണുകള്‍ തുറക്കാന്‍ കഴിയാത്ത വിധം ആലസ്യത്തിലായിരുന്നു.

വല്ലപ്പോഴും ഓഫീസിന്റെ സ്റ്റെപ്പുകള്‍ കയറി വന്ന് തന്റെ അച്ഛനൊപ്പം മൌനമായി അടങ്ങിയൊതിങ്ങിയിരിക്കുന്ന  നേഹ എന്ന പെണ്‍കുട്ടി എന്റെ അവലോകന പ്രാഗല്‍ഭ്യത്തെ കുടഞ്ഞെറിഞ്ഞു.  ആ അടങ്ങിയൊതിങ്ങിയ പെണ്‍കുട്ടിയുടെ ബോഡിയ്ക്ക് തീരെ അടക്കമില്ല. “ വാടാ..വാടാ പയ്യാ...”  എന്ന വിളിയില്‍ മതി മറന്നു ആ പയ്യത്തി ഇളകിയാടുകയാണ്. സൂപ്പര്‍ ..സൂപ്പര്‍ ! ഗ്രൂപ്പിന് ഒരു പോസിറ്റീവ് എനര്‍ജിയായി നേഹ നിറഞ്ഞു നിന്നു.

തുടക്കത്തില്‍ സൂപ്രണ്ട് ഇല്ല്യാസ് സാറിന്റെ  ഒതുക്കം കണ്ടപ്പോള്‍  കുട്ടിപ്പട്ടാളത്തിന്റെ മെയിന്‍ ഊര്‍ജ്ജസ്രോതസ്സായ, വിക്രിയകളുടെ, കോപ്രായങ്ങളുടെ വീര വീരാധിരാജനായ ചെറുപയ്യന്‍ തന്റെ ഫാമിലിയുടെ സാന്നിധ്യത്തില്‍ വീര്‍പ്പ് മുട്ടുന്നുവോ എന്നൊരു സംശയം തോന്നി. അത് മൈക്കിലൂടെ അനൌണ്‍സ് ചെയ്യാനായി ഞാന്‍ മൈക്ക് അന്വേഷിച്ചപ്പോഴേക്കും ഫാമിലി പുല്ലാണേ...പുല്ലാണേ എന്ന വിധത്തില്‍ സര്‍ ആര്‍ത്തട്ടഹസിച്ച് പൂര്‍വ്വാധികം ശക്തിയോടെ ഒരു ബഹള മഴ തന്നെ ഒരുക്കി.

ഈ ബഹളങ്ങളെല്ലാം കണ്ട് ഹാലിളകി  എന്റെ തൊട്ടടുത്ത ഇരിപ്പിണി അറക്കുളം എ.ഇ. ഒ. സ്റ്റാഫ്  എനിക്കും കളിക്കണമെന്നാവശ്യപ്പെട്ടപ്പോഴേക്കും ആ കുട്ടിത്ത മനസ്സിന്റെ വലിയ ശരീരത്തെ ഞാന്‍ ആവേശത്തോടെ മദ്ധ്യത്തിലേക്ക് തള്ളിയിറക്കി വിട്ടു.                                                         എന്റെ മനസ്സിനും ഹാലിളകുന്നുണ്ടെങ്കിലും, ഇളകിത്തുടങ്ങിയ ചലനങ്ങളാല്‍ പിറ്കിലേക്കൊന്ന് നോക്കിയപ്പോള്‍ എ.എ. സാറിന്റെ നോട്ടത്തില്‍ എന്റെ വെട്ടിയ എളി സ്ട്രെയ്റ്റ് ഫോര്‍വേഡായി. കയ്യിലെ മുദ്രകള്‍ വാടിക്കൊഴിഞ്ഞുതിര്‍ന്നുവീണു.                                                               കോഴിക്കോടുകാരും അത്തരത്തിലാകാം ഊര്‍ജ്ജമറ്റ് പോയത്. ആ ചെന്നൈക്കാരന്‍ എഞ്ചിനീയറിംഗ് പയ്യന്റെ കൊതിയൂറും നോട്ടത്തില്‍ തന്നെയുണ്ട് വാക്കുകള്‍ .   “ ഞാനീ ഗ്രൂപ്പില്‍ അല്ലാതിരുന്നെങ്കില്‍ ഈ ബസ് തവിട് പൊടിയാക്കിയേനെ”.

 ബസ് ഏറ്റുമാനൂര്‍ എത്തിയപ്പോള്‍ ജി സെക്ഷന്‍ സൂപ്രണ്ട് ഉഷാമാഡം ഞങ്ങളുടെ വരവും കാത്ത് റോഡരികില്‍ കാത്തു നില്‍പ്പുണ്ടായിരുന്നു. ഞങ്ങള്‍ ആരവങ്ങളോടെ മാഡത്തെ എതിരേറ്റു. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ വെച്ച യാത്ര ഇപ്രാവശ്യം നേരത്തെ നവംബറില്‍ ആക്കിയത് തന്നെ ഉഷാമാഡവും, ചന്ദ്രികാമാഡവും കൂടി പങ്കെടുക്കണമെന്ന ഉദ്ദേശത്തോടുകൂടിയാണ്. കാരണം അവര്‍ ഈ നവംബര്‍ മാസത്തോടെ ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിക്കുകയാണ്.

ഹര്‍ഷാരവങ്ങളും,കൈയ്യടികളും ബാല്യങ്ങളുടെ ഉറക്കം നഷ്ട്ടപ്പെടുത്തുന്നുണ്ടായിരുന്നു.                 താഴത്തങ്ങാടി എത്താറായപ്പോള്‍ ബസ് കായലിലൂടെയാവും യാത്രയെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ തുഴഞ്ഞ് നീങ്ങാന്‍ തുടങ്ങി. അവസാനം ഇഴച്ചിലും നിന്നപ്പോള്‍ ആരോ പറഞ്ഞു: ബസിന്റെ സര്‍വീസ് വയറുമായി കണക്റ്റു ചെയ്യുന്ന ഏതോ ഒരു വയര്‍ പൊട്ടിയെന്ന്. എങ്ങനെ പൊട്ടാ‍തിരിക്കും?! ബസിന് എല്ലാം താങ്ങുന്നതിനും ഒരതിരില്ലേ?.. 

 ബസ് കുറ്റ വിമുക്തമാക്കി യാത്ര തുടങ്ങി. മ്യൂസിക് മാത്രം. എല്ലാവരും പുറത്തെ കാഴ്ച്ചകളിലേയ്ക്ക് കണ്ണുകളയച്ചു. നീണ്ട് പരന്ന് കിടക്കുന്ന നെല്‍പ്പാടങ്ങള്‍ . അവിടെ കൂട്ടം കൂട്ടമായിരിക്കുന്ന കൊറ്റികള്‍ . ചിലവ പറന്നുയരുന്നു. പോളകള്‍ നിറഞ്ഞ പുഴകളിലൂടെ തുഴഞ്ഞുനീങ്ങുന്ന കൊതുമ്പു വള്ളങ്ങള്‍ . തുലാമഴക്കാലമായതുകൊണ്ടാണോ ആവോ എവിടെ നോക്കിയാലും കലക്കവെള്ളം. ചെളിമണ്ണുമായി നീങ്ങുന്ന വള്ളങ്ങള്‍ . 

 ഞങ്ങള്‍ 10.30 ന് ബോട്ട് ജെട്ടിയില്‍ എത്തിച്ചേര്‍ന്നു. മൈനാകം എന്ന ഹൌസ് ബോട്ട് തിരഞ്ഞ് ഞങ്ങള്‍ കുറച്ചൊക്കെ നടന്നു. ബോട്ടിന്റെ മുന്നിലെ മയിലുകളുടെ ചിത്രം കണ്ടപ്പോള്‍ ഇതിന്റെ പേര്‍ മയൂഖം എന്നാവേണ്ടിയിരുന്നെന്ന് തോന്നി.

ഞാന്‍
                             

                                              
ഷൈന്‍ ,വിജേഷ്,രാജു,ടോണി
                                                                           
 ബോട്ടിനുള്ളില്‍  എല്ലാ സൌകര്യങ്ങളോടും കൂടിയ രണ്ട് ബെഡ് റൂമുകള്‍ ഉണ്ടായിരുന്നു. ചിലരെല്ലാം ബെഡില്‍ കയറിക്കിടന്ന് സ്പോഞ്ച് ഏതുവരെ താഴുമെന്ന് പരീക്ഷിക്കാനായി ഭാരം മുഴുവന്‍ തിരശ്ചീനമായി പ്രയോഗിച്ചുനോക്കി. ചിലര്‍ ടോയ്ലറ്റിന്റെ ഭംഗി ആസ്വദിക്കാന്‍ അകത്ത് കയറി ലോക്ക് ചെയ്തു. ചിലര്‍ കായലിന്റെ നടുക്ക് വെച്ച് കണ്ണാടി നോക്കിയാല്‍ സൌന്ദര്യം കൂടുമോ എന്നറിയാന്‍ റിവോള്‍വിംഗ് ചെയറിലിരുന്ന് കണ്ണാടിക്കുമുന്നില്‍ ചാഞ്ഞും ചെരിഞ്ഞും നോക്കി.  

 കപ്പപ്പുഴുക്കിന്‍റ്റേയും മീന്‍ കറിയുടേയും മണമടിച്ചപ്പോള്‍ എല്ലാ‍വരും എല്ലാ വിശ്രമവും മതിയാക്കി റൂമില്‍ നിന്ന് പുറത്തിറങ്ങി, ബോട്ട് ജീവനക്കാരുടെ മുന്നില്‍ താലമേന്തിയ ഭക്തരെ പോലെ ഡിസ്പോസിബിള്‍ പ് ളേറ്റിലെ നിറഞ്ഞ വിഭവങ്ങള്‍ക്ക് വേണ്ടി വിനീതരായി നിന്നു. 

 കപ്പയും മീനും കഴിച്ച് വയറിന്റെ കാളല്‍ അടങ്ങിയ അവസരത്തില്‍ മ്യൂസിക് പ് ളേയറില്‍ നിന്നും നിന്നും ഒരു പയ്യാരം പറച്ചില്‍ “ ഉമ്പായി കുച്ചാണ്ടീ...പാപ്പണ്ടാക്കണമ്മാ...പ്രാ‍ണന്‍ കത്തണമ്മാ...” വീണ്ടും ദേ വരണൂ..ഏലപ്പുലയേലോ...ഏലപ്പുലയേലോ...” ഭക്ഷണത്തില്‍ നിന്നുള്ള ഊര്‍ജ്ജം ആവാഹിച്ച്   ഒരു നൃത്തലഹരിയ്ക്കായി ത്രസിച്ച് നില്‍ക്കുന്ന നേഹയും നസീമസാറുമെല്ലാം ഈ തണുത്ത പാട്ടില്‍ വള്ളം തുഴഞ്ഞ് ,വള്ളം തുഴഞ്ഞ് , തുഴ വലിച്ചെറിഞ്ഞ് അലറി “പാട്ട് മാറ്റോ...”  

 കുമരകം ബോട്ട് ജെട്ടിയില്‍ അല്‍പ്പനേരം ഹാള്‍ട്ട് ചെയ്തു. കായല്‍ തീരത്താരോ കാത്ത് നില്‍പ്പുണ്ടെന്നത്   പോലെ ചിലര്‍ തീരത്തെ കാട്ടുപ്രദേശത്തുപോയി വട്ടം കൂടി. ചിലര്‍ വീണ്ടും കിടക്കയവിടെ തന്നെയുണ്ടോ എന്നറിയാന്‍ റൂമിലേക്ക് കയറി. മറ്റുചിലര്‍ ചുറ്റുപാടുമുള്ള കാഴ്ച്ചകളിലേയ്ക്കും. ചുറ്റുപാടും കായല്‍ മാത്രം. കായല്‍പ്പരപ്പില്‍ കുളവാഴകളും.   അമ്മമാര്‍ കുട്ടികളുടെ ദു:ശാഠ്യങ്ങള്‍ എങ്ങനെ ഉന്മൂലനം ചെയ്യാമെന്ന പരീക്ഷണത്തിലും ഏര്‍പ്പെട്ട് കണ്ടു. 

 12.30 ഓടെ ഹള്‍ട്ട് കഴിഞ്ഞ് യാത്ര തുടങ്ങി. ശ്രീ. ഡനിയേല്‍ സാറിന്റെ മകള്‍ നേഹ സ്വതസിദ്ധമായ ശൈലിയില്‍ തന്റെ നൃത്തച്ചുവടുകളാല്‍ കായല്‍ മദ്ധ്യത്ത് നല്ലൊരു വിരുന്നൊരുക്കി. നേഹയുടെ കൂട്ടിനായി ഒരു കൊച്ചുകുട്ടിയുമുണ്ടായിരുന്നു. അംന.(എന്റെ അമ്മോള്‍ ) നേഹയും അമ്മോളും നസീമ സാറും തകര്‍ത്ത് വാരുമ്പോള്‍ കൈമണിയടിച്ച് കബീല, വിജേഷ് ,  ഷൈന്‍ , മാസ്റ്റര്‍ അഫ്സല്‍ , സീനിയര്‍ സൂപ്രണ്ട് ശശിധരന്‍സാര്‍ , ഇല്ല്യാസ് സാര്‍ , എല്ലാവരും താളമേളങ്ങള്‍ക്ക് കൊഴുപ്പ് കൂട്ടി. 

 പുറത്ത് നട്ടുച്ചവെയിലിലേറ്റ് തിരമാലകള്‍ ഒരത്ഭുതപ്രതിഭാസം തന്നെ സൃഷ്ട്ടിച്ചിരിക്കുന്നു. വെയിലേറ്റു തിളങ്ങുന്ന ഓരോ തിരമാലകളും ആയിരക്കണക്കിന് പറവകള്‍ മിന്നിപ്പറന്നുയരുകയാണെന്ന പ്രതീതി ജനിപ്പിച്ചുകൊണ്ടിരുന്നു.                                                                        ഇടത് വശത്തെ തീരത്തേക്ക് നോക്കിയപ്പോള്‍ തെങ്ങുകളാല്‍ കൊരുത്തെടുത്ത ഒരു മാല തീരത്ത് വീണ് പോയത് പോലൊരു ദൃശ്യം.

                                                                                        
 “അലേഗാ അലേഗാ...” എന്ന പാട്ടില്‍ ഡന്‍സേഴ്സില്‍ കോമരം ഉറഞ്ഞ് തുള്ളി. കുട്ടനാടന്‍ പ്രദേശത്ത് കൂടിയാണ് യാത്ര യെന്ന് ഡ്രൈവര്‍ അറിയിച്ചു. ഇടയ്ക്കിടെ കൊതിപ്പിച്ചുകൊണ്ട് സ്പീഡ് ബോട്ടുകള്‍ മിന്നി മറഞ്ഞ് കൊണ്ടിരുന്നു.

         

അകലെ കൊതുമ്പു വള്ളങ്ങളും കുളവാഴകളും തിരമാലകളുടെ തള്ളിച്ചയില്‍ ഇളകിയാടിക്കൊണ്ടിരുന്നു.  ആര്‍ ബ് ളോക്കിലേക്കാണ് നമ്മള്‍ എത്തിക്കൊണ്ടിരിക്കുന്നതെന്ന് ഡ്രൈവര്‍ പറഞ്ഞപ്പോള്‍ ആര്‍ എന്നത് ആല്‍ഫബെറ്റാണോ..സംഖ്യയാണോ എന്ന് ഞാന്‍ അത്ഭുതം കൂറിയപ്പോള്‍ ആറെണ്ണം എന്ന് പറഞ്ഞ് എന്റെ കൂറല്‍ മാറ്റി.   ആ സ്ഥലനാമത്തിന്റെ പൊരുള്‍ അറിയണമെന്ന് തോന്നിയ എനിക്ക് എത്ര പെട്ടെന്നാണ് ഡ്രൈവറില്‍ നിന്ന് മറുപടി കിട്ടിയത്. “ ആഹ്...ഇവിടെയങ്ങനെയാണ് പറയുന്നത്...”.

 എന്റെ ഫലമറിയാത്ത ആകംക്ഷയിലുള്ള നിരാശ, എ.എ യുടെ മുന്നില്‍ കുടഞ്ഞിട്ടപ്പോള്‍ അടുക്കളയില്‍ ഒരു പ്രഗല്‍ഭനുണ്ടെന്ന് കേട്ട് ഞാന്‍ അടുക്കളയിലെത്തി. ആറ് ബ് ളോക്കുകള്‍ ചേരുന്ന പ്രദേശമാണ് ആര്‍ ബ് ളോക്ക് എന്നറിയപ്പെടുന്നത്. ഓരോ ബ് ളോക്കിലും ഏകദേശം 90 ഏക്കറോളം കൃഷിസ്ഥലമുണ്ടാകും. അപ്പോള്‍ ഏകദേശം 540 ഏക്കറോളം സ്ഥലമായിരിക്കാം നാം ദൂരെ കാണുന്ന തെങ്ങിന്‍ തോപ്പുകളും,അവയ്ക്ക് പിന്നിലുള്ള നെല്‍പ്പാടങ്ങളും.                                                                                                    

1.30 ആയപ്പോള്‍ ഉച്ചഭക്ഷണത്തിനായി ബോട്ട് തീരത്തടുപ്പിച്ചു.ബോട്ടിനുള്ളില്‍ നിന്ന് ഭക്ഷണവും, അത് നിരത്താനുള്ള ഡെസ്ക്കും പുറത്തേക്കെടുത്തു.  ഇതുങ്ങള്‍ക്ക്  ബോട്ടിനകത്തിരുന്ന് കഴിച്ചുകൂടെ എന്ന് അകത്തിരുന്നാരോ മുരളുന്നുണ്ടെന്ന് തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു ഒരു ജീവനക്കാരന്‍ അതെല്ലാം പുറത്തേക്കെടുത്തത്.  

 ക്യൂവില്‍ നിന്ന് ഭക്ഷണം വാങ്ങി. ഒരു മാവിന്‍ ചുവട്ടില്‍ കിടന്ന കസേരയിലിരുന്ന് കഴിച്ചു. കരിമീന്‍ പൊള്ളിച്ചത്, ബീഫ് ഫ്രൈ, മീന്‍ കറി, മോര്, കാന്താരി അച്ചാര്‍ .വാഴയിലയില്‍ പൊതിഞ്ഞ് , അതിന്മേല്‍ വാഴനാര് കൊണ്ട് കെട്ടിയ ആ വലിയ പൊതി , കരോള്‍ ഗാനത്തിനൊപ്പം സാന്താക് ളോസ് വന്നപ്പോള്‍  തന്ന സമ്മാനപ്പൊതി അഴിക്കുന്ന കൌതുകത്തോടെ അഴിച്ചു.

 അപ്പോള്‍ ഒരു വലിയ കരിമീന്‍ നീണ്ട് നിവര്‍ന്ന് കിടക്കുന്നു. ഇലപ്പുറം നിറയെ എണ്ണ. മീനിന്മേല്‍ നീണ്ടമുറിപ്പാടുകള്‍ കറിവേപ്പിലയും. മുറിപ്പാടുകളില്‍ കുരുമുളകും, പച്ചമുളകും അരച്ച് പുരട്ടിയിട്ടുണ്ട്. മൊരിഞ്ഞിട്ടില്ല. പുഴുങ്ങിയത് പോലെ. ഞാന്‍ സങ്കടത്തോടെ അതിനെ നുള്ളിപ്പറിച്ചുകൊണ്ടിരുന്നപ്പോള്‍ ഓര്‍ത്തു എന്റെ കയ്യിലിതിനെ കിട്ടിയിരുന്നെങ്കില്‍ മസാലചേര്‍ത്ത് തുണിയുടുപ്പിക്കാതെ എണ്ണയിലിട്ട് പൊരിച്ചേനെ എന്നു.

 ബീഫില്‍ തൊട്ടപ്പോള്‍ എന്നെ വേവാന്‍ ഇവര്‍ സമ്മതിച്ചില്ലെന്ന് പറഞ്ഞത് പോലെ തോന്നി. എന്തായാലും പൊതുവെ ഭക്ഷണം നന്നായിരുന്നു എന്നാണ് പലരും പറഞ്ഞ് കേട്ടത്. അപ്പോള്‍ ഞാനും എന്റെ അതൃപ്തിയും പരിഗണിക്കപ്പെടേണ്ടതല്ല. ഞങ്ങള്‍ ഭക്ഷണം കഴിച്ചസ്ഥലത്തിന് സമീപത്തായി ഒരാള്‍ വലയിട്ട് അതില്‍ നിറയെ കരിമീന്‍ . ചത്തതിനൊക്കുമേജീവിച്ചിരിക്കിലും എന്ന നിലയില്‍ . വില്‍ക്കാനുള്ളതല്ലെന്ന്  ആ വലക്കാരന്‍ പറഞ്ഞു. ഭാവിയില്‍ കൊടും വാള്‍ വെട്ടേറ്റ് വീര മൃത്യു വരിച്ച് വാഴയിലയില്‍ നീണ്ടുനിവര്‍ന്ന് കിടക്കാനുള്ളവര്‍ .

 ഞാന്‍ ഇക്കണോമിക്സ് തിയറി ഒന്നോര്‍ത്തുപോയി."when supply increases demand decreases" . ഈ മത്തിയും,അയലയും ധാരാളം കിട്ടുന്നത് കൊണ്ടാണ് നമുക്ക് അതിനോട് അത്ര പ്രതിപത്തി തോന്നാത്തത്. ഈ കരിമീനിനേക്കാളും എന്ത് രുചിയാണതിന്. 

തുടരുന്നു......പാതിരാമണലിലേക്കൊരു യാത്ര - രണ്ടാംhttp://nazeemanazeer.blogspot.in/2013/01/blog-post_26.html ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്കുക

2013, ജനുവരി 4, വെള്ളിയാഴ്‌ച

പാഠങ്ങള്‍

ശേഷിച്ച വറ്റില്‍ പ്രാവിന്‍ ചുണ്ടുകള്‍ മുട്ടവേ,
ഏറെ ഇഷ്ടപ്പെട്ട അന്നം ഞാന്‍ വലിച്ചെറിഞ്ഞു.
ചിറകടിയൊച്ചകള്‍ സുന്ദരമെന്ന തോന്നലുകള്‍ ,
ഉന്നം പിടിക്കാനെന്നെ പഠിപ്പിച്ചു.

കാഷ്ഠങ്ങളാലാലേഖനം ചെയ്ത ചുമര്‍ചിത്ര ഭംഗി,
പ്രാവിന്‍ കാഷ്ഠത്തെ അറപ്പില്ലാതാക്കി.
മണിനാദം കലാലയത്തിലുയര്‍ത്തിയഹര്‍ഷാരവം,
ബന്ധനങ്ങള്‍ക്ക് വാതായനങ്ങള്‍ തുറപ്പിച്ചു.

വീശുന്ന ചൂരലിന്റെ  സീല്‍ക്കാരങ്ങള്‍ ,
എഴുതപ്പെട്ട നിയമങ്ങളെ വെറുപ്പിച്ചു.
ദൈന്യങ്ങള്‍ കേട്ട് പിളരുന്ന നെഞ്ചകം,
കാതുകള്‍ മുറുക്കെ കൊട്ടിയടപ്പിച്ചു.

ലിഖിതങ്ങള്‍ തീര്‍ത്ത കാല്‍ ചങ്ങലകളെന്നില്‍
അലിഖിതങ്ങളെ കുത്തി തിരുകി.
പേമാരിയില്‍ ഒട്ടിയ വയറിന്റെ ദാരിദ്ര്യം
കടുത്ത ഉഷ്ണത്തെ കാത്തിരിപ്പിച്ചു.

ബിരുദങ്ങളുടെ അന്തരത്തിലൂറിയ ഭാവങ്ങള്‍ ,
`തോട്ടി`യെ ഒപ്പം ഇരുത്താന്‍ കൊതിപ്പിച്ചു.
വിഷം ചീറ്റിയാഞ്ഞുയര്‍ന്ന ഫണങ്ങള്‍ ,
കാട്ടുപൊന്തകളെ വെറുപ്പിച്ചു.

അടുത്താവുമ്പോള്‍ മറവിയിലാഴ്ന്നുറങ്ങുന്നവ,
അകലത്താവുമ്പോള്‍ ഓര്‍മ്മിപ്പിച്ചു.
വൃഥാ ഊറിയൊഴുകിയ അമ്മിഞ്ഞപ്പാല്‍
പിഞ്ചിളം ചുണ്ടിന്നാവലാതി കേള്‍പ്പിച്ചു.

കൊടിയ വേനലിലെ ദാഹത്തിന്‍ തീക്ഷ്ണത,
വെള്ളം നീട്ടിയ കയ്യിനെ  സ്നേഹിക്കാന്‍ പഠിപ്പിച്ചു.
പാഠങ്ങള്‍ ഗ്രഹിക്കാന്‍ കൂട്ടാക്കാത്ത ശ്രോതാക്കള്‍ ,
മൌനങ്ങള്‍ കുത്തിക്കുറിപ്പിച്ചു.