Smiley face

2014, ജനുവരി 10, വെള്ളിയാഴ്‌ച

നിലവിളക്ക് തെളിയിക്കാന്‍ കാത്ത്....

ഇപ്പോള്‍ പകലും രാത്രിയും എന്ന വേര്‍തിരിവില്ലാതെ, സ്വപ്നങ്ങള്‍ ചിറക് വിടര്‍ത്തി പറന്ന് വരികയാണ്. ചിറകുകള്‍ക്ക് ദൃഢം വെയ്ക്കുന്നു.

വെള്ളപുതച്ച് കിടത്തിയിരിക്കുന്ന മൃതദേഹത്തിന്റെ അരികില്‍ നിറകണ്ണുകളേറെ. ഏങ്ങലടികളും, പതം പറച്ചിലും കേട്ട് എന്റെ കണ്ണുകള്‍ നിറഞ്ഞു. പണ്ടേ മരണ വീട്ടില്‍ പോകുമ്പോള്‍ ഞാന്‍ കട്ടിയുള്ള തൂവാല കരുതുമായിരുന്നു. മൂക്ക് പിഴിഞ്ഞ് , കണ്ണ് തുടച്ച് എന്റെ മുഖം ആകെ അലങ്കോലമായി.

 കസേരയില്‍ കൈകളില്‍ മുഖം താങ്ങി, കൂട്ടുകാരുടെ ആശ്വസിപ്പിക്കലിന്റെ മദ്ധ്യത്തിരിക്കുന്നത് മരിച്ച സ്ത്രീയുടെ ഭര്‍ത്താവാണ്. ആ ഇരിപ്പ് കണ്ടപ്പോള്‍ എന്നില്‍ ഗൂഢമായൊരു ചിരിയുണര്‍ന്നു. ഇതെന്റെ ഇനിയുള്ള പൊട്ടിച്ചിരിയുടെ തുടക്കം മാത്രം.

 മരിച്ച സ്ത്രീയുടെ അമ്മയുടെ കിടപ്പ് കണ്ടപ്പോള്‍ ഹൃദയം നുറുങ്ങി. പാവം!. ഗതികേടിന്റെ ആള്‍  രൂപം. മകളെ വിവാഹം ചെയ്തയച്ച പ്രാരാബ്ധങ്ങളില്‍ നിന്ന് മുക്തിനേടും മുന്നേ ഇളയത്തുങ്ങളേയും കരപറ്റിക്കാനുള്ള തത്രപ്പാടില്‍ ഇഴഞ്ഞു വലിയുന്നവള്‍ . ഇനിയും ഈ മകളെ അന്വേഷിച്ചില്ലെന്ന് കുറ്റപ്പെടുത്താന്‍ വയ്യ.

 മകന്‍ കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി ഏതോ ലോകത്ത് ഉറ്റു നോക്കിയിരിക്കുന്നു. നീ ആണ്‍കുട്ടിയല്ലേ?.. ഈ ദു:ഖങ്ങളൊക്കെ നിഷ്പ്രയാസം തരണം ചെയ്യാനാകും.

 അമ്മായിഅമ്മ എണ്ണിഎണ്ണി പറയുന്ന മരുമകളുടെ ഗുണഗണങ്ങള്‍ ഒരിക്കലെങ്കിലും നേരിട്ട് പറഞ്ഞിരുന്നെങ്കില്‍ ആ പാവം ഈ കടുംകൈ ചെയ്യുമായിരുന്നോ?. എല്ലാം കണ്ടും കേട്ടും ഞാന്‍ വീണ്ടും ആ മൃതദേഹത്തിന്റെ മുഖത്തേക്ക് നോക്കി. പാവം! എത്ര നേരമായിങ്ങനെ കിടക്കുന്നു. ഞാന്‍ അവളെ പിടിച്ചെഴുന്നേല്‍പ്പിച്ച് എന്റെ കൂടെയിങ്ങ് കൊണ്ടുപോന്നു.

 ഇനി അല്‍പ്പനേരം കഴിഞ്ഞ് മറ്റൊരു ആംഗിളില്‍ നിന്നെ ഞാന്‍ കിടത്താം. നീ കിടക്കുമ്പോഴൊക്കെ ഞാന്‍ കരഞ്ഞ് പോകുന്നു. ഈ കരഞ്ഞ മുഖം ഈ വീട്ടിലുള്ളവര്‍ കണ്ടാല്‍ എന്റെ പ് ളാനൊക്കെ നശിക്കില്ലേ?. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ട് നിന്നെ ഞാന്‍ അവിടെ കിടത്താം. സ്വപ്നങ്ങള്‍ക്ക് വിട.

 അനിയേട്ടന്‍ ഇനിയും ഉണര്‍ന്നിട്ടില്ല. കിടക്കുന്ന കിടപ്പ് കണ്ടില്ലേ. ഉച്ഛ്വാസ വായുവില്‍ ഇപ്പോഴുമുണ്ട് മദ്യത്തിന്റെ കെട്ട നാറ്റം. കുടുംബത്തിലെ കാര്യങ്ങള്‍ക്കൊന്നും കാശില്ലെങ്കിലും കുടിക്കാന്‍ കാശിന് ഒരു ബുദ്ധിമുട്ടുമില്ല. ഇവിടെ സ്നേഹത്തിന് പിശുക്കാണെങ്കിലും പുറത്താരും അങ്ങനെ പറഞ്ഞ് കേള്‍ക്കുന്നുമില്ല.

 വിഷക്കുപ്പി ഞാന്‍ അലമാരിയില്‍ സാരികള്‍ക്കിടയില്‍ തിരുകി. ഞാന്‍ മരിച്ച ദിവസം എല്ലാവരുടേയും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കണം. കുത്തിക്കയറുന്ന വേദനയായി, നഷ്ടപ്പെട്ട സ്നേഹമായി, കരുതലായി....

പ്രാതല്‍ ഭൂരിപക്ഷത്തിന്റെ ഇഷ്ടത്തിന് വിട്ടുകൊടുത്തു. അപ്പവും കടലയും.പതിവ് പോലെ കുക്കര്‍ സിമ്മിലിട്ട് മൂന്ന് വിസിലടിച്ചിട്ടും ഗ്യാസ് ഓഫാക്കിയില്ല. അമ്മ എന്നും പരാതി പറയുന്നതാണ്;  “ പല്ലില്ലാത്ത വെഷമം നെനക്ക് മനസിലാകണ കാലം വെരും. കൊറച്ചോടെ വേവിച്ചാലെന്നാ പറ്റും? ഗ്യാസ്മ്മേ തന്നെ വേവിക്കണോ? കരിക്കലം കഴ്യാല് കയ്യിന്റെ ശേല് കൊറേവാരിക്കും.പറമ്പിലെ വെറക് ഊതിയൂതി നെഞ്ഞ് പൊട്ടിയാ ഞാന്‍ അടുക്കളേ കഴിഞ്ഞേ. ഇല്ലാത്ത കാര്യം ചൊല്ലി ഞാനൊന്നും വേവാതെ കഴിച്ചിട്ടില്ല. മക്കടെ ചെലവാകുമ്പം കഴിക്കാതെ കെടന്ന് നരകിക്കാനാരിക്കും വിദി”.

  മരിപ്പ് കണ്ട് കരഞ്ഞ് മുഖം വല്ലാതെ നീര് വന്നത് പോലെയായി. ഒന്ന് കുളിച്ചാല്‍ മുഖത്ത് പ്രസരിപ്പാവും. കുളിമുറിയില്‍ നിന്നിറങ്ങിവന്നപ്പോള്‍ മുറ്റത്തെ തുളസി മാടി വിളിച്ചു. രണ്ട് തുളസിയില മുടിയില്‍ തിരുകി വെച്ച്  കയ്യിലിറ്റിയ മണം മൂക്കിലേക്കാവാഹിച്ചു. അടിച്ച് വാരലും, തുണികഴുക്കും, അടുക്കളപ്പണിയും, ഇസ്തിരിയിടലും, അമ്മക്കുള്ള മരുന്നൊരുക്കലും ഒക്കെ കഴിഞ്ഞ് ഇമ്മാതിരി ഒരുക്കങ്ങള്‍ക്കൊന്നും സമയം കിട്ടാറില്ല. എന്തായാലും ഇന്ന് തയ്യല്‍ ഷോപ്പില്‍ പോകേണ്ടതില്ലല്ലോ. കണ്ണാടിക്ക് മുന്നില്‍ നിന്ന് അല്‍പ്പം പൌഡറും വാരിപ്പൂശി.

പ്രാതല് വിളമ്പിയപ്പോള്‍ അനിയേട്ടന്‍ പതിവില്ലാത്ത വിധം എന്നെയൊന്ന് നോക്കിയോ?.അനിയേട്ടന്‍ പുറപ്പെട്ടതിന് ശേഷമാകും എന്നും കുളി. ഇന്നെന്താണോ നേരത്തെയെന്നാവും

”ആഹ്! ന്റെ മോള് കടല നന്നായി വേവിച്ചൂട്ടോ. നല്ല സ്വാദായിരിക്കണൂ..” .ന്റെ ദൈവമേ ഈ തള്ളയ്ക്കിങ്ങനെ പറയാനൊക്കെയറിയ്‌വോ?!. യ്യോ..ന്റെ മുഖം ഇങ്ങനെ കടന്നല് കുത്തിയ മാതിരി ഇരുന്നാലെങ്ങനെ?. ഈ ദിവസത്തെ ഓര്‍മ്മ ഇവരെ കുത്തി നോവിക്കണ്ടെ. “ എന്നാ അമ്മയ്ക്കിച്ചിരി കറികൂടി ഒഴിക്കട്ടെ..” തടഞ്ഞിട്ടും ഞാന്‍ ഇത്തിരി കറി കൂടി അപ്പത്തിന് മേല്‍ ഒഴിച്ചു. 

“ഒരു ചോട് കപ്പ മാന്തി പുഴുങ്ങാന്ന് വെച്ചതാ..ന്റെ ഉണ്ണിക്കുട്ടന് അപ്പമാണല്ലോ ഇഷ്ടംന്ന് തോന്നീട്ടാ..ഞാന്‍ അപ്പം തന്നെ ണ്ടാക്കീത് ”. ഒരപ്പം കൂടി ഉണ്ണിമോന്റെ പാത്രത്തിലേക്കിട്ട് കൊണ്ട് ഞാന്‍ ചുണ്ടില്‍ സ്നേഹം ആവുന്നിടത്തോളം പുരട്ടി. അപ്പന്റെ പോല തന്നെ അനിഷ്ടം നിറഞ്ഞ മുഖത്ത് ഞാന്‍ പ്രത്യേകിച്ചൊരു ഭാവവും തിരഞ്ഞില്ല. എങ്കിലും പാത്രത്തില്‍ എച്ചില്‍ വെയ്ക്കാതെ അവന്‍ മുഴുവന്‍ കഴിച്ച് തീര്‍ന്നപ്പോള്‍ സന്തോഷം തോന്നി.

 വന്ന കാലത്തൊക്കെ അനിയേട്ടന് ഷര്‍ട്ട് ഇസ്തിരി ഇട്ട് കൊടുത്തിരുന്നു. ജോലി കൂടിയപ്പോള്‍ അതൊക്കെ നിര്‍ത്തി. എന്തിന്‍? കുടിച്ച് കൂത്താടി വരാന്‍ ആ ചുളിഞ്ഞ ഷര്‍ട്ടൊക്കെ ധാരാളം. എന്നാലും ഇന്നത്തെ ദിവസം അങ്ങനെ പോരല്ലോ. ഞാന്‍ മരിച്ച് കിടക്കുമ്പോ ഇന്ന് ഞാന്‍ തേച്ച ഷര്‍ട്ടായിരിക്കും അനിയേട്ടന്റെ ഉടലിലുണ്ടാവുക.

 അനിയേട്ടന്‍ കുളിച്ച് വന്നപ്പോള്‍ അലമാരിയുടെ കൈപ്പിടിയില്‍ ഹാങ്കറില്‍ തൂങ്ങുന്ന ഷര്‍ട്ട് നിറഞ്ഞ മനസ്സോടെ ധരിക്കുന്നത്, അടുക്കളയില്‍ ഊണിനുള്ള തയ്യാറെടുപ്പിലാണെങ്കിലും ഞാന്‍ കണ്ടു.

 അമ്മയ്ക്കിഷ്ടമുള്ള ഇഞ്ചി ചമ്മന്തിയും, അനിയേട്ടനിഷ്ടമുള്ള വേലിച്ചീരത്തോരനും ഉണ്ടാക്കി കഴിഞ്ഞപ്പോള്‍ ഒരു കറി കൂടി എളുപ്പത്തില്‍ ഉണ്ടാക്കണമെന്ന് തോന്നി. ഇന്ന് രാത്രി മരിക്കണമെങ്കില്‍ അതിന് മുന്നേ കുറെയേറെ ചെയ്ത് തീര്‍ക്കാനുണ്ട്. കോഴിക്കൂട്ടില്‍ രണ്ട് മുട്ടയുണ്ട്. അത് ചിക്കി തോരനാക്കി വെച്ചു. ഉണ്ണിമോനിഷ്ടാവും.

 “അമ്മേ...ചൂട് വെള്ളം കുളി മുറീല്..കൊണ്ട് വെച്ചിട്ടുണ്ടേ...” അമ്മ അമ്പരപ്പോടെ നോക്കുന്നത് പിറകില്‍ കണ്ണില്ലെങ്കിലും ഞാന്‍ കാണുന്നു. ഇന്ന് അമ്മ എന്ത് വേണോങ്കി പ്പറഞ്ഞോ. ഞാന്‍ പാത്രങ്ങല്‍ തറയില്‍ കുത്തി ദേഷ്യം തീര്‍ക്കില്ല. അമ്മയ്ക്ക് മുട്ടു വേദനയാണെന്നറിയാം. എങ്കിലും ഞാനിങ്ങനെ യന്ത്രത്തെപ്പോലെ ചെയ്യണ കണ്ടിട്ട് ആര്‍ക്കെങ്കിലും ഒരു മനുഷ്യപ്പറ്റ് വേണ്ടെ. അനിയേട്ടന് വിചാരിക്കാലോ..ആ വെള്ളം കുളിമുറീലേക്കൊന്ന് എടുത്ത് വെച്ച് കൊടുക്കാമെന്ന്. പകരം എന്നും എനിക്ക് അമ്മേടെ പ്രാക്ക് തന്നെ. “ഒരു കലം വെള്ളം അഞ്ചാറ് തവണായായിട്ടാ..അടുപ്പേന്ന് പ്രാഞ്ചി..പ്രഞ്ചി കുളിമുറീലോട്ട് ഞാന്‍ കൊണ്ട് പോണത്. ഞാന്‍ പെറ്റ മക്കള് മണ്ണായിപ്പോയി..എല്ലാവര്ടേം മണ്ണാവും..”

 ഇപ്പോ അമ്മ പറയണ കേട്ടിട്ട് എനിക്ക് ചിരിക്കാന്‍ തോന്നി. “നെനക്ക് തയ്ക്കാന്‍ പോകണ്ടെ. നേരം പോകൂല്ലേ. ഞാന്‍ എട്ത്തോളാര്ന്നല്ലോ..” അമ്മേ നാളെ എട്ത്ത് തരാന്‍ ഞാന്‍ കാണില്ല എന്ന് മനസ്സില്‍ പറഞ്ഞ് കൊണ്ട്  ചുള്ളി വിറക് പെറുക്കാനായി ഞാന്‍ പറമ്പിലേക്ക് നീങ്ങി.

 സന്ധ്യ മയങ്ങി. ദേഹം മുഴുവന്‍ വിയര്‍ത്തിരിക്കണു. എന്തോരം പണിയാരുന്നു ഇന്ന്. പോസ്റ്റ് മോര്‍ട്ടത്തിനായി ദേഹം ചുമന്ന് കൊണ്ട് പോകുമ്പോ ആര്‍ക്കും വിയര്‍പ്പ് നാറരുത്. ഒന്നൂടി കുളിച്ചേക്കാം. കുളിച്ച് വന്ന്പ്പൊ ഇരുട്ടത്ത് നിന്ന് കുറ്റിമുല്ലച്ചെടിയിലെ പൂവൊന്ന് ചിരിച്ച പോലെ. അത് പറിച്ചെടുത്ത് തലമുടിയ്കിടയില്‍ തിരുകിയപ്പോള്‍ നെഞ്ചില്‍ ഒരു പിടച്ചിലുയര്‍ന്നു. നെഞ്ച് വല്ലാതെ കഴച്ച് പൊട്ടുന്നു. ഇനി ഈ സന്ധ്യകളില്ല. ഈ മുല്ലക്ക് വെള്ളമൊഴിക്കാന്‍ ഞാനില്ല. അമ്മയ്ക്ക് വെള്ളം ചൂടാക്കാന്‍ ഞാനില്ല. ന്റെ ഉണ്ണിക്ക് ഇഷ്ടമുള്ള ആഹാരം ഉണ്ടാക്കാന്‍ ഞാനില്ല. അനിയേട്ടന്  ഊണ് വിളമ്പാന്‍ ഞാനില്ല.

 എങ്കിലും എന്റെ ഒരു വെഷമം പോലും കാണാന്‍ ഇവരാരുമില്ലാത്തപ്പൊ..ഞാന്‍ പോകുന്നതാണ് നല്ലത്. ഞാന്‍ പോയാല്‍ മാത്രമേ എന്റെ വില ഇവരറിയൂ. സ്നേഹത്തോടെ ഒരു വാക്ക് കേട്ടിട്ട് കാലങ്ങളേറെയായി. നിറഞ്ഞ കണ്ണുകള്‍ തുടച്ച് പൌഡര്‍ മേലാസകലം പുരട്ടി. 

അത്താഴം എല്ലാവര്‍ക്കും വേണ്ടി വിളമ്പി. ഒരിക്കലും ഒപ്പമിരുന്ന് കഴിക്കാറില്ല. ഇന്ന് ആ പതിവ് തെറ്റിച്ചു. ആഹാരം തൊണ്ടയില്‍ കെട്ടി നില്‍ക്കുന്നത് പോലെ. താഴേക്ക് ഇറങ്ങുന്നില്ല. കണ്ണ് നിറഞ്ഞ് തൂവുമെന്ന് ഭയന്ന് ഉണ്ണാതെ എഴുന്നേറ്റു.

 “ മോളേ..എന്താ നീ കഴിക്കാത്തെ? നിനക്ക് വയ്യേ?” അമ്മയുടെ സ്നേഹമസൃണമായ ചോദ്യം.

 “ വയ്യമ്മേ..വല്ലാത്ത തലവേദന”.

 “ആഹ്..നേരം തെറ്റിച്ചൊള്ള കുളിയല്ലേ. ന്റെ പെട്ടീല് രാസ്നാദിപൊടിയൊണ്ട്. നെറുകേലിച്ചിരി തേച്ച് പിടിപ്പിക്ക്. പനിക്കാനുള്ള കോളാവും”.

 “ ചോറ് വേണ്ടെങ്കി..ഞാന്‍ കൊണ്ടു വന്ന പൊതീല് ഞാലിപ്പൂവന്‍ പഴോണ്ട്. അതെടുത്ത് കഴിക്ക്. പട്ടിണി കെടക്കണ്ട”. അനിയേട്ടന്‍ .

 ഞാന്‍ തിന്നോ കുടിച്ചോ എന്ന് തിരക്കാനേ മറന്ന് പോയ മനുഷ്യന്‍ . എന്റെ അവസാന നിമിഷത്തില്‍ ഇങ്ങനെയൊക്കെ പറഞ്ഞാല്‍ ..അത് ശരിയാകുമോ? ഞാന്‍ ഏഴ് തിരിയിട്ട് ഒരു നിലവിളക്ക് ഉമ്മറത്ത് വെച്ചിരിക്കുന്നു. സാമ്പ്രാണി പാക്കറ്റും റെഡിയാണ്. ഇവളെ ഇനി അവിടെ കിടത്തുകയേ വേണ്ടൂ..

പഴം തൊലിയുരിച്ച് വായില്‍ വെച്ച് ചവച്ചുകൊണ്ട് ഉണ്ണിമോന്‍ ഒരു പഴം എന്റെ നേരെ നീട്ടി. ഞാനത് വാങ്ങി. എന്റെ മനസ്സിന്റെ കാഠിന്യമൊക്കെ ചോരുന്നുവോ?!. ഇല്ല. ഇതൊക്കെ കപടമാണ്. ഇന്ന് പോലെയാകുമോ എല്ലാ ദിനങ്ങളും. ഞാനിന്ന് തയ്ക്കാന്‍ പോകാതെ സമയമുണ്ടാക്കിയാണ് ഈ വേഷം കെട്ടലൊക്കെ നടത്തിയത്. എന്നും ഇങ്ങനെ വേഷം കെട്ടി എല്ലാവരില്‍ നിന്നും എല്ലാം പിടിച്ചുവാങ്ങാന്‍ പറ്റുമോ?

 ഞാന്‍ കിടപ്പറയിലെത്തി. ഇന്ന് അനിയേട്ടന്‍ എന്ത്കൊണ്ടോ കുടിച്ചിട്ടില്ല. ഒരു മാസിക മറിച്ച് നോക്കി, മൊബൈലില്‍ പാട്ടും കേട്ട് കിടക്കുകയാണ്. ഞാന്‍ അലമാര തുറന്ന് വിറക്കുന്ന കൈകളോടെ വിഷക്കുപ്പി കൈക്കുള്ളിലാക്കി.

 എല്ലാവരും ഉറങ്ങട്ടെ. എന്നിട്ട് ഇവളെയിനിയും എനിക്കവിടെ കിടത്തണം. നിലവിളക്ക് തെളിക്കണം. സാമ്പ്രാണി കത്തിച്ച് മരണഗന്ധമുയര്‍ത്തണം. ആ പുകച്ചുരുളുകള്‍ക്കിടയിലൂടെ അവളുടെ കിടപ്പ് എനിക്ക് കണ്ണ് നിറയെ കാണണം. മരിച്ച് കഴിഞ്ഞാല്‍ അവള്‍ക്ക് വേണ്ടി എനിക്ക് കരയാന്‍ കഴിയില്ലല്ലോ?. വിഷക്കുപ്പി വിങ്ങുന്ന നെഞ്ചോടെ തലയിണക്കീഴില്‍ തിരുകിക്കയറ്റിയിട്ട് , രണ്ട് കട്ടിലില്‍ ഇങ്ങേയറ്റത്ത് ഞാന്‍ ഒതുങ്ങിക്കൂടി.

 നനവിറ്റിയ കവിളില്‍ ഒരു കരസ്പര്‍ശം. “എന്നാത്തിനാ  വൈകിക്കുളിച്ചേ? പനിക്കാനായിരിക്കും തലവേദന. ഇങ്ങോട്ടൊന്ന് തിരിഞ്ഞ് കെടന്നേ. ഞാനൊന്ന് എന്റെ പെണ്ണിനെ ശരിക്കൊന്ന് കാണട്ടെ”. ബലം പിടിച്ചെങ്കിലും തോറ്റ് തളര്‍ന്ന് അമര്‍ത്തിയ ആലിംഗനത്തില്‍ ഒതുങ്ങിയപ്പോള്‍ ഇവളെ കാത്ത് ഒരു പായ ഉമ്മറത്ത് നീണ്ട് നിവര്‍ന്ന് കിടക്കുന്നത് ഞാന്‍ കണ്ടു. 

“എന്ത് വാസനയാ..ഇത്! മുല്ലപ്പൂവിന്റെയാ? ഇന്ന് രാവിലെ ഓര്‍ത്തതാ പണിക്ക് പോകാതെ എന്റെ പെണ്ണിന്റെ അരികിലിരുന്നാലോന്ന്. പിന്നെ അമ്മ എന്ത് വിചാരിക്കുന്നോര്‍ത്ത്..” മുടിയില്‍ തഴുകി ചേര്‍ത്ത് പിടിച്ചപ്പോള്‍ അനിയേട്ടന്‍ ആ പഴയ അനിയേട്ടനായത് പോലെ.

ആ നിലവിളക്കിലെ തിരി ഇനി എന്നാണാവോ തെളിയുക...?                                         

മഴവില്‍ മാഗസിനില്‍ വായിക്കാന്‍ ഇവിടെ ക്ലിക്കുക.