Smiley face

2012, ഓഗസ്റ്റ് 22, ബുധനാഴ്‌ച

ഐ.എം.ജി. അക്കിടി





     ഐ.എം.ജി. ട്രെയിനിങ് ഇന്‍സ്റ്റിട്യൂട്ട് കൊച്ചിയുടെ പ്രവേശനകവാടത്തില്‍ ഇത് രണ്ടാം തവണയാണ്.

        പരിശീലനത്തിന്റെ കുറവുകള്‍ ഉണ്ടായിട്ടല്ല,നിറവുകള്‍പരിലസിച്ച് തുളുമ്പുന്ന നിറകുടം പോലെ ഞങ്ങള്‍ ലഗ്ഗേജുകളുമായി  ഐ.എം.ജി. ട്രെയിനിങ് ഇന്‍സ്റ്റിട്യൂട്ട് കൊച്ചിയിലെത്തിയത്. പത്ത് ദിവസത്തെ ഒരു അടുക്കള ബഹിഷ്ക്കരണം.

     ഇതിന് മുമ്പ്  സര്‍ക്കാര്‍  ഓഫീസുകളില്‍ മുഴുവന്‍ ഇ-ഗവേണന്‍സ് നടപ്പിലാക്കിയാല്‍ എന്തായിരിക്കാം പരിണിതഫലം എന്നറിയാനായി 2011 ഒക്ടോബറില്‍ രണ്ട് ദിവസം ഇവിടെ തങ്ങിയിരുന്നു.

         ഇപ്പോള്‍ ഡിസംബറില്‍ വീണ്ടും എത്തിയിരിക്കുകയാണ്. റൂം നമ്പര്‍ 2. കെയര്‍ ടേക്കര്‍ റൂം തുറന്ന് , ബെഡ് ഷീറ്റും,പില്ലോകവറുമെല്ലാം മാറ്റി,റൂമിനെ അണിയിച്ചൊരുക്കി പുറത്തേക്കിറങ്ങി ഞങ്ങളെ അകത്തേക്കാനയിച്ചു. ഞങ്ങള്‍ പരസ്പരം പരിചയപ്പെട്ടു. ബിന്ദു പാല, ശ്രീ രശ്മി ഈരാട്ടുപേട്ട, നസീമ തൊടുപുഴ. മൂന്ന് സ്ഥിതിവിവരകണക്ക് സമഹാരകന്മാര്‍. അവര്‍ സാമ്പത്തിക സ്ഥിതിവിവരകണക്ക് വിഭാഗത്തിലും, ഞാന്‍ വിദ്യാഭ്യാസ വകുപ്പിലും ജോലി ചെയ്യുന്നു. 

          സംസാരിച്ചു തുടങ്ങിയപ്പോള്‍ തന്നെ മൂന്ന് പേരുടേയും മനസ്സ് ഒരേ ഒരു കാര്യത്തില്‍ ഒറ്റക്കെട്ടാണെന്ന് മനസ്സിലായി.അവിടെ ഒരു ഇക്വേഷന്‍ രൂപപ്പെട്ടു. ഈ പത്ത് ദിവസത്തെ പരിശീലനത്തിനായി ഇവിടെ തങ്ങുമ്പോള്‍ കിട്ടുന്ന ആനന്ദനിര്‍വൃതി സര്‍വ്വസമം മൂന്ന് ഭര്‍ത്താക്കന്മാരുടെ അടുക്കള പരിശീലനത്തിനായുള്ള നട്ടം തിരിച്ചില്‍.

          ഞങ്ങളുടെ ഓരോ പകലുകളും കമ്പ്യൂട്ടറിന്റെ മുന്നില്‍ ഫാക്കല്‍റ്റികളുടെ മനോഹര വാക്ധോരണികളിലൂടെ  തലച്ചോറില്‍ ജ്ഞാനത്തിന്റെ വിത്തുകള്‍

 പാകിയും, ആമാശയങ്ങളില്‍ നാലുനേരവും കാന്റീനില്‍നിന്നു ഫുഡ് കുത്തിനിറച്ചും ,ഗാ‍ര്‍ഡനില്‍ ഫോട്ടോ എടുത്തും  കടന്ന് പൊയ്ക്കൊണ്ടിരുന്നു
.                        
                            

          രാവുകളില്‍ അന്താക്ഷരി കളിച്ചു. രശ്മിയുടെ മനോഹരമായ ആലാപത്തിനിടയില്‍ ഞാനും അപശ്രുതിമീട്ടി അന്താക്ഷരി പൂരിപ്പിച്ച് കൊണ്ടിരുന്നു.

          ഇടയ്ക്കിടെ ഫോണ്‍കോളുകള്‍ ഞങ്ങളെത്തേടിയെത്തുന്നുണ്ടായിരുന്നു. ഗാനമാലപിക്കുന്ന രശ്മിക്കപ്പോള്‍ പെട്ടൊന്നൊരു തലവേദന. “ചേട്ടാ നിയ്ക്കെന്തോ അവിടെ നിന്ന് പോന്നത് മുതല്‍ വല്ലാത്തൊരു തലവേദന. തൊണ്ടയ്ക്കും. വീട്ടില്‍ നിന്നും വിട്ട് നിന്നത് കൊണ്ടാണെന്ന് തോന്നുന്നു.” “ആഹ് , മരുന്ന് വാങ്ങാന്‍ മറക്കരുത്.ഇവിടെ ഞങ്ങള്‍ ഒരുവിധം പോകുന്നു.” തുടര്‍ന്നു രശ്മിയുടെ ഇടര്‍ച്ചയോടെയുള്ള മറുപടി...ഫോണ്‍ ഡിസ്കണക്ട് ആയപ്പോല്‍ രശ്മിയുടെ തലവേദനയും, തൊണ്ടവേദനയും മാറി.

          ബിന്ദുവിന്റെ ചെവിയിലും ഫോണ്‍ മുട്ടിയുരുമ്മി. “ചേട്ടാ എന്റെ റൂ മേറ്റ് ചോദിക്കുകയാ ചേട്ടനെപ്പോഴും എന്തിനാണ് വിളിക്കുന്നതെന്ന്? പേടിക്കണ്ടാട്ടോ.. റൂമില്‍ നസീമയും,രശ്മിയും മാത്രേയുള്ളൂ.പിന്നെ ഞാനില്ലെന്നു കരുതി വീട്ടില്‍ ആരേം കയറ്റി താമസിപ്പിച്ചേക്കരുത് ട്ടോ...കൊച്ചിനെ നല്ലോണം നോക്കണം. സ്നഗ്ഗി എപ്പോഴും മാറ്റാന്‍ മറക്കരുതേ..

          എനിക്ക് വന്ന ഫോണ്‍ കോള്‍,വായില്‍ കിടന്ന ചിപ്സിനെ ചവയേല്‍ക്കുന്നതില്‍നിന്നും അല്‍പ്പനേരം രക്ഷപെടുത്തി. ചവയ്ക്കുന്ന ശബ്ദം കേട്ടാല്‍ വീട്ടില്‍ നിന്നും മാറി നില്‍ക്കുന്നതില്‍ ഒരു സങ്കടോമില്ലാതെ എപ്പോഴും തീറ്റയാണെന്നു കരുതിയാലോ? “എന്താ അച്ചീ..(സ്നേഹം കൂടുമ്പോള്‍ അണ്ണച്ചീ എന്നത് അച്ചിയാവും) ഞാന്‍ ഇപ്പോള്‍ അങ്ങോട്ട് വിളിക്കാന്‍ പോവാരുന്നു..” “അതേടാ നമ്മുടെ മനസ് പലപ്പോഴും ഒരു പോലെ ചിന്തിക്കുന്നെന്ന് ഞാ‍ന്‍ പറയാറില്ലേ?. നീയോര്‍ത്തപ്പോഴേക്കും അതാ ഞാന്‍ വിളിച്ചത് ”. ഞാന്‍ ആത്മഗതം കൊണ്ടു. “പത്ത് ദിവസത്തേക്ക് ട്രെയിനിങ്ങിന് പോകാന്‍ നിനക്ക് സമ്മതമില്ല. മറ്റാരെയെങ്കിലും ഡെപ്യൂട്ട് ചെയ്യാന്‍ വയ്യരുന്നോ? എന്ന് നൂറ് തവണയെങ്കിലും ആശിച്ചില്ലേ?..ആ മനസ് അറിഞ്ഞുകൊണ്ട് തന്നെയാ ഞാന്‍ പോന്നത്.” ആത്മഗതത്തില്‍ നിന്നു മുക്തി നേടി ഞാന്‍ പറഞ്ഞു; “എനിക്കു തീരെ വിശപ്പില്ല. കാന്റീനില്‍ രാത്രി ചപ്പാത്തിയും ചിക്കനുമായിരുന്നു. വീട്ടിലാ‍യിരുന്നെങ്കില്‍ ഞാന്‍ സന്തോഷത്തോടെ കഴിച്ചേനെ. എന്തോ.. നിങ്ങളൊന്നും കൂടെയില്ലാത്തത് കൊണ്ടാണെന്ന് തോന്നുന്നു.” അത്കേട്ട് അടുത്തിരുന്ന ബിന്ദു എന്റെവീര്‍ത്ത വയറില്‍ ഒന്നു തടവി. രശ്മിയുടെ പൊട്ടിച്ചിരിയുടെമേല്‍ എന്റെ തുറിച്ച കണ്ണുകള്‍ ഒരു വാണിങ്ങായി വീണു.

          അങ്ങനെ എട്ടാമത്തെ ദിവസം രാത്രി ഞങ്ങള്‍ ഭക്ഷണത്തിനായി ക്യാന്റീനില്‍ ടേബിളിനു മുന്നില്‍ ഇരിപ്പുറപ്പിച്ചു. വിവിധ ഡിപ്പാര്‍ട്ട്മെന്റൂകളില്‍ നിന്ന്,വിവിധ വിഷയങ്ങളിലായി ട്രെയിനിങ്ങിന്  വന്നവര്‍ ആ ക്യാന്റീനില്‍ വളരെയധികം പേരുണ്ടായിരുന്നു. എനിക്കും ബിന്ദുവിനും എതിര്‍സൈഡിലായിരുന്നു രശ്മി ഇരുന്നത്. ഞങ്ങളുടെ ഓപ്പോസിറ്റ് ടേബിളില്‍ ഞങ്ങള്‍ക്കഭിമുഖമായി ഒരു കാര്‍വര്‍ണ്ണദേഹമിരിക്കുന്നു. ഒരു സൂപ്പര്‍ലേറ്റീവ് ചുളുക്ക് ജുബ്ബയാണ് അദ്ദേഹം ധരിച്ചിരിക്കുന്നത്. എതിര്‍വശത്ത് ലേഡീസായത് കൊണ്ടാവാം ടേബിളിലേക്ക് കുനിഞ്ഞ കണ്ണൂകള്‍. മുന്നില്‍ പ്ലേറ്റോ, ഭക്ഷണമോ ഇല്ല.

          ഞങ്ങള്‍ ക്യൂവില്‍ നിന്ന് ഭക്ഷണം വാങ്ങിയാണ് ടേബിളില്‍ വന്നിരുന്ന് കഴിച്ചത്. അദ്ദേഹത്തിന് അതറിയില്ലെന്ന് തോന്നുന്നു. ആരെങ്കിലും ഭക്ഷണം കൊണ്ട് വന്ന് കൊടുക്കുമെന്ന് ധരിച്ചിട്ടുണ്ടാവും. ഞങ്ങള്‍ ഭക്ഷണം കഴിഞ്ഞ് വാഷ് ബേസിനില്‍ കൈകഴുകി ക്യാന്റീനില്‍ നിന്ന് പുറത്തിറങ്ങി.ഞങ്ങള്‍ അദ്ദേഹത്തെ വീണ്ടും ഒന്ന് കൂടി നോക്കിയപ്പോള്‍ അദ്ദേഹം കണ്ണുകളുയര്‍ത്തിയിരുന്നു.ഞങ്ങള്‍ ഒരു ഇന്‍ഫര്‍മേഷന്‍ സെന്ററാവാന്‍ തീരുമാനിച്ചു.

          "ക്യൂവില്‍ പോയി നില്‍ക്ക് ഭക്ഷണം അവിടെ നിന്ന് കിട്ടും.” ആംഗ്യത്തിലൂടെ ഞങ്ങള്‍ കാര്യം വെളിപ്പെടുത്തിയിട്ട് മുന്നോട്ട് നടന്നു. ഞങ്ങളുടെ റൂം ക്യാന്റീനിന്റെ തൊട്ടടുത്തായിരുന്നു. റൂമില്‍ കയറുന്നതിന് മുമ്പ് ഞങ്ങള്‍ക്ക് വീണ്ടുമൊരു സന്ദേഹം.അദ്ദേഹത്തിന് ഞങ്ങള്‍ പറഞ്ഞത് മനസ്സിലായോ?..ഭക്ഷണം കിട്ടിയോ?..വീണ്ടും ഞങ്ങള്‍ തിരികെ വന്ന് നോക്കിയപ്പോള്‍   കെയര്‍ടേക്കര്‍ അദ്ദേഹത്തിന്റെ മുന്നിലേക്ക് ഭക്ഷണ വിഭവങ്ങള്‍ നിരത്തുന്നു. ഞങ്ങള്‍ തമ്മില്‍ പറഞ്ഞു; “ക്യാന്റീനിലെ നിയമങ്ങള്‍ പാലിച്ചില്ലെങ്കിലും കെയര്‍ടേക്കറിന് എല്ലാവര്‍ക്കും ഭക്ഷണം കൊടുത്തെന്ന് ഉറപ്പിക്കണമല്ലോ”.

          ഞങ്ങള്‍ പതിവ് പോലെ നാളത്തെ ക്ലാസ് വാല്വേഷന് വേണ്ടിയുള്ള ചര്‍ച്ചകളിലേക്ക് നടന്നു.ഫുഡ് റിവ്യുവില്‍ സംഹരിച്ചു. ഫീല്‍ഡില്‍ പയറ്റുന്ന ബിന്ദുവും,രശ്മിയും ഫോണിലൂടെ  ഓരോ കര്‍ഷകരേയും വിളിച്ച് സാമ്പിള്‍ സര്‍വ്വേക്കുള്ള വാഴക്കുല വെട്ടരുത്, ജാതിക്കായ എത്ര?, കുരുമുളകതിരിയിലെ കുരു എത്ര? എന്നിത്യാദി ചോദ്യങ്ങള്‍ ചോദിക്കവേ കൌതുകം പൂണ്ട് മടുത്ത ഞാന്‍ വായനയിലേക്ക് തിരിഞ്ഞു.

         ഒമ്പതാമത്തെ ദിവസം രാത്രി ഞങ്ങള്‍ ഭക്ഷണത്തിനായി ക്യാന്റീനില്‍ ചെന്നപ്പോള്‍ ക്യൂവില്‍ ഞങ്ങളുടെ മുന്നിലായി തലേന്ന് കണ്ട ജുബ്ബാമാന്‍ നില്‍ക്കുന്നു; കയ്യില്‍ ഒരു പ്ലേറ്റുമായി. ഞങ്ങള്‍ കൃതാ‍ര്‍ത്ഥരായി.ഒരു അജ്ഞനായ മനുഷ്യനെ ഒരു ക്യാന്റീന്‍ പാഠം പരിശീലിപ്പിക്കാന്‍ കഴിഞ്ഞു.

          പത്താം ദിവസം ഞങ്ങള്‍ പരിശീലനം പൂര്‍ത്തിയാക്കി സഹപ്രവര്‍ത്തകരോട് വിട ചൊല്ലുന്നതിന്റെ അന്തിമഘട്ടത്തില്‍ ഒരു കൂട്ട പോട്ടം പിടിക്കാനായി ഗാ‍ര്‍ഡനിലെത്തി. എല്ലാ‍വരും ഫോട്ടോയ്ക്ക് പോസ് ചെയ്തു. മദ്ധ്യത്തെ നിരയില്‍ അല്‍പ്പം സ്പേസ് ഇട്ട് ഫാക്കല്‍റ്റികള്‍ അകന്നിരുന്നു. അത് ഐ.എം.ജി. ഡയറക്ട്രറിന് വേണ്ടിയുള്ളതാണ്. ഫോട്ടോഗ്രാഫര്‍ ഡയറക്ടര്‍ എത്തിച്ചേരുന്നതിന് വേണ്ടി കാത്ത് നിന്നു. ഞങ്ങള്‍ ആ സമയം കൊണ്ട് പലതരം പുഞ്ചിരികള്‍ മുഖത്തണിഞ്ഞ് തയ്യാറെടുത്തുകൊണ്ടിരുന്നു. അപ്പോള്‍  അതാ വരുന്നു..ഒരു ജെന്റില്‍മാന്‍.ഇന്‍ ചെയ്ത ഷര്‍ട്ടും പാന്റൂം ധരിച്ച ഒരു വിനീതമുഖം. ഫാക്കല്‍റ്റികള്‍ പറയുന്നു; “ഡയറക്ടര്‍ എത്തി” ഡയറക്ടറെ കണ്ട ഞാനും ബിന്ദുവും കൈകോര്‍ത്തു. ഞങ്ങള്‍ പാഠം പഠിപ്പിച്ച ജുബ്ബാ മാന്‍. ഞാന്‍ എന്നെ തന്നെ താഴേയ്ക്കൊന്ന് വീക്ഷിച്ചു. ഇന്നലത്തെ ക്യാന്റീന്‍ വേഷവും ഈ വേഷവും കണ്ടാല്‍ ഡയറക്ടര്‍ എന്നെ തിരിച്ചറിയുമോ? ബിന്ദുവിനും പരിഭ്രമം അടക്കാന്‍ കഴിയുന്നില്ല. ഞങ്ങള്‍ പരസ്പരം ചോദിച്ചു. “ഡയറക്ടര്‍ നമ്മെ തിരിച്ചറിയുമോ?”  
പിന്നിലേക്ക് തിരിഞ്ഞു നോക്കാ‍ന്‍ പേടിയാണേ...

      വീണ്ടും ഒരു  ഫെബ്രുവരി 2012ന് എട്ട് ദിവസം നീണ്ട  ഓറിയന്റേഷന്‍  ട്രെയിനിങ്ങിന്റെ സമാപന ചടങ്ങില്‍ ഡയറക്ടറിന് നന്ദിയര്‍പ്പിക്കേണ്ട ചുമതല എനിക്കുണ്ടായിരുന്നു. അന്ന് ഞാനൊരു കഥ പറഞ്ഞു. ഡയറക്ടര്‍ എന്നെ തിരിച്ചറിഞ്ഞോ?!.....

         

2012, ഓഗസ്റ്റ് 3, വെള്ളിയാഴ്‌ച

“ഒമ്പ്” ന്റെ വനരോദനം

ഒമ്പ്
  എന്റെ തീവ്രദു:ഖത്തെക്കുറിച്ച് അല്‍പ്പം പോലും നിങ്ങള്‍ അറിയുന്നില്ലെങ്കിലും ഞാന്‍ നിങ്ങള്‍ക്ക് ഏറെ പരിചിതനാണ്. ശാസ്ത്ര-സാമ്രാജ്യങ്ങളുടെ അമരക്കാരാണ്  ഞങ്ങളുടെ കുടുംബം. രാജകുടുംബത്തില്‍ ജനിച്ചതില്‍ ഞാ‍ന്‍ വളരെയധികം അഭിമാനിച്ചിരുന്നു. ഈ ലോകത്തിന്റെ സമസ്ത സുഖങ്ങള്‍ക്കും മീതെ ഞങ്ങളുടെ നിഴല്‍ എപ്പോഴുമുണ്ട്.                          
  എന്നെ വെളിപ്പെടുത്താതെ ഞന്‍ നിങ്ങളെ അമ്പരപ്പിക്കുന്നില്ല. പക്ഷെ ഒരു സ്വത്വമില്ലാത്ത ഞാന്‍ എങ്ങനെയാണ് നിങ്ങളോട് എന്നെ പരിചയപ്പെടുത്തേണ്ടത്?..ഞാന്‍ അറിയാന്‍ ഇഷ്ടപ്പെടുന്ന എന്റെ ശരിയായ പേരില്‍ ഞാന്‍ നിങ്ങളുടെ മുന്നില്‍ വന്നാല്‍ നിങ്ങള്‍ അപരിചിതത്വം പ്രകടിപ്പിക്കും.അതെനിക്കു താങ്ങാനാവില്ല.പക്ഷെ നിങ്ങളുടെ പരിചയഭാവം എനിക്കു ലഭിക്കണമെങ്കില്‍ , ആരുടേയോ  ഒരു തെറ്റിന്റെ കാലാകാലങ്ങളിലെ പ്രയാണത്തിലൂടെ ലഭിച്ച മേല്‍ വിലാസത്തില്‍ ഞാന്‍ വരണം. അതേ മാര്‍ഗ്ഗമുള്ളുവെങ്കില്‍ അങ്ങനെ വന്നല്ലേ പറ്റൂ. എന്റെ കുടുംബപ്പേര്“ഗണിതം”.

                            


ഒമ്പ്

ഒന്നാം ക്ലാസ് ഫാമിലിയിലെ ഒറ്റക്കാരില്‍ പെട്ടവനാണ് ഞാന്‍ . ആദ്യം ജനിച്ചവന് കാരണവര്‍ സ്ഥാനം ഉണ്ടെങ്കിലും `കയ്യിലിരുപ്പു`  കൊണ്ട്   കുടുംബത്തില്‍ ആരും അത്ര വിലയൊന്നും കൊടുക്കാ‍റില്ല. താമസിച്ച്  ജനിക്കുന്നവര്‍ക്കാണ്  ഞങ്ങളുടെ കുടുംബത്തില്‍ ചേട്ടച്ചാര്‍ സ്ഥാനം. ഒറ്റക്കാരില്‍ ഏറ്റവും കേമന്‍ ഞാന്‍ ആണെന്നര്‍ത്ഥം.  
        

എങ്കിലും എന്റെ നേരെ ഇളയ അനിയന്‍ “ എട്ട്” എന്നെ നോക്കി ചിലപ്പോള്‍ പരിഹസിക്കാറുണ്ട്;“ നീയെന്താ എപ്പോഴും കെട്ടിത്തൂങ്ങിച്ചത്തവനെപ്പോലെ ഇരിക്കുന്നത്?.സിക്കിള്‍സെല്‍
എട്ട്


                                                          

 അനീമിയ ബാധിച്ച രക്ത കോശത്തെപ്പോലെ വളഞ്ഞ് കുത്തിയിരിക്കുന്ന  അവന് ആത്മഹത്യപ്രേരണ കുറ്റവിധേയമാണെന്നുള്ള അറിവ് ഇല്ലാതെ പോയി.
     ഞങ്ങള്‍ കൂടുതലും ക്ലാസ് റൂമുകളിലായിരുന്നു ഓടിക്കളിച്ചിരുന്നത്. എല്‍.പി വിഭാഗത്തിലെ പലകുട്ടികളും ഞങ്ങളുടെ പേര് ചൊല്ലി വിളിച്ച്പ്പോഴാണ് ആദ്യമായി ഞാന്‍ എന്റെ വ്യത്യസ്തത മനസ്സിലാക്കിയത്.
ഞങ്ങള്‍  ഒറ്റക്കാരെ(എന്നെയൊഴികെ) എല്ലാവരും രണ്ടക്ഷരം കൊണ്ടാണ് വിളിക്കുന്നത്. പിന്നെന്താണ് എന്നെ മാത്രം നാമകരണം ചെയ്തയാള്‍ എനിക്ക് `ത്``എന്ന ഒരക്ഷരം കൂടുതലായി തന്നത്?. ആ ചിന്തയില്‍ നിന്നാണ് എന്റെ അസ്വസ്ഥതയുടെ തുടക്കം.          ഉപഭോക്ത്യ സംസ്ക്കാരം  വളര്‍ന്ന് വന്ന് കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഉപഭോക്താക്കളുടെ കണ്ണില്‍ പൊടിയിടാനും, അവര്‍ക്ക് ആശ്വാസമേകാനും എന്റെ സാ‍ന്നിധ്യം വളരെ പ്രയോജനപ്പെടുന്നുണ്ടെന്നെനിക്കറിയാം
തൊണ്ണൂറ്റി ഒമ്പത്തിഒമ്പ്

999 രൂപയേ “വിലയുള്ളൂ“      എന്ന് പറയുമ്പോള്‍ആയിരമൊന്നുമായില്ലല്ലോ എന്ന ആശ്വാസത്തിലാണ് പലരും.                    

എന്റെ ഉരുക്കം കാണുന്നില്ലേ?....

ഇങ്ങനെയൊക്കെ മറ്റുള്ളവരെ ആശ്വസിപ്പിക്കുമ്പോഴും ഞാനുരികിത്തീരുകയായിരുന്നു.  എരിതീയില്‍ എണ്ണ പോലെ ഒരിക്കല്‍ യു.പി. വിഭാഗത്തിലെ ഒരു കുട്ടി ടീച്ചറോട് ഒരു ചോദ്യം-“100-ല്‍ താഴെയുള്ള പത്തിന്റെ എല്ലാഗുണിത ങ്ങളും പത്തില്‍ ആണ് അവസാനിക്കുന്നത്. 9-ന്റെ ഗുണിതം മാത്രം നൂറില്‍ അവസാനിക്കുന്നു “?. 

എനിക്ക് തലതല്ലി കരയാന്‍ തോന്നി.എന്നെക്കുറിച്ച് പുറം ലോകം അറിയാന്‍ തുടങ്ങുന്നു`.തെറ്റായ മേല്‍ വിലാസക്കാരന്‍`. എന്റെ  അസ്വസ്ഥത വേദനയായിത്തുടങ്ങി. “ ബാലിശമായ സംശയങ്ങളുന്നയിക്കാതെ പറഞ്ഞ് തന്നത് പോലെ പഠിക്ക്”. ടീച്ചറിന്റെ അഭിപ്രായത്തോട് എനിക്ക് പൊരുത്തപ്പെടാനേ  കഴിയുന്നില്ല. അത് ബാലിശമായ സംശയമല്ല. മലയാള ഗണിത ശാസ്ത്രത്തിന്റെ വേരുകളിലെ വൈറസ് ബാധയാണെന്ന് അംഗീകരിച്ചാല്‍ എന്റെ വേദനയ്ക്കൊരു ശമനമാകുമായിരുന്നു ആ വാക്കുകള്‍.                                                                                                                           
         ഒന്നാം ക്ലാസ് ഫാമിലിയില്‍ എനിക്ക്  “ ഒമ്പ്” എന്ന പേര് മതി.അല്ലെങ്കില്‍ ഞാന്‍ എന്റെ സഹോദരങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട് പോകും. രണ്ടാം ക്ലാസ് ഫാമിലിയില്‍ തൊണ്ണൂറെന്ന് അറിയപ്പെട്ട് ഇല്ലാത്തത് ഉണ്ടെന്ന് ഭാവിക്കുന്നതിലും നല്ലത് ഒമ്പത് എന്നറിയപ്പെടുന്നതല്ലേ?....        
ഒമ്പത്
        അസാധ്യം എന്ന് പറയാന്‍ വരട്ടെ “ബൊംബ” മുംബൈ ദേവിയുടെ പേരില്‍ അറിയപ്പെടാന്‍ ആഗ്രഹിച്ചപ്പോള്‍ അസാധ്യം എന്ന്  പറഞ്ഞ് ചിരിച്ചവരൊക്കെ ഇന്നെവിടെ?..  Sixteen years after the city was renamed Mumbai, the state legislative assembly unanimously approved a bill to remove the word "Bombay" from the Acts and rules.                                     “ദേവഭൂമി” എന്ന പേരില്‍ അഹങ്കരിച്ചിരുന്ന ഉത്തരാഞ്ചലിന്റെ പൊട്ടിക്കരച്ചില്‍ ഇപ്പോഴും എന്റെ കാതില്‍ ഉണ്ട്. എന്നിട്ടും ഉത്തരാഞ്ചല്‍ എന്ന മനോഹര നാമവുമായുള്ള വേര്‍പാട്  ഉത്തരാഖണ്ഡ് സഹിക്കുന്നില്ലേ?..


                            ചരിത്രത്താളുകളില്‍ വര്‍ഷമാപിനി രേഖകളാല്‍ ഏറ്റവും അനുമോദിക്കപ്പെട്ട ചിറാപ്പുഞ്ചി ഇപ്പോള്‍ `സൊഹ്ര` എന്ന നാമധേയത്തില്‍ ആത്മനിന്ദയോടെയണ് ജീവിക്കുന്നതെന്നെനിക്കറിയാം.

              ഇവര്‍ക്കൊക്കെ മാറ്റങ്ങളാകാമെങ്കില്‍ എനിക്കുമെന്തുകൊണ്ട് മാറാനാവില്ല?. നവഗ്രഹങ്ങളുടെ പേരുകള്‍ ചൂരല്‍ മുനയില്‍ നിര്‍ത്തിപഠിപ്പിച്ച അധ്യാ‍പകരോടുള്ള വെല്ലുവിളിയെന്നമട്ടില്‍ പ്ലൂട്ടോ ഭ്രമണപഥം വിട്ടില്ലേ?!.അഷ്ട്ടഗ്രഹങ്ങള്‍ ചൂരല്‍മുനയുടെ `ഒമ്പ`യാമത്തെ അനക്കം നിര്‍ത്തിക്കളഞ്ഞില്ലേ?!.                                                                                                

തൊണ്ണൂറ്
          പിന്നെന്തുകൊണ്ടാണെന്റെ മാളോരെ ആയിരത്തിന്റെ വിലയില്ലത്ത 90ന്റെ വിലയുള്ള എന്നെ നിങ്ങള്‍ 900 എന്നു വിളിച്ച് അര്‍ഹിക്കാത്ത ബഹുമതിപ്പട്ടം എന്റെ മേല്‍ ചാര്‍ത്തുന്നത്?. ഏത് ഗസറ്റിലാണ് ഞാന്‍ “ഒമ്പ്” ആണെന്ന് വെളിപ്പെടുത്തേണ്ടത്?....


                                                                   എന്ന് നിങ്ങളുടെ സ്വന്തം....? ഒമ്പ്/ഒമ്പത്

                                                                   ഞാനാരാകണമെന്ന് നിങ്ങള്‍ തീരുമാനിക്കൂ....