Smiley face

2013, ഡിസംബർ 27, വെള്ളിയാഴ്‌ച

സ്നേഹതീരം ഗ്രൂപ്പില്‍ കത്തെഴുതല്‍ മത്സരത്തില്‍ മൂന്നാം സ്ഥാനം ലഭിച്ച കത്ത്.

എന്റെ ടിസയ്ക്ക്...

എല്ലാവര്‍ക്കും സുഖമെന്നറിഞ്ഞതിലും ഞാഞ്ഞക്ക് ജോലി ശരിയായെന്നറിഞ്ഞതിലും സന്തോഷം.   മറുപടിയെഴുതാന്‍ താമസിച്ചതിന് നീ മുഖവും വീര്‍പ്പിച്ചിരിക്കയാണെന്നറിയാം.  വയ്യാഞ്ഞിട്ടാഡാ...എപ്പോഴും ശര്‍ദ്ദിയാണ്. ജയേട്ടന്‍ രണ്ടാഴ്ച്ചത്തെ അവധി കഴിഞ്ഞ് തിരികെ പോയി. ഇപ്പൊ പരമ ബോറാ..ജയേട്ടന്റമ്മ കൂടെയുണ്ടെങ്കിലും എന്തോന്നാഡാ‍..അമ്മയോടെപ്പോഴും പറയുക!?നീയെന്റടുക്കല്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാനാശിച്ചുപോകുന്നു. സത്യം ഡാ..ജയേട്ടനോളം നിന്നേയും ഞാനിഷ്ട്ടപ്പെടുന്നു.

 വിവാഹത്തിലൂടെ പല മാറ്റങ്ങളും വന്നെങ്കിലും എനിക്ക് സഹിക്കാന്‍ വയ്യാത്തത് ന
മ്മള്‍ തമ്മിലുള്ള വേര്‍പിരിയലാണ്. ഞാനിത് എഴുതുമ്പോള്‍ വിച്കാരിക്കുന്നത് നമ്മള്‍ പണ്ടത്തെ പോലെ വേലിപ്പടര്‍പ്പുകള്‍ക്കരികില്‍ ഇരുന്നാണ് സംസാരിക്കുന്നതെന്നാണ്.നീ കണ്ണെത്താ ദൂരത്ത് ,കാതങ്ങള്‍ക്കപ്പുറത്തായപ്പോഴാണ് ഞാന്‍ ചിന്തിക്കുന്നത്..നീയെന്റെ ആരായിരുന്നെന്ന്. ചേച്ചിയാണോ? കൂട്ടുകാരിയാണോ? എന്റെ വഴികാട്ടിയായിരുന്നോ?.   നിനക്കൊരു ഫോണ്‍ വാങ്ങിത്തന്നാലോ എന്നൊക്കെ ഞാന്‍ ആദ്യം വിചാരിച്ചിരുന്നു. പക്ഷേ നിനക്ക് ഫോണ്‍ ഇല്ലാതെയിരുന്നാലല്ലേ നീയെന്റെ ഗ്രാമത്തിലെ വിശേഷങ്ങള്‍ എഴുതിയറിയിക്കുകയുള്ളൂ...

നിന്റെ എഴുത്തിലെ ഓരോ വരികള്‍ വായിക്കുമ്പോഴും ഞാനെന്റെ നാട്ടിലെത്തിയതായി തോന്നും. കുളത്തിലെ ആമ്പല്‍ എല്ലാം വിരിഞ്ഞെന്ന് കേട്ടപ്പോള്‍ എന്റെ കണ്ണ് അറിയാതെ നിറഞ്ഞ് പോയി. അത് കാണാന്‍ എനിക്കാവുന്നില്ലല്ലോ?. ഇവിടെ കുളമില്ല. തോടില്ല. ഫ് ളാറ്റിലെ നിശബ്ദത മാത്രം.

നിന്റടുക്കല്‍ നിന്ന് കൊണ്ട് വന്ന പാരിജാതക്കൊമ്പ് ഞാന്‍ ചട്ടിയില്‍ കുഴിച്ചിട്ടിരുന്നത് പൊടിച്ച് വരുന്നത് കാണുമ്പോള്‍ എനിക്കെന്ത് സന്തോഷമാണെന്നോ?. ഇനി ആ പൂമണം ഇവിടെ പരന്നിട്ട് വേണം നീയെപ്പോഴും എന്റടുക്കല്‍ ഉണ്ടെന്ന് വിചാരിക്കാന്‍ .

 പിന്നെ വടക്കേതിലെ അമ്മാവന്‍ എന്നെ വിളിച്ചിരുന്നു.അമ്മയില്ലാത്ത കുട്ടിയാണല്ലോ എന്ന പരിഗണനയുള്ളത് കൊണ്ടാവാം എപ്പോഴും എന്നെ വിളിച്ച് അന്വേഷിക്കും. ഇത്രയും ദൂരത്തല്ലായിരുന്നെങ്കില്‍ അമ്മാവന്‍ തീര്‍ച്ചയായും വല്ലപ്പോഴും വന്നേനെ. പിന്നെ വടക്കേപ്പുറത്തെ കണാരേട്ടനെ ആരോ വെട്ടിക്കൊലപ്പെടുത്തി  പൊട്ടക്കിണലിട്ടിരുന്ന കാര്യവും അമ്മാവന്‍ വിളിച്ചപ്പോള്‍ പറഞ്ഞു. പാവം കണാരേട്ടന്റെ കുടുംബത്തിന്റെ കാര്യം ഇനി കഷ്ട്ടം തന്നെ. പുള്ളി ഒരു രാഷ്ട്രീയപാര്‍ട്ടിയിലും ഇല്ലാത്തത് കൊണ്ടാണല്ലേ ആ വാര്‍ത്ത ഒരു നനഞ്ഞ പടക്കം പോലെയായത്?.

പിന്നെ ഒരു ഖേദകരമായ കാര്യം. എന്റെ അല്ല നമ്മുടെ വാവേടെ കാര്യം. അവള്‍ പീഡിപ്പിക്കപ്പെട്ടു. ഞങ്ങളാരും അറിഞ്ഞിരുന്നില്ല. ഈയടുത്ത നാള്‍ അവള്‍ പ്രസവിച്ചു. ഡെലിവറി എന്റെ ഫ് ളറ്റില്‍ വെച്ചായിരുന്നു. ഞാന്‍ ആ സമയത്ത് കൂടെയുണ്ടായിരുന്നു. ഇരട്ടകുട്ടികളായിരുന്നു. പക്ഷേ എന്റെ ടിസാ..നീ വിഷമിക്കരുത്..ആ കുട്ടികളുടെ അച്ഛന്‍ തന്നെ അവരെ കൊലപ്പെടുത്തി. അപ്പുറത്തെ ഫ് ളാറ്റിലെ ഡോക്ടര്‍ ആന്റേഴ്സണിന്റെ കറുത്തു തടിച്ച കണ്ടന്‍ പൂച്ച. അവന്‍ അവരെ കടിച്ചു കൊന്നു. ദേ അമ്മ വിളിക്കണൂ...നിര്‍ത്തട്ടെ...ശേഷം അടുത്ത കത്തില്‍ . വിശേഷങ്ങള്‍ അറിയിക്കണേ...

                                                                                      സ്നേഹത്തോടെ നിന്റെ തുമ്പി