Smiley face

2018, മേയ് 29, ചൊവ്വാഴ്ച

വെളളത്തുളളികളുടെ ലോകം.....



ടോയ്ലെറ്റിൽ കൈകൾ സ്വതന്ത്രമാകുന്നിടത്തോളം കണ്ണുകൾ വിശ്രമിക്കുകയും, ചിന്തകൾ പറന്നു നടക്കുകയുമാണ്. എല്ലാത്തരം ചിന്തകളും വകഭേദങ്ങളില്ലാതെ പെയ്തിറങ്ങുന്നിടം. മറ്റൊന്നും ചെയ്യാനില്ലാത്ത അവസ്ഥയിൽ നാളെറെയായി പെയിൻറടർന്ന ഭിത്തിയിൽ കണ്ടിരുന്ന തലകീഴായി തൂങ്ങി നിന്ന രാജഭടനും, ചെങ്ങലയ്ക്കിട്ട അരിപ്രാവിനും, ചിറക് വിടർത്തിയ പരുന്തിനും എന്തെങ്കിലും വിശേഷങ്ങളുണ്ടോ എന്ന് ഞാൻ തിരക്കി. 

യാതൊരു വിശേഷങ്ങളുമില്ലെന്ന് കേട്ടമാത്രയിൽ എനിക്ക് മുഷിവ് തോന്നി. ഭിത്തിയിലൂടെ കൈകൾ ഓടിച്ച് പൊരി അടരുകളെ താഴേക്ക് വീഴിച്ച് പുതിയ രൂപങ്ങൾ ഉയിർവെച്ചിട്ടുണ്ടോ എന്ന് നോക്കിയപ്പോഴാണ് അത്ഭുത ലോകത്തിലെ ആലീസ് അതാ ഒരു പൂവട്ടിയും പിടിച്ച്, അടി മുകളിലേക്ക് വിടർന്ന ഒരു ഫ്രോക്കുമിട്ട്, തോളൊപ്പമുളള മുടിയുമായി നിൽക്കുന്നു.

ഞാൻ അത്ഭുതം കൊണ്ടു. ശ്ശൊ..! ഇത്രയും നാൾ ഇവൾ ഈ ഭിത്തിയിൽ ഒളിച്ച് നിൽപ്പുണ്ടായിരുന്നോ!!. അവളൊരു പുഴക്കരയിലാണ്.
പൈപ്പിൽ നിന്നും വെള്ളം ബക്കറ്റിലേക്ക് വീണ് നിറഞ്ഞൊഴുകി പൊയ്ക്കൊണ്ടിരുന്നത് ആലീസുമായുളള ചെങ്ങാത്തത്തിൽ ഞാൻ ശ്രദ്ധിച്ചിരുന്നില്ല. ആലീസ് ആ പൂവട്ടി പൈപ്പിൻ കീഴിലേക്ക് പിടിച്ചാൽ പൂവട്ടിയുടെ മുളനെയ്ത്തിൻ കീഴിലൂടെ ആ വെള്ളം താഴേക്ക് ചോർന്നൊലിക്കുമെന്ന് ഞാൻ കണ്ടു. വെള്ളം വീഴുന്ന ശബ്ദം ഞാൻ ശ്രവിച്ചു. സ്ർ..ത്ളും..ത്ളും....ഗ്ള്..ഗ്ളപ്...ഞാൻ ആ ശബ്ദങ്ങൾക്ക് ലിപികൾ ചാർത്താൻ കിണഞ്ഞ് പരിശ്രമിച്ചു. ഒരു ലിപിയും ആ ശബ്ദത്തിനോട് ചേരുന്നില്ല. ആലീസും ഞാനും പുഴക്കരയിൽ നിന്ന് കാട്ടിലേക്ക് യാത്രയായി.

പൈപ്പിൽ നിന്നും വീണ് കൊണ്ടിരുന്ന വെള്ളം ഇപ്പോൾ അടുക്കുകളൊപ്പിച്ച് നിലയുറപ്പിച്ച കീഴ്ക്കാം തൂക്കായ പാറയിൽ നിന്നും താഴേക്ക് അടർന്നു വീഴുകയാണ്. താഴെ ചെരിഞ്ഞ് പരന്ന് കിടക്കുന്ന പാറയിലേക്കാണ് തൂവിപ്പാറി പതിക്കുന്നത്. വീണ്ടും ഞാൻ ആ ശബ്ദത്തിന് ലിപികൾ ചാർത്തിത്തുടങ്ങി.

സ്ലും..സിലും..ചിലും..ഒരൊറ്റയക്ഷരത്തിനും വെളളത്തുളളികളുടെ ഒച്ചയെടുക്കാനാകുന്നില്ല. വീണ്ടും മുഷിയാൻ തുടങ്ങിയപ്പോഴാണ് ആലീസ് മഴവില്ലിനിടയിലൂടെ തുമ്പികൾക്ക് പിന്നാലെ പായുന്നത് കണ്ടത്. അവൾ പോകുന്നിടം എൻറെ ബാല്യകാല കളിയിടങ്ങളിലൂടെയാണ്. എനിയ്ക്കും ഉത്സാഹമായി. എത്രയാ വർണ്ണ തുമ്പികൾ. ചിറകിന് വീതി കൂടിയത്..ചുമപ്പ്, പച്ച, കറുപ്പും വെളുപ്പും ചേർന്നത്. കണ്ണാടിച്ചില്ല് കൊണ്ടുളള ഉടുപ്പിട്ടത്. ഉടൽ ശോഷിച്ചത്. തുമ്പിയുടെ കൂടെ കൂടിയപ്പോൾ ആ കാലം മുഴുവനായും എൻറെ കൂടെയിങ്ങ് പോന്നു.

ഉമ്മീ....

ഹൊ.! ആലീസെന്നെ ഉമ്മീന്ന് വിളിക്കുവോ..!! വീണ്ടും വിളിക്കുന്നു. ഞാൻ ടോയ് ലെറ്റിൽ നിന്നും ധൃതിയിൽ പുറത്തിറങ്ങി. വെറുതെ സമയം കളഞ്ഞത് മാത്രം മിച്ചം.

“ഉമ്മീ ഈ മുടിയൊന്ന് പിന്നിത്തര്വോ.

ഇപ്പൊ ശരിയാക്കിത്തരാം.

അമ്മച്ചിയ്ക്ക് ഭയങ്കരത്താമസമാണല്ലോ..ടോയ് ലെറ്റിലിരുന്നുറങ്ങുവാണോ?”

അല്ല. ഞാൻ തുമ്പിയെ പിടിക്കുവാരുന്നു.

ഞാൻ അമ്മോളോട് കള്ളം പറയാറില്ല.
ങേ..?”

ആഹ്.. എന്ത് രസായിരുന്നുന്നോ.

എന്നാ ഞാനും തുമ്പിയെ പിടിച്ച് കളിച്ചോട്ടെ.?”

വേണ്ട..വേണ്ട..നീ ട്യൂഷന് പോ..

“ഉമ്മിക്ക് വയസ്സാങ്കാലത്തും തുമ്പിയെ പിടിച്ച് കളിക്കാം. ഞാനീ തണുപ്പത്തും ട്യൂഷന് പൊക്കോണം.

അതിന് ഞാനിപ്പൊ കളിച്ചില്ലല്ലോ.. വെറുതെ ഓർത്തതല്ലേയുള്ളൂ.
“ഉമ്മിക്ക്  ഓർക്കാൻ പറ്റണതെന്ത് കൊണ്ടാ. ചെറുപ്പത്തിൽ തുമ്പിയെപ്പിടിച്ച് കളിച്ചത് കൊണ്ടല്ലേ. ആ ഓർമ്മകൾ എനിക്കും വേണ്ടേ ഉമ്മിയുടെ അത്രയും ആകുമ്പോൾ ഓർക്കാൻ.
എനിക്ക് മിണ്ടാൻ പറ്റുന്നില്ല.

ശരി..എന്നാ ഇന്ന് മാത്രം വൈകിട്ട് വന്നിട്ട് തുമ്പിയെ പിടിച്ചോ. ട്യൂഷന് പോണ്ട.

ആ നെരപ്പേലെ പനയില്ലേ..അതിന് ചുറ്റും എന്നും എന്തോരം തുമ്പികളാണെന്നോ. അവിടെ വാടകയ്ക്ക് താമസിക്കുന്ന പണിക്കാര് ചേട്ടൻമാര് കഴിഞ്ഞ ദിവസം തുമ്പികളെ വാലിൽ കെട്ടി പറപ്പിക്കുന്നത് ഞാൻ കണ്ടതാ.


അവിടെയാണോ നീയും തുമ്പി പിടിക്കാൻ പോണേ?”.
ആഹ്..എന്താ പോയാല്..?”

വേണ്ട. നീ തുമ്പി പിടിക്കണ്ട. പെങ്കുട്ട്യോള് അടങ്ങിയൊതുങ്ങി വീട്ടിലിരുന്നാമതി.

അതെന്താ.. ഉമ്മി ആദ്യം സമ്മതിച്ചതല്ലേ.?”

വെറുതെ ചിണുങ്ങണ്ട. ഞാൻ തുമ്പി പിടിച്ചിരുന്ന കാലത്ത് ഒരു തുമ്പിയും പിടി തരാറില്ലായിരുന്നു. ആ തുമ്പി പിടുത്തമായിരുന്നു രസം. പക്ഷേ ഇപ്പോഴത്തെ തുമ്പികളങ്ങനെയല്ല. പിടിവീഴുമെന്നറിഞ്ഞാലും ഇരുന്ന് കൊടുക്കുന്ന തരങ്ങളാ...പിന്നെ ഒരു രസോമില്ലാത്ത കളിയാവുമത്.

അമ്മോൾ എന്നെ മിഴിച്ച് നോക്കി, ബാഗെടുത്ത് തോളത്തിട്ടു.
ഡീ...പനഞ്ചോട്ടീക്കൂടെ തനിയെ വരണ്ടാട്ടൊ. കൂട്ട് കൂടി വന്നാ മതി.
അവൾ പോയി. വയറ്റിൽ പിന്നെം ഒരെരിച്ചില്. ടോയ് ലെറ്റിലെ ഭിത്തിയിൽ പുതിയ പെയിൻറടിക്കണം. ആരും കളിക്കണ്ട.
 

2018, മേയ് 27, ഞായറാഴ്‌ച

തിരിച്ചുപോക്ക്


പുകയില വെള്ളം തയ്യാറാക്കിയെടുക്കുന്നത് കണ്ടപ്പോൾ എളിക്ക് കയ്യും കൊടുത്ത് അമ്മ വാതില്‍ക്കൽ നില്‍പ്പുണ്ടായിരുന്നു. നിത്യ വഴുതിനയുടെ പന്തലില്‍ ഇന്ന് പുകയില വെള്ളം തളിക്കണം. മുഴുവന്‍ പൂപ്പൽ ബാധിച്ചിരിക്കുന്നു. പിറകില്‍ കണ്ണില്ലെങ്കിലും അമ്മയുടെ അന്ധാളിച്ച നോട്ടമെനിക്ക് അകക്കണ്ണാൽ വായിക്കാൻ കഴിയും. ‘ഇവളിതെപ്പം മുതലാ കൃഷിപ്പണി ഇഷ്ടപ്പെട്ട് തുടങ്ങിയത് എന്നാണ്.

എനിയ്ക്ക് മണ്ണില്‍ പണിയാൻ ഇഷ്ടമില്ലഞ്ഞിട്ടല്ല. ഇതൊക്കെ പരിപാലിച്ച് കൊണ്ടിരുന്നാൽ ഓഫീസിൽ സമയത്തിന് എത്താൻ സാധിക്കില്ല. ഈ നിത്യ വഴുതിന ഒന്ന്‍ മാത്രമാണ് ഞാൻ പാചകം ചെയ്യുമ്പോൾ ഇഷ്ടത്തോടെ കുറ്റം പറയാതെ ഷാജിയേട്ടൻ കഴിക്കാറുള്ളത്. അത്കൊണ്ട് മാത്രമാണ് ഈ നിത്യ വഴുതിനയെ പൊന്നു പോലെ പരിപാലിച്ചേക്കാമെന്ന് കരുതിയത്. എനിയ്ക്കിതിന്റെ രുചിയേ ഇഷ്ടമില്ല.

നിനക്ക് ജോലിയൊഴിഞ്ഞൊരു നേരവും ഉണ്ടെന്ന് പറഞ്ഞ് കേട്ടിട്ടേയില്ലഎന്ന് എത്രയോ വട്ടം ഷാജിയേട്ടൻ കലിയെടുത്തിരിക്കുന്നു. പക്ഷേ ഇപ്പോൾ അങ്ങനെയൊരു ഒച്ചപ്പാട് കേള്‍ക്കാനേയില്ല. കാരണം വെറുതെയിരിക്കാൻ വളരെയേറെ സമയം ഞാൻ കണ്ടെത്തുന്നുണ്ട്.

പൂമുഖത്തിരുന്ന് നോക്കിയപ്പോൾ ഇടത് വശത്തെ നാട്ടുമാവിൽ നിന്നും പൊഴിഞ്ഞു കിടക്കുന്ന ഇളം നാമ്പിന്റെ പച്ചപ്പ് കൈവെളളയിലെടുത്ത് ഞെരടി മൂക്കിലേക്ക് അടുപ്പിക്കാന്‍ തോന്നി. പക്ഷെ മുററം വരെ ഇറങ്ങി ചെല്ലാന്‍ പോലും മടിയാണ്. കസേരയിൽ എന്റരികിൽ ചാരിക്കിടക്കുന്ന ഷാജിയേട്ടനും ഇപ്പോൾ എന്നെക്കുറിച്ച് അത്ഭുതം കൂറുകയാകും. ഇവൾ എന്ന്‍ മുതലാണിങ്ങനെ പ്രകൃതിയിൽ നോക്കിയിരിക്കാനും അൽപ്പനേരമെങ്കിലും വായിട്ടലക്കാതിരിക്കാനും പഠിച്ചത്എന്ന് ചിന്തിച്ചാവും കിടപ്പ്.

ലഞ്ച് ടൈമിൽ വീട്ട് വിശേഷം പറയുമ്പോൾ സ്മിത പലപ്പോഴും ഡൈവേഴ്സിന്റെ ആവശ്യകതയെക്കുറിച്ച് വാചാലയാകാറുണ്ട്. സ്മിത ഡൈവേഴ്സ് കേസ് ഫയൽ ചെയ്യുമ്പോൾ എനിയ്ക്കും കൂടൊന്ന് കൊടുത്തേക്കണേ എന്ന്‍ എത്രയോ വട്ടം പറഞ്ഞ് പൊട്ടിച്ചിരിച്ചിരിക്കുന്നു. അത്രയ്ക്കും പൊരുത്തക്കേടുകളാണ് ജീവിതത്തിൽ ഉണ്ടായിട്ടുള്ളത്.

കറന്റ് ബില്‍, മീൻ വാങ്ങിക്കൽ, പലചരക്ക് വാങ്ങിക്കല്‍, പെണ്‍കുട്ടികള്‍ക്ക് ഡ്രസ് എടുക്കൽ, വീട്ട് ജോലി ഇതെല്ലാം ഓഫീസ് ജോലിയോടൊപ്പം  തനിയെ ചെയ്ത് ചെയ്ത് ഭ്രാന്തെടുക്കുമ്പോഴായിരുന്നു പലപ്പോഴും പൊട്ടിത്തെറിക്കാറുളളത്. കുട്ടികള്‍ അപ്പോഴൊക്കെ ടിവിയുടെ വോളിയം കൂട്ടി വെച്ച് അയല്‍ക്കാരുടെ ശ്രദ്ധ ആകർഷിക്കാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു. പക്ഷേ ഇപ്പോൾ ടിവി ഓൺ ചെയ്‌താൽ  അതിന്റെ ശബ്ദം അടുത്ത മുറിയിലേക്ക് പോലും എത്താറില്ല. ടിവിയുടെ വോളിയം കൂട്ടേണ്ട ഒരു സാഹചര്യവും ഞാൻ ഉണ്ടാക്കാറില്ലെന്നതാണ് സത്യം.

രാവിലെ സ്ഥിരമായി അദ്ദേഹം പത്രം വായിക്കാനിരിക്കുന്ന ടീപ്പോയ്ക്ക് മുകളിൽ ചോദിക്കുന്നതിനു മുന്നേ ഞാൻ കട്ടൻ ചായ കൊണ്ട് ചെന്ന് വെച്ചിരിക്കും. സാമ്പാറിന്റെ കഷണം ഒന്നരിഞ്ഞ് തരൂ, ഈ തേങ്ങയൊന്ന് പൊതിക്കൂ എന്ന അരിശപ്പെട്ട സ്ഥിരം പല്ലവികളൊന്നും ഇനി എന്നെക്കൊണ്ട് വയ്യ.

തന്റെ നേരെ തിരിഞ്ഞ് കിടന്നുറങ്ങുന്ന ഷാജിയേട്ടന്റെ മൂക്കിൽ നിന്നും ഒരു രോമം പുറത്തേക്കും അകത്തേക്കും ചലിച്ച് കൊണ്ടിരുന്നത് ശ്രദ്ധിച്ച് കിടന്നപ്പോള്‍ ആ കൂര്‍ക്കം വലി അരോചകമായി തോന്നിയതേയില്ല. ഉയരുന്ന കൂര്‍ക്കം വലിയിൽ ഉറക്കം അകന്ന്‍ മാറുമ്പോൾ എത്രയോ രാവുകളിൽ ഹാളില്‍ പുതപ്പ് വിരിച്ച് കിടന്നുറങ്ങിയിരിക്കുന്നു. എന്തിന് കട്ടിലിൻ കീഴെ വലിച്ച് കൂട്ടിയിടുന്ന സിഗരറ്റ് തുണ്ടുകൾ മാത്രം മതിയായിരുന്നു ഞങ്ങളുടെ ഒരു ദിവസത്തെ പുകച്ച് കളയാൻ. ഇപ്പോള്‍ ഞാൻ എത്രയോ വട്ടം ആ കട്ടിലിനടിയിൽ തെരഞ്ഞു. എവിടെങ്കിലും ഒരു സിഗരറ്റ് തുണ്ട് ഒളിഞ്ഞ് കിടപ്പുണ്ടെങ്കിലോ.

രാത്രി എപ്പോഴോ കുട്ടികൾ കുലുക്കി വിളിച്ചപ്പോഴാണ് ഉറങ്ങിപ്പോയെന്ന് മനസ്സിലായത്. “ അമ്മേ... എന്താ അമ്മേ ഇങ്ങനെ? ഈ കൂര്‍ക്കം വലി കേട്ടിട്ട് ഞങ്ങള്‍ക്ക് പഠിക്കാൻ പറ്റുന്നില്ല. അമ്മയ്ക്ക് ആ ഫോണൊന്ന് ഓഫ് ചെയ്ത് വെച്ച്കൂടേ?. ആ കൂര്‍ക്കം വലി തമാശയ്ക്ക് ഞങ്ങൾ റെക്കോര്ഡ് ചെയ്ത് വെച്ചതാ. ഇപ്പൊ അമ്മ അത് ഡിലീറ്റ് ചെയ്ത് കളയാനും സമ്മതിക്കുന്നില്ല. ആളുകളോരോന്ന് അമ്മയെക്കുറിച്ച് പറഞ്ഞ് തുടങ്ങിയിട്ടുണ്ട്. അമ്മയുമിങ്ങനെ തുടങ്ങിയാല്‍ പിന്നെ ഞങ്ങള്‍ക്കാരാ അമ്മേ ഉള്ളത്. നാല്‍പ്പത് കഴിയണ വരെ അച്ചൻറെ ആത്മാവ് ഇവിടെയൊക്കെത്തന്നെയുണ്ടാകും. ഇതൊന്നും അച്ഛന് സഹിക്കാൻ പറ്റില്ല.


െണ്‍കുട്ടികള്‍ക്ക്ചിരിക്കുന്നു.

ഇല്ല മക്കളുടെ മുന്നിൽ ഞാൻ കരയില്ല. ”ഓ സഹിക്കാന്‍ പറ്റില്ല പോലും എന്നിട്ടാ ഉള്ളതെല്ലാം വലിച്ച് കേറ്റി ചൊമച്ചും കൊരച്ചുമങ്ങ് പോയത്”.

`യ്യേ`..ന്നും, `യ്യോ`..ന്നും രണ്ട് ഗർഭങ്ങൾ


അങ്കണവാടിക്കാരി റോസിക്കുട്ടി ചിന്താധീനയായിട്ട് ഒരാഴ്ചയായി. റോസിക്കുട്ടിയുടെ അമ്മച്ചിയാണതിനു കാരണംചക്കപ്പുഴുക്കിന്റെ കലം വടിച്ച് നക്കി തിന്നുന്ന ആളാണ് അമ്മച്ചിഎന്നിട്ടും ഇന്ന് അമ്മച്ചി ചക്കപ്പുഴുക്കിന്റെ ഒരു പങ്ക് വാഴയിലയിൽ പൊതിഞ്ഞ് ചെമ്പരത്തി വേലിക്കിടയിലൂടെഏഡീ..അന്നമ്മേ ...ഒന്നിങ്ങോട്ട് വന്നേഡീ..” എന്ന് പറഞ്ഞ് അങ്ങേപ്പുറത്തെ അന്നമ്മച്ചേട്ടത്തിയുടെ കയ്യിൽ  കൊടുത്ത് എന്തൊക്കെയോ കുശുകുശുത്ത് അടക്കിച്ചിരിക്കുന്നു.


“.ന്റെ മേരിമ്മേ ഞാനക്കാലത്തൊക്കെ മണ്ണ് വാരിത്തിന്നാലോന്ന് കൊതിച്ചിട്ടുണ്ട്വെശപ്പ് തീരെ തിന്നാനെന്ത് കൊതിച്ചിട്ടുണ്ടെന്നോ.എന്തൊണ്ടാക്കിയാലും എല്ലാ പാത്രത്തിലും വെളമ്പിയെത്തിക്കുമ്പോ കലത്തിലൊന്നും കാണുകേലെഡീ..ഞാനതൊന്നും അതിയാനെ അറീച്ചിട്ടുമില്ല...”

പിന്നെയും തീറ്റക്കണക്കും കൊതിക്കണക്കും വിളമ്പി റോസിക്കുട്ടിയുടെ അമ്മച്ചി ചെമ്പരത്തി വേലിക്കിപ്പുറത്തേക്കും  അന്നമ്മച്ചേട്ടത്തി അപ്പുറത്തേക്കും പോയികാത്ത് കാത്തിരുന്ന് ആശകളെല്ലാം അസ്തമിച്ചിരുന്നപ്പോൾ നാൽപ്പതാം വയസ്സിൽ മേരിമ്മയ്ക്ക് ഉണ്ടായിക്കിട്ടിയതാണ്‍ റോസിക്കുട്ടിയെ.അത്കൊണ്ട് റോസിക്കുട്ടിയെ അങ്ങേയറ്റം പുന്നാരിച്ചാണ്‍ മേരിമ്മ നോക്കുന്നത്.

ഇത്രയൊക്കെ പുന്നാരിച്ചിട്ടും റോസിക്കുട്ടിയ്ക്ക് രണ്ട് ദിവസമായി അമ്മച്ചിയോട് എന്തോ ഒരു വല്ലായ്കയാണ്അന്നമ്മച്ചേട്ടത്തിയുടെ മകൾ റീനയുടെ വീർത്ത വയറിനോട് തന്റെ അമ്മച്ചി കാണിക്കുന്ന അമിത വാത്സല്യമാണ്‍ റോസിക്കുട്ടിയ്ക്ക് മനസ്സിലാകാത്തത്ആ വയറ് വീർത്തിരിക്കുന്ന രഹസ്യമെന്താണെന്നത് വല്യ ഒരാകാംക്ഷ തന്നെയാണ്‍ റോസിക്കുട്ടിയ്ക്ക്റീനച്ചേച്ചി വയറുന്തി വന്നപ്പോൾ മുതൽ  അടുക്കളയിലുണ്ടാക്കുന്ന ചെമ്മീൻ ചമ്മന്തിപുളിമാങ്ങനേന്ത്രക്കായ ഇങ്ങനെ ഓരോരോ കൂട്ടങ്ങൾ അമ്മച്ചി വേലിക്കരികിലൂടെ “ഡീ..അന്നമ്മേ..” എന്ന് വിളിച്ച് അച്ചാച്ചനെ കാണിക്കാതെ തെക്കും പൊക്കും നോക്കി കൊടുത്ത് തുടങ്ങിയിരിക്കുന്നു.
ഇതിനു മുൻപ് ഒരു വീർത്ത വയറ് കണ്ടിട്ടുള്ളത് ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന സിസിലിച്ചേച്ചിയുടേതാണ്‍. റോസിക്കുട്ടി പഠിക്കുന്ന അങ്കണവാടിയുടെ മുന്നിലാണ്‍ സിസിലിയുടെ വീട്വയറ് വീർത്ത് വരുന്നത് 
വളരെ മോശപ്പെട്ടകാര്യമായിട്ടാണ്‍ റീനച്ചേച്ചിയുടെ വയറ് കാണുന്നത് വരെ റോസിക്കുട്ടി  മനസ്സിലാക്കിയിരുന്നത്..

റീനച്ചേച്ചിയെ വീടിന്‍ പുറത്ത് കാണുമ്പോഴൊക്കെ റോസിക്കുട്ടി അവളെ സാകൂതം നോക്കി നിന്നുറീനച്ചേച്ചിയുടെ വയറിനു സിസിലിച്ചേച്ചിയുടെ വയറിൽ നിന്നും എന്തെങ്കിലും വ്യത്യാസമോപ്രത്യേകതയോ ഉണ്ടോസിസിലിച്ചേച്ചി വീർത്ത വയറും താങ്ങി ഈ വീടിന്റെ മുന്നിലുള്ള ഇടവഴിയിലൂടെ പപ്പടക്കെട്ട് നിറച്ച സഞ്ചിയുമായി പോകുന്നത് മിക്കപ്പോഴും റോസിക്കുട്ടി കാണാറുണ്ട്. ആ വയറിൻറെ ലക്ഷണക്കേടെന്തെന്ന് റോസിക്കുട്ടിയുടെ കുഞ്ഞ് കണ്ണുകൾക്ക് കണ്ട് പിടിക്കാനായില്ല.

സിസിലിച്ചേച്ചി ഒരാർത്തിപ്പണ്ടാരമാണെന്നാണ് റോസിക്കുട്ടി ധരിച്ചിരുന്നത്വയറു പൊട്ടാൻ പാകത്തിന്‍ തിന്ന് കൂട്ടുന്നത് കൊണ്ടാകും അവരെ കാണുമ്പോൾ അമ്മച്ചീം അന്നമ്മച്ചേട്ടത്തീം തമ്മിൽ തമ്മിൽ  കുശുകുശുക്കുന്നത്അപ്പോൾ അമ്മച്ചിയുടെയും അന്നമ്മച്ചേട്ടത്തിയുടേയും ചുണ്ടുകൾ വക്രിക്കുന്നതും, ഏങ്കോണിക്കുന്നതും, ഇടയ്ക്ക് അവർ നിലത്തേക്ക് കാർക്കിച്ച് തുപ്പുന്നതും കാണാംഇടയ്ക്ക് ദൈവമേ.. ദൈവമേ” എന്നുള്ള വിളി കേൾക്കുമ്പോൾ റോസിക്കുട്ടി ആകാശത്തേക്ക് മുഖമുയർത്തി നോക്കുംദൈവമെങ്ങാനും ഇവർക്ക് മറുപടി കൊടുക്കുന്നുണ്ടാകുമോ?!. റോസിക്കുട്ടി അടുത്തേക്ക് ചെന്ന് ചെവി വട്ടം പിടിച്ച് നിന്നപ്പോൾ  മേരിമ്മ റോസിക്കുട്ടിയെ ശാസിച്ച് വീട്ടിനകത്തേക്ക് കയറ്റി വിട്ടു.

വല്യോര്‍ പറയണത് കേൾക്കണ്ട” പോലുംഅന്നേ തീർച്ചപ്പെടുത്തിയതാണ് സിസിലിച്ചേച്ചിയുടെ അമിതമായ തീറ്റയെക്കുറിച്ചാകും അവർക്ക് പറയാനുണ്ടാകുക എന്ന്. ‘വിശന്നാൽ പിന്നെ ആരേലും തിന്നാണ്ടിരിക്കുവോ അതിന്‍ ഇത്രമാത്രം ചീത്ത പറയാനുണ്ടോവേലിക്കപ്പുറത്ത് നിന്ന് അന്നമ്മച്ചേട്ടത്തി പോലും പറഞ്ഞിട്ടുണ്ട് വിശന്നിട്ട് മണ്ണ് വാരി തിന്നാൻ തോന്നിയിട്ടുണ്ടെന്ന്അത് പോലെ സിസിലിച്ചേച്ചിയ്ക്കും തോന്നിയുട്ടുണ്ടാകില്ലേഎനിയ്ക്ക് വിശന്നാൽ അമ്മച്ചിയ്ക്ക് സഹിക്കാൻ പറ്റില്ലസിസിലിച്ചേച്ചിയ്ക്ക് വിശപ്പ് പാടില്ലാതാനുംറീനച്ചേച്ചിയ്ക്കും വയറുണ്ടെങ്കിലും പിന്നേം പിന്നേം തിന്നാൻ വേണ്ടി അമ്മച്ചി എന്തിനാണ് കൊടുക്കുന്നത്.’

2.   
വയറിനെ പറ്റിയായത്കൊണ്ട് അൽപ്പം പേടിച്ചിട്ടാണെങ്കിലും റോസിക്കുട്ടി ആ സംശയം മേരിമ്മയോട് ചോദിച്ചുമറുപടി കേട്ടപ്പോൾ റോസിക്കുട്ടിയുടെ വിഷമം അധികരിച്ചുറീനച്ചേച്ചിയുടെ വയറ്റിൽ കുഞ്ഞാവയാണെങ്കിൽ സിസിലിച്ചേച്ചിയുടെ വയറ്റിലും കുഞ്ഞാവയായിരിക്കൂലോ.എന്നിട്ടും ഈ വഴിയിലൂടെ പോകുമ്പോൾ ഇത്തിരി ചക്കപ്പുഴുക്ക് സിസിലിച്ചേച്ചിയ്ക്കും വിളിച്ച് കൊടുക്കാൻ അമ്മച്ചിയ്ക്കെന്താണ്‍ തോന്നാത്തത്. അമ്മച്ചി സിസിലിച്ചേച്ചിയുടെ കയ്യിൽ നിന്ന് പപ്പടവും വാങ്ങിക്കാറില്ലകവലയിലുള്ള ഈനാശുവിന്റെ കടയിലേയ്ക്ക് ദൂരം കൂടുതലാണെങ്കിലും അമ്മച്ചി അവിടെ നിന്നേ പപ്പടം വാങ്ങൂഇനി ക്രിസ്തുമസിന്‍ ചാച്ചൻ പണം തരുമ്പോൾ  സിസിലിച്ചേച്ചിയുടെ കയ്യിൽ നിന്ന് ആരുമറിയാതെ ഒരു കെട്ട് പപ്പടം വാങ്ങുമെന്ന് റോസിക്കുട്ടി ശപഥം ചെയ്തിരിക്കുകയാണ്‍.

റീന ച്ചേച്ചിയെപ്പോലെയല്ല സിസിലിച്ചേച്ചിസിസിലിച്ചേച്ചി കാണുമ്പൊഴൊക്കെ വിടർന്ന് ചിരിക്കാറുണ്ട്സിസിലിച്ചേച്ചിയുടെ വീടിന്റെ പിന്നാമ്പുറം നിറയെ കോഴികളാണ്അത്കൂടാതെ കുറേ പട്ടികളും പൂച്ചകളുമുണ്ട്അവർക്കൊക്കെ എന്ത് സ്നേഹത്തിലാണ്‍ സിസിസിലിച്ചേച്ചി തീറ്റ വിളമ്പി ക്കൊടുക്കുന്നത്. സിസിലിച്ചേച്ചിയുടെ വീട് അങ്കണവാടിയ്ക്ക് മുന്നിലായത്കൊണ്ട് ഇത്തരം കാഴ്ചകളൊക്കെ റോസിക്കുട്ടി അക്ഷരങ്ങളേക്കാൾ ഇഷ്ടപ്പെട്ടു.

പട്ടിയുടെ വാൽ വളഞ്ഞിരിക്കുന്നത് കണ്ടാണ്‍ റോസിക്കുട്ടി ‘’ എന്ന അക്ഷരത്തെ ഓർമ്മയിൽ പിടിച്ച് നിർത്തിയത്രണ്ട്, നാല് എന്നീ അക്കങ്ങൾ റോസിക്കുട്ടി പഠിച്ചത് സിസിലിച്ചേച്ചിയുടെ മുറ്റത്തുള്ള കോഴികളുടേയും പൂച്ചകളുടേയും കാലുകളിൽ നിന്നാണ്. കറുപ്പും, വെളുപ്പും, പുള്ളിയും ഒക്കെ പൂച്ചയും പട്ടിയും പഠിപ്പിച്ചപ്പോൾ, പച്ചയും. റോസും നിറങ്ങൾ പഠിച്ചത് സിസിലിച്ചേച്ചി വീട്ട് മുറ്റത്ത് നിന്ന് പറിച്ച് നൽകാറുളള ചിലുമ്പിക്കയിൽ നിന്നും ചാമ്പയ്ക്കയിൽ നിന്നുമാണ്‍.
അങ്കണവാടി അവിടെ ആയത് അമ്മച്ചിയ്ക്ക് ഇഷ്ടമില്ല.. “വല്യ നഴ്സറിയിലൊക്കെ വിട്ട് പടിപ്പിക്കണേല്‍ കുറേ കാശാവില്ലേൻറന്നമ്മേ.. അല്ലാതെ അവറ്റോൾടെ വാതിൽക്കൽ എന്റെ കൊച്ചിനെ പടിപ്പിക്കാൻ വിടണത് എനിക്കിഷ്ടൊണ്ടായിട്ടല്ല..” മേരിമ്മ ഇത് പറയുമ്പോൾ അച്ചാച്ചൻ കാശ്കാരനാകല്ലേന്ന് റോസിക്കുട്ടി പ്രാർത്ഥിക്കുംഅല്ലെങ്കിൽ എങ്ങനെയാണ് സിസിലിച്ചേച്ചിയുടെ മടിയിൽ പൂച്ചകൾ കിടന്ന് കടിപിടികൂടി കളിക്കുന്നത് കാണാൻ പറ്റുക.
3.   
സിസിലിച്ചേച്ചിയ്ക്ക് ആകെ  ഒരു കൂനുള്ള വല്യമ്മച്ചി മാത്രമേ ഉള്ളൂവല്ല്യമ്മച്ചിയുടെ മേലായ്ക മൂലം എല്ലാ ജോലിയും സിസിലിച്ചേച്ചി തന്നെയാണ്‍ ചെയ്യുന്നത്സിസിലിച്ചേച്ചി വീർത്ത വയറുംകൊണ്ട് പപ്പടം വിൽക്കാൻ ചന്തയിൽ പോകുന്നത് കാണുമ്പോൾ റോസിക്കുട്ടിയ്ക്ക് സങ്കടം തോന്നും.

അന്ന് അങ്കണവാടിയിലിരുന്നപ്പോഴാണ് റോസിക്കുട്ടി അത് കണ്ടത്പുറത്തേയ്ക്ക് വന്ന സിസിലിച്ചേച്ചി തിണ്ണയിൽ എളിക്ക് കയ്യും കൊടുത്ത് നിന്നു.പിന്നെ മുഖം ചുളിച്ച് മുറ്റത്തേക്ക് കാലും തൂക്കിയിട്ട്  ഇളം തിണ്ണയിൽ ഇരുന്നുആദ്യമായിട്ടാണ് സിസിലിച്ചേച്ചിയുടെ മുഖം ചുളിഞ്ഞിരിക്കുന്നത് കാണുന്നത്സിസിലിച്ചേച്ചിയുടെ ഈശോയെ എന്നുള്ള വിളി കേട്ട് വല്യമ്മച്ചി കൂനിക്കൂനി പ്രാഞ്ചി പ്രാഞ്ചി തിണ്ണയിൽ വന്ന് വെപ്രാളപ്പെടുന്നത് കണ്ടത്കൊണ്ടാണ് റോസിക്കുട്ടി ടീച്ചറുടെ പാട്ട് ശ്രദ്ധിക്കാതെ സിസിലിച്ചേച്ചിയെ തന്നെ ശ്രാദ്ധിച്ചത്കാലിൻ തുമ്പിലൂടെ ചുവന്ന ഒരു വര താഴേക്ക് ഒഴുകിപ്പടരുന്നത് കണ്ട് റോസിക്കുട്ടി ടീച്ചറുടെ സാരിയിൽ പിടിച്ച് വലിച്ച് അത് ചൂണ്ടിക്കാണിച്ചുടീച്ചറും സിസിലിച്ചേച്ചിയുടെ അടുക്കലേയ്ക്ക് പോയപ്പോൾ സിസിലിച്ചേച്ചിയുടെ ഈശോയെ വിളി അത്യുച്ചത്തിലായി

റോസിക്കുട്ടി മറ്റൊന്നും ചിന്തിക്കാതെ വീട്ടിലേക്കുള്ള വഴിയെ നടന്നു.റോസിക്കുട്ടിയെ കണ്ടതോടെ മേരിമ്മ അന്ധാളിപ്പോടെ പറഞ്ഞു,” ഇതെന്നതാ മോളേ നീ തനിയെ ടീച്ചറേം കൂടാതെ ഇറങ്ങിപ്പോന്നത്വല്ലോരും പിടിച്ചോണ്ട് പോയാലോ?.വല്ലാത്ത കാലാ യിത്.”
റോസിക്കുട്ടി  സിസിലിച്ചേച്ചിയുടെ കരച്ചിലിനെക്കുറിച്ച് അമ്മച്ചിയോട് ആവലാതിപ്പെട്ടു.
ആഹ്..തനിയെ വരുത്തി വെച്ചതൊക്കെ തനിയേ ശരിയാക്കാനൊക്കെ അവർക്കറിയാംദൈവത്തിനെ വിളിച്ചോണ്ടാ മതി..”

റോസക്കുട്ടിയ്ക്ക് നിക്കപ്പൊറുതി കിട്ടാതായിസിസിലിച്ചേച്ചിയുടെ കരയുന്ന മുഖം അവളെ വല്ലാതെ വേദനിപ്പിച്ചുആരെങ്കിലും ചേച്ചിയെ സഹയിക്കാൻ ഓടിയെത്താൻ അവൾ കൊതിച്ചുപക്ഷേ അമ്മച്ചി അന്നമ്മച്ചേട്ടത്തിയുടെ അടുക്കലേക്കാണ്‍ ഓടിയത്അവർ കയ്യും കലാശവും എടുത്ത് സംസാരിച്ചപ്പോഴൊക്കെ ഈശോയും, മറിയവുംഓസേപ്പ്
4.   
പിതാവുമെല്ലാം അവർക്കിടയിൽ വന്നും പോയും കൊണ്ടിരുന്നു.  ഇതിനിടയിൽ റോസിക്കുട്ടിയെ കണാതെ പരിഭ്രമിച്ച് അങ്കണവാടി ടീച്ചർ കിതച്ച്കൊണ്ട് മേരിമ്മയുടെ അടുക്കലെത്തിഅപ്പോൾ അന്നമ്മച്ചേട്ടത്തിയും അമ്മച്ചിയും കൂടി ടീച്ചറിന്റെ ചുറ്റും കൂടി കണ്ണുരുട്ടികാത് കൂർപ്പിച്ച് നിന്നു.

രണ്ടാഴ്ച കഴിഞ്ഞപ്പോൾ അന്നമ്മച്ചേട്ടത്തി “മേരിമ്മേ ദേ.. റീനമോൾക്ക് വയ്യാണ്ടായീ”..ന്ന് വിളിച്ച് പറയുന്നത് കേട്ട് “ന്റീശോയേ കാത്തോണേ’.ന്ന് വിളിച്ച് പറഞ്ഞ് അമ്മച്ചി വേലി പൊളിച്ചെന്ന വണ്ണം അന്നമ്മച്ചേട്ടത്തിയുടെ വീട്ടിലേയ്ക്കോടിപ്പോയിഅൽപ്പനേരത്തിനുള്ളിൽ വീട്ട് മുറ്റത്ത് ഒരു ജീപ്പ് വന്ന് നിന്നുറീനച്ചേച്ചിയെ അതിൽ കയറ്റിപ്പോയപ്പോൾ അമ്മച്ചി കുരിശ് വരച്ച് മുറ്റത്ത് നിന്നുആറാം പക്കം വീണ്ടും ജീപ്പ് മുറ്റത്ത് വന്ന് നിന്നപ്പോൾ അമ്മച്ചി വീണ്ടും അന്നമ്മച്ചേട്ടത്തിയുടെ വീട്ടിലേയ്ക്ക് പോകാൻ തായ്യാറായിഅപ്പോൾ റോസിക്കുട്ടിയുടെ കയ്യിൽ പിടിച്ച് വലിച്ച്  “വാ..നമുക്ക് റീനച്ചേച്ചിയുടെ കുഞ്ഞാവയെക്കാണണ്ടേ”..എന്നൊരു ചോദ്യംറോസിക്കുട്ടി തിണ്ണയിലെ തൂണിൽ മുറുകെ വട്ടം പിടിച്ചു.

 “ നിയ്ക്ക് കാണണ്ട
“ ഇങ്ങനേണ്ടോ പിള്ളേര്‍.. കുഞ്ഞ് വാവയെക്കാണാൻ കൊതിയില്ലാത്ത പിള്ളേര്‍..’

റോസിക്കുട്ടിയ്ക്കത് കേട്ട് നെഞ്ച് വിങ്ങിഅഞ്ചാറ് പൂച്ചക്കുട്ടികളും പട്ടിക്കുട്ടികൾക്കുമിടയിൽ കിടന്ന് കെട്ടിമറിഞ്ഞ് കളിക്കാൻ ഭാഗ്യമുളള ഒരു കുഞ്ഞുവാവ സിസിലിച്ചേച്ചിയുടെ തിണ്ണയിൽ കിടക്കുന്നത് സ്വപ്നം കണ്ടിരിന്നതാണ്‍ റോസിക്കുട്ടിപക്ഷേ  രണ്ടാഴ്ച മുൻപ് ഈ ഇടവഴിയ്ക്ക് മുന്നിൽ കൂടി വീട്ടിലേക്ക് നടന്ന് വരാതെ, ഉന്തിയ വയറിന് മുകളിൽ ഒരു വെളളത്തുണി പുതച്ച് ജീപ്പിൽ കിടന്ന് വന്ന സിസിലിച്ചേച്ചിയായിരുന്നു റോസിക്കുട്ടിയുടെ മനസ്സിൽ.
സിസിലിച്ചേച്ചിയെ കാണുമ്പോൾ കണ്ണുകൾ താഴ്ത്തിയിരുന്നവരൊക്കെ അന്ന് ജീപ്പിലേയ്ക്ക് തുറിച്ച് നോക്കുന്നത് റോസിക്കുട്ടി കണ്ടതാണ്‍. റോസിക്കുട്ടി അന്ന് തീരുമാനിച്ചതാണ്‍ റീനച്ചേച്ചിയുടെ കുഞ്ഞ് വാവയെ കാണില്ലെന്ന്എന്നിട്ടും റീനച്ചേച്ചിയുടെ കുഞ്ഞ് വാവയുടെ കരച്ചിൽ കേട്ടപ്പോൾ റോസിക്കുട്ടിയുടെ ചുണ്ടുകൾ എന്തിനെന്നറിയാതെ വിതുമ്പി.  

2018, മേയ് 5, ശനിയാഴ്‌ച

മുല്ലവള്ളിയിൽ ഒളിപ്പിച്ച്..


കൊറിയർ ഏജന്‍റിന്‍റെ കയ്യിൽ നിന്ന് പാക്കറ്റ് ഒപ്പിട്ട് വാങ്ങുമ്പോൾ ബെർത്ഡേ ഗിഫ്റ്റെന്ന് തീർച്ചപ്പെടുത്തി. ബെർത്ഡേ ഇ-മീഡിയ ലോകരെ വിളിച്ചറിയിക്കാൻ തുടങ്ങിയതിൽ പിന്നെ കഴിഞ്ഞ രണ്ട് വർഷവും വായനക്കാരിൽ നിന്ന് ബെർത്ഡേ ഗിഫ്റ്റ് കിട്ടിയിരുന്നു. പക്ഷേ സമയ പരിധിയുളള ചില ഫയലുകളിലെ മുങ്ങിത്തപ്പലിൽ ഗിഫ്റ്റ് തുറന്ന് നോക്കാനേ സമയം കിട്ടിയില്ല. സമയം നാലരകഴിഞ്ഞപ്പോൾ ക്ഷമകെട്ട് കൂട്ടുകാർ ഗിഫ്റ്റ് ബോക്സ് താനേ തുറന്ന് നോക്കുമെന്നറിയിച്ചപ്പോൾ ഞാൻ തന്നെ കവർ പൊട്ടിച്ചു. ബ്രൗൺ പേപ്പർ കവർ വലിച്ചഴിച്ചപ്പോൾ അതിനുള്ളിൽ വർണ്ണക്കടലാസിന്‍റെ മറ്റൊരു പൊതിച്ചിൽ. ആ പൊതിച്ചിലും അഴിച്ചുമാറ്റി ബോക്സ് തുറന്നപ്പോൾ ഞാൻ ആശ്ചര്യം കൊണ്ട് വാ പൊളിച്ചു. ഹൊ! ഇതെനിക്ക് രാവിലെ തന്നെ തുറക്കാൻ തോന്നിയില്ലല്ലോ.!! ഈ ഗിഫ്റ്റ് കൂട്ടുകാരെ കാണിക്കുന്നില്ലെന്ന് തീർച്ചപ്പെടുത്തി. അവരെന്തും വിചാരിക്കട്ടെ.

മനസ്സ് ആഹ്ളാദാരവങ്ങളോടെ അപ്പൂപ്പൻ താടിയായി കാലങ്ങൾക്ക് പിന്നിലേക്ക് ഒഴുകി ഒഴുകി ചെന്നിരുന്നത് മാമ്പഴ നിറത്തിൽ നിറയെ ഇലകൾ പഴുത്ത് നിൽക്കുന്ന, വെള്ളാരം കല്ലുകളെ മാറിലേറ്റി കിലുകിലെ ചിരിച്ച് കുണുങ്ങിയൊഴുകുന്ന വെളളാനി പുഴക്കരയിലാണ്. നനയാൻ പറ്റിയൊരിടം നോക്കി പുഴക്കരയിലൂടെ നടന്നപ്പോഴാണ് വിനായകൻ പറഞ്ഞത്, ദാ മാഡത്തിനിഷ്ടമുളള മഞ്ഞയിലകൾ നിറഞ്ഞ മരം. തന്‍റെ ഇഷ്ടം ഓർത്ത് വെച്ചതിലുളള അതിശയം പുറത്ത് കാണിച്ചില്ല.
വെളളത്തിലേക്ക് ചാഞ്ഞ് മഞ്ഞയിലകൾ പൊഴിച്ച് തെളിനീരിന് സ്വർണ്ണ നിറം പാകി നിൽക്കുന്ന മഞ്ഞ മരത്തിന് കീഴെ, പുഴയിൽ വെളളത്തിന് മീതെ ഉയർന്ന് നിന്ന പാറയിലേക്ക്  കാലുയർത്തിയപ്പോൾ ഞാൻ തെന്നി വീഴുമെന്ന്  വിനായകൻ ആശങ്കപ്പെട്ടു. അവൻ നീട്ടിയ കയ്യിൽ ഏറ്റവും വിശ്വാസത്തോടെ   എത്തിപ്പിടിച്ച് പാറയിലേക്കും, പാറയിൽ നിന്ന് വെളളത്തിലേക്കുമിറങ്ങി. വിനായകൻ സ്തബ്ധനായെന്ന് ആ നിൽപ്പ് കണ്ടാലറിയാം. തീർച്ചയായും അവന് മുന്നിൽ ഞാൻ നനയുന്ന ഈ നിമിഷം അവൻ അന്ധാളിക്കുമെന്നെനിക്കുറപ്പുണ്ടായിരുന്നു. എന്‍റെ ബാഗിൽ ഞാൻ മറ്റൊരു വസ്ത്രം കൂടി കരുതിയിരുന്നു. വിനായകനോട് പെയിന്‍റിങ്ങിനുളള സാമഗ്രികളുമായി വരണമെന്നേ പറഞ്ഞിരുന്നുള്ളൂ.

വെളുത്ത പുളളികളുളള പിങ്ക് ഷിഫോൺ സാരി നനഞ്ഞപ്പോൾ എന്‍റെ ദേഹത്തേക്കൊട്ടിച്ചേർന്നു. ഞാൻ വെളളത്തിൽ നിന്നുയർന്നപ്പോൾ കണ്ടത് പാറയിൽ പുറം തിരിഞ്ഞ് നിൽക്കുന്ന വിനായകനെയാണ്.
വിനൂ..ഞാൻ വിളിച്ചപ്പോൾ പൂർണ്ണമായി തിരിയാൻ മടിച്ചെന്ന പോലെ അവൻ പതിയെ തല തിരിച്ചതേയുളളൂ.

നീ എന്‍റെ കൈ പിടിക്കൂ ഞനൊന്ന് കയറട്ടെ.

അവൻ എന്നെ നോക്കാതെ എന്‍റെ കൈ പിടിച്ച് പാറയിലേക്ക് വലിച്ച് കയറ്റി. ഞാൻ അവന്‍റെ കൈ പിടിവിടാതെ പാറയിൽ ഇരുന്നു. ഇരുന്നയുടനെ അവനേയും ഞാൻ പാറയിലേക്ക് പിടിച്ചിരുത്തി.
ഇനി വരയ്ക്ക്.

മടിച്ചിട്ടാണെങ്കിലും ഇപ്പോൾ അവൻ എന്‍റെ കണ്ണിലേക്ക് നോക്കി. സംശയിക്കേണ്ട വിനൂ. ഞാൻ പറഞ്ഞിരുന്നല്ലോ. നിനക്ക് വരയ്ക്കാൻ ഒരു സ്ത്രീ രൂപത്തെ കാണിച്ച് തരുമെന്ന്. അതിതാണ്. ഇപ്പൊ തന്നെ വരയ്ക്ക്.

പൂർണ്ണമായ നനഞ്ഞ ദേഹത്തിനപ്പുറം ഇനിയെന്തവിശ്വസിക്കാനെന്ന മട്ടിൽ വിനായകൻ ബാഗ് തുറന്ന് പേപ്പറും ബ്രഷും എടുത്തു.
പിൻ ചെയ്യാതിട്ടിരുന്ന സാരിത്തുമ്പ് തോളിൽ നിന്നും അഴിഞ്ഞുലഞ്ഞ് പാറയിൽ വീണ് കിടന്നു. അവന്‍റെ കണ്ണുകൾക്ക് വേണ്ടത്ര സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ട് ഞാനെന്‍റെ കണ്ണുകളെ പുഴയിലേക്കിട്ടു.
പുഴയിലെ  ഇളകി കളിക്കുന്ന ചെറുമീനുകളും, ഒഴുകിയകലുന്ന മഞ്ഞയിലകളും, കുഞ്ഞ് ചുള്ളികളും പാറമേൽ അളളിപ്പിടിച്ചിരിക്കുന്ന കല്ലേമുട്ടിയും, പാറയിടുക്കിലെ ഞണ്ടുകളും എല്ലാം കൺചൂണ്ടയിൽ കൊത്തിയുയരവേ, കാറ്റേറ്റ് ഈറൻ തുവർന്ന് തുടങ്ങിയിരുന്നു. ഏഴ് വർഷങ്ങൾക്കപ്പുറം വിനായകൻ വരച്ച ആ ചിത്രമാണ് ജീവൻ വച്ചെന്ന വണ്ണം, മിഴിവോടെ ഈ വർണ്ണക്കടലാസിൽ പൊതിഞ്ഞിരിക്കുന്നത്. ഇത് തീർച്ചയായും വിനായകൻറെ കയ്യിൽ തന്നെ ഇരിക്കുന്നതായിരുന്നു ഉചിതം.

എനിയ്ക്ക് എന്നോട് തന്നെ അസൂയ തോന്നിയ നിമിഷം. പുരികം ഞാൻ ത്രെഡ് ചെയ്യാറില്ല. വിനായകൻ അത് മഴവിൽകൊടി പോലെ ഉയർത്തി വളച്ചിട്ടുളളത് മാത്രമാണ് അസ്വഭാവികമായി തോന്നിയത്. വെളളത്തിലേക്ക് അലക്ഷ്യമായി നോക്കിയുളള ഇരിപ്പ്. മടിയിൽ നിന്നും സാരിത്തുമ്പ് പാറമേൽ അഴിഞ്ഞ് വീണ് കിടക്കുന്നു. ബ്ളൗസ് നനവിറ്റി നിൽക്കുന്നു. താടിയ്ക്ക് കീഴെ നിന്ന് ഒരു തുള്ളി വെള്ളം ഇപ്പോൾ അടർന്ന് വീഴും. ചെവിയ്ക്ക് പിറകിൽ നിന്നും കഴുത്തിലേക്ക് വെള്ളം ഒരു വര തീർത്തിരിക്കുന്നു. പൊക്കിൾ ചുഴി ഒരു പൊട്ട് പോലെയേ കാണുന്നുള്ളൂ. വയറിന് മേലെ എന്തിനാകും മുല്ല വള്ളികൾ വരച്ച് ചേർത്തതെന്ന് അന്ന് ഞാൻ സംശയം പൂണ്ടിരുന്നു.

ചെവിയ്ക്കരികിലെത്തിയ മുല്ല വള്ളി രണ്ട് കൂമ്പിലയാൽ താഴേയ്ക്ക് വളഞ്ഞിരിക്കുന്നു. തലയിൽ തൊട്ടു തൊട്ടില്ലെന്ന മട്ടിൽ ഒരു പഴുത്തില പുഴയിലേക്ക് പതിച്ച് കൊണ്ട് ശൂന്യതയിൽ. കണ്ണ് ചിമ്മിയാൽ ആ ഇല പുഴയിൽ വീണ് ഒഴുകും. പാദസരത്തിന് കീഴിലെ മറുക് എത്ര കൃത്യമായി വിനായകൻ വരച്ചിരിക്കുന്നു.

ഇത്ര സൂക്ഷ്മതയിൽ എന്നെ നോക്കിക്കാണും എന്ന് സ്വപ്നേപി വിചാരിച്ചിരുന്നില്ല. ഒരു ഔട് ലൈൻ അത്രയേ കരുതിയിരുന്നുള്ളൂ. പക്ഷേ ഇപ്പോൾ ഈ ചിത്രത്തിൽ   പുഴ ഇളകുന്നു, മുല്ല വളളി ഇക്കിളിപ്പെടുത്തുന്നു, കാറ്റൂതുന്നു, തണുത്ത് പോകുന്നു. അന്ന് ഈ ചിത്രത്തിന് ഇത്രമാത്രം ജീവൻ പകർന്നിരുന്നില്ല. ഇനിയും കുറച്ച് വർക്കുണ്ട് അത് റൂമിൽ ചെന്നിട്ടെന്നേ വിനായകൻ പറഞ്ഞിരുന്നുളളൂ.
എങ്കിലും എന്തിനാണ് ഇല്ലാത്ത ഈ മുല്ലവള്ളി ചേർത്തതെന്ന ചോദ്യത്തിനുളള ഉത്തരം ഒരു വിശേഷം തന്നെയായിരുന്നു.

“ആ മുല്ല വള്ളികൾ പൂക്കട്ടെ. ഒരു സൗരഭ്യം കൂടാതെ മാഡത്തെ എനിക്ക് ഓർമ്മിക്കാൻ കഴിയുന്നില്ല. അന്ന് തിരുവനന്തപുരത്ത്  പട്ടികജാതി പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ ഭവനരഹിതർക്കുളള താക്കോൽദാനച്ചടങ്ങിൽ മാഡം എനിക്ക് ഹസ്തദാനം ചെയ്തതോർക്കുന്നുണ്ടോ.? അന്ന് ദിനം മുഴുവൻ ഞാൻ മാഡത്തെ ഓർത്തിരുന്നു.

വൈ?!!!”

എൻറെ ആശ്ചര്യം ഉച്ചത്തിലായി.

ഒന്നാമത് ആദ്യമായാണ് ഒരു ലേഡി എനിക്ക് ഷേക് ഹാൻഡ് നൽകുന്നത്. പിന്നെ അന്നത്തെ വേഷം. ചുളിവുകളില്ലാത്ത കോട്ടൺ സാരി. എത്ര പെർഫെക്ടായിരുന്നു ആ സാരിയുടുക്കൽ. അന്ന് മുഴുവൻ ഞാനൊരു സുഗന്ധം അനുഭവിച്ചിരുന്നു. ആ ഷേക് ഹാൻഡിന് ശേഷമായിരുന്നു അത്. അന്ന് ഞാൻ കൈ കഴുകാതെ സൂക്ഷിച്ചു. പിന്നീടാണ് മനസ്സിലായത് മാഡത്തിന്  പെർഫ്യൂമിൻറെ കളക്ഷൻ തന്നെയുണ്ടെന്ന്.

വിനായകന്‍റെ മറുപടിയിൽ ഞാൻ ആ ഹസ്തദാനം ഓർത്തെടുത്തു അതിനും മുന്നൊരു വിശേഷമുണ്ടായി. ലഞ്ചിന്‍റെ ഇടവേളയിൽ എനിക്ക് അത്യാവശ്യമായി, അല്ല വളരെ അത്യാവശ്യമായി ടോയ്ലെറ്റിൽ പോകേണ്ടതുണ്ടായിരുന്നു. ഫങ്ക്ഷൻ ഏർപ്പെടുത്തിയ സ്ഥലത്ത് ലേഡീസിനും ജെന്‍റ്സിനും വേർതിരിച്ച് ടോയ്ലെറ്റുകൾ സജ്ജമാക്കിയിരുന്നില്ല. നാല് ടോയ് ലെറ്റുകളിലും പുരുഷൻമാർ തിരക്കിട്ട് കയറുന്നു. അകന്ന് മാറി നിന്ന എന്‍റെ മനസ്സിന്‍റെ ധൃതി മുഖത്ത് വായിച്ചിട്ടോ എന്തോ ഒരു ഇരുണ്ട നിറക്കാരൻ, ഫുൾസ്ളീവ്, വെൽഡ്രസ്ഡ്മാൻ എന്‍റരികിൽ എത്തി ചോദിച്ചു. ക്യാൻ ഐ ഡു സംതിങ് ഫോർ യു.?”

യെസ്. ഐ വാണ്ട്റ്റു ടോയ്ലെറ്റ് ..സോ..അർജന്‍റ്ലി.

ചില നേരങ്ങളിൽ നാണം എവിടെ പോകുന്നെന്നറിയില്ല. അയാൾ തിരക്കിലേക്ക് നോക്കി വൃഥാ തലകുലുക്കി. ശേഷം ഞാൻ കണ്ടത് ഷോൾഡർ ബാഗിൽ നിന്നും ഒരു പേപ്പർ എടുത്ത് ലേഡീസ് ഒൺലി എന്ന് ഏറ്റവും മനോഹരമായി സ്കെച്ച് ചെയ്യുന്നതാണ്. ആ പേപ്പറിന് മുകളിൽ ഒരു സ്ത്രീയുടെ തലയും രൂപപ്പെട്ടു. ആ എഴുത്തും, ചിത്രവും രൂപപ്പെടുന്നതിന്‍റെ  മനോഹാരിതയിലും, അതിവേഗതയിലും ആകൃഷ്ടയായി എന്‍റെ ആവശ്യം തന്നെ അൽപ്പനേരത്തേക്ക് ഞാൻ മറന്നിരുന്നു. ആയാൾ ധൃതിയിൽ അത് ഒരു ടോയ് ലെററിന്‍റെ ഭിത്തിയിൽ പതിപ്പിച്ച് അവിടേക്ക് ചെല്ലാൻ കൈകൊണ്ട് ആംഗ്യം കാണിച്ചു. ഒരു മാജിക് പോലെ ആ ടോയ് ലെറ്റിന്‍റെ മുന്നിൽ നിന്നും പുരുഷൻമാർ അപ്പോഴേക്കും ഒഴിഞ്ഞ് മാറിയിരുന്നു.

ടോയ് ലെറ്റിൽ നിന്നും പുറത്തിറങ്ങിയപ്പോൾ ഞാൻ ആദ്യം തേടിയത് അയാളെയാണ്. ഹാളിൽ വെച്ചാണ് കണ്ടുമുട്ടിയത്. അപ്പോൾ തന്നെ ഷേക്ഹാൻഡ് ചെയ്തു. പരിചയപ്പെട്ടു. ഓൾ ഇൻഡ്യ റേഡിയോയിൽ സിവിൽ എഞ്ചിനീയറാണ്. എമർജൻസി സിറ്റ്വേഷനിൽ എനിക്ക് മാത്രമായി ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരു ടോയ് ലെറ്റ് തന്നെ നിർമ്മിച്ച് തന്നയാളാണ്. ബുദ്ധി, സഹായമനസ്ഥിതി, ചിത്രപാടവം ഇതിലൊക്കെയും ആകൃഷ്ടയായത് കൊണ്ടാകാം  ഞാൻ ആ ബന്ധം ഇഴയടുപ്പമുളളതായി കാത്ത് സൂക്ഷിച്ചത്. തിരുവനന്തപുരത്ത് നിന്ന് ട്രാൻസ്ഫർ ആകുന്നത് വരെ ഞങ്ങൾ പലപ്പോഴും കണ്ട് മുട്ടിയിരുന്നു. വിനായകനേക്കാളും പ്രായംകൊണ്ടും സ്ഥാനം കൊണ്ടും എനിക്കായിരുന്നു മൂപ്പ്. ആ ബഹുമാനം അവൻറെ പെരുമാറ്റത്തിലെപ്പോഴും പ്രകടമായിരുന്നു. പാട്ടും, വരയും നാടകവും ഒരു സകലകലാ വല്ലഭൻ തന്നെയായിരുന്നു വിനായകൻ.

വിനായകന്‍റെ വരയിലെല്ലാം പുരുഷ സാന്നിദ്ധ്യം നിറഞ്ഞ് കണ്ടപ്പോഴാണ് സ്ത്രീകളെ എന്ത്കൊണ്ട് വരയ്ക്കാധാരമാക്കുന്നില്ല എന്ന് ഞാൻ ചോദിച്ചത്. മറ്റൊരാളുടെ വരയെ അനുകരിക്കാൻ ഇഷ്ടമില്ലെന്നും, ഒരു സ്ത്രീയെ വരയ്ക്കാൻ സ്വകാര്യതയിൽ കിട്ടാത്തത്കൊണ്ടുമാണ് സ്ത്രീ വരകൾ ഉണ്ടാകാത്തതെന്നായിരുന്നു ഉത്തരം. ആ ആഗ്രഹമാണ് ഞാൻ വെളളാനി പുഴക്കരയിൽ സാധിച്ച് കൊടുത്തത്. ഞാനെന്ത് കൊണ്ട് വിനായകനെ ഇത്രനാളും മറന്നു. എനിക്ക് കുറ്റബോധം തോന്നി.

വിനായകന്‍റെ സൗഹൃദം വ്യക്തിത്വത്തെ അംഗീകരിച്ചും, ആദരിച്ചും കൊണ്ടുളളതായിരുന്നു. ആ വിശ്വാസത്തിലാണ് അന്ന് ഞാൻ ആ ചിത്രം വരയ്ക്കാൻ അവസരമൊരുക്കിയത്. പക്ഷേ ഇപ്പോൾ ഞാനെങ്ങനെ ഈ ചിത്രം വീട്ടിൽ കൊണ്ട് പോകും. കുട്ടികളും ഭർത്താവും കണ്ടാൽ ഇതാര് വരച്ചുവെന്ന് ചോദിക്കും. എന്‍റെ ഇരുപ്പ് കണ്ടാൽ അവർ തെറ്റിദ്ധരിക്കും. ഇതെനിക്ക് ഉപേക്ഷിക്കാനും വയ്യ.

പഴയ കാലങ്ങളുടെ ഓർമ്മച്ചെപ്പാണിത്. ഇത് കൊണ്ടെന്‍റെ റൂമിനെ അലങ്കരിക്കാൻ സ്വാതന്ത്ര്യവുമില്ല. എങ്കിലും രഹസ്യമായി സൂക്ഷിക്കുമെന്ന തീരുമാനത്തിൽ വീട്ടിലേക്ക് തിരിച്ചപ്പോൾ ഞാനത് കൂടെയെടുത്തു. ബോക്സ് മാറ്റി, പ്ളാസ്റ്റിക് കവറിലാക്കി സ്കൂട്ടറിന്‍റെ ഹാൻഡിലിൽ തൂക്കിയിട്ടു.

വീട്ടിലെത്തി ആരേയും കാണിക്കാതെ എടുക്കണമല്ലോ എന്ന് ആശങ്കപ്പെട്ട് ഹാൻഡിലിലേക്ക് കൈ നീട്ടിയപ്പോൾ ഹാൻഡിൽ ശൂന്യം. ഹൃദയം വല്ലാതെ വിങ്ങിപ്പൊട്ടി. ഞാനത് ഒറ്റത്തവണ മാത്രമാണ് കണ്ടത്. വല്ലാത്തൊരു ശൂന്യത. സന്ധ്യ വീണ് തുടങ്ങിയിട്ടും ഞാൻ പെട്ടെന്ന് തിരിച്ചു. വന്ന വഴിയിലൂടെ പതിനേഴ് കിലോമീറ്റർ വീണ്ടും. ഒരിടത്തും കണ്ടെത്തിയില്ല. കണ്ണുകൾ കുതിച്ചൊഴുകി. ഇതെഴുതുമ്പോഴും ഞാൻ ഭക്ഷണം കഴിച്ചിട്ടില്ല. ആ ചിത്രത്തെക്കുറിച്ച് ഇത്രയും വിശദമായിപ്പറഞ്ഞത് അതെനിക്ക് എത്രമാത്രം പ്രയപ്പെട്ടതായിരുന്നു എന്ന് നിങ്ങളെ ബോധ്യപ്പെടുത്താനാണ്.

ഇത് വായിക്കുന്നവർക്കാർക്കെങ്കിലും അത് വീണ് കിട്ടിയിട്ടുണ്ടെങ്കിൽ തിരികെ തരണമെന്നൊരപേക്ഷയുണ്ട്. ഒരു സൗഹൃദത്തിന്‍റെ സുന്ദര നിമിഷങ്ങളുടെ വിലയേറിയ രേഖയാണത്.




2018, ഏപ്രിൽ 29, ഞായറാഴ്‌ച

ഇരുട്ടിനുള്ളിലെ അനന്തകാലം


ക്ളോക്കിലെ മിനിറ്റ് സൂചി അഞ്ചിൽ നിന്നും അൽപ്പം വലത്തേക്ക് തെന്നിയിരിക്കുന്നു. ടിഫിൻ ബോക്സ്, സ്പെക്സ് ബോക്സ്, ഫോൺ ഒക്കെ ബാഗിലേക്കടുത്തിട്ടു. മേശമേൽ ചിതറിക്കിടന്ന ഫയലുകൾ റാക്കിലേക്ക് അടുക്കി വെച്ച് പുറത്തേക്ക് ധൃതിപ്പെട്ടു. കൃത്യം അഞ്ച് മണിക്ക് ലിഫ്റ്റ് ഓഫാക്കാൻ ജീവനക്കാരൻ ബദ്ധശ്രദ്ധനാണ്. രാവിലെ അത് ഇൻടൈമിൽ ഓണായിക്കാണാറുമില്ല.

വണ്ടി ബേസ്മെൻറിൽ ഇരിക്കുന്നത് കൊണ്ട് ലിഫ്റ്റിൽ, പോയാൽ നേരെ വണ്ടിക്കടുത്തെത്താം. അല്ലെങ്കിൽ സ്റ്റെയർകേസുകൾ താണ്ടി ചുറ്റിവളഞ്ഞ് വാഹനവ്യൂഹങ്ങൾക്കിടയിലൂടെ ഇരുട്ടിൽ തപ്പിത്തടഞ്ഞ് വേണം അവിടെത്താൻ. ഭാഗ്യം ലിഫ്റ്റ് ഓഫായിട്ടില്ല. ബേസ്മെൻറ് ബട്ടണിൽ പ്രസ് ചെയ്തിട്ട്, ബാഗിൻറെ സിബ്ബൊക്കെ വലിച്ചിട്ട്, സ്പെക്സ് എടുത്തോ എന്ന് ഒന്നൂടെ ബാഗ് തുറന്ന് നോക്കിയ നിമിഷമാണ് പ്ഠേ..ന്നൊരു ശബ്ദവും വല്ലാത്തൊരു കുലുക്കവും. പെട്ടെന്ന് ഇരുട്ടാകുകയും ചെയ്തു. ലിഫ്റ്റ് ഓഫായിരിക്കുന്നു. പുറത്ത് ചാറ്റൽ മഴയുളളത് കൊണ്ട് സ്വതവേ അന്തരീക്ഷം ഇരുണ്ടതായിരുന്നു. ഇപ്പോൾ കൂറ്റാക്കൂറ്റിരുട്ട്. നെഞ്ചിൽ പടപടാ ഇടിപ്പ് കേൾക്കാം. ലിഫ്റ്റിൻറെ പെട്ടെന്നുളള നിൽപ്പിൽ ഞാൻ ഞെട്ടിപ്പോയിരുന്നു.

ഇനി എന്താണ് ചെയ്യേണ്ടത്. ആദ്യം മനസ്സിലേക്കോടിയെത്തിയത് ബിൻറോയാണ്. ഓഫീസിൽ നിന്ന് അവസാനം ഇറങ്ങുന്ന ആൾ. ബാഗിൻറെ സിബ്ബ് തുറന്ന് ഫോൺ പുറത്തെടുത്ത് കോൾ ഡയൽ ചെയ്തപ്പോൾ ഫോണിൽ നിന്ന് ക്ണിം..ക്ണിം എന്നൊരു ശബ്ദം. അത്കേട്ട് എൻറെ പരിഭ്രമം ഏറി. ബാറ്ററി ലോ. ചാർജ് 0 റെഡ് സൈൻ. ബിൻറോയോട് കാര്യങ്ങൾ പറയാൻ ഞാൻ വെമ്പൽ കൊണ്ടു. ബിൻറുവിൻറെ ഫോൺ റിങ് ചെയ്യുന്നുണ്ട്. എടുക്കെടാ..എടുക്കെടാ എന്ന് ഞാൻ ചവിട്ടിത്തുളളി. ബെല്ലടിച്ച് അവസാനിക്കുന്നല്ലോ എന്ന് ആധികൊണ്ടപ്പോഴാണ് ഹലോ എന്ന ഒരു കുളിരു വന്ന് വീണത്. ണിം..ണിം. ദാ..എൻറെ ഫോൺ സ്വിച്ച് ഓഫ് ആയിരിക്കുന്നു.

എൻറെ ഹൃദയത്തിൻറെ ചൂടാണോ എന്തോ ഞാൻ വല്ലാതുഷ്ണിക്കാൻ തുടങ്ങി. ഫാനും ലിഫ്റ്റിനോടൊപ്പം നിശ്ചലമായതാണ്. എൻറെ തലച്ചോറും ശൂന്യമായി. ആ ശുന്യതയിൽ ലയിച്ച് ഞാൻ ഒട്ടൊരു നേരം അനങ്ങാതെ നിന്നു. തല ഇളകാൻ പോലും മടിച്ചു. ഇവിടെ മാടി വിളിക്കാൻ കാഴ്ചകളില്ല. എവിടെയും ഇരുട്ട് മാത്രമാണ്. പിന്നെന്തിന് തലയനക്കണം. കാലിന് ഭാരം താങ്ങാനാകുന്നില്ലെന്നൊരു തോന്നൽ. തളർച്ച ബാധിച്ച ഞാൻ തറയിലേക്കിരുന്നു.

ഞാനെന്ന വ്യക്തി ഈ ലോകത്ത് നിന്ന് തന്നെ അപ്രത്യക്ഷയായി എന്നെനിക്ക് തന്നെയൊരു തോന്നൽ. മരണത്തിന് ശേഷമുള്ള അവസ്ഥ ആരും അറിഞ്ഞിട്ടില്ലല്ലോ. ഞാനൊരു മാത്ര ചിന്തിച്ചു. ‘ഞാൻ മരണപ്പെട്ടിട്ടുണ്ടാകുമോ. ലിഫ്റ്റിൽ നിന്ന് കേട്ട ശബ്ദം എനിക്ക് പറ്റിയ ആക്സിഡൻറിൻറേതാകാം. ഞാൻ വണ്ടിയെടുത്ത് പുറപ്പെട്ടിരുന്നിരിക്കാം. ആക്സിഡൻറിൽ തൽസമയം മരിച്ചിരുന്നിരിക്കാം. ഞാൻ എന്നത് ആത്മാവാകാം. ആത്മാവിൻറെ കയ്യിൽ ബാഗുണ്ടാകുമോ.’ ഞാൻ തോളിലെ ബാഗിലൊന്നു തപ്പി. ബാഗുണ്ട്. ഞാനത് ഇടത്തെ തോൾ ചെരിച്ച് ലിഫ്റ്റിൻറെ തറയിലേക്കിട്ടു.

അകം വേവിന് ആശ്വാസത്തിനായി അകത്തേക്ക് അധികം ശ്വാസമെടുക്കാൻ ഞാൻ ദീർഘമായി ശ്വസിച്ചു. വെളിച്ചത്തോടൊപ്പം വായുവും ഇവിടം വിട്ടകന്ന പോലെ. അതോ ശ്വാസം വലിക്കാൻ പോലും പറ്റാത്ത വിധം ശരീരത്തെ മനസ്സ് തളർത്തിയതാണോ എന്നുമറിയില്ല. കൂറ്റാക്കൂറ്റിരുട്ടിൽ എൻറെ ചിന്തകൾ പോലും എവിടേക്ക് പോകണമെന്നറിയാതെ ഇരുളടഞ്ഞു. ലിഫ്റ്റിൽ സെക്യൂരിറ്റി ബട്ടൺ കണ്ടതായി ഓർമ്മയുണ്ട്. ഫോൺ നമ്പറും. ആ ഫോൺ നമ്പർ സേവ് ചെയ്യാൻ കഴിയാതെ പോയതിൽ ഞാൻ ഖേദിച്ചു. ക്ഷണമാത്രയിൽ നിഷ്ഫലമായ ഫോണിനെയും ഓർമ്മ വന്നു. വെളിച്ചമില്ലാത്ത തടവറയിൽ എൻറെ തല പെരുക്കുകയാണ്.

തറയിൽ നിന്നെഴുന്നേററ് ലിഫ്റ്റിൻറെ ഭിത്തിയിലൂടെ കൈകളോടിച്ചു. കയ്യെത്തും ഇടങ്ങളിലെ എല്ലാ ബട്ടണുകളിലും മാറി മാറി പ്രസ് ചെയ്തു. എന്തെങ്കിലും അത്ഭുതങ്ങൾ എപ്പോഴെങ്കിലും സംഭവിക്കട്ടെ. സമയം ഏറെ കഴിഞ്ഞ് പോയിട്ടുണ്ടാകും. അച്ചി(ഭർത്താവ്) വീട്ടിലുണ്ടെങ്കിൽ ഞാൻ വീട്ടിലെത്താൻ താമസിച്ചാൽ ആദ്യം വിളിക്കുക അദ്ദേഹമായിരിക്കും. വീട്ടിലില്ലെങ്കിൽ എൻറെ അഭാവം അറിയില്ല. എന്നെ അന്വേഷിക്കുകയുമില്ല. പിന്നെ വിളിക്കുന്നത് മൂത്ത മകനായിരിക്കും. അവൻറെ ഫോൺ ക്ളാസിൽ വാങ്ങി വെച്ചിരിക്കുകയാണ്. എങ്കിലും കൂട്ടുകാരുടെ ഫോണിലൂടെ അന്വേഷിക്കും. ഇനി ആര് വിളിച്ചാലെന്ത്..ഫോൺ സ്വിച്ച് ഓഫ് എന്നല്ലാതെന്ത് മനസ്സിലാക്കാൻ. വിളിച്ചന്വേഷിക്കാൻ ഓഫീസിലെ ആരുടെ നമ്പറും അവരുടെ കയ്യിൽ ഇല്ലാതാനും. ഇങ്ങനെയൊരു കാണാതാകൽ സംഭവം മുൻകൂട്ടി അറിഞ്ഞിരുന്നില്ലല്ലോ.

എൻറെ അഭാവം എന്തൊക്കെ ഊഹാപോഹങ്ങളാകും പരത്തുക. എനിക്ക് ലോകത്തോട് വിളിച്ച് പറയണമെന്നുണ്ട്. ‘ഞാനിവിടുണ്ട്.’ എത്ര മണിക്കൂറുകളാകും കൊഴിഞ്ഞ് വീണിട്ടുണ്ടാകുക എന്ന് എനിക്ക് ഊഹിക്കാനാകുന്നില്ല. ഞാൻ ബാഗിലേക്ക് തല മെല്ലെ ചാരി ചുരുണ്ട് കൂടി കണ്ണുകൾ അടച്ചു. കണ്ണുകളടയ്ക്കാതിരുന്നപ്പോഴും അടച്ച പ്രതീതി തന്നെയായിരുന്നു. ഉറങ്ങിപ്പോയിരുന്നെങ്കിൽ സമയം പോയിക്കിട്ടിയേനെ.

ബാഗിൽ എന്തോ തടിച്ചുന്തിയിരിക്കുന്നത് കൊണ്ട് ‘ബാഗ് തലയിണ’ ഭംഗിയാകുന്നില്ല. ബാഗിൽ നിന്ന് ചോറ്റുപാത്രം വലിച്ചെടുത്ത് പുറത്തേക്കിട്ടു. പിന്നേയും എന്തോ ഒന്ന്. പകൽ ഓഫീസിൽ വീട്ടുസാധനങ്ങൾ വിൽക്കാൻ വരുന്ന ആളുടെ പക്കൽ നിന്നും വാങ്ങിയ എമർജൻസി ലാമ്പ് കയ്യിൽ തടഞ്ഞു. വല്ലാത്തൊരു അത്ഭുതം. ഇങ്ങനെയൊരു ദിവസം തന്നെ എന്തിനാണെൻറെ ഫോൺ സ്വിച്ച് ഓഫായതെന്ന് ഞാൻ പലവട്ടം ഖേദിച്ചു കഴിഞ്ഞിരുന്നു. പക്ഷേ ഇപ്പോൾ മറ്റൊന്ന് ചിന്തിക്കുകയാണ്. ‘ഓ..! ഇന്ന് ഈ ലാമ്പ് വാങ്ങിക്കാൻ തോന്നിയത് വളരെ ആശ്ചര്യകരം തന്നെ.’ ഞാൻ അമ്മയ്ക്ക് പൊന്നോമനപോൽ ആ ലാമ്പെടുത്ത് നെഞ്ചോട് ചേർത്തു. പുതിയ മോഡൽ ലാമ്പാണ്. ഉപയോഗിച്ചിട്ടില്ല. സ്വിച്ചെവിടെയെന്നറിയില്ല. തട്ടും തടവുമുള്ളിടത്തൊക്കെ കയ്യമർത്തിയും താഴേക്കും മുകളിലേക്കും ബലം പ്രയോഗിച്ചുനോക്കി. അവസാനം വെളിച്ചം കണ്ടു. വെളിച്ചം വീണപ്പോൾ ഞാൻ എൻറെ കയ്യിലും കാലിലുമൊക്കെ ആർത്തിയോടെ നോക്കി. പരിക്കുകളൊന്നുമില്ല. മരിച്ച ദേഹമല്ലിത്. ലിഫ്റ്റിൽ തന്നെയാണ് കുടുങ്ങിയിരിക്കുന്നത്.

സ്വിച്ച് ഓഫായ ഫോൺ തനിയെ ഓണാകുന്ന മിറക്കിൾ സംഭവിച്ചിരുന്നെങ്കിലെന്ന് വൃഥാ കൊതിച്ച് പോകുന്നു. ഇതിനോടകം എന്നെക്കാണാനില്ലെന്നും, ഫോം സ്വിച്ച് ഓഫ് ആണെന്നും വാർത്തകൾ വ്യാപിച്ചിട്ടുണ്ടാകാം. യാത്രയ്ക്കിടെ ആരോ തട്ടിക്കൊണ്ട് പോയി, ഫോൺ ഓഫാക്കി, അല്ലെങ്കിൽ റോഡരുകിൽ ആക്സിഡൻറിൽ വീണ് കിടപ്പുണ്ടാകും, ആരുടെയോ കൂടി ഒളിച്ചോടി എന്തൊക്കെ ഊഹാപോഹങ്ങളാകും പ്രചരിച്ചിട്ടുണ്ടാകുക.!!

വെളിച്ചത്തിൻറെ അത്യാർഭാടത്തിൽ ഞാൻ ദിവസവും കാണുന്ന ലിഫ്റ്റിനെ ആദ്യം കാണുന്നത് പോലെ വീക്ഷിച്ചു. ഒരു ബിൽ പേപ്പർ ലിഫ്റ്റിൻറെ വലത് മൂലയിൽ നിന്നും ഞാൻ കണ്ടെടുത്തു. മഹാറാണി ടെക്സ്റ്റൈൽ ഷോപ്പിൽ നിന്നും ആരോ രണ്ട് ബെഡ്ഷീറ്റ് വാങ്ങിച്ചിട്ടുണ്ട്. ഇന്നാണ് വാങ്ങിയതെന്ന് ബിൽ ഡേറ്റ് പറയുന്നു. ഈ ബില്ല് ഇവിടെ വീഴ്ത്തിയിട്ട് പോയതിന് പകരം ആ ബെഡ്ഷീറ്റുകൾ ഇവിടെ വീഴ്ത്തിയിടരുതായിരുന്നോ.?

ഒരു സിഗരറ്റിൻറെ മുറിക്കുറ്റി കൂടിയുണ്ട്. ഏതോ വിരുതൻ പുകവലിക്കാൻ കണ്ട ഒളിത്താവളം. ആരുടെ വായിൽ വെച്ചതാകും ഇത്. പക്ഷേ ലിഫ്റ്റിനുളളിൽ നിന്ന് കിട്ടുന്നതെന്തും ഇപ്പോൾ എനിക്ക് വിലപ്പെട്ടതാണ്. ഞാൻ ആ സിഗരറ്റെടുത്ത് ചുണ്ടിൽ വെച്ചു. അൽപ്പം തീയുണ്ടായിരുന്നെങ്കിൽ ഞാനിത് പുകയ്ക്കാൻ ശ്രമിച്ചേനെ. ഇപ്പോൾ ബിൽ പേപ്പറിന് മുകളിൽ ലാമ്പും സിഗരറ്റ് കുറ്റിയും സൂക്ഷിക്കപ്പെട്ടിരിക്കുകയാണ്. ലിഫ്റ്റിനുള്ളിൽ എൻറെ ഏകാന്തതയെ മറി കടക്കാനുളള വസ്തുവക ഞാൻ ഒന്ന് കൂടി കണ്ടെത്തി. ആരുടേയോ ഒരു ഫാൻസി കമ്മലിൻറെ മൊട്ട്. അതിൻറെ ഇണ ഇതിനെ മറന്നിട്ടുണ്ടാകും. എന്തായാലു അതും ബിൽ പേപ്പറിന് മുകളിൽ കയറിയിരുന്നു. ഞാൻ പുറക് വശത്തെ മൂലയിലേക്ക് തിരിഞ്ഞു. ‘ആഹാ! ഞാൻ തനിച്ചല്ലിവിടെ. ഒരു ജീവൻകൂടിയുണ്ടെനിക്ക് കൂട്ടായിട്ട്.’ എനിക്ക് അവനുമൊരുമിച്ച് ആനന്ദ നൃത്തം ചെയ്യാൻ തോന്നി. ഒരു പല്ലി മുകളിലേക്ക് കയറണോ അതോ താഴേക്കിറങ്ങണോ എന്ന ഭാവത്തിൽ തലയും കുമ്പിട്ടിരിക്കുന്നു. മിനുസമേറിയ പ്രതലമായത് കൊണ്ട് അത് താഴേക്ക് ഊർന്ന് വീഴുന്നു. എന്നെ ഭയന്ന് മുകളിലേക്ക് കയറാൻ ശ്രമിക്കുന്നുണ്ട്.

“യ്യോ ചക്കരേ..നിന്നെ ഞാനൊന്നും ചെയ്യില്ല. എനിയ്ക്ക് മിണ്ടിപ്പറഞ്ഞിരിക്കാനാരൂല്ലല്ലോന്നോർത്ത് സങ്കടത്തിലിരിക്കുവാരുന്നു. നീയെന്തിനാ ലിഫ്റ്റിൽ കയറിയേ.? വഴി തെറ്റിപ്പോയതാണോ.?”

അവൻറെ കണ്ണുകൾ ഉരുണ്ടു മറിയുന്നതൊക്കെയും എനിക്കുളള ഉത്തരങ്ങളായിരുന്നു. എൻറെ നെഞ്ചിലെ ഭാരം ഇറങ്ങിപ്പോയിരിക്കുന്നു. ഞാൻ അവൻറെ വാലിൽ തൊട്ടപ്പോൾ അവൻ പിടഞ്ഞിറങ്ങി ഓടി അടുത്ത ഭിത്തിയിൽ അളളിപ്പിടിക്കാൻ തുടങ്ങി. ‘വാൽ മുറിച്ചിട്ടോടി എന്നെ കബളിപ്പിക്കരുത്.’ ഞാൻ വീണ്ടും വീണ്ടും തൊട്ടു. പല്ലിയോടുണ്ടായിരുന്ന എൻറെ ഭയം എവിടെയാണ് പോയൊളിച്ചത്. ഇന്ന് ഇവനല്ലാതെ മറ്റാരുമില്ലെനിക്ക് കൂട്ട്. ഇവനോട് ഞാൻ കൂട്ട് കൂടുക തന്നെ ചെയ്യും. ഞാൻ തന്നെ ജയിച്ചു. ഇപ്പോൾ ഞാൻ തൊടുമ്പോൾ അവൻ ഭയക്കുന്നില്ല. ഓടുന്നില്ല.
“താങ്ക്യൂഡാ.. നീയിതിൽ കയറിയിരുന്നില്ലെങ്കിൽ എനിക്കാരുണ്ടാകുമായിരുന്നു കൂട്ട്?!!”
പല്ലി വാലിട്ടിളക്കി. അതെയെന്നാകും. “നിനക്കൊന്ന് ചിലച്ചൂടെ?”

അവനതാ ചിലച്ചു. ഒരു പാട്ട് കേട്ടത് പോലെയെനിക്കൊരുണർവ്വ്. എൻറെ ഇഷ്ടങ്ങളെ സാധിച്ച് തരുന്ന സൌഹൃദങ്ങളെ ഞാനത്രമേൽ ഇഷ്ടപ്പെടുന്നു. എൻറെ പ്രകടമായ സ്നേഹം അനുഭവിപ്പിച്ചാൽ അവന് ജീവഹാനി സംഭവിച്ചാലോ.! ഞാൻ എൻറെ സ്നേഹം ഉള്ളിലൊതുക്കി. വീണ്ടും ഞാൻ അവനോട് പലതും സംസാരിച്ചു. അവൻ കണ്ണുരുട്ടിയും വാലിട്ടിളക്കിയും ഭിത്തിയിൽ കൈപതിച്ചമർത്തിയും എനിക്ക് മറുപടി തന്നു.

ലിഫ്റ്റിന് പുറത്ത് ആരുടെയൊക്കെയോ ചനലങ്ങൾ കേൾക്കുന്നു. സംസാരം അടുത്ത് വരുന്നു. “വണ്ടിയിവിടുണ്ട്. അപ്പൊ ഇവിടുന്ന് ഈ വണ്ടിയിലല്ല പോയിരിക്കുന്നത്.” പെട്ടെന്ന് ഞാൻ ലിഫ്റ്റിനുള്ളിൽ ആഞ്ഞിടിച്ചു.
“നസീ..”
അച്ചിയാണ് പുറത്ത്. കൂടെ മറ്റാരൊക്കെയോ ഉണ്ട്. ഞാൻ ആശ്വസിച്ചു. അവസാനം എന്നെ കാണാതായ ഉറവിടം അവർ കണ്ടെത്തിയിരിക്കുന്നു.
ഇത്രയും നേരം അകന്ന് മാറി നിന്നിരുന്ന കണ്ണ് നീർ ആ വിളി കേട്ടയുടനെ പുറത്തേക്ക് പൊട്ടിച്ചാടി.
“ഇപ്പൊ ശരിയാകും. പേടിക്കണ്ട. ഞങ്ങൾ പുറത്തുണ്ട്”.

നിശബ്ദത മാറി. പുറത്ത് ഊഹാപോഹങ്ങൾ പൊടിഞ്ഞ് തകരുന്ന കോലാഹലം. കറൻറ് വന്നു. ഫാൻ കറങ്ങി. ഞാൻ പുറത്തിട്ടിരുന്ന ചോറ്റ് പാത്രമെടുത്ത് ബാഗിലേക്ക് തിരുകി. ലിഫ്റ്റ് താഴേക്ക് ചലിച്ച് തുടങ്ങി. ബേസ്മെൻറിന് തൊട്ടു മുകളിൽ വെച്ചായിരുന്നു ലിഫ്റ്റ് സ്റ്റോപ്പായിരുന്നത്. ബേസ്മെൻറിലെത്തി ലിഫ്റ്റ് തുറന്നു. നീൽ ആംസ്ട്രോങ് ചന്ദ്രനിൽ പോയി, തിരികെ വന്ന് ഭൂമിയിൽ കാൽ സ്പർശിച്ച ഭാവത്തോടെ ഞാനും സ്പർശിക്കുന്നതിന് മുൻപെ അച്ചി വന്നെന്നെ തടുത്ത് കൂട്ടി അണച്ച് ചേർത്തു. പിന്നെയൊരു പൊട്ടിത്തെറിയായിരുന്നു. “ഞാൻ പലവട്ടം പറഞ്ഞിട്ടുളളതാ വണ്ടി ഇവിടെ വെയ്ക്കരുതെന്ന്. ഇവിടെ വെച്ചോണ്ടല്ലെ....”

ഞാനിത് പ്രതീക്ഷിക്കുകയായിരുന്നു. കൂടെ മൂന്ന് കാക്കി വേഷധാരികൾ, പിന്നെ കൂട്ടുകാരാണോ ആരൊക്കെയോ. പോലീസിൽ പോയി അന്വേഷണക്കമ്മീഷനൊക്കെ രൂപീകരിച്ചാണ് വരവ്.ഈ പോലീസുകാർ രാത്രി മുഴുവനും ഈ വഴക്ക് കേൾക്കുന്നതിൽ നിന്നും എനിക്ക് പ്രൊട്ടക്ഷൻ നൽകിയിരുന്നെങ്കിൽ എന്ന് ഞാനാശിച്ചു. എനിക്ക് ഊഹിക്കാൻ കഴിയുന്നുണ്ട്. ഞാൻ മരിച്ച് കിടക്കുന്ന അന്നും വഴക്ക് കേൾക്കും.

‘ആര് പറഞ്ഞിട്ടാ നസീ നീ മരിച്ചത്.? നിന്നോടാരാ പറഞ്ഞേന്ന്.?”
ആ അലർച്ചയിൽ എനിക്ക് ജീവൻ വെയ്ക്കാതിരുന്നെങ്കിൽ മതിയായിരുന്നു.

ഞാൻ പെട്ടെന്ന് തിരിഞ്ഞ് ലിഫ്റ്റിൻറെ ബട്ടൺ ഞെക്കി. തുറന്ന ലിഫ്റ്റിലേക്ക് ഞാൻ ഓടിക്കയറി. മൂലയിൽ പതുങ്ങിയിരുന്ന പല്ലിയെ ഞാൻ ഷാൾ ചേർത്ത് പിടിച്ച് താഴെ തറയിലേക്ക് മെല്ലെയിട്ടു. “നീയും രക്ഷപ്പെട്ടോളൂട്ടൊ.” 
അച്ചി ചോദിച്ചു. “അതെന്താണ്.?”
“ഞാനെൻറെ പിന്നെടുക്കാൻ മറന്നു.”
“പിന്നെടുക്കാനാ പിന്നേം ഈ പാതിരാത്രീല് അതിലേക്ക് കേറീത്.?!!”
ഞാൻ വിനീതയായി എൻറെ ഏകാന്തതയിലെ കൂട്ടുകാരനോട് മൌനമായി യാത്ര ചോദിച്ചു.
പിന്നീട് ഞാൻ പോലീസിൻറരികിലേക്ക് ചരിത്ര കഥനത്തിനായി.........