Smiley face

2013, ഫെബ്രുവരി 4, തിങ്കളാഴ്‌ച

പൂത്തിരുവാതിര

ധനുമാസ പുലരിയില്‍ തണുത്തുറഞ്ഞ പുഴയിലേക്ക് കാല്‍ എത്തിച്ച് തൊട്ടപ്പോള്‍ അരിച്ചുകയറിയ തണുപ്പില്‍ ശിവാനി കാല്‍ തെല്ല് പിറകോട്ട് വലിച്ചു. അമ്മാളുഅമ്മ കൂട്ടിനായി പുഴക്കരയില്‍ മൂടിപ്പുതച്ചിരിപ്പുണ്ട്.

ഇന്ന് മകയിരമാണ്. വിവാഹത്തിന് ശേഷമുള്ള പൂത്തിരുവാതിരയാണ് നാളെ. ദേവേട്ടന്റമ്മയും, അച്ഛനും ഈ പൂത്തിരുവാതിര കെങ്കേമമാക്കാന്‍ ബന്ധുക്കളെയെല്ലാം ക്ഷണിച്ചിട്ടുണ്ട്. അനുഷ്ഠാനങ്ങളുടെ ആദ്യപടിയില്‍ ദേവേട്ടന്‍ ഉറങ്ങിയെഴുന്നേല്‍ക്കും മുന്‍പ് കുളിച്ചു വരണമെന്ന് ദേവേട്ടന്റമ്മ ഇന്നലെ തന്നെ ഓര്‍മ്മിപ്പിച്ചിരുന്നു.

 തണുത്ത പുഴ വെള്ളത്തില്‍ മുങ്ങി നിവര്‍ന്നപ്പോള്‍ ദീര്‍ഘ്സുമംഗലിയാകാനുള്ള  കര്‍മ്മമെന്ന തോന്നല്‍ ഒര്‍ നിര്‍വൃതിയിലാണെത്തിച്ചത്. പുഴയില്‍ കുളിക്കുന്നത് പതിവില്ലാത്തത് കൊണ്ട് വഴി നിശ്ചയമില്ലായിരുന്നു.അമ്മാളുഅമ്മയോട് ചേര്‍ന്ന് തെക്കേമുറ്റം മുറിച്ചുകടന്നപ്പോഴാണ് അവിടെ നിന്ന പാലമരം കണ്ണില്‍ പെട്ടത്.

 ക്ഷണനേരത്താല്‍ മനസ്സ് പ്രണയാര്‍ദ്രമായി. ഒട്ടൊരു മികവോടെ ഒരു സര്‍പ്പം മനസ്സില്‍ തലപൊക്കി. അതെ, ഇതേ പാലമരച്ചുവട്ടില്‍ വെച്ചാണ് ഞാന്‍ ആ സര്‍പ്പവുമായി സംസാരിച്ചത്. അതൊരു സ്വപ്നമായിരുന്നെന്ന് നിനക്കാന്‍ ഇപ്പോഴും സാധിക്കുന്നില്ല. അത്രയും മിഴിവോടെ ഞാന്‍ എത്രനാള്‍ മനസ്സില്‍ കൊണ്ടുനടന്നു ആ ശബ്ദവും, സ്പര്‍ശവും.

വിവാഹത്തിന് രണ്ട് മാസങ്ങള്‍ക്ക് മുന്‍പ്, അന്നൊരു തിരുവാതിര നാളില്‍ അമ്പലത്തില്‍ പോയിവന്ന് വിളക്ക് വെച്ചതിന് ശേഷം എന്തോ വാ‍യിച്ച കിടന്നുറങ്ങിയപ്പോഴാണ് ആ സ്വപ്നദര്‍ശനം ഉണ്ടായത്. ഞാന്‍ പാലമരച്ചുവട്ടിലൂടെ കൂട്ടുകാരിയുടെ ഫോണ്‍കോളിന് മറുപടി പറഞ്ഞു കൊണ്ട് നടന്ന് നീങ്ങവേ, ഇടയ്ക്ക് പീഠാകൃതിയിലുള്ള ഒരു തടിച്ച വേരില്‍ കയറിയിരുന്നു.

 കാലിലൂടെ ഒരു നനുത്ത, മൃദുലമായ സ്പര്‍ശം അനുഭവിച്ചറിഞ്ഞ നിമിഷം, കൌതുകത്തോടെ താഴേയ്ക്ക് ദൃഷ്ടി തിരിച്ച ഞാന്‍ ഞെട്ടി അലറി. പക്ഷെ അതൊരു പുരുഷ ഗാ ഭീര്യ  ശബ്ദത്തില്‍ മുങ്ങിപ്പോയി. “ശിവാനീ...എന്തിനാണ് ഭയക്കുന്നത്?. ഞാന്‍ എത്ര നാളായി ഈ സ്പര്‍ശനത്തിനായി കൊതിച്ചതെന്നോ?!”

ഒരു സര്‍പ്പമാണ് എന്റെ കാലിലൂടെ ഇഴഞ്ഞ് വന്ന് മുട്ട് കാലില്‍ തല വെച്ച് സംസാരിക്കുന്നതെന്ന് ചിന്തിക്കാനേ കഴിയുന്നില്ല. നിമിഷമാത്രയില്‍ മനം പ്രണയാര്‍ദ്രമായിമാറുന്നതറിഞ്ഞു. കണ്ണിലെ ഭീതി, നാണത്തിന് വഴിമാറി. എല്ലാം ആ മായിക ശബ്ദത്തിന്റെ വശ്യതയില്‍ നിന്നുളവായത് തന്നെ. എന്റെ ഹൃദയമിടിപ്പ്  ശരിയ്ക്കും എനിയ്ക്ക് കേള്‍ക്കാന്‍ കഴിയുന്നതായിരുന്നു.

 ആ കണ്ണുകളെ നേരിടാനാവാതെ ഞാന്‍ നോട്ടം മറ്റൊരു ദിക്കിലേക്കാക്കിയപ്പോള്‍ വീണ്ടും ആ സ്വരം കേട്ടു. “ശിവാനിയെ ഞാനെന്നും ഇവിടെ നിന്ന് കാണുന്നുണ്ടായിരുന്നു. ഒരിക്കല്‍ എന്റടുക്കല്‍ എത്തിച്ചേരുമെന്നും ഞാന്‍ ദൃഢം ചെയ്തിരുന്നു.” ആ നിമിഷം ഞാനൊരു മനുഷ്യജീവിയാണെന്നും ,അതൊരു ഇഴജന്തുവാണെന്നും തിരിച്ചറിയാനുള്ള കഴിവെനിയ്ക്കില്ലായിരുന്നു. പ്രണയാഗ്നിയില്‍ വെന്തുരുകിയ രണ്ടാത്മാക്കള്‍ മാത്രം.

“ഞാന്‍ വന്നിരുന്നില്ലെങ്കില്‍ എന്നെ തേടിവരുമായിരുന്നോ?” എന്റെ ചോദ്യത്തിന് ഒരു പൊട്ടിച്ചിരി സമ്മാനിച്ച് കൊണ്ട് സര്‍പ്പം മൊഴിഞ്ഞു. “തീര്‍ച്ചയായും. എവിടെപ്പോയാലും ഞാന്‍ തേടിവരും. ശിവാ‍നി എന്റേതല്ലാതായി തീരുന്ന് ഒരു കാ‍ലമുണ്ടായാല്‍ ഞാന്‍ ആ മുന്നില്‍ വന്ന് തലതല്ലിച്ചാകും”.

കണ്മിഴിച്ചപ്പോള്‍ ഞാന്‍ കണ്ടതൊക്കെ ഒരു സ്വപ്നമാണെന്നറിഞ്ഞ മാത്രയില്‍ എനിയ്ക്ക് ഭയമല്ല തോന്നിയത്, ഞാനൊരു മനുഷ്യജീവിയാണെന്ന സങ്കടമാണ്. തീര്‍ത്താല്‍ തീരാത്ത സങ്കടം. കാരണം എനിയ്ക്കിത് വരെ തോന്നാതിരുന്ന ഒരു പ്രണയം ആദ്യമായി മൊട്ടിട്ടത്, ആ സര്‍പ്പത്തോടായിരുന്നു. ഇതിന് മുന്‍പ് ഒരു മണ്ണിരയെ കണ്ടാല്‍ പോലും ഭയന്നിരുന്ന ഞാന്‍ ,ഓരോ കാട്ട് പൊന്തകളിലും ഇലയനക്കങ്ങളോ, സീല്‍ക്കാരങ്ങളോ പരതിക്കൊണ്ടിരുന്നു. പിന്നെ പതുക്കെ സ്വപ്നങ്ങളുടെ വൈചാത്ര്യങ്ങളെക്കുറിച്ചോര്‍ത്ത് അത്ഭുതം കൂറി, പതുക്കെ ആ ഓര്‍മ്മകളും തണുത്തുറഞ്ഞു.

 ഇപ്പോള്‍ വിവാഹം കഴിഞ്ഞിട്ട് നാലരമാസമാകുന്നു. ഈ നിമിഷം ഈ പാലമരച്ചുവട്ടില്‍ എത്തിയപ്പോള്‍ ആറ് മാസം മുന്‍പ് കണ്ട സ്വപ്നത്തിന്റെ അതേ പശ്ചാത്തലം, അതേ മാനസികാവസ്ഥ. എന്തോ സുബോധത്തോടെ തന്നെ ആ സ്പര്‍ശമേല്‍ക്കുവാനും, ആ സ്വരമൊന്ന് കേള്‍ക്കുവാനും എന്റെ ഹൃദയം കൊതിക്കുന്നുവോ?!. ഇവിടെയൊന്നുറങ്ങി വീണിരുന്നെങ്കില്‍ ,ഒരിക്കല്‍ കൂടി സ്വപ്നത്തിലെങ്കിലും ഒന്ന് വന്നിരുന്നെങ്കില്‍ ..

“മോളെ എന്താ..ങ്ങനെ തണ്പ്പത്ത് നോക്കി നിക്കണേ...നെറയേ പാമ്പോളൊള്ള സലാ....വേഗം വാ..ചൂട് കാപ്പി കഴിച്ചാലേ ഈ തണുപ്പൊന്ന് മാറൂ...” നോക്കുമ്പോള്‍ അമ്മാളുഅമ്മ ഏറെ മുന്നിലായി എന്നെക്കാണാതെ തിരിഞ്ഞ് നില്‍ക്കുന്നു. കാ‍ല്‍ വലിച്ച് വെച്ച് മുന്നോട്ട് നടക്കുമ്പോഴും ആ സ്വപ്നത്തിന്റെ വിരിഞ്ഞ പീലികള്‍ ഹൃദയത്തില്‍ തലയാട്ടിക്കൊണ്ടിരുന്നു.

 സന്ധ്യയ്ക്ക് വിളക്ക് വെച്ചതിന് ശേഷം മുറ്റത്തൊരുക്കിയ പന്തലില്‍ ,വന്ന് ചേര്‍ന്ന ബന്ധുജനങ്ങളുടെ കുരവയുടെ അകമ്പടിയോടെ തിരുവാതിരകളിയ്ക്കായി നിന്നപ്പോള്‍ എല്ലാവരും കുറ്റപ്പെടുത്തി. “ന്തേ..കുട്ടീ..ചുരിദാറിട്ടത്? സെറ്റുടുക്കാര്ന്ന്ല്ലേ...?”പഴയ തലമുറയുടെ ചോദ്യശരങ്ങളായിരുന്നു കൂടുതല്‍ .ഇത്ര ഒരുക്കങ്ങളൊന്നും ഞാന്‍ പ്രതീക്ഷിച്ചിരുന്നതല്ല. എന്തോ അപരാധം കാട്ടിയത് പോലെ ചൂളിച്ചുരുങ്ങി നിന്നപ്പോള്‍ ചിറ്റയുടെ മകള്‍ വന്ന് ഉറക്കെ പറഞ്ഞു. “ ഓ..ഇപ്പൊ അതിലെന്താ കുഴപ്പം?.ആ കുട്ടിയ്ക്ക് ഈ ചുരിദാറാ ഇണക്കം. സെറ്റ് ഉടുത്ത് കളിച്ചാല് വശോല്ലാതെ തട്ടിവീണാലോ?”. എന്നിട്ട് അടക്കം പറയുന്നത് പോലെ എന്റെ ചെവിയില്‍ പറഞ്ഞു. “നാളെ എല്ലാരേം ഒന്ന് സന്തോഷിപ്പിച്ചോളൂട്ടൊ. സെറ്റും മുണ്ടും ആയ്ക്കോട്ടെ..”

പ്രായമായവരും കുട്ടികളുമൊക്കെയുണ്ട് തിരുവാതിര കളിക്കാന്‍ . തന്റെ പുതിയ തിരുവാതിര ആയത്കൊണ്ട് അച്ഛമ്മയുടെ നിര്‍ദ്ദേശം മുഴങ്ങി. “ശിവാനീ നേദിച്ചിട്ട് തുടങ്ങിക്കോളൂട്ടോ..”എല്ലാം പുതുമയായിരുന്നു. പരിഭ്രമവും,ദൈന്യവും ഒളിപ്പിക്കാന്‍ കിണഞ്ഞ് പരിശ്രമിച്ചു. കത്തിച്ച് വെച്ച് നിലവിളക്കിന്റെ മുന്‍പില്‍ ഒരു വാഴയിലയില്‍ വന്‍പയറ്, കരിമ്പ്,പഴം..ഇത്യാദി ചുട്ടെടുത്ത് വഴറ്റി വെച്ചതിരിപ്പുണ്ടായിരുന്നു. അച്ഛമ്മയുടെ നിര്‍ദ്ദേശപ്രകാരം കിണ്ടിയിലെ വെള്ളം പ്രാര്‍ത്ഥനാമന്ത്രങ്ങളോടെ അതിന്മേല്‍ തളിച്ചു. അപ്പോള്‍ അവിടെ കൂടിനിന്നവരെല്ലാം കുരവയിട്ടത് കേട്ട് ഒരനുഭൂതി വിശേഷം തോന്നി.

 വല്ല്യമ്മായി വാഴയിലയില്‍ നിന്നും ഒരു നുള്ളെടുത്ത് എന്റെ വായില്‍ വെച്ച് തന്നു. എന്തിനാണ് കണ്ണ് നിറഞ്ഞത്?!. പിന്നീട് ഓരോരുത്തരും സ്വയം കുരവയിട്ട്  നേദിച്ച ഭക്ഷണം വാഴയിലയില്‍ നിന്നും   എടുത്ത് കഴിച്ചു. സെറ്റും മുണ്ടും ധരിച്ച് ആഭരണ വിഭൂഷിതരായി എത്തിയിരിക്കുന്ന സ്ത്രീ ജനങ്ങളില്‍ പലരേയും കണ്ടപ്പോള്‍ എന്റെ അറിവില്ലായ്മയില്‍ ഖേദം തോന്നി. ആചാരങ്ങളില്‍ പങ്കെടുക്കുമ്പോള്‍ അതിന്റെ തനിമയോടും,ചിട്ടയോടും കൂടി തന്നെ വരണം. നാളെ എല്ലാവരേയും അമ്പരപ്പിക്കണം.

 തിരുവാതിര കളിച്ച് ക്ഷീണിച്ച് ദേവേട്ടനോടൊപ്പം കിടക്കയുടെ ഓരം ചേര്‍ന്നപ്പോഴേ മിഴിയടഞ്ഞുപോയിരുന്നു. അത്രയ്ക്ക് ക്ഷീണിതയായിരുന്നു.വ്രതാനുഷ്ഠാനത്തിന്റെ ഭാഗമായി ദേവേട്ടനില്‍ നിന്നും അകന്ന് മാറി കിടക്കയുടെ ഇങ്ങേയറ്റത്താണ് ശയിച്ചത്. ഇന്ന് തിരുവാതിരയാണ്.  ദേവേട്ടനോട് നേരത്തെ പറഞ്ഞിരുന്നു. ഉറക്കമുണര്‍ന്നാലും കണ്ണ് തുറന്ന് പതിവ് കുസൃതികളുമായി വരരുതെന്ന്.  താമസിച്ച് കിടന്നത് കൊണ്ട് ഉറക്കമുണരാന്‍ മടിയായിരുന്നു. പോരാത്തതിന് ധനുമാസക്കുളിരും. എങ്കിലും തലയിണക്കീഴില്‍ സൂക്ഷിച്ചിരുന്ന മൊബൈലിലെ അലാറം 5.30 ന് തന്നെ ഉണര്‍ത്തി. ദേവേട്ടനുണരാതെ അലാറം പെട്ടെന്ന് ഓഫ് ചെയ്തു.

 അമ്മാളുഅമ്മയുടെ കൂടെ പുഴക്കരയിലെത്തി കുളിച്ചീറനായി വന്നപ്പോഴും ദേവേട്ടന്‍ മൂടിപ്പുതച്ചുറക്കമാണ്. വാല്ല്യക്കാര്‍ അങ്ങോട്ടുമിങ്ങോട്ടും ധൃതി പിടിച്ചോടുന്നു. ഉച്ചയ്ക്കും വൈകുന്നേരത്തുമായി എത്തിച്ചേരുന്ന് ബന്ധുക്കള്‍ക്കും അയല്‍പ്പക്കക്കര്‍ക്കുമുള്ള വിഭവങ്ങളൊരുക്കുന്ന തിരക്കിലാണ്. വിവാഹദിനത്തില്‍ കണ്ട ബന്ധുക്കളുടെ മുഖമൊന്നും ഓര്‍മ്മയിലില്ല. എല്ലാവരോടും പരിചയം പുതുക്കി സമയം പോക്കിയപ്പോള്‍ ദേവേട്ട  ന്റെയരികില്‍ ഒന്നേകയായിരുന്നെങ്കില്‍ എന്ന് കൊതിച്ചു പോയി.

 സന്ധ്യ തിരിഞ്ഞപ്പോഴേക്കും പന്തലില്‍ നിന്നും മൈക്കിലൂടെ ഭക്തിഗാനങ്ങള്‍ ഒഴുകിയെത്തി. വീണ്ടും ഇന്നെന്തൊക്കെയാകും ചടങ്ങുകളെന്നോര്‍ത്ത് പരിഭ്രമം തുടങ്ങി. ചിറ്റയുടെ മകള്‍ സെറ്റ് മുണ്ടില്‍ ഒരുക്കിയെടുത്തപ്പോള്‍ ഒരു കുട്ടിപ്പട്ടാളം തന്നെ ചുറ്റിലുമുണ്ടായിരുന്നു. ആഭരണങ്ങള്‍ ധരിക്കാന്‍ പൊതുവേ ഇഷ്ടമില്ലാതിരുന്നിട്ടും ഇന്നലത്തെ പോലെ ചോദ്യശരങ്ങള്‍ക്ക് മുന്നില്‍ തല കുനിക്കാതിരിക്കാന്‍ പാതി ആഭരണങ്ങള്‍ ധരിച്ചു. നീണ്ട തലമുടി പിന്നില്‍ മെടഞ്ഞിട്ടപ്പോള്‍ ഒരു കൊച്ചുസുന്ദരി ഉറക്കെപ്പറഞ്ഞു“ഇപ്പൊ..ശരിയ്ക്കും ഒരു രാജകുമാരിയെപ്പോലുണ്ട്”. ഞാന്‍ ശരിയ്ക്കും നാണിച്ച് പോയി.

 “വീരാ...വീരാടാ...കുമാരാ വിഭോ ...ചാരുതാരാംഗുണ സാഗരഭോ...” തിരുവാതിരകളി തുടങ്ങിയപ്പോള്‍ പരിഭ്രമം ഏറി. രണ്ട് വട്ടത്തിലുള്ള  സംഘത്തില്‍ കുട്ടികളും,പ്രായമായവരുമടക്കം മുപ്പതോളം പേരുണ്ടെ ങ്കിലും എല്ലാവരുടെ കണ്ണും തന്നില്‍ ചൂഴ്ന്നിറങ്ങുന്നത് പോലെ. സെറ്റ് മുണ്ടില്‍ തട്ടി വീഴുമോ എന്ന ഭയവും. പാട്ടുകള്‍ മാറി മാറി വന്നു. തിരുവാതിരപ്പുഴുക്ക് കഴിച്ചതിന് ശേഷം വീണ്ടും ഒന്ന് കൂടി കളിച്ചു.

 അതിന് ശേഷമുള്ള ചടങ്ങായിരുന്നു; പാതിരാപ്പൂച്ചൂടല്‍ . ഞങ്ങളില്‍ മൂന്ന് പേര്‍ പൂത്തിരുവാതിരക്കാരായിരുന്നു. അച്ഛന്‍ പെങ്ങളുടെ മകള്‍ ദേവയാനിയും,കരയോഗം പ്രസിഡന്റിന്റെ മകള്‍ ഹേമയും, പിന്നെ ഞാനും. ഞാന്‍ മുന്നിലായി വിളക്കെടുത്ത് നടന്നു. ദേവയാനി അഷ്ടമംഗല്യത്തട്ടും,ഹേമ വെള്ളം നിറച്ച കിണ്ടിയും എടുത്തിരുന്നു.

 നിലവിളക്കില്‍ നിന്നും കത്തിച്ചെടുത്ത  വലിയ കുത്തുവിളക്കുമായി പിന്നില്‍ നിന്ന ആളെ പിന്‍പറ്റി ആണുങ്ങളും പെണ്ണുങ്ങളും ആര്‍പ്പ് വിളികളോടെ ഞങ്ങളുടെ പിന്നില്‍ അണിനിരന്നു. ഞങ്ങല്‍ക്ക് മുന്നിലായി ഒരാള്‍ പന്തം കൊളുത്തി വെളിച്ചം വീശി നടക്കുന്നുണ്ടായിരുന്നു. മുറ്റത്തു നിന്നും ഗേറ്റ് കടന്ന്   റോഡിന്റെ ഓരം പറ്റി മുന്നോട്ട് നടന്നു.

 രണ്ട് ചേരി തിരിഞ്ഞ് ഈണത്തില്‍ പാട്ടുകള്‍ മുഴങ്ങി.  “പൂ പറിക്കാന്‍ പോരുമോ..?.” എതിര്‍ചേരിയില്‍ നിന്നും വിസമ്മതത്തിന്റെ വരികളും ഉയര്‍ന്ന് കേട്ടു. അപ്പോഴും എന്റെ മനസ്സില്‍ ദശപുഷ്പം ഒളിച്ച് വെച്ചിരിക്കുന്നിടം എവിടെയെന്നായിരുന്നു.  ഏകദേശ സ്ഥലം എവിടെയെന്ന് ഞങ്ങള്‍ക്ക് നേരത്തേ പറഞ്ഞ് തന്നിരുന്നു. എങ്കിലും ഞാന്‍ ഈ പ്രദേശത്ത് അപരിചിതയായതുകൊണ്ടുള്ള സന്ദേഹം ഉണ്ടായിരുന്നു.

 ഏകദേശം ഇരുന്നൂറ് മീറ്ററോളം നടന്നിട്ടുണ്ടാകും. മുന്‍പേ പോയ ദേവയാനി ദശപുഷ്പം വെച്ചിരുന്നിടം ചൂണ്ടിക്കാണിച്ചു. ഒരാല്‍ത്തറയില്‍ . പൂതിരയല്‍ അവസാനിച്ചു. പാട്ട് മാറി. പൂ കണ്ടെത്തിയ ഹര്‍ഷാരവം വരികളില്‍ നീന്തിത്തുടിച്ചു. മുക്കുറ്റി, തുമ്പ, തുളസി, മുയല്‍ചെവിയന്‍ ..., തുടങ്ങിയ ദശപുഷ്പങ്ങളില്‍ ഒരു വലിയ കെട്ട് കിണ്ടിയില്‍ നിന്നും നീര്‍ തളിച്ച് ഹേമ കയ്യിലെടുത്തു. ആര്‍പ്പുവിളികളോടെ യാത്ര തിരികെ തിരുവാതിര മുറ്റത്തേക്ക് തിരിച്ചു.

 പന്തലിന്‍ നടുമുറ്റത്ത് കത്തിച്ചുവെച്ചിരുന്ന നിലവിളക്കിന് മുന്നിലായി ഇട്ടിരുന്ന വാഴയിലയില്‍ ദശപുഷ്പം കൊണ്ട് വന്ന് വെച്ചു. ഞാന്‍ നിര്‍ദ്ദേശത്തിനനുസരിച്ച് വിളക്കിന് മുന്നില്‍ ചമ്രം പടിഞ്ഞിരുന്നു. പൂ ചൂടാനുള്ള പാട്ട് ഒഴുകിയെത്തിയപ്പോള്‍ ദശപുഷ്പങ്ങളിലൊന്ന് കയ്യിലെടുത്തു. കുരവയുയര്‍ന്നപ്പോള്‍ ഞാനത് തലയില്‍ ചൂടി. അങ്ങനെ ദശപുഷ്പങ്ങളോരോന്നും തലയില്‍ ചൂടിക്കഴിഞ്ഞപ്പോള്‍ ഞാനെഴുന്നേറ്റു. അടുത്തതായി ദേവയാനിയും ,ഹേമയും ഇരുന്നു.

തിരുവാതിര നക്ഷത്ര സമയം തീരുന്നത് വരെ കളി തുടരണമെന്നാണ്. പുലര്‍ച്ചെ അഞ്ച് മണിവരെ തിരുവാതിര സമയമുണ്ട്. പക്ഷേ രണ്ട് മണിയായപ്പോഴേക്കും കളിച്ച് മടുത്തിരുന്നു. സെറ്റ് മുണ്ടിലും, ആഭരണങ്ങളിലും ശരീരത്തെ ഇത്രയും നേരം താങ്ങിപ്പിടിച്ച് , ആടിക്കളിച്ച ക്ഷീണത്തോടെ കിടക്കയില്‍ വീണതോടെ ഉറങ്ങിപ്പോയി.

 താമസിച്ചാണ് ഉറക്കം എഴുന്നേറ്റത്. അമ്പലത്തില്‍ പോകാന്‍ കഴിഞ്ഞില്ല. കിണ്ടിയിലെ ജലത്തില്‍ തുളസിയിലയിട്ട് തീര്‍ത്ഥം പോലെ കുടിച്ച് ഒരു മണി അരിയും കഴിച്ചേ വ്രതം അവസാനിപ്പിക്കാവൂ എന്ന അമ്മമ്മയുടെ നിര്‍ദ്ദേശപ്രകാരം അമ്മാളുഅമ്മയേയും കൂട്ടി പുഴക്കരയിലേക്ക് നടന്നു.

 തെക്കേ മുറ്റത്തെത്തിയപ്പോള്‍ പാലമരച്ചുവട്ടിലേക്ക് നോക്കാതിരിക്കാനായില്ല. പെട്ടെന്നാണ് ഇലച്ചാര്‍ത്തുകളിലൂടെ മര്‍മ്മര ശബ്ദമുതിര്‍ത്തുകൊണ്ട് എന്തോ വന്ന് ഇടത് വശത്തായി വീണത്. ഒന്നേ നോക്കിയുള്ളു. പള പളാ മിനുപ്പുള്ള ഒരു സര്‍പ്പം വളഞ്ഞ് പുളഞ്ഞ് താഴെ വീണ് കിടക്കുന്നു. ക്ഷണനേരത്താല്‍  ഹുങ്കാരത്തോടെ ഒരു തടിയന്‍ മരച്ചില്ല തടിയില്‍ നിന്നും അറ്റ് , താഴേയ്ക്ക് പതിച്ചു. അടര്‍ന്ന കൂര്‍ത്ത ഭാഗം കൃത്യം സര്‍പ്പ ഫണത്തില്‍ തന്നെ പതിച്ചു.

 ഘനമേറിയ ശിഖരത്തിനടിയില്‍ നിന്നും രക്തം ചിന്തിയ ഫണത്തിന്റെ ചലനങ്ങളിലേക്ക്  ഒന്നേ നോക്കിയുള്ളു. ആര്‍ത്തലറിയുള്ള കരച്ചില്‍ കേട്ട്  ആദ്യം ഓടി വന്ന് ചേര്‍ത്ത് പിടിച്ചത് അമ്മാളുഅമ്മയാണ്. പിന്നെ വീട്ടിനകത്ത് നിന്നാരൊക്കെയോ വന്നു. ദേവേട്ടന്‍ വന്ന് കയ്യില്‍ പിടിച്ചപ്പോള്‍ മുറുകെ പിടിക്കുന്നതിന്  പകരം ആ കൈ തട്ടി മാറ്റാനാണ്  ആ നിമിഷം തോന്നിയത്.