Smiley face

2013, നവംബർ 15, വെള്ളിയാഴ്‌ച

മണുങ്ങൂസ് ഒന്ന് പറയട്ടെ...

മുഖവുരയില്ലാതെ ചിലതൊക്കെ ഞാന്‍ നിങ്ങളോട് പറയുകയാണ്.  ഞാന്‍ അമ്മുക്കുട്ടി. ഇപ്പോള്‍ ഭര്‍ത്തൃ വീട്ടില്‍ താമസം. വീട്ടില്‍ അച്ഛനും അമ്മയും ഹരിയും എന്റെ ഒരു വയസ്സുള്ള മകനും ഞാനും. ദൈര്‍ഘ്യം ഏറുന്നുണ്ടെങ്കില്‍ എന്നോട് മുഷിയരുത്. എന്റെ മനസ്സിന്റെ കെട്ടഴിച്ച് കുടഞ്ഞ് ലാഘവം നേടാനാണ് ഞാന്‍ നിങ്ങളോടിത് പറയുന്നത്.

 അമ്മുക്കുട്ടി എന്നാണ് എന്റെ പേരെങ്കിലും ഹരിയുടെ മണുങ്ങൂസാണ് ഞാന്‍ . ആദ്യമൊക്കെ ഈ മണുങ്ങൂസെന്ന വിളികേള്‍ക്കുമ്പോള്‍ നിഷ്കളങ്കതയുടെ പര്യായമെന്നോണം , ആ വിളിയില്‍ അലിഞ്ഞില്ലാതായി ആ നെഞ്ചില്‍ മുഖം പൂഴ്ത്തിയിരിക്കുമായിരുന്നു. പക്ഷേ ഇപ്പോള്‍ ആ വിളി കേള്‍ക്കുമ്പോള്‍ ആ നെഞ്ചിലെ രോമം പിഴുതെറിയാനുള്ള രോഷമുണ്ടെനിക്ക്.   എങ്കിലും എനിക്കത് പ്രകടിപ്പിക്കാനാകുന്നില്ല.

മണുങ്ങൂസ്...  ഹരി മാത്രമായിരുന്നു അങ്ങനെ വിളിച്ചിരുന്നതെങ്കില്‍ പിന്നേയും സഹിക്കുമായിരുന്നു. പക്ഷെ ഇപ്പോള്‍ എന്റെ കൂട്ടുകാരികളും, സഹപ്രവര്‍ത്തകരും, മേലുദ്യോഗസ്ഥയുമൊക്കെ എന്റെ നേരെ ആ വാക്ക് ഉപയോഗിക്കുമ്പോള്‍  ...

 ഞാനൊന്ന് ദീര്‍ഘമായി ശ്വസിച്ചോട്ടെ....നിങ്ങള്‍ പറയൂ ഞാനീപ്പറയുന്ന സംഭവങ്ങള്‍ ഒക്കെ ചിലരുടെയെങ്കിലും ജീവിതത്തില്‍ ഒരിക്കലെങ്കിലും സംഭവിച്ചിട്ടുള്ളതല്ലേ?
*********************************************************************************

വൈകുന്നേരം അഞ്ചുമണി കഴിഞ്ഞു. ഹരി  ഓഫീസിനുമുന്നില്‍ കാറുമായി വന്നു. കുറച്ചുമുന്നോട്ടുപോയപ്പോഴാണ് സാരി ഡ്രൈവാഷ് ചെയ്യാന്‍ കൊടുത്തിരുന്നത് വാങ്ങണമെന്ന ചിന്തയുദിച്ചത്. “ഹരീ..ആ ലാവണ്യ ഡ്രൈക് ളീനിങ് സെന്ററിനു മുന്നില്‍ ഒന്ന് നിര്‍ത്തണേ. ഒരു സാരി കൊടുത്തിട്ടുണ്ട്.”ഹരി കാര്‍ ഓരം ചേര്‍ത്ത് നിര്‍ത്തി.

ഞാന്‍ ഇടത് വശത്തെ ഡോര്‍ തുറന്ന് റോഡിലിറങ്ങി. ബാഗില്‍ നിന്ന് ലാവണ്യയില്‍ നിന്ന് തന്നിട്ടുള്ള റെസീറ്റുമായി കടയിലേക്ക് കയറിച്ചെന്നു. കൌണ്ടറിന് മുന്നിലിരുന്ന ആളുടെ കയ്യിലേക്ക് റെസീറ്റ് നല്‍കി. ഞാന്‍ പൊതുവേ മറ്റുള്ളവരുടെ മുഖത്തേക്ക് ശ്രദ്ധിക്കാറില്ലാത്തത് കൊണ്ട് പുറത്ത് കാര്‍ വിശ്രമിക്കുന്നതും നോക്കി നിന്നു. ഹരി ഗ് ളാസിലൂടെ റോഡിലെ തിരക്കിലേക്ക് വെറുതെ കണ്ണും നട്ടിരിക്കുകയാണ്.

അല്‍പ്പനേരം കഴിഞ്ഞിട്ടും കൌണ്ടറില്‍ നിന്നും ഒരു ചലനവും കേള്‍ക്കാത്തത്  കൊണ്ട് ഞാന്‍ കണ്ണുകള്‍ തിരിച്ചു. ഒരു നനുത്ത പുഞ്ചിരിയോടെ ആ കട്ടിമീശക്കാരന്‍ എന്റെ കണ്ണിലേക്ക് നോക്കി നില്‍ക്കുന്നു. `ശ്ശോ!..ഹരിയെ പറഞ്ഞ് വിട്ടാല്‍ മതിയായിരുന്നു. ഇയാളെന്തേ പെണ്‍കുട്ടികളെ കാണാത്ത പോലെ` . ഞാന്‍ പെട്ടെന്ന് ഹരിയിലേക്ക് കണ്ണുകള്‍ പായിച്ചു. എന്നെയൊരാള്‍ പുറത്ത് കാത്തിരിക്കുന്നുണ്ടെന്ന ധ്വനിയുള്ള നോട്ടം.

ഞാന്‍ വീണ്ടും അയാളെ ശ്രദ്ധിച്ചു. ഇല്ല. അയാള്‍ സാരിയെടുത്ത് തരാനുള്ള യാതൊരു ശ്രമവുമില്ല.ഇപ്പോള്‍ നനുത്ത പുഞ്ചിരി ഒരു വിടര്‍ന്ന ചിരിയായി മാറിയിരിക്കുന്നു. നോട്ടം ആപാദചൂഢമായിരിക്കുന്നു. എന്റെ ഹൃദയമിടിപ്പ് വര്‍ദ്ധിച്ചു. `കാറിലേക്ക് തിരിയെ പോയാലോ? ഹരിയെ പറഞ്ഞ് വിടാം`.

“ഇതാ..”

അയാള്‍ റെസീറ്റ് എന്റെ നേരെ വെച്ച് നീട്ടുകയാണ്.

“ദാ..ഇതിന്റെ തൊട്ടപ്പുറത്താണ് ലാവണ്യ ഡ്രൈ ക് ളീനിങ്ങ് സെന്റര്‍ . മുന്നില്‍ ബോര്‍ഡുണ്ട്”.

`ഛെ..ഒന്നുരുകി ഇല്ലാതായിരുന്നെങ്കില്‍ . ഈ ഹരി ഏത് കടയ്ക്ക് മുന്നിലാണ് കൊണ്ടു വന്നു നിര്‍ത്തിയത്?` ഞാന്‍ ത്ധടുതിയില്‍ റെസീറ്റ് വാങ്ങി തൊട്ടിപ്പുറത്തെ കടയില്‍ വന്നു. പരിഭ്രമം മാറാത്തത് കൊണ്ട് റെസീറ്റ് കൊടുക്കാന്‍ അല്‍പ്പം താമസിച്ചു. പതിയെ സൈഡിലെ കടയിലെ സൈഡ് ഭിത്തിയിലേക്ക് കണ്ണുകള്‍ പായിച്ചു. ഫോട്ടോസ്റ്റാറ്റ് & പ്രിന്റിങ് പ്രെസ്.

 കാറില്‍ ചെന്ന് കയറിയപ്പോള്‍ ഹരിയുടെ കുശലം:“എന്താ ഇത്ര താമസിച്ചത്?”. ഒന്നും ഒളിച്ചു വെക്കാത്ത മറുപടി കിടക്കയില്‍ വെച്ചായിരുന്നു.” ആഹാ..ഇതൊക്കെ എപ്പൊ സംഭവിച്ചു! ന്റെ മണുങ്ങൂസേ..!? അലിഞ്ഞ് തീരാതെ ചമ്മല്‍ അപ്പോഴും ഒരു തുള്ളി അവശേഷിച്ചിരുന്നു.
*********************************************************************************
 ധൃതിയില്‍ പാത്രങ്ങള്‍ കഴുകി വെയ്ക്കുകയാണ്. അടുക്കള ജോലി മുഴുവനും അമ്മയാണ് ചെയ്യുന്നത്. എനിക്കിന്നും കറിക്കൂട്ടുകള്‍ വശമില്ലെന്നതാണ് സത്യം. ആകെയുള്ള ജോലി പാത്രം കഴുകലും വീടു വൃത്തിയാക്കലും, ഓഫീസില്‍ പോകുന്നത് വരെയുള്ള കൊച്ചിനെ നോട്ടവും.

 കഴുകിയ ഗ് ളാസുകള്‍ ഓരോന്നായി അലമാരിയിലേക്ക് അടുക്കി വെയ്ക്കുകയാണ്. പെട്ടെന്നാണ് അലമാരിയിലേക്ക് വെയ്ക്കാനായി ഉയര്‍ത്തിയ ഗ് ളാസ് അലമാരിയിലെ ഫ്രെയിമില്‍  തട്ടി പൊട്ടിയടര്‍ന്ന് താഴേക്ക് വീണത്.

 താഴെയാ‍ണെങ്കില്‍ നാളെ രാവിലത്തേക്കുള്ള പുട്ടിന് വേണ്ടി വറുത്ത പൊടി ടൈലിനുമുകളില്‍ പേപ്പറില്‍ ചൂടാറാന്‍ നിരത്തിയിട്ടിരിക്കുന്നുണ്ടായിരുന്നു. ആ പൊടിയിലേക്കാണ് പൊട്ടിയ ഗ് ളാസ് തുണ്ടുകള്‍ വീണിരിക്കുന്നത്. അമ്മയറിഞ്ഞാല്‍ ഇന്നൊരു പുകിലായിരിക്കും. ഒന്നാമത് നാളത്തെ ബ്രേക്ക്ഫാസ്റ്റിന് മറ്റൊന്നും കരുതിയിട്ടില്ല. രണ്ടാമത് എനിക്കൊരു ഉഗ്രശാസന കിട്ടിയിരുന്നു. “ഇനിമൊതല്  കഴുകാനാണെന്ന് പറഞ്ഞ് നീയൊരു ഗ് ളാസേലും തൊട്ടേക്കരുത് ”. അതിനുമുണ്ടൊരു കഥ.

കഴിഞ്ഞയാഴ്ച്ച ഞാന്‍ പാത്രങ്ങളൊക്കെ ത്ധടുപിടീന്ന് കഴുകിവെച്ചു. കുഞ്ഞിനെയെടുത്തോമനിക്കാനുള്ള തത്രപ്പാടാണ്. അതാ പാത്രങ്ങളെല്ലാം കലപിലകൂട്ടി ഉരുണ്ട് താഴെവീണിരിക്കുന്നു. അന്ന് മൂന്ന് ഗ് ളാസാണ് ഒരുമിച്ച് പൊട്ടിയത്. അതിന് മുന്‍പും പലപ്പോഴായി ഓരോന്ന് പൊട്ടിയിട്ടുണ്ട്. കലപില കേട്ട് അമ്മ ഓടിവന്നു.

 “ഇതെങ്ങനെ അമ്മൂ ഇത്രയും പാത്രങ്ങള്‍ ഒന്നിച്ചടര്‍ന്ന് വീണത്? നീയെവിടെയാ ഗ് ളാസ് വെച്ചിരുന്നത്?”.

 “തറയിലാണമ്മേ ഗ് ളാസ് വെച്ചിരുന്നത്.”

 “പിന്നെങ്ങനെ ഉരുണ്ടുവീണു?”.

 ആ ഗ് ളാസിന്റെ മുകളിലാണ് ഞാന്‍ സ്റ്റീല്‍ പ് ളേറ്റ് കഴുകി വെച്ചിരുന്നത് ”.

 “എങ്കിലും ഈ ഉരുളിയും കലവും തവിയുമൊക്കെ പിന്നെയെവിടുന്നുരുണ്ടുവീണു.?”

 ഞാന്‍ കുറ്റബോധത്തോടെ വിക്കി. “അത്...പാത്രത്തിന്റെ മുകളിലാണെന്ന് തോന്നുന്നു ഞാന്‍ കലം കഴുകി വെച്ചത് ”.

“ഓഹോ അപ്പൊ കലത്തിന്റെ മുകളില് ഉരുളീം.ന്റമ്മൂ..നീ ആ ഉരുളിയ്ക്ക്മേലെക്കയറിയിരിക്കാഞ്ഞത് ഭാഗ്യം. ഇനി രണ്ടേ രണ്ട് ചില്ല് ഗ് ളാസേ ഈ വീട്ടിലുള്ളൂ. ഇനി മൊതല് കഴുകനാണെന്നും പറഞ്ഞ് നീയൊരു ഗ് ളാസിലും തൊട്ടേക്കരുത്. ഈ കഴുകല് ജോലി കൂടി ഞാനങ്ങ് ചെയ്തോളാം”.

 തൊടരുതെന്ന് പറഞ്ഞത് കഴുകിപ്പിക്കാതിരിക്കാനല്ലെന്ന് അറിയാം. ദേഷ്യം കൊണ്ടാണ്. ഹരിയുടെ അമ്മയായത് കൊണ്ടാണ് ഇതൊക്കെ സഹിക്കുന്നത്. എന്റെ അമ്മയായിരുന്നെങ്കില്‍ പണ്ടേ തല്ല് കിട്ടിയേനെ.

 `ഇപ്പോള്‍ ഇനിയെന്താ ചെയ്യാ?.` നെഞ്ചിലെ പടപടപ്പ് കൂടി. പൊടിയില്‍ വീണ ചില്ലുകള്‍ പെറുക്കിക്കളഞ്ഞാലും ചെരുതരികള്‍ കാണുമല്ലോ. ഇനി ഇത് ഭക്ഷ്യ യോഗ്യമല്ല. അമമ കുളിമുറിയിലായത് കൊണ്ട്  ഗ്ളാസ് പൊട്ടിയ ശബ്ദം കേട്ടിട്ടുണ്ടാവില്ല. അത്കൊണ്ട് പുതിയ ഗ് ളാസ് വാങ്ങി പ്രശ്നം പരിഹരിക്കാമായിരുന്നു. പക്ഷേ ഇത് പരിഹരിക്കാന്‍ പറ്റില്ല. അരിപ്പൊടി ഉപയോഗിക്കരുതെന്ന് പറയണമെങ്കില്‍ ഈ സ്ഫോടനകഥ പരയാതിരിക്കാനാവില്ലല്ലോ.

പെട്ടെന്ന് ഒരു കുബുദ്ധിയുണര്‍ന്നു. ഞാന്‍ ചൂണ്ടാ‍ണി വിരല്‍ കൊണ്ട് അരിപ്പൊടിയില്‍ ഒരു അരണയുടെ ഉടല്‍ ഒഴുകുന്നത് പോലെ വളച്ചും, പുളച്ചും കൈവിരല്‍ ഓടിച്ചു. ചെറുപ്രായത്തില്‍ പെന്‍സില്‍ കൊണ്ട് ഒരു പാമ്പിന്റെ ചിത്രം പോലും വരച്ചിട്ടില്ലാത്ത ഞാനങ്ങനെ അരണയുടെ കാല്‍പ്പാദം വരച്ച് കൊണ്ടിരുന്നപ്പോള്‍ പിറകില്‍ ഒരു മുരടനക്കം. അച്ഛന്‍ . അച്ഛന്റെ കയ്യില്‍ കുഞ്ഞും. അച്ഛന്‍ കണ്ടത് ചിത്രരചന നടത്തുന്ന എന്നെ. അച്ഛന്‍ പാവമാണ്. പറയാതിരിക്കാനാ‍യില്ല.

 “പ് ളീസ് അച്ഛാ..ഗ് ളാസ് പൊട്ടി അരിപ്പൊടിയില്‍ വീണു. അമ്മയോട് പറയല്ലേ. ഇതില് അരണ ഇഴഞ്ഞുപോയത് കണ്ടെന്ന് പറഞ്ഞാല്‍ പിന്നെ ഈ പൊടി ഉപയോഗിക്കില്ലല്ലോ?”.

 “ ഉം ...ഞാനൊന്നും പറയണൂല്ലാ...കണ്ടിട്ടൂല്ലാ...നീയെന്താന്ന് വെച്ചാല് ചെയ്യ് ”.

 അച്ഛന്‍ രംഗത്ത് നിന്ന് നിഷ്ക്കാസനം ചെയ്തു. അമ്മ കുളിമുറിയില്‍ നിന്ന് ഇറങ്ങിവന്നപ്പോള്‍ ഞാന്‍ പരിഭ്രമത്തിന് മേലെ ഗൌരവത്തെ ഉന്തിത്തള്ളിക്കയറ്റി.

 “അമ്മേ..ഇനി ഈ പൊടികൊണ്ട് ഒന്നും ഉണ്ടാക്കര്ത്ട്ടൊ  ഒരരണ ഇതിന് മുകളീക്കൂടി ഇഴഞ്ഞ് പോണത് ഞാന്‍ കണ്ടു.”

 ഇതിന് മുമ്പും ഞാന്‍ പൊടി ഇവിടെതന്നെയാണല്ലോ തണുക്കാന്‍ വെച്ചിട്ടുള്ളത്. അന്നൊന്നും ഇല്ലാത്ത അരണ ഇപ്പളെവിട്ന്ന് വന്നു. ഇപ്പരിസരത്ത് ഞാനങ്ങനെ കണ്ടിട്ടില്ലല്ലോ”.

“അതിന് അമ്മയെ കാണിച്ചാണോ അരണ വരണത്?. ഇതിപ്പൊ ദേ ഞാനും അച്ഛനും കണ്ടോണ്ടിരിക്കുമ്പഴാ അത് വന്നത്”.

 “അപ്പൊ നിങ്ങളെന്താ അരണയെ കണ്ട് രസിക്ക്യാര്ന്നോ?.അപ്പൊ തന്നെ ഓടിക്കണ്ടേ?..നീപ്പോ നാളെ ചായക്കെന്തുണ്ടാക്കും?.

 പെട്ടെന്ന് അമ്മ പൊടിക്ക് മുകളില്‍ തിളങ്ങി നിന്ന ഒരു ചില്ലുകഷണം കണ്ടുപിടിച്ചു. “ഇതെവിടുന്നാ വീണത്?”.

 എനിക്കപ്പോള്‍ കരച്ചില്‍ വന്നു. തുടരെ തുടരെ പൊട്ടിച്ചത് കൊണ്ട് ഗ് ളാസുകള്‍ക്ക് പോലും എന്നോട് നീരസമാണ്. അല്ലെങ്കില്‍ അമ്മയുടെ കണ്ണുകള്‍ക്ക് മുന്നില്‍ ആ ഒരു കഷണം തിളങ്ങില്ലായിരുന്നു. ഞാന്‍ എത്ര സൂക്ഷ്മമായി പെറുക്കിക്കളഞ്ഞതാണ് എന്നിട്ടും...

ഞാന്‍ റൂമിലേക്ക് തിരക്കിട്ടപ്പോള്‍ അമ്മയുടെ ശകാരം ഉച്ചത്തിലായി. പെടപെടപ്പുണ്ടെന്നേ വിചാരിച്ചിരുന്നുള്ളൂ..തല നെറച്ചും ഇമ്മാതിരി മണ്ടത്തരങ്ങളാ...”                                                                                                                    ********************************************************************************* “അമ്മൂ ദേ കൊച്ച് കരയണൂ..”. ദാ അച്ഛന്‍ വിളിക്കണൂ. ഞാന്‍ കൊച്ചിന് പാല് കൊടുത്ത് ഉറക്കീട്ട് ഇപ്പൊ വരാട്ടൊ. പറയാനിനിയുമുണ്ട് ”. 
കുഞ്ഞുവാവ ഉറങ്ങി. ബാക്കി പറയട്ടെ.

ഒരു ദിവസം ഫയല്‍ പ്യൂണ്‍ വശം  കൊടുത്ത് വിടാതെ       സാങ്ഷന്‍ ചെയ്യിക്കാനായി നേരിട്ട് ഡെപ്യൂട്ടി ഡയറക്ടറുടെ റൂമിലേക്ക് ഞാന്‍ ചെന്നു.

നിയമസഭാ ചോദ്യമാണ്. ഇരുപത്തിനാല് മണിക്കൂറിനകം മറുപടി കൊടുത്തിരിക്കണം.ഡി.പി.ഐ ല്‍ നിന്ന് അര്‍ജന്റ് മെയില്‍ വന്നതാണ്. സൈന്‍ ചെയ്യേണ്ടുന്ന പൂരിപ്പിച്ച പ്രൊഫോര്‍മ ഫയലില്‍ ഡിഡിയുടെ മുന്നിലേക്ക് നീക്കിവെച്ച് ഞാന്‍ ടേബിളിനോട് ചേര്‍ന്ന് നിന്നു.

 “എവിടാ കുട്ടീ..ഇതില്‍  റോ ഓഫ് ടോട്ടല്‍ ? എമൌണ്ട് ഓഫ് സ്ക്കോളര്‍ഷിപ്പ്, നമ്പര്‍ ഓഫ് സ്റ്റുഡന്റ്സ്  ഇവയൊക്കെ ഉപജില്ല തിരിച്ചല്ലേ ഉള്ളൂ. അവയുടെ ഡിസ്ട്രിക്റ്റ് ഗ്രാന്റ് ടോട്ടല്‍ റോ കൂടി വേണം.” 

ഞാന്‍ വിനീതയായി. “മാഡം ഡിപിഐ ല്‍ നിന്നുള്ള പ്രൊഫോര്‍മയില്‍ റോ ഓഫ് ടോട്ടല്‍ ഇല്ലായിരുന്നു. അത് തരാത്തപക്ഷം തന്ന പ്രൊഫോര്‍മയില്‍ തന്നെ കൊടുത്താല്‍  പോരെ?”.

 “അത് ശരിയാകില്ല. ഒരു റോ കൂടി ആഡ് ചെയ്യണമെന്നല്ലേയുള്ളൂ. ശരിയായി ഒരു പ്രിന്റ് കൂടി എടുത്ത് കൊണ്ട് വരൂ”.

എന്റെ തെറ്റല്ല. ഡിപിഐ യുടെ തെറ്റാണെന്ന് ചൂണ്ടിക്കാണിക്കാനുള്ള വ്യഗ്രതയില്‍ ഞാന്‍ ഫയല്‍ പിന്നോക്കം മറിച്ചു. ഡിഡി തടഞ്ഞു.

 “കുഴപ്പമില്ല..ഒരു റോ കൂടി ആഡ് ചെയ്ത് കൊണ്ട് വരൂ”.

ഒരു റോ കൂടി ആഡ് ചെയ്ത് പ്രിന്റെടുക്കുന്നതില്‍ ഒരു പ്രയാസവുമില്ല. എങ്കിലും ഇത് എന്റെ തെറ്റല്ലെന്ന് ഡിഡിക്ക് ബോദ്ധ്യമാവണ്ടെ. ഞാന്‍ ആ പേജ് കണ്ടെത്തി ഡിഡിയുടെ മുന്നിലേക്കായി നീക്കി വെച്ചു. കൈവിരല്‍ പ്രൊഫോര്‍മയുടെ  താഴേക്ക് ചൂണ്ടിയപ്പോള്‍ അതാ അവിടെ ഗ്രാന്റ് ടോട്ടല്‍ റോ നീണ്ട് നിവര്‍ന്ന് കിടക്കുന്നു.

 “എന്താ അമ്മൂ ഇത്.....”. 

ഡിഡി ഇത്രയും ഉയര്‍ന്ന സ്വരത്തില്‍ ഇത് വരെ വിളിച്ച് ഞാന്‍ കേട്ടിട്ടേയില്ല. മുഖം ഉയര്‍ത്താനാകുന്നില്ല. ഞാന്‍ ഇത് ഇരന്ന് വാങ്ങിയതാണ്. ഡിഡി എത്ര പ്രാവശ്യം ആ പ്രൊഫോര്‍മ കാണേണ്ടെന്ന് പറഞ്ഞു. സമയദോഷം എന്നൊന്നുണ്ടായിരിക്കാം. ഇതൊന്നും എന്റെ കുഴപ്പമല്ല. ഗ്രഹങ്ങളാണിതിനൊക്കെ കാരണം.                                                                    *********************************************************************************ഇന്‍സ്പയര്‍ അവാര്‍ഡ് മത്സരങ്ങള്‍ സെന്റ് സെബാ‍സ്റ്റ്യന്‍സ് സ്ക്കൂളില്‍ വെച്ച് നടക്കുകയാണ്. എല്ലാ വിദ്യാഭ്യാസ ഉപജില്ലകളുടെ കീഴിലുള്ള സ്ക്കൂളുകളില്‍ നിന്നും വിവിധ ഇനങ്ങളില്‍ മത്സരിക്കാനായി സ്റ്റിത്സുകളും, വര്‍ക്കിംഗ് മോഡലുകളും, പ്രോജക്ട് വര്‍ക്കുകളുമായി അദ്ധ്യാപകരും, കുട്ടികളും , രക്ഷിതാക്കളും ഹാളില്‍ നിറഞ്ഞിരിക്കുന്നു.

 ഉദ്യോഗസ്ഥര്‍ താന്താങ്ങള്‍ക്ക് കിട്ടിയിരിക്കുന്ന ഡ്യൂട്ടിയില്‍ വ്യാപൃതരായിരിക്കുന്നു. ഞാനിന്നേറെ പരിഭ്രമത്തിലാണ്. റിസപ്ഷന്‍ കമ്മിറ്റിയിലാണ് എന്റെ പേര്‍. ചടങ്ങുകളില്‍ പങ്കെടുക്കാനെത്തുന്നവരുടെ ലിസ്റ്റ് ഒന്നുകൂടി ഞാന്‍ വായിച്ചു. ഞങ്ങളുടെ കമ്മിറ്റിയിലുള്ള ഓരോരുത്തരോടും ഞങ്ങല്‍ സ്വീകരിക്കേണ്ടതാരെയാണെന്ന് മുന്‍ കൂര്‍ പറഞ്ഞിട്ടുണ്ട്. എനിക്ക് സ്വീകരിക്കേണ്ടത് സ്ഥലം എം.എല്‍ .എ യെ ആയിരുന്നു.

 സ്റ്റേജില്‍ കയറുന്ന നിമിഷം ഓര്‍ക്കുന്ന നിമിഷങ്ങളിലെല്ലാം എനിക്കൊരു വിറയല്‍ വന്ന് പൊയ്ക്കൊണ്ടിരുന്നു. നിര്‍ദ്ദേശാനുസരണം ഇന്ന് സാരിയാണുടുത്തിരിക്കുന്നത്. അത്യപൂര്‍വ്വമായേ സാരിധരിച്ചിട്ടുള്ളു. സ്റ്റേജില്‍ കയറുമ്പോള്‍ തട്ടി വീഴുമോ എന്ന ഭയത്താല്‍ അടിപ്പാവാട അല്‍പ്പം കയറ്റിയാണ് ധരിച്ചിരിക്കുന്നത്. അതിന് കൂട്ടുകാരുടെ കളിയാക്കല്‍ കഴിഞ്ഞതേയുള്ളൂ.

 പ്  ളാ  സ്റ്റിക്കില്‍ പൊതിഞ്ഞ കടുത്ത റോസ് പുഷ്പം ഒന്നമര്‍ത്തി വാസനിക്കാന്‍ തോന്നി. അങ്ങനെ ചെയ്തില്ല. ബഹുമാന്യ അതിഥികളുടെ സ്വീകരണം പുതുമ നശിക്കാതിരിക്കട്ടെ. ആത്മവിശ്വാസം കെടുത്തുന്ന ചിന്തകളാണ് മനസ്സിലേക്ക് കടന്നു വരുന്നത്. കഴിഞ്ഞ ഓണാഘോഷത്തിന് മറ്റുള്ളവര്‍ക്ക് പൊട്ടിച്ചിരിക്കാനുള്ള വേഷമായിരുന്നു എന്റേത്.

 സെറ്റ്മുണ്ടിന്റെ അരയില്‍ ധരിക്കേണ്ട ഭാഗം തോളത്തും, തോളത്തിടേണ്ടത് അരയിലും ചുറ്റിയാണ് അന്ന് ഞാന്‍ വന്ന്ത്. ബാത് റുമില്‍ കയറി നിന്ന് ശാലിനിച്ചേച്ചിയാണ് ശരിക്കും ഉടുപ്പിച്ച് തന്നത്. 

ഉദ്ഘാടനച്ചടങ്ങ് ആരംഭിക്കുകയായി. അനൌണ്‍സ്മെന്റ് കേള്‍ക്കുന്തോറും ഹൃദയതാളം ദ്രുതമായിത്തുടങ്ങി. സ്റ്റേജില്‍ മന്ത്രിമാരടക്കം പതിനഞ്ചോളം പേരുണ്ട്. ഞാന്‍ രണ്ട് മൂന്നാവര്‍ത്തി എം.എല്‍ . എ യ്ക്ക് രണ്ട് കൈയ്യിലും റോസാപുഷ്പം നീട്ടുന്നതായി സങ്കല്‍പ്പിച്ചു. ദീര്‍ഘമായി ശ്വാസം വലിച്ചുവിട്ട് നോര്‍മലാകാ‍ന്‍ ശ്രമിച്ചു. ഇതിനു മുന്‍പും റിസപ്ഷന്‍ കമ്മിറ്റിയില്‍ അംഗമായിട്ടുള്ളതും ഇവ്വിധം പരിഭ്രമിച്ചിട്ടുള്ളതുമാണ്. പക്ഷേ പരിഭ്രമം ഏറുന്നതല്ലാതെ കുറയുന്നില്ല.

 അതാ എം.എല്‍ .എ യുടെ പേര് വിളിച്ചു. ഡിഡി നല്ലവാക്കുകള്‍ കൊണ്ട് അദ്ദേഹത്തെ ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു. ഞാന്‍ കൈകള്‍ക്കുള്ളില്‍ ഇറുകെ പിടിച്ച റോസാപുഷ്പവുമായി സ്റ്റേജിലേക്ക് നടന്നു. ഭാവങ്ങളെല്ലാം ഗോപ്യമാക്കി ചിരി ചുണ്ടില്‍ നിറച്ചെന്ന് വരുത്തി എം.എല്‍ .എ യുടെ നീട്ടിയ കൈകളിലേക്ക് ഞാന്‍ പ് ളസ്റ്റിക്കില്‍ പൊതിഞ്ഞ ഉപഹാരം കൈമാറി.

ആശ്വാസത്തോടെ തിരിച്ചിറങ്ങിവന്നപ്പോള്‍ കൂട്ടുകാരികള്‍ പൊട്ടിപ്പൊട്ടിച്ചിരിക്കുന്നു. ഞാന്‍ അന്ധാളിച്ചു. എന്താണ് കാര്യം!? എന്റെ അടിപ്പാവാട കാലൊപ്പം നീളാതിരുന്നത് അഭംഗിയായോ? ഞാന്‍ സ്റ്റെപ്പില്‍ തട്ടിവീഴാന്‍ പോയിരുന്നോ? സാരിയുടെ പ് ളീറ്റ് അടര്‍ന്ന് വീണോ?. കാര്യം വെളിവാക്കതെ ചിരിച്ച് ചിരിച്ച് കണ്ണ് നിറഞ്ഞ കൂട്ടുകാരി ഒരു റോസാപുഷ്പം കയ്യിലെടുത്ത് പിടിച്ച് വീണ്ടും ചിരിക്കുന്നു.

 “ പാവം! എം.എല്‍ .എ യുടെ അപ്പോഴത്തെ ഭാവമൊന്ന് കാണേണ്ടതായിരുന്നു. പ് ളാസ്റ്റിക് കവര്‍ വാങ്ങിയിട്ട് അദ്ദേഹം ഇടതും വലതും കീഴെയുമൊക്കെ പരതി ഹതാശനായി. എന്റെ മണുങ്ങൂസേ..നീ കയറിപ്പോയപ്പൊ റോസാപ്പൂവ് ഇവിടെ ഊര്‍ന്ന് വീണിരുന്നു. നീ വെറും പ് ളാസ്റ്റിക് കവര്‍ മാത്രമാണ് എം. എല്‍ .എ യ്ക്ക് നല്‍കിയത് ”.

 എന്റെ എല്ലാ സ്പന്ദനങ്ങളും ഒരു നിമിഷത്തേക്ക് നിലച്ചു.                                                                                                                

2013, നവംബർ 1, വെള്ളിയാഴ്‌ച

ഇങ്ങനേയും ഒരു കുളി...

ഒരു കുറ്റാന്വേഷകയുടെ ത്വരയോടെയാണ്  മൌസ് പോയിന്റ് ചലിപ്പിച്ചുകൊണ്ടിരുന്നത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്ന ഇക്കാലത്ത് എന്റെ ഒരുനോട്ടപ്പിശക് കൊണ്ട് അവന്റെ വിദ്യാഭ്യാസത്തിന് ഒരു തടസ്സവും ഉണ്ടാകരുത്. കമ്പൂട്ടറില്‍ മകന്റെ പേരിലുള്ള ഒരു ഡ്രൈവ് മുഴുവന്‍ ചെക്ക് ചെയ്യുമ്പോള്‍ ശ്രദ്ധിക്കാതിരിക്കാനായില്ല; ഓരോ ഫോള്‍ഡറുകളും എത്ര ആലങ്കാരികമായാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ഇതിന്റെ  പത്തിലൊന്ന് ശ്രദ്ധ ദിനചര്യകളില്‍ പുലര്‍ത്തിയിരുന്നെങ്കില്‍ .

ഒരു ഫോള്‍ഡര്‍ നിറയെ വിവിധ കമ്പനികളുടെ കാറുകള്‍ . ഒരു ഫോള്‍ഡറില്‍ ബൈക്കുകള്‍ . പിക്ച്ചര്‍ ഫോള്‍ഡറുകളും, സിനിമ ഫോള്‍ഡറുകളും, വീഡിയോ ഫോള്‍ഡറുകളുമെല്ലാം ഒരു ഓട്ടപ്രദക്ഷിണം നടത്തി. അരുതാത്തതൊന്നും കണ്ടില്ല. അല്ലെങ്കിലും എന്റെ മകന്‍ നല്ലവന്‍ തന്നെ. ഈയിടെ ഗെയിം പ്ലേ അല്‍പ്പം കൂടിയിട്ടുണ്ടെന്ന് മാത്രം.

വീഡിയോ ഓടിച്ച് നോക്കിക്കൊണ്ടിരുന്നപ്പോള്‍ പെട്ടെന്ന് ഹൃദയം സ്തംഭനാവസ്ഥയിലായി. അരുതാത്തതെന്തോ...പച്ചപിടിച്ച കാട്ടിനുള്ളില്‍ നഗ്നതയുടെ ഒരു പെരുമ. മിടിക്കുന്ന ഹൃദയത്തോടെ വീഡിയോ റീപ്ലേ ചെയ്തു. ഛെ..കണ്ണ് തുറന്ന് നോക്കാനാകുന്നില്ല. ഇത്ര വൃത്തികെട്ടകുട്ടികളേതാണ്!?.ഒരു നൂല്‍ബന്ധം പോലുമില്ലാത്ത വെളുത്ത ഒരാണ്‍കുട്ടി തന്റെ ഉയര്‍ത്തിപിടിച്ച നഗ്നത യാതൊരു മടിയും കൂടാതെ ക്യാമറക്ക് നേരെ ചലിപ്പിക്കുന്നു.സ്പീഡില്‍ മൌസ് ഡ്രാഗ് ചെയ്തപ്പോള്‍ മനസ്സിലൊരിടിത്തീ. എന്റെ മകനല്ലേ ഒരു പച്ചിലക്കാട്ടില്‍ നിന്നും ഷഡ്ഢി മാത്രം ധരിച്ച് ഇറങ്ങിവരുന്നത്!?. പെട്ടെന്ന് സ്ക്രീന്‍ ഓഫ് ചെയ്തു.

റബ്ബേ എന്തൊക്കെയാണ് കാണേണ്ടി വരിക!? എന്റെ ധാരണകള്‍ ഒന്നും ശരിയല്ലാതായി വരുമോ? പതിനാറ് വയസ്സിന്റെ ഉയര്‍ച്ചയും വളര്‍ച്ചയും ഉണ്ടെങ്കിലും ഇന്നുമെനിക്കവന്‍ കുഞ്ഞ് തന്നെ. വിറക്കുന്ന കയ്യോടെ മൌസ് വീണ്ടും ചലിപ്പിച്ചു. വീഡിയോ ആദ്യം മുതല്‍ പ്ലേ ചെയ്തു.

പച്ചിലക്കുന്നിന്മുകളില്‍ , നിബിഢവൃക്ഷങ്ങള്‍ക്കിടയിലൂടെ ഒരുത്തന്‍ ജെട്ടിമാത്രം ധരിച്ച് കൂനിക്കൂനി, കാല്‍പ്പാദം വഴുതാതെ, തോളൊപ്പം വളര്‍ന്നുനില്‍ക്കുന്ന പച്ചിലച്ചാര്‍ത്തുകളില്‍ താങ്ങിനെന്നവണ്ണം പിടിച്ച് താഴേക്കിറങ്ങിവരുന്നു. പെട്ടെന്ന് വേഗം കൂട്ടി താഴേക്കോടിയിറങ്ങി വന്ന് വായുവിലേക്കുയര്‍ന്ന് പൊങ്ങി താഴേക്ക് വീണു. താഴെ വെള്ളം പൂക്കുല പോലെ ചിതറി. ജലത്തിന്റെ അഗാധതയിലേക്ക് താണ് രണ്ട് മൂന്ന് നിമിഷങ്ങള്‍ക്കകം ഉയര്‍ന്നു വന്നു. വീണ്ടും ക്യാമറ മുകളിലെ കുന്നിന്‍ ചെരിവിലേക്ക്. അവിടെ നിന്ന് ജെട്ടി ധരിച്ച ആണ്‍ രൂപങ്ങള്‍ വെള്ളത്തിലേക്ക് വന്നു വീഴുന്നു.

വീണ്ടും ക്യാമറ കുന്നിന്‍ ചെരിവിന് വലത് മാറി ഒരു അരുവിയിലേക്ക് നീങ്ങി. മിനുസമാര്‍ന്ന വഴുവഴുപ്പു നിറഞ്ഞ പാറകള്‍ കൊണ്ട് നിബിഢം. പാറകള്‍ക്കിടയിലൂടെ തെന്നാതെ ശ്രദ്ധിച്ച് തന്റെ മകന്‍ ഭയന്നെന്നവണ്ണം താഴേ ജലാശയത്തിലേക്ക് ഉന്നം വെക്കുന്നു. പിന്നെ താഴേക്ക് ഉയര്‍ന്ന് പൊങ്ങുന്നു. പിന്നാലെ വന്ന പയ്യന്‍ പൂര്‍ണ്ണ നഗ്നനാണ്. അല്‍പ്പം വികൃതിയും. തന്റെ നഗ്നത ക്യാമറയിലേക്ക് ഉയര്‍ത്തി ആട്ടി അവനും താഴേക്ക് ചാടുന്നു. പിന്നെ ജലക്രീഡയുടെ രംഗങ്ങളാണ്.

അവധി ദിവസങ്ങളില്‍ ക്രിക്കറ്റ് കളിക്കാന്‍ , ഫുട്ബാള്‍ കളിക്കാന്‍ , പോയിരിക്കുകയാണെന്ന് പറഞ്ഞ് ചുവന്ന കണ്ണുകളോടെ കയറി വന്നിരുന്നവന്‍, ബാത് റൂമില്‍ മാത്രമാണ് കുളിച്ചിരുന്നതെന്ന് വിചാരിച്ചിരുന്ന ഞാന്‍ വിഡ്ഢി. വീട്, വീട് കഴിഞ്ഞാല്‍ ഓഫീസ് എന്ന് കരുതിയിരുന്ന് ഞാന്‍ ലോകം വിസ്തൃതമാണെന്ന് കരുതാന്‍ മറന്നു. ഇപ്രായത്തിനുള്ളില്‍ കൊക്കിനടിയില്‍ ഒളിപ്പിക്കാന്‍ പറ്റില്ലല്ലോ?.

എങ്കിലും ഇത്തരത്തിലുള്ള കുളം ഇവിടെ ഏത് പ്രദേശത്തായിരിക്കും ഉണ്ടാവുക. എത്ര മനോഹരം!.നോക്കിയിരിക്കവേ ശരീരം മുഴുവന്‍ തണുപ്പരിച്ചുകയറുന്നു. രോമകൂപങ്ങള്‍ എഴുന്നേല്‍ക്കുന്നു.

ആ തുണി ഉടുക്കാത്തവന്‍ ലീലാമ്മ സാറിന്റെ മകനാണ്. താലൂക്ക് ഹോസ്പിറ്റലിലെ ഹെഡ് നഴ്സിന്റെ. കുളത്തില്‍ മുങ്ങിയും പാറയിടുക്കില്‍ കുടുങ്ങിയും എത്രയോ എണ്ണങ്ങളാണ് ദിനവും പത്രത്താളുകളില്‍ ഇടം പിടിക്കുന്നത്. ഇത് സിസ്റ്ററിനെ അറിയിച്ചിട്ട് തന്നെ കാര്യം. ഓരോ അമ്മമാരേയും ഈ വീഡിയോ കാണിക്കണം. പെട്ടെന്ന് തന്നെ ഫോണെടുത്ത് ലീനാ മാഡത്തെ വിളിച്ചു.  റെവന്യൂ ഡിപ്പാര്‍ട്ട്മെന്റില്‍ ജൂനിയര്‍ സൂപ്രണ്ടാണവര്‍ . “ ഇന്ന് വൈകുന്നേരത്തെ ചായ എന്റടുക്കല്‍ ..ചെയിന്‍ മെസേജ് കൊടുത്തേക്കണേ..” അത് മതി. ആ മെസേജ്  സൌഹൃദങ്ങള്‍ പങ്കിട്ട് ഏഴ് പേരിലൂടെ കടന്ന് പോകും. അവധി ദിവസങ്ങളില്‍ വൈകുന്നേരം ഏഴ് ദിക്കില്‍ നിന്നും ഏഴ് സൌഹൃദങ്ങള്‍ ഏതെങ്കിലും ഒരു ടേബിളിന് ചുറ്റും കൂടുക പതിവാണ്.

ചായക്കുള്ള ഒരുക്കങ്ങളിലേര്‍പ്പെട്ടപ്പോഴും ആ കുളം മനസ്സിലങ്ങനെ മദിച്ചുയര്‍ന്നു നിന്നു. പെട്ടെന്നായിരുന്നു തീരുമാനത്തിന് മാറ്റം . ഈ പരിസരത്ത് അന്വേഷിച്ചാലാണോ കുളം കണ്ടു പിടിക്കാന്‍ പ്രയാസം.ഇന്നത്തെ ചായ കുളത്തിന്‍ കരയില്‍ . വിഭവങ്ങള്‍ പൊതിഞ്ഞെടുക്കാം. ചായ രണ്ട് വലിയ ഫ് ളാസ്ക്കിലേക്ക് പകര്‍ന്നു.

കുളം കണ്ടെത്തിയപ്പോള്‍ നടന്നലഞ്ഞ ക്ഷീണം  അകന്ന് മാറി. വീഡിയോയില്‍ കണ്ടതിനേക്കാള്‍ മനോഹരം. പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ ഒഴുകി വരുന്ന അരുവി ഏകദേശം പത്ത് അടി താഴ്ച്ചയിലേക്ക് പതിക്കുന്നു. ഉള്ളിലായി ചുറ്റും പായല്‍ച്ചെടികള്‍ വളര്‍ന്ന് നില്‍ക്കുന്ന മണ്‍ തിട്ട കുളത്തിനുചുറ്റും ഇരുപത് അടിയോളം ഉയര്‍ന്ന് നില്‍ക്കുന്നു.  ആരുടേയോ കരവിരുത് കൊണ്ട് പണിതീര്‍ത്ത പോലെ വൃത്താകൃതിയില്‍ കാട്ടരുവി ഒരു  കുളം തീര്‍ത്തിരിക്കുന്നു. വെള്ളം പുറത്തേക്ക് ഒഴുകുന്ന  ഇടുങ്ങിയ മാര്‍ഗ്ഗത്തില്‍ , ഇരുകരയിലും കുറ്റിച്ചെടികള്‍ വളര്‍ന്ന് നില്‍ക്കുന്നു. ഭൂതലത്തില്‍ നിന്ന് നോക്കിയാല്‍ മണ്‍ തിട്ടകള്‍ക്കുള്ളിലായി ഒരു ജലാശയം ആരും കണ്ടുപിടിക്കില്ല. ഈ കുട്ടികള്‍ ഇതൊക്കെ എങ്ങനെ കണ്ടുപിടിച്ചു എന്ന് എല്ലാവരും അത്ഭുതംകൂറി. 

ബാല്യം മനസ്സിലേക്ക് പറന്നെത്തി. ഒരേ തരത്തിലുള്ള താല്‍പ്പര്യങ്ങളാണ് ഈ സൌഹൃദങ്ങളുടെ   കാതല്‍ തന്നെ. അത്കൊണ്ട് കുളത്തില്‍ ചാടിയുള്ള കുളിയെന്ന് കേട്ടയുടനെ രേണു ഡ്രസ് ചേഞ്ച് ചെയ്തു കഴിഞ്ഞു. സാരിക്കുത്തഴിച്ച് ചെടികള്‍ക്കുമുകളില്‍ വെച്ച്, അടിപ്പാവാടയുടെ കുടുക്കഴിച്ചപ്പോള്‍ , കുട്ടികളില്ലാത്ത റോസ്മേരിക്ക് നാണം. “ ശ്ശൊ..ഈ ഡ്രസ് നനഞ്ഞാലെങ്ങനെ തിരികെ പ്പോകും?”.

 “വേണ്ട ഡ്രസ് നനച്ച് ആരും ഈ കുളത്തില്‍ നീന്തണ്ട. അടി വസ്ത്രങ്ങള്‍ മാത്രം മതി. ആരാണ് ഈ കൊടും കാട്ടില്‍ ? നമ്മള്‍ ഏഴ് പേരുള്ളപ്പോള്‍ ആരെ ഭയക്കണം? ”. ഞാനെതിര്‍ത്തു.

 ഇതിനോടകം ട്രീസ കരയില്‍ നിന്നവരുടെ മേലെ വെള്ളം തെറിപ്പിച്ചുകൊണ്ട്  മുങ്ങിത്താണിരുന്നു. അരികില്‍ ലേസ് പിടിപ്പിച്ച ഇളംറോസ് നിറത്തിലെ ബ്രേസിയറും അതേ കളറിലെ പാന്റീസും ധരിച്ച് നനഞ്ഞൊട്ടി , മണ്‍ തിട്ടയില്‍ നിന്നും കുളത്തിലേക്ക് തള്ളിനില്‍ക്കുന്ന തടിച്ച വേരില്‍ നനഞ്ഞൂറിയിരിക്കുന്ന ബ്രൂണിയെക്കണ്ടപ്പോള്‍ കുളത്തിലൊരാമ്പല്‍ വിരിഞ്ഞിരിക്കുന്നത് പോലെ തോന്നി. നീന്തലിന്റെ ഇടവേളകളില്‍ എന്റെ കണ്ണുകള്‍ ബ്രൂണിയെത്തേടി.  നനഞ്ഞൊട്ടിയ ദേഹത്ത്  വിരിയാന്‍ വെമ്പുന്ന മൊട്ടുകളില്‍ ഞാന്‍ കൌതുകം പൂണ്ടു.

ഷാമില ഇനിയും ചാടാതെ പേടിയോടെ കുന്നിന്‍ ചെരിവില്‍ താഴെ ദൃശ്യങ്ങള്‍ നോക്കി നില്‍പ്പാണ്. ആര്‍ദ്ര തലമുടി ഉയര്‍ത്തിക്കെട്ടിക്കൊണ്ട് കുളത്തിലെ പാറയില്‍ അള്ളിപ്പിടിച്ചുകയറുന്നതിനിടയില്‍ വിളിച്ച് കൂവി. “ ഷാമീ..ചാടൂന്നേ..ഞങ്ങളൊക്കെയില്ലേയിവിടെ. "പുറം ലോകത്താരും തങ്ങളെ ശ്രദ്ധിക്കാനില്ലെന്ന തിരിച്ചരിവില്‍ ഷാമിലയും വസ്ത്രങ്ങളൂരി. ഇപ്പോള്‍ ഏഴ് പേരും കുളത്തിലാണ്.

നനവാര്‍ന്ന ഉടലുകളെ കാറ്റ് പിന്നേയും കുളിര്‍പ്പിച്ചുകൊണ്ടിരുന്നു. ദിനം മുഴുവന്‍ ഉടുവസ്ത്രങ്ങളില്‍ ഗോപ്യമാക്കപ്പെട്ടിരുന്നതൊക്കെ ഈ കാനനഛായയില്‍ അനാവൃതമായിരിക്കുന്നു. എല്ലാം പുതിയ അനുഭവങ്ങള്‍ . പുതിയൊരു ലോകം. മറ്റുള്ളവരുടെ നഗ്നത ആര്‍ക്കും ദൃഷ്ടിഗോചരമാകാത്തത് പോലെ ശാന്തം. കൂടുതല്‍ നേരം വെള്ളത്തില്‍ മുങ്ങിക്കിടക്കുക, കൂടുതല്‍ ഉയരത്തില്‍ നിന്ന് നീറ്റിലേക്ക് താഴുക, കുളത്തിന് വൃത്തമൊപ്പിച്ച് നീന്തുക ഇതിലൊക്കെയായിരുന്നു എല്ലാവരുടേയും ശ്രദ്ധ.

 ജലത്തിന് സമനിരപ്പില്‍  വളഞ്ഞുന്തി നില്‍ക്കുന്ന വേരുകളില്‍ തന്റെ തടിച്ച  നിതംബം അമര്‍ത്തിയിരിപ്പാണ് റബേക്ക. താഴേക്ക് പതിക്കാതെ മേലേക്ക് ഉയര്‍ന്ന് പൊങ്ങിയ വേരുകളില്‍ വിരലുകള്‍ കൊരുത്തിട്ടുണ്ട്. നീന്തല്‍ അവസാനിപ്പിച്ച മട്ടാണ്.  തണുത്ത് വിറച്ച റബേക്കയുടെ താടി കൂട്ടിമുട്ടുന്നത് കണ്ട്  എല്ലാവരോടുമായി ഞാന്‍ പറഞ്ഞു. “നമുക്ക് നിര്‍ത്താം. ഇനി ചായ കുടിക്കാം”.

പാറക്ക്മേല്‍ ഈറന്‍ വീഴ്ത്തി നനഞ്ഞിരുന്നപ്പോള്‍ തുവര്‍ത്താനൊന്നും കരുതാത്തതില്‍ കുണ്ഠിതം തോന്നി. അല്ലെങ്കിലും ഈ കുളവും കുളിയും നേരത്തെകൂട്ടി പ് ളാന്‍ ചെയ്തിരുന്നതല്ലല്ലോ!.കണ്ടപ്പോള്‍ സംഭവിച്ചുപോയതാണ്. ചുരിദാര്‍ ധരിച്ചിരുന്നവര്‍ ഷാള്‍ കൊണ്ടും, സാരി ധരിച്ചിരുന്നവര്‍ അടിപ്പാവാട കൊണ്ടും മേല്‍തുവര്‍ത്തി.

ഫ് ളാസ്ക്കില്‍ നിന്നും ഡിസ്പൊസിബിള്‍ ഗ് ളാസിലേക്ക് ചായപകര്‍ന്ന് കുടിച്ചുകൊണ്ടിരുന്നപ്പോള്‍  അടുത്ത അവധിക്ക് വരുമ്പോള്‍ പഴം പൊരി മത്രം പോരെന്ന് റബേക്ക. റബേക്കയുടെ പൃഷ്ഠത്തില്‍ പാന്റീസിനു പുറത്തേക്ക് തെറിച്ച് നിന്ന ഭാഗത്ത് ആ തടിച്ച വേരുകളുടെ പാട് ചുവന്നു കിടന്നിരുന്നു.

കാട്ട്തേക്കില്‍ നിന്നും ഒരു മരച്ചില്ല ഒടിഞ്ഞമര്‍ന്നപ്പോള്‍ ഒരു നിമിഷം ചിലര്‍ നെഞ്ചിന്‍ മുകളില്‍ കൈകള്‍ പിണച്ചുപോയി. ചില്ല ഒടിഞ്ഞമര്‍ന്ന് കുളത്തിലേക്ക് വീണപ്പോള്‍ മുഖത്ത് തെറിച്ച വെള്ളത്തെ ഞാന്‍ അമര്‍ത്തി തുടച്ചു.

“സോറീട്ടോ...ഞങ്ങളെ വിളിച്ചു വരുത്തീട്ട് ഈ പകലുറക്കം കൊള്ളില്ല.” മുന്നില്‍ ഗ് ളാസില്‍ നിന്ന് മുഖത്തേക്ക് വെള്ളം തെറിപ്പിച്ചുകൊണ്ട് ലീലാമ്മ സിസ്റ്റര്‍ . ശ്ശോ ..ഞാന്‍ ഉറങ്ങിപ്പോയിരിക്കുന്നു. പഴം പൊരിക്കാന്‍ മാവ് കലക്കിയിട്ട് വന്നിരുന്നതാണ് ദിവാൻ കോട്ടില്‍ . ഉണര്‍വിറ്റ് വീഴുന്ന സ്വപ്നത്തിലെ നഗ്നമേനികള്‍ ഇപ്പോള്‍ മൂടിപ്പൊതിഞ്ഞിങ്ങെത്തും. ഞാന്‍ അടുക്കളയിലേക്കോടി. പിറകേ ലീലാമ്മ സിസ്റ്ററും.

 എണ്ണയിലേക്ക് പഴം മാവില്‍ മുക്കിയിട്ടപ്പോള്‍ ലീലാമ്മ സിസ്റ്ററിനെ ഞാന്‍ ചൂണ്ടിക്കാണിക്കാന്‍ മറന്നില്ല.വയറ് മുഴുവന്‍ പുറത്താണ് ട്ടോ..സാരിയിത്തിരി കൂടി വിടര്‍ത്തിയിടൂന്നേ... ” ലീലാമ്മ സിസ്റ്ററിനത് ഇഷ്ട്ടപ്പെട്ടില്ല. “എന്നാപ്പിന്നെ നിന്നേപ്പോലെ പര്‍ദ്ദയിട്ട് നടക്കാം ഞാന്‍ . നീയൊന്ന് മാറി നില്ല് . ഞാനുണ്ടാക്കാമിത്. പിന്നെ ഇന്ന് എന്തൊണ്ടായീ പ്രത്യേകിച്ച്..എല്ലാവരേയും വിളിച്ചുകൂട്ടാന്‍ മാത്രം?.”

“നമ്മടെ മക്കടെ വിശേഷം പറയാനാണ്. നിന്റെ മോന്റെയൊരു വീഡിയൊ എന്റെ കമ്പ്യൂട്ടറിലുണ്ട. ബഹുകേമം. എല്ലാവരേയും ഒന്നുകാണിക്കാന്‍ തന്നെയാ വിളിച്ചുകൂട്ടിയത്”. ഇങ്ങനെ പറയാനായിരുന്നു മുന്‍പ് വിചാരിച്ചിരുന്നത്. പക്ഷെ പറയാന്‍ വിചാരിച്ചിരുന്നതൊക്കെയും   മാവില്‍ മുക്കി പഴത്തോടൊപ്പം എണ്ണയിലേക്കിട്ടു. ആ സ്വാതന്ത്ര്യം അവര്‍ അസ്വദിക്കട്ടെ. ഉണര്‍വിറ്റ് വീഴുന്ന സ്വപ്നത്തെ തലോടി ഞാന്‍ പറഞ്ഞു.“വെറുതെ നമുക്കൊന്നിച്ചൊന്നുരിയാടാന്‍ ...”.