Smiley face

2014, ഏപ്രിൽ 18, വെള്ളിയാഴ്‌ച

ഒരു പുതുനോവിന്റെ ഓര്‍മ്മയില്‍


ഇച്ചാക്കയുടെ ( ഭര്‍ത്താവ് എന്ന സ്ഥാനപ്പേരില്‍ അറിയപ്പെടുന്ന എന്റെ കൂട്ടുകാരന്‍) വീട്ടില്‍  ജോലിയൊഴിഞ്ഞ അപൂര്‍വ്വം ചില പകലുകളില്‍ ഞാന്‍ പലപ്പോഴും എന്റെ വീര്‍ത്തുന്തിയ വയറിലേക്ക് നോക്കി ഭയപ്പെട്ടു; ഈ സിമന്റ് തറയില്‍ രക്തത്തില്‍ കുളിച്ചൊരു കുഞ്ഞ് പിറന്ന് വീഴും. വരാനിരിക്കുന്ന ആ അമ്മയാകല്‍ സംഭവത്തിന് പതിനാല് ദിവസം മുന്‍പ് ഞാന്‍ ഇച്ചാക്കയുടെ വീട്ടില്‍ നിന്നും എന്റെ നാട്ടിലെത്തി.
ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ വീടിന് തൊട്ടടുത്തുള്ള താലൂക്കാശുപത്രിയില്‍ പോയിരുന്നു. പരിശോധനയ്ക്ക് ശേഷം ഒരാഴ്ച്ച കഴിഞ്ഞ് വരാന്‍ ഡോക്ടര്‍ പറഞ്ഞു.  ഡോക്ടറെ ക്വാര്‍ട്ടേഴ്സില്‍ പോയികണ്ടപ്പോള്‍ എന്റെ കൂടെ ഉമ്മായും നാലാമത്തെ ഇത്ത്ത്തായും ഉണ്ടായിരുന്നു. ഡ്രസ് മാറി ടേബിളില്‍ കയറി കിടക്കാന്‍ പറഞ്ഞപ്പോള്‍ എന്റെ മനസ്സ് ആവലാതിപൂണ്ടു. ‘വയറിന് പുറത്ത് കുഴല് വെച്ച് നോക്കിയാപ്പോരേ’ എന്ന് എന്റെ ഉള്ളം ചോദിച്ചു.ലേഡി ഡോക്ടറായിരുന്നെങ്കിലും ഗ് ളൌസിട്ട് തയ്യാറായി നിന്ന അവരുടെ മുന്നില്‍ ഞാന്‍ മടിച്ചു. “ഉം..കയറികിടക്ക് .” അക്ഷമയായ ഡോക്ടര്‍ക്കുമുന്നില്‍ ഞാന്‍ ചൂളിക്കിടന്നു. “ഇന്ന് തന്നെ അഡ്മിറ്റായിക്കോളൂ”. ഡോക്ടര്‍ അങ്ങനെ പറഞ്ഞപ്പോള്‍ ഉമ്മ പറഞ്ഞു; ഈ റോഡിന്റെ അപ്പുറത്താണ് വീട്. അസുഖം തുടങ്ങുമ്പോള്‍ കൊണ്ട് വന്നോളാം”. എനിക്കും അതായിരുന്നു സന്തോഷം. അല്ലെങ്കിലും ഈ ഡോക്ടര്‍ക്കെന്തറിയാം?. ഒരസുഖമോ, ക്ഷീണമോ ഇല്ലാത്ത എന്നെ പിടിച്ച് ഇവിടെ കിടത്തണോ?.

 ഡോക്ടര്‍ ലക്ഷണം പറഞ്ഞു തന്നു. ആദ്യം ഒരു വേദന വന്നിട്ട് പിന്നെ കുറേനേരത്തേക്ക് വേദന കാണില്ല. ഒരിടവേളക്ക് ശേഷം വീണ്ടും ചലനങ്ങളും വേദനയും കാണും. ചിലപ്പോള്‍ നനവ് അനുഭവപ്പെടുകയും ചെയ്യും. ഞാന്‍ കുനിഞ്ഞ മുഖത്തോടെ കേട്ട് നിന്നു.
വീട്ടിലെത്തി മദ്ധ്യാഹ്നം  കഴിഞ്ഞു, അപരാഹ്നം കഴിഞ്ഞു, സന്ധ്യയായി. അസ്വസ്ത്ഥതകളൊന്നും എന്നിലേക്ക് എത്തിനോക്കുന്നതേയില്ല. കടലയും കൊറിച്ച് കസേരയില്‍ ചമ്രം പടിഞ്ഞിരുന്ന് ഞാന്‍ ടിവി കണ്ടു.
ഉമ്മായുടെ കൂടെയാണ് കിടപ്പ്. രാത്രി മിക്കപ്പോഴും എന്റെ വയറിന് മുകളില്‍ ആ കൈകള്‍ പരതുന്നത് ഞാന്‍ ഉറക്കത്തിലും അറിയുന്നുണ്ട്. കുഞ്ഞിന് അനക്കമുണ്ടോ, ഇല്ലയോ എന്ന പരവേശമെല്ലാം അവരുടെ സ്വന്തം. എന്നെ ഇതൊന്നും അലട്ടാറില്ല. അര്‍ദ്ധരാത്രിയായപ്പോള്‍ മുതല്‍ ഉറക്കം നഷ്ടപ്പെട്ടത് പോലെ. ഈ ഡോക്ടര്‍ ഓരോന്ന് പറഞ്ഞത്കൊണ്ട് വേണ്ടാത്ത ഓരോരോ തോന്നലുകള്‍. വയറ്റില്‍ അനങ്ങുന്നുണ്ടോ?. ഇല്ല...ഉണ്ട്. ഏയ്..അതിനെ അനക്കമെന്ന് പറയാമോ?. ഇതായിരിക്കില്ല ഡോക്ടര്‍ ഉദ്ദേശിച്ചത്. പിന്നേയും അനങ്ങുന്നോ?ഈ വേദനയുടെ പേര് പറഞ്ഞാണല്ലോ അമ്മമാര്‍ മക്കളെ ഒമ്പതിന്റേയും, പത്തിന്റേയും കണക്ക് പഠിപ്പിക്കുന്നത്. എനിക്കാണെങ്കില്‍ കണക്ക് പറയാന്‍ തോന്നത്തക്ക രീതിയില്‍ ഒന്നും തോന്നുന്നുമില്ല.
എങ്കിലും എപ്പോഴും കൈവെച്ച് അനക്കം നോക്കുന്ന ഉമ്മായെ വിളിച്ചൊന്ന് സൂചിപ്പിച്ചു.“അഞ്ചെട്ട് തവണയായി എന്തോ പോലെ തോന്നണൂ.
ആ അര്‍ദ്ധരാത്രി തന്നെ ഉമ്മ ചാടിപിടഞെഴുന്നേറ്റു.  നേരത്തെ മടക്കി തയ്യാറാക്കിവെച്ചിരുന്ന തുണികളെല്ലാം പ് ളാസ്റ്റിക് കവറില്‍ കുത്തി നിറക്കാന്‍ തുടങ്ങി. എനിക്ക് ചിരി വന്നു.

“അങ്ങനെയൊന്നൂല്ലുമ്മാ..കിടന്നുറങ്ങിക്കോ..നേരം വെളുത്തിട്ട് പോയാപ്പോരേ ഹോസ്പിറ്റലില്‍”. സമയം രാത്രി പന്ത്രണ്ടരയാണ്. ഒന്ന് ടോയ്ലറ്റില്‍ പോയിട്ടിറങ്ങിവന്നപ്പോള്‍ ഉമ്മ പുറത്ത് കാത്ത് നില്‍ക്കുന്നു. “എന്താ.?”.

 “ഒന്നൂല്ലുമ്മാ..”.

 ഞാന്‍ വന്നു കിടന്നു. ഒന്നൂടെ ടോയ്ലെറ്റില്‍ പോയാലോ...വീണ്ടും പോയി. അപ്പോള്‍ ഉമ്മ കുഞ്ഞിക്ക്ക്കായുടെ മുറിക്ക് മുന്നില്‍ നിന്ന് വാതിലില്‍ തട്ടുകയാണ്.

 “മോനേ...എണീക്കെടാ...കൊച്ചിനെ ആശൂത്രിക്കൊണ്ടോണം”. ഞാനത് തടഞ്ഞു. വേണ്ടുമ്മാ രാവിലെ പോയാ മതി.”

ഒരു പത്ത് മിനിറ്റ് കഴിഞ്ഞപ്പോള്‍ ചെറിയ വേദന കൊളുത്തിവലിക്കുന്ന വേദനയായി. “പോകാമുമ്മാ...ഇപ്പൊ തന്നെ പോകാം.” ഞാന്‍ വാപ്പായുടെ അരികില്‍ ചെന്ന് പോവാണെന്ന് പറഞ്ഞു. വാപ്പ കിഡ്നി സ്റ്റോണ്‍ റിമൂവ് ചെയ്ത് ട്യൂബിട്ട് കിടപ്പാണ്. വഴിയില്‍ ഇരുട്ട്. ടോര്‍ച്ചില്‍ ബാറ്ററിയില്ല. വിളക്ക് കൊളുത്തി മുന്നില്‍ കുഞ്ഞിക്ക. പിന്നില്‍ ഉമ്മായെന്റെ കയ്യില്‍ പിടിച്ച് തൊട്ടടുത്ത വീടിന്റെ മുന്നിലൂടെ ഷോര്‍ട്ട്കട്ടില്‍ റോഡിലേക്കിറങ്ങി. വഴിയില്‍ വെച്ച് വീണ്ടുമൊരു വേദന പിടികൂടി. അതമര്‍ത്താന്‍ വേണ്ടി ഞാന്‍ ഉമ്മായുടെ മുണ്ടിന്‍ കുത്തില്‍ അമര്‍ത്തിപിടിച്ചു.

“മോനേ... ഒന്ന് നിക്ക്. കൊച്ച് വേദനയൊന്ന് ഒതുക്കട്ടെ.”നിന്നു. വീണ്ടും നടന്നു. റോഡിന്റെ നടുക്കെത്തിയപ്പോള്‍ വീണ്ടും വേദന. തട്ടുകടയ്ക്ക് മുന്നില്‍ ആളുകള്‍.  ഞാന്‍ ഉമ്മായുടെ പുറകില്‍ പതുങ്ങി നടക്കാനാവാതെ വേദന തിന്ന് നിന്നു. പിന്നെ റോഡിന്റപ്പുറം കടന്ന് ഹോസ്പിറ്റലിന്റെ വാതിലില്‍ എത്തി. തൊട്ടടുത്ത ക്വാര്‍ട്ടേഴ്സില്‍ ഡോക്ടര്‍ ഉറക്കമാണ്. 

ലേബര്‍ റുമിനരികിലെ ഒരു റൂമില്‍ പരിശോധന കഴിഞ്ഞ് എന്നെ ലേബര്‍ റൂമിലേക്ക് മാറ്റി. ഒരു ക് ളീനിങും, പിന്നെ എനിമയും. വയര്‍കഴുകിയപ്പോള്‍ കുഞ്ഞിത്ത്ത്ത പറഞ്ഞതോര്‍ത്ത് ഞാന്‍ ഭയന്നു. വയറ് കഴുകിയാല്‍ പിന്നെ നമുക്ക് നിയന്ത്രിക്കാന്‍ കഴിയില്ല. പെട്ടെന്ന്  ടോയ്ലറ്റില്‍ പോയിരിക്കണം. സിസ്റ്റര്‍ പറഞ്ഞു;പൊയ്ക്കൊള്ളൂ. സിസ്റ്റര്‍ ദൂരേക്ക് കൈ ചൂണ്ടി. ഞാന്‍ ടോയ്ലറ്റ് നോക്കി. അടുത്തെങ്ങും ടോയ്ലറ്റ് കണ്ടില്ല. അടുത്തുള്ളത് വൃത്തികേടാകാതെ സിസ്റ്റേഴ്സ് കയ്യടക്കിയിരിക്കുകയാണ്. ഉമ്മയെന്നെ കൈപിടിച്ചു നടത്തി. രണ്ട് ഇടനാഴികളും, ഒരു ഹാളും കടന്ന് ഒരു ടോയ്ലറ്റില്‍. ഭയന്നത് പോലെയൊരു തോന്നലുമുണ്ടായില്ല.

 പക്ഷേ എനിക്കത്രയും നടക്കാന്‍ ആവുന്നില്ലായിരുന്നു. ടോയ്ലറ്റില്‍ നിന്ന് എഴുന്നേല്‍ക്കാനുമാകുന്നില്ല. ഞാന്‍ പുറത്തിറങ്ങി. വീണ്ടും അകത്ത് കയറി. വീണ്ടും പുറത്തിറങ്ങി. വീണ്ടും അകത്തേക്ക്. ആരോ പുറത്ത് സംസാരിക്കുന്നു; “ ഉമ്മാ...ടോയ്ലെറ്റിലെങ്ങാനും...”.പെട്ടെന്ന് ഉമ്മ അകത്തേക്ക് കയറി വന്നെന്നെ പിടിച്ച് കൊണ്ടുപോയി ലേബര്‍ റൂമിലാക്കി.


തണുത്ത് മരവിച്ച അലുമിനിയം ടേബിളില്‍ അവര്‍ ധരിപ്പിച്ച ഒരു ഗൌണില്‍. സമയം ഒരു മണി. നല്ല തണുപ്പുള്ള രാത്രിയായിട്ടും ആ അലുമിനിയം ടേബിളില്‍ കിടന്ന് ഞാന്‍ വിയര്‍ത്ത് കുളിച്ച് പൊള്ളിപ്പിടഞ്ഞു. “എനിക്കാ ഫാനൊന്നിട്ട് താ...”. ഞാന്‍ ദയനീയമായി യാചിച്ചു. വേദനയാണോ, ചൂടാണോ കൂടുതലെന്ന് എനിക്ക് തിരി്ച്ചറിയാനാകുന്നില്ല. “ഫാനൊന്ന് ഇട്ട് തര്വോ...”. ആ രാത്രിയിലെ കൊടും തണുപ്പ് സിസ്റ്ററിന് സഹിക്കാവുന്നതായിരുന്നില്ല. എന്റെ രോദനം വനരോദനമായി മാറി. അവരെന്നെ അവിടെ കിടത്തി പുറത്തിറങ്ങിപ്പോയി.
ഉമ്മ ചൂട് കാപ്പിയുമായി കടന്ന് വന്നു. ഞാനത് ചുണ്ടോടടുപ്പിച്ചപ്പോഴേക്കും അടുത്ത വേദന വന്നു. എനിക്കത് കുടിക്കാന്‍ കഴിഞ്ഞില്ല. ഞാനത് നിരസിച്ചു. ലേബര്‍ റൂമിലേക്ക് ആര്‍ക്കും പ്രവേശനമില്ലാത്തത് കൊണ്ട് ഉമ്മ പുറത്തായി. ഞാന്‍ തനിയെ അകത്തും. ഒരു കൈപ്പിടിയുള്ള പലകയില്‍ നിറയെ മുള്ളാണികള്‍ അടിച്ച് കയറ്റി, ആ പലക എന്റെ വയറ്റിനുള്ളീല്‍ കടത്തി ആരോ വീണ്ടും വീണ്ടും താഴേക്ക് വലിക്കുകയാണ്. ഞാന്‍ ചൊല്ലുന്നു; നാരിയത്ത് സ്വലാത്ത്, ആയത്തുല്‍കുര്‍സി, സുബ് ഹാനള്ളാ,അല്‍ഹംദുലില്ലാ....... ഈ പ്രാര്‍ത്ഥനകളൊക്കെ വേദന സംഹാരികളായി മാറുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. എന്റെ വേദനകളൊക്കെ എവിടെയോ അമര്‍ത്തിപിടിച്ച് എനിക്കില്ലാതാക്കണം. ടേബിളില്‍ അമര്‍ത്തി പിടിക്കാനൊരിടമില്ല.

 എന്റെ തലഭാഗത്തായി ഭിത്തിയില്‍ ഒരു ജനലുണ്ട്. ജനല്‍ കമ്പി പിടിച്ച് ഞെരിച്ചുടച്ച് വേദന പങ്കിടാനായി ഞാന്‍ കട്ടിലില്‍ നിന്നും മുകളിലേക്ക് തെന്നിത്തെറിച്ച് ചെന്ന് കമ്പിയില്‍ പിടിത്തമിട്ടു. ഇടയ്ക്ക് നഴ്സ് കയറി വന്ന് എന്നെ താഴേക്ക് വലിച്ചിറക്കി കിടത്തി. കട്ടിലിന്റെ താഴെ അഴുക്ക് പോകാനായി ഒരു ഹോളുണ്ട്. അവിടെയാണ് കിടപ്പിന്റെ സ്ഥാനം ശരിയാകുന്നത്. പക്ഷേ നഴ്സ് പുറത്തിറങ്ങിയപ്പോള്‍ ഞാനെന്റെ സ്ഥാനം ശരിയാക്കി. എനിക്ക് ജനല്‍ കമ്പിയാണെന്റെ വേദന പങ്ക് വെയ്ക്കാനൊരിടം. ഞാന്‍ മുകളിലേക്ക് കയറി.

 വീണ്ടും പ്രാര്‍ത്ഥനകള്‍. അപ്പോഴാണ് തൊട്ടടുത്ത ബെഡില്‍ മറ്റൊരു സ്ത്രീയെക്കൊണ്ട് കിടത്തിയത്. ഒരു വേള അവരുടെ നഗ്നമായ പിന്‍ഭാഗത്ത് എന്റെ കണ്ണുകളുടക്കി. ഞാന്‍ ആ വേദനയിലും ആ ശരീരത്തിന്റെ അഭംഗി വീക്ഷിച്ചു.” ച്ചെ..

 എങ്കിലും ഞാന്‍ അവരുടെ വീര്‍ത്തുന്തിയ വയറും വേദനയില്ലാതെ പെട്ടെന്ന് ശൂന്യമാകുന്നതിന് വേണ്ടി പ്രാര്‍ത്ഥിച്ചു. പിന്നെ പ്രാര്‍ത്ഥനകള്‍ ലോകത്തിലെ സകല ഗര്‍ഭിണികള്‍ക്കും വേണ്ടിയായി മാറി. ലോകത്തിലെ സമസ്ത വേദനകളും ഞാന്‍ കണ്ടു. അതേ നിമിഷം ലോകത്തില്‍ വേദനയനുഭവിക്കുന്ന ഓരോ അണുവിട ജീവജാലങ്ങള്‍ക്കും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിച്ചു. എന്റെ  ഇച്ചാക്കയുടെ  പത്ത് പെറ്റ   അമ്മായുടെ   മുന്നില്‍ എന്റെ മനസ്സ് തൊഴുത് നിന്നു. എട്ട് പെറ്റ എന്റെ ഉമ്മായുടെ വേദന ഒരു മല പോലെ എന്റെ മുന്നില്‍ പിടഞ്ഞുണര്‍ന്നു.

അപ്പോഴേക്കും എന്റെ മനസ്സില്‍ ഇതുവരെ തോന്നാതിരുന്ന ചില തോന്നലുകളൊക്കെ ഉദയം ചെയ്തു. ഒരു കുഞ്ഞിന്റെ തലയ്ക്കെന്ത് വലിപ്പമാണ്. പക്ഷെ അതിന് വരാനുള്ള ബഹിര്‍ഗമന കവാടം എത്ര ചെറുതാണ്!.ഇല്ല. ഇതൊരിക്കലും സാധ്യമല്ല. ലോകത്ത് ഇതിന് മുമ്പ് ജനനങ്ങള്‍ അനേകം നടന്നിട്ടുണ്ടാകാം. പക്ഷേ എനിക്കിത് അസാധ്യമാണ്.

ഞാന്‍ മദ്രസയില്‍ പഠിച്ചപ്പോള്‍ പള്ളിയിറമ്പില്‍ വെച്ചിരുന്ന മയ്യിത്ത് കട്ടിലെന്റെ ഉള്ളിലേക്ക്  നീണ്ട് നിവര്‍ന്ന് കടന്ന് വന്നു.

സിനിമയിലൊക്കെ ഗര്‍ഭിണികള്‍ കിടന്ന് കരയുമ്പോള്‍ കാല്‍ക്കലും, തലയ്ക്കലും നഴ്സുമാര്‍. പക്ഷേ ഇവിടം മാത്രം ശൂന്യം. രാത്രിയായത് കൊണ്ടാവ്വോ?!. ഡോക്ടറെ ഇത് വരെ കണ്ടിട്ടേയില്ല. എനിക്ക് പുറത്തേക്ക് അമര്‍ത്തി തള്ളി വിടണമെന്ന തോന്നല്‍ ശക്തമായി. എന്റെ വേദനകള്‍ കണ്ണിലൂടെ ചാലിട്ടൊഴുകി. എന്റെ ഇച്ചാക്ക എന്റെ കൈവിരല്‍ തുമ്പിലൊന്ന് തൊടാന്‍ എന്റരികിലുണ്ടായിരുന്നെങ്കില്‍, ഞാനീ വേദന പകുതിയറിയില്ലായിരുന്നു. ഞാനിവിടെ വേദന തിന്നുന്നതറിയാതെ ഇച്ചാക്ക സുഖമായുറങ്ങുന്നു. എന്താണ് ലേബര്‍ റൂമിലേക്ക് ആരേയും പ്രവേശിപ്പിക്കാത്തത്. എന്റെ ഉമ്മായൊന്ന് എന്റെ കയ്യില്‍ പിടിച്ചാല്‍, എന്റെ തലയില്‍ തലോടിയാല്‍ ഞാന്‍ വേദനയറിയുകയേ ഇല്ല. എനിക്ക് വീട്ടില്‍ വെച്ച് പ്രസവിച്ചാല്‍ മതിയായിരുന്നു. എന്റെ സ്നേഹങ്ങളെല്ലാം ദൂരത്ത്.

ആരുടേയും നിര്‍ദ്ദേശങ്ങളില്ലാതെ പ്രകൃത്യാലുള്ള തോന്നലില്‍ ഞാന്‍ അമര്‍ത്തി വീര്‍പ്പ് വിട്ടപ്പോള്‍ എന്തൊക്കെയോ പൊട്ടിയൊഴുകി. താഴെ അലുമിനിയം ബക്കറ്റില്‍ ഒരു പുഴ കുത്തിയൊലിച്ച് വീണ പോലുള്ള ശബ്ദം. എന്താണ് സംഭവിച്ചതെന്നെനിക്കറിയില്ല. രണ്ട് നിമിഷത്തെ വേദനയില്‍ നിന്നുള്ള ആശ്വാസത്തില്‍ ഞാന്‍ തളര്‍ന്ന് കിടന്നു. രാത്രിയിലെ നിശബ്ദതയില്‍ വെള്ളച്ചാട്ടത്തിന്റെ ശബ്ദം കേട്ടിട്ടോ എന്തോ നഴ്സ് ഡോര്‍ തുറന്ന് അകത്ത് വന്നു. പരിശോധിച്ചു.
പിന്നെ അവര്‍ കണ്ണുതള്ളി പറഞ്ഞു. “യ്യോ..ഇതൊക്കെ എപ്പൊ സംഭവിച്ചു?!. എല്ലാം പുറത്ത് വന്നല്ലോ!...” അവരെന്താകും പുറത്ത് കണ്ടതെന്ന്  ഞാന്‍ ഉത്ക്കണ്ഠപ്പെട്ടപ്പോള്‍ അവര്‍ ഫോണെടുത്ത് ഡോക്ടറെ വിളിക്കുകയാണ്; “ഡോക്ടര്‍..പെട്ടെന്ന് വരൂ...കുഞ്ഞിന്റെ തല കാണാം”. അപ്പോള്‍ എന്റെ പ്രസവം എടുക്കേണ്ട ഡോക്ടര്‍ ഈ ഹോസ്പിറ്റലില്‍ ഇത് വരെ വന്ന് ചേര്‍ന്നിട്ടില്ല. അവര്‍ ക്വാര്‍ട്ടേഴ്സില്‍ കിടന്നുറക്കമായിരുന്നു. ഞാന്‍ ഭീതിയോടെ വരാനുള്ള നിമിഷങ്ങളെണ്ണി കാത്തിരുന്നു. 
അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ ഞാന്‍ പകല്‍ കണ്ട ഡോക്ടര്‍ എത്തി. തൊട്ടിപ്പുറത്തുണ്ടായിരുന്ന ഗര്‍ഭിണിയെ  പ്രസവിക്കാതെ തന്നെ പുറത്തേക്ക് കൊണ്ടുപോയിരുന്നു. ആ കട്ടിലില്‍ ബെഡ് ലാ‍മ്പൊക്കെ സജ്ജീകരിച്ചു. എന്നോട് അപ്പുറത്തെ കട്ടിലിലേക്കെഴുന്നേറ്റ് മാറാന്‍ പറഞ്ഞു. ഞാന്‍ ഞെട്ടിപ്പോയി. ഇനിയും മറ്റൊരു കട്ടിലിലേക്കെഴുന്നേറ്റ് മാറാന്‍ എനിക്കാവതില്ല. എന്നെ എടുത്ത് കിടത്തൂ എന്ന് ഞാന്‍ പലപ്രാവശ്യം മനസ്സില്‍ ഉരുവിട്ടു.
 പക്ഷെ എത്രയും പെട്ടെന്ന് ഈ ഭാരം ഒഴിയേണ്ടത് എന്റെ ആവശ്യമാണ്. അപ്പോള്‍ എഴുന്നേല്‍ക്കുക തന്നെ. എന്റെ കരച്ചില്‍ പുറത്ത് നിന്ന് കേട്ട എന്റെ ഉമ്മ നേര്‍ച്ചകള്‍ നേര്‍ന്ന് കൊണ്ടിരുന്നു.  ഞാന്‍ എഴുന്നേറ്റ് ഇപ്പുറത്തെ കട്ടിലില്‍ കിടന്നു.
ഒന്നാം പാഠം; നെഞ്ചിന് മുകളില്‍ കൈകള്‍ കോര്‍ത്ത് മലര്‍ത്തി വെക്കുക. വേദനയില്‍ എന്റെ കൈകള്‍ കോര്‍ത്ത് പിടിക്കാനുള്ള ശക്തി എന്നില്‍ നിന്നും ചോര്‍ന്ന് പോയിരിക്കുന്നു. അടുത്ത് നില്‍ക്കുന്ന സിസ്റ്റര്‍ ആ കൈവിരല്‍ അഴിഞ്ഞുപോകാതെ ഒന്നമര്‍ത്തി പിടിച്ചിരുന്നെങ്കിലെന്നെന്റെ ആശ. “ കൈകോര്‍ത്ത് പിടിക്കാന്‍ പറഞ്ഞാല്‍ അനുസരിക്കില്ലേ?”. എന്ത് മൂര്‍ച്ചയാണീ ശബ്ദത്തിന്?!. ഞാന്‍ ഉള്ള ബലം എവിടെയാണ് കൊടുക്കേണ്ടത്?.
രണ്ടാം പാഠം; കാലുകള്‍ മടക്കി ഉയര്‍ത്തി പിടിക്കുക. എനിക്ക് പറഞ്ഞ ആകൃതി മനസ്സിലാകുന്നില്ല. ഞാനിതിന് മുമ്പ് പെറ്റിട്ടില്ല. ആദ്യത്തെ പ്രസവമാണ്. കാലിന്റെ തുടയില്‍ ആഞ്ഞൊരടി. “ പറഞ്ഞാ കേട്ടില്ലേല്‍ ഞങ്ങള്‍ക്കല്ല കുഴപ്പം. നിനക്ക് തന്നെയാ..”കണ്ണു നിറഞ്ഞൊഴുകുന്നത് വേദനകൊണ്ടാണെങ്കിലും ചുണ്ടുകള്‍ വിറക്കുന്നത് വേദന കൊണ്ടല്ല..ഞാന്‍ ഹോം വര്‍ക്ക് ചെയ്യാതെ വന്ന് തല്ല് കൊള്ളുന്ന കുട്ടിയായി. 
ബാല്യത്തില്‍  പനി വന്ന്  ഒരിക്കല്‍ മാത്രം എന്നെ വാപ്പ ഹോസ്പിറ്റലില്‍ കൊണ്ടുപോയ ഓര്‍മ്മ മാത്രമേ എനിക്കുള്ളൂ. കാലമിത് വരെ ഗര്‍ഭ ശുശ്രൂഷക്കല്ലാതെ ഞാന്‍ ഹോസ്പിറ്റലില്‍ വന്നിട്ടേയില്ല.
മൂന്നാം പാഠം; “കണ്ണ് തുറന്ന് പിടിച്ച്  തല നിവര്‍ത്തി വെക്കുക. എന്തിനാണ് നീ തല പിറകോട്ട് വെച്ച് കണ്ണടച്ച് വെച്ചിരിക്കുന്നത്?”. എനിക്ക് ഭയന്നിട്ടാണ്. ഈ മുറിയില്‍ കയറി കത്രികയും ഗ് ളൌസുകളുമൊക്കെ കണ്ടപ്പോള്‍ മുതല്‍ മോര്‍ച്ചറി പോലെയാണ് തോന്നുന്നത്. ആകെ മരണം മണക്കുകയാണ്. എന്ത് പറഞ്ഞാലും അടിച്ചാലും ഞാന്‍ കണ്ണ് തുറക്കില്ല.
നിര്‍ദ്ദേശങ്ങള്‍. നിര്‍ദ്ദേശങ്ങള്‍. ശ്വാസം അമര്‍ത്തി താഴേക്ക് വിടുക. ഡോക്ടര്‍ കവാടത്തില്‍ എന്തോ ഒരായുധം അമര്‍ത്തിയോ?! എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. ഒരു പ്രളയം കുത്തിയൊലിച്ച് താഴേക്കിറങ്ങിയപ്പോള്‍ എവിടെയൊക്കെയോ ഒരു ശൂന്യത അനുഭവപ്പെട്ടു. അവസാനം എനിക്കത് സാധിച്ചിരിക്കുന്നു.
പൈപ്പില്‍ നിന്നും വെള്ളം തുറന്ന് വിട്ട ശബ്ദം. ഞാന്‍ കണ്ണുകള്‍ തുറന്നതേയില്ല. അഴുക്ക് നിറഞ്ഞ കുഞ്ഞ് എന്റെ കണ്മുന്നില്‍ പെടരുത്. പൈപ്പിലെ വെള്ളത്തില്‍ കുഞ്ഞിനെ കഴുകിയിരിക്കുന്നു. “ള്ളേ..ള്ളേ..”. ഇതാ എന്റെ കുഞ്ഞിന്റെ ആദ്യ കരച്ചില്‍. അത് ശ്രവിക്കുന്നതിന് പകരം ഞാന്‍ ആദ്യം ശ്രവിച്ചത് ഈ ലോകത്തിന്റെ ശാന്തതയാണ്. എന്റെ വേദനയുടെ തിരകള്‍ ആര്‍ത്തലച്ചത് ശമിച്ചിരിക്കുന്നു. ഞാന്‍ എന്നിലെ ശാന്തതയെ തന്നെ ആസ്വദിച്ചുകൊണ്ടിരുന്നു. തൊട്ട് മുന്‍പ് അനുഭവിച്ചതെല്ലാം ഒരു മായിക ലോകത്തിലെ പോലെ തോന്നുന്നു. സമയം പുലര്‍ച്ചെ 2.15. കുഞ്ഞ് ആണായിരിക്കുമോ? പെണ്ണായിരിക്കുമോ?.

ഇച്ചാക്കയുടെ അമ്മ എനിക്ക് ഏഴാം മാസത്തിന്റെ പ്രവേശത്തില്‍ പൊതിച്ചോറ് കെട്ടിത്തന്നിരുന്നു. അത് അവിടുത്തെ ചടങ്ങായിരുന്നു. പൊതിച്ചോറ് എത്രാം മാസമാണോ കെട്ടിക്കൊടുക്കുന്നത് അത്രയും എണ്ണം കറികളും ചോറിന്റെ കൂടെ കാണും. അങ്ങനെ ഏഴാം മാസത്തില്‍ ഏഴ് കൂട്ടം കറികള്‍ അടക്കം ചെയ്ത് ഒരു വലിയ വാഴയിലയില്‍ ചോറ് പൊതിഞ്ഞ് , ആ പൊതി ഒരു വെള്ളത്തോര്‍ത്ത്മുണ്ടില്‍ അമര്‍ത്തി മുറുക്കെ കെട്ടി, ആ കെട്ട്  ഒരു ഈറ്റയില്‍ നെയ്ത ചെറിയ കുട്ടയില്‍ വെച്ച് ആ കുട്ട ഞാന്‍ കുളി കഴിഞ്ഞ് വന്നപ്പോള്‍ അമ്മ
എന്നെ ഏല്‍പ്പിച്ചിരുന്നു. ഞാന്‍ തോര്‍ത്തഴിച്ച് പൊതി തുറന്നപ്പോള്‍ അമ്മ കാത്ത് നില്‍പ്പുണ്ടായിരുന്നു. പൊതിയഴിക്കുമ്പോള്‍ അമര്‍ത്തികെട്ടിവെച്ചിരിക്കുന്ന ചോറ് വിടര്‍ന്ന് വന്നാല്‍ കുട്ടി പെണ്ണ്. ചോറ് അടരാതെ ഒട്ടിച്ചേര്‍ന്ന് കുട്ടയുടെ ആകൃതിയില്‍ തന്നെയിരുന്നാല്‍ കുട്ടി ആണ്. ഞാന്‍ പൊതിച്ചോറ് തുറന്നു. ചോറ് അടര്‍ന്നില്ല. അമ്മ സന്തോഷത്തോടെ പ്രവചിച്ചു; കുട്ടി ആണ്. അമ്മ കുട്ടി ആണാണെന്ന് അത്തായോടും പ്രവചിച്ചുകഴിഞ്ഞു.

ആറ് ആണ്‍ മക്കളിലെ നാലാമത്തെ ആണിന്റെ ഭാര്യയാണ് ഞാന്‍. ഞാന്‍ ചെന്ന് കയറിയപ്പോള്‍ മൂന്ന് ആണുങ്ങളും ഇതിനോടകം മാറിത്താമസിച്ചിട്ടുണ്ടായിരുന്നു. അവര്‍ക്കെല്ലാം മൂന്നും, രണ്ടും, ഒന്നും വീതം പെണ്‍കുട്ടികള്‍. അങ്ങനെ എല്ലാവരും കുടുംബത്തിലെ ആദ്യത്തെ ആണ്‍ സന്തതിക്ക് വേണ്ടി കാത്തിരിക്കുന്ന സമയം. ഞാന്‍ തളര്‍ന്ന ശബ്ദത്തില്‍ ഡോക്ടറോട് ചോദിച്ചു; “കുട്ടി എന്താണ്..?”
“ഹും..അവള്‍ക്ക് മുക്കാന്‍ പറഞ്ഞാല്‍ മുക്കാന്‍ പറ്റില്ല. കുട്ടി അറിയണം പോലും”. എനിക്കൊന്നും തോന്നിയില്ല. എല്ലാ വേദനകളും തീര്‍ന്ന് കിട്ടിയ ആശ്വാസത്തിനപ്പുറം ഒന്നുമില്ല. അപ്പോള്‍ ഹെല്‍പ്പറായി നിന്ന വെളുത്ത് മെല്ലിച്ച ചേച്ചി എന്നോടായി പറഞ്ഞു. “ കുട്ടി ആണ്.”അപ്പോഴും എന്റെ സന്തോഷം വേദനയെ ശമിച്ച് കിട്ടിയതിലും അപ്പുറത്തേക്ക് കടക്കുന്നില്ല.

“സ്റ്റിച്ചിടാന്‍ പോവുകയാണ്. അനങ്ങരുത്.” ഡോക്ടറുടെ കല്‍പ്പന. വീണ്ടും ഭീതി വന്നെന്നെ പൊതിഞ്ഞു. കറിക്കരിയുമ്പോള്‍  എന്റെ കൈവിരലൊന്ന് പൊടിഞ്ഞാല്‍ ഞാന്‍ ഇച്ചാക്കയെ അത് ഭീകരമായി ഉയര്‍ത്തിപിടിച്ച് കാണിക്കുമായിരുന്നു.

എന്തോ കൊണ്ട് കയറിയപ്പോള്‍ ഞാന്‍ പിറകോട്ടൊന്ന് ഞെട്ടി വലിഞ്ഞു. നൂല്‍കോര്‍ത്ത സൂചിയില്‍ പിടിച്ച് അവര്‍  താഴേക്കൊരു വലി. ഞാന്‍ അറിയാതെ താഴേക്ക് ഇറങ്ങി വന്നു. അവരുടെ ഉറക്കം നഷ്ടപ്പെട്ട രാത്രിയില്‍ വീണ്ടും ഞാന്‍ ഡ്യൂട്ടി തടസ്സപ്പെടുത്തിയിരിക്കാം. എങ്കിലും ഒരു ലേഡി ഡോക്ടര്‍ക്ക് എങ്ങനെ ഇത് സാധിക്കുന്നു. വേദനെയെടുത്ത് മുകളിലേക്കുയര്‍ന്ന എന്നെ ആ സൂചിയില്‍ കോര്‍ത്ത് എന്നെ താഴേക്ക് വലിക്കാന്‍. അടഞ്ഞ കണ്ണുകള്‍ ഞാന്‍ ഇറുകെ പൂട്ടി. ഡ്രസ്സിങ് കഴിഞ്ഞു.

ഇപ്പോള്‍ ഒരു ബെഡില്‍ കിടക്കണമെന്നതാണെന്റെ വലിയ മോഹം. ഈ രാത്രിയില്‍ ഈ അലുമിനിയം ടേബിളില്‍ കിടന്നിട്ട് ഞാന്‍ തണുത്ത് വിറക്കുകയാണ്. ഒരു മണിക്കൂര്‍ വേദനകൊണ്ട് പൊള്ളിപ്പിടഞ്ഞ് വിയര്‍ത്തൊലിച്ച ഞാനല്ല ഇപ്പോള്‍. തണുത്ത് വിറക്കുകയാണ്. വെറുതെ വിറക്കുകയല്ല, തുള്ളി വിറക്കുകയാണ്. എന്താണിങ്ങനെ വിറക്കുന്നതെന്ന് സിസ്റ്റര്‍ ചോദിക്കുന്നു. അവര്‍ക്ക് മനസ്സിലാകുന്നില്ലേ എനിക്ക് തണുപ്പ് താങ്ങാനുള്ള ആരോഗ്യമില്ലെന്ന്. എല്ലാം ചോര്‍ന്നൊലിച്ച് പോയില്ലേ?
 അവര്‍ ചാര്‍ട്ടെടുത്ത് വെച്ച് ചോദ്യങ്ങള്‍  തുടരുന്നു. പേര്?,വീട്ടുപേര്?, വിദ്യാഭ്യാസം?. വിദ്യാഭ്യാസത്തിന് എം.കോം എന്ന് മറുപടി കൊടുത്തപ്പോള്‍ ഒരാശ്ചര്യ ചിഹ്നത്തോടെ ഒരു ചോദ്യം കൂടി; “ഇത്രേം പഠിച്ചിട്ടാണോ ഇങ്ങനെ കരഞ്ഞത്?”. പാഠം നാല്; ഉയര്‍ന്ന വിദ്യാഭ്യാസം വേദന അറിയാനുള്ള കഴിവിനെ നശിപ്പിക്കുന്നു. ഡെലിവറി സര്‍ട്ടിഫിക്കറ്റില്‍ സൂപ്പര്‍ ഫാസ്റ്റ് ഡെലിവറി എന്ന് രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു.
സിസ്റ്റര്‍ പറഞ്ഞിട്ടാവാം ഉമ്മ ചൂട് കാപ്പിയുമായി കടന്ന് വന്നു. ഞാന്‍ ആര്‍ത്തിയോടെ കുടിച്ചു. അല്‍പ്പ്ം കഴിഞ്ഞപ്പോള്‍ കുഞ്ഞിന് ആദ്യത്തെ പാല് കൊടുക്കണം എന്ന നിര്‍ദ്ദേശം. എനിക്ക് വല്ലായ്മ തോന്നി. ഞാന്‍ പ്രസവിച്ചെങ്കിലും മനസ്സ് കൊണ്ട് അമ്മയായിട്ടില്ല. ബാല്യത്തില്‍ അച്ഛ്നുമമ്മയും കളിക്കുമ്പോള്‍ പോലും ഞാന്‍ ആദ്യമേ വിളിച്ചു കൂവിയിരുന്നു; ഞാന്‍ കുഞ്ഞ്. എനിക്കൊരിക്കലും അച്ഛന്റേയും അമ്മയുടേയും റോള്‍ അഭിനയിക്കുന്നത് ഇഷ്ടമായിരുന്നില്ല. ഈ കുഞ്ഞ് എന്റെ ഇത്രയും നാളത്തെ കുഞ്ഞിന്റെ റോള്‍ തട്ടിയെടുക്കാന്‍ വന്നവന്‍. ഒരമ്മയുടെ നിര്‍വൃതിയല്ല് എനിക്ക് തോന്നിയത്. ഒരു കുഞ്ഞിന്റെ സ്ഥാനം നഷ്ടപ്പെട്ട കുഞ്ഞായി ഞാന്‍ അവനോട് പരിഭവപ്പെട്ടു; “ നീയെന്തിനാ എന്നെയിങ്ങനെയിട്ട് വേദന തീറ്റിച്ചത്?”

എന്നെ വാര്‍ഡിലേക്ക് മാറ്റി. കുഞ്ഞിന്റെ കാര്യം മുഴുവന്‍ ഉമ്മാ നോക്കട്ടെ. എനിക്കീ ശാന്തത അനുഭവിച്ചിട്ടും അനുഭവിച്ചിട്ടും ആസ്വാദനം മതിയാകുന്നില്ല. നേരം പുലര്‍ന്ന് പത്ത്  മണിയോടെ ഇച്ചാക്ക വന്നു. എന്റെ ബെഡിനരികില്‍ ഇരുന്നു. കുഞ്ഞിനെ പുഞ്ചിരിയോടെ നോക്കുന്നു, തലോടുന്നു. ഞാന്‍ കുശുമ്പിച്ചു. പാടില്ലായിരുന്നു. ആദ്യം എന്നെയായിരുന്നു തലോടേണ്ടിയിരുന്നത്.

പിന്നെ ഞാന്‍ അനുഭവിച്ചതോരോന്നും അക്കമിട്ട് ഇച്ചാക്കയോട് ഞാന്‍ വിവരിച്ചുകൊണ്ടിരുന്നു. എന്റെ ഉമ്മാ അത് കേട്ട് ചൂളി. “കൊച്ചേ നീയങ്ങനെയൊന്നും അവനോട് പറയരുത്.”. പാവം ഉമ്മ. എന്റെ കൂട്ടുകാരനോടല്ലാതെ പിന്നെ ഞാനിതൊക്കെ ആരോടാണ് പറയേണ്ടത്?!. എന്റെ ഉമ്മാ എന്നും എല്ലാ വേദനകളും സഹിക്കുന്നവളായിരുന്നു; പങ്കുവെയ്ക്കാതെ. അതാണങ്ങനെ പറഞ്ഞത്.

 ഇച്ചാക്ക എപ്പോഴോ ബെഡില്‍ നിന്ന് നീങ്ങിയപ്പോള്‍ ഉമ്മാ ഒരു കഥ പറഞ്ഞു; “ പണ്ടൊരാള്‍ അയാളുടെ കെട്ട്യോള്‍ടെ പേറ് കാണാന്‍ തട്ടുമ്പുറത്ത് കയറി ഇരുന്നു. അത് കണ്ടതീപ്പിന്നെ അയാള്‍ കെട്ട്യോളെ തൊട്ടിട്ടേയില്ല. നാള് കൊറേയായി. ഒരു ദെവസം കെട്ട്യോള് അയാളേം കൂട്ടി ഒരു കൊളത്തിന്റെ കരേ ചെന്നിരുന്നു. എന്നിട്ട് ഒരു കല്ലെടുത്ത് കൊളത്തിന്റെ നടുക്കോട്ട് എറിഞ്ഞു. കൊളം പൊട്ടി വിടര്‍ന്ന് ഓളങ്ങള്‍ അകന്ന് അകന്ന് പോയി. കൊറച്ച് കഴിഞ്ഞപ്പൊ ഓളങ്ങള് കൊറഞ്ഞ് കൊറഞ്ഞ് വന്ന് ആ പൊട്ടല് ഇല്ലാതായി പഴേപടിയായി. ഇത് കാണിച്ചിട്ട് കെട്ട്യോള് പറഞ്ഞു; ഇങ്ങനെ തന്ന്യാ ഒരു പെണ്ണ് പെറ്റാലും..ന്ന്”. പിന്നീടാണ് പോലും അയാള്‍ അവളെ തൊട്ടത്.

അത് ശരി..അപ്പൊ.അത്കൊണ്ടാവും എന്റുമ്മായും ഇച്ചാക്കയോട് വിശേഷങ്ങളൊക്കെ പറയിപ്പിക്കാതിരുന്നത്. എന്റെ മനസ്സില്‍ പിന്നീടുള്ള തൊടലുകളോ പിടിക്കലുകളോ ഒരു പ്രശ്നമായി ഉദിച്ചതേയില്ല. എന്റുമ്മായുടെ കഥയിലെ ബിംബകല്‍പ്പനകള്‍ ഞാന്‍ വല്ലാതെ ഇഷ്ടപ്പെട്ടു.

വൈകുന്നേരം ഡ്രസ് ചേഞ്ച് ചെയ്യാന്‍ റൂമിലേക്ക് ചെല്ലാന്‍ സിസ്റ്റര്‍ പറഞ്ഞു. രാവിലത്തെ ഓര്‍മ്മ എന്നെ പൊള്ളിച്ചു. വീണ്ടും ഭീതിയെന്നെ പൊതിഞ്ഞു. ഞാന്‍ ഭക്ഷണം പോലും പാടെ ഉപേക്ഷിച്ചിരിക്കുകയാണ്.അകത്തേക്ക് ചെന്നാല്‍ പുറത്തേക്ക് പോകണമെന്ന് തോന്നുമല്ലോ. ആ തോന്നല്‍ ഇനിയൊരിക്കലും ഉണ്ടാകരുത്. വേദന അനുഭവിച്ച ഭാഗങ്ങളില്‍  ഒരു ചലനവും ഇനി മേല്‍ ഏല്‍പ്പിക്കില്ലെന്ന് ഞാന്‍ ദൃഢം ചെയ്തിരിക്കുകയാണ്. പക്ഷേ പോകാതെ തരമില്ല. ഞാന്‍ ടേബിളില്‍ ചെന്ന് കിടന്നു.  ക് ളീന്‍ ചെയ്യുന്നതിന് മുന്നോടിയായി അവര്‍ ചൂടു വെള്ളം പകര്‍ന്നു. ഹാവൂ! എന്താ ഒരു ചൂട്. പൊള്ളിപ്പിടഞ്ഞു. എന്തൊക്കെയാണ് അനുഭവിക്കേണ്ടത്.

 ഞാന്‍ എല്ലാ ജന്മഗൃഹങ്ങളേയും സം പൂജ്യമായി ആരാധിച്ചു. ശിവലിംഗ ആരാധനയുടെ പ്രസക്തി എന്താകുമെന്ന് ഞാന്‍ ആലോചിച്ചു. വെറുതെ കിടക്കുമ്പോള്‍ ആലോചിക്കാന്‍ സമയം ഇഷ്ടം പോലെയായി. സ്ത്രീ അവയവമാണ് പൂജിക്കപ്പെടേണ്ടതെന്ന് ഞാന്‍ ശഠിച്ചു. പക്ഷെ അവളെന്നും ദൈവത്തിന് അശുദ്ധിക്കാരിയാണ്. അവനെ പൂജിക്കാനുള്ള പ്രജകളെ സൃഷ്ടിച്ചണിയിച്ചൊരുക്കിയെടുക്കേണ്ടതും അവള്‍ തന്നെ. വൈചിത്ര്യങ്ങള്‍.

മൂന്നാം ദിവസം ഒന്നാം വിവാഹവാര്‍ഷികമാണ്. ഇച്ചാക്ക ഹോസ്പിറ്റലില്‍ അടുത്തുള്ളവര്‍ക്കൊക്കെ ലഡു വിതരണം ചെയ്യുന്നു. എനിക്ക് മധുരം കഴിക്കാന്‍ പോലും തോന്നുന്നില്ല. എനിക്ക് ബെഡില്‍ ഉറപ്പിച്ചിരിക്കാന്‍ സാധിക്കുന്നില്ല. അസഹ്യമായ വേദന. ഭക്ഷണം കഴിക്കാന്‍ തോന്നുന്നില്ല. ഡോക്ടര്‍ സ്റ്റിച്ചിട്ടതിന്റെ അപാകതയാണെന്ന് എന്റെ മനസ്സ് പറയുന്നു. ഉമ്മാ പരാതിയുമായി ഡോക്ടറുടെ അടുക്കല്‍ എത്തി. വേറെ ഹോസ്പിറ്റലിലേക്ക് മാറുകയാണെന്ന് പറഞ്ഞു. ഡോക്ക്ടര്‍ക്ക് ഭീതിയായി. എന്നെ അരുമയോടെ ട്രീറ്റ് ചെയ്തു. പരിശോധിക്കുമ്പോഴൊക്കെ എന്നിലെ സഹജബോധം കൈകള്‍ കൊണ്ട് പൊത്തിപ്പിടിപ്പിച്ചിരുന്നു.കയ്യെടുത്ത് മാറ്റി അവര്‍ ചോദിച്ചു; “ ഇങ്ങനെയൊക്കെ ഉണ്ടാവുമെന്ന് നീ ചിന്തിച്ചിരുന്നില്ലേ?”. എനിക്ക് ദേഷ്യം തോന്നി. ഡോക്ടറാണ് പോലും. പ്രസവം മുന്നില്‍ കണ്ട് കൊണ്ടാണോ എല്ലാവരും സ്നേഹപ്രകടനങ്ങള്‍ നടത്തുന്നത്?!. അവര്‍ ചോദ്യത്തിനിടക്ക് ഏതോ സ്റ്റിച്ച് പൊട്ടിച്ചുവിട്ടു. ഇപ്പോള്‍ അല്‍പ്പം ആശ്വാസം തോന്നുന്നു.

തിരികെ ബെഡില്‍ വന്ന് കിടന്നപ്പോള്‍ ഓരോ നിറ വയര്‍ കാണുമ്പോഴും അവര്‍ക്ക് വേണ്ടി എന്റെ അകമഴിഞ്ഞ പ്രാര്‍ത്ഥനകള്‍ അവിടെയെല്ലാം പാറിനടക്കുന്നുണ്ടായിരുന്നു. വേദനകള്‍ മനസ്സിനെ കരുണാമയവും ആര്‍ദ്രവുമാക്കുന്നു.

ഉമ്മാ വന്നരികിലിരുന്നപ്പോള്‍ ഞാന്‍ മെല്ലെപ്പറഞ്ഞു; “ എനിക്കീ ഒരു കുഞ്ഞ് മതിയുമ്മാ...” “അള്ളാ...നീയെന്താ ഈ പറയണെ.ഒരു പെങ്കുഞ്ഞ് കൂടെ വേണം. പെണ്ണിന്റെ അലിവൊള്ള മനസ്സൊന്നും ആണിനില്ലാ. ഈ വേദനയൊക്കെ നീ കൊറച്ച് കഴിയുമ്പൊ മറക്കും. മറവിയില്ലെങ്കി..ഈ ദുനിയാവൊണ്ടോ?!”

ഞാന്‍ ഭാവിയിലേക്കൊന്നുമല്ല നോക്കുന്നത്. ഞാന്‍ അനുഭവിച്ച വേദനകളിലേക്ക് മാത്രം.ഇപ്പോള്‍ ഉമ്മാ മറ്റൊരു കഥ പറയുകയാണ്. ( ഞാന്‍ ഇത് മുന്‍പ് കേട്ടിട്ടുണ്ടായിരുന്നു. പക്ഷെ ഇപ്പോഴാണ് നെഞ്ചില്‍ കൊണ്ടത്).ഏഴ് മക്കളുള്ള ഒരു ഉമ്മായും വാപ്പായും. ഒരു ചെറിയ ചായക്കടയാണ് അവരുടെ വരുമാന മാര്‍ഗ്ഗം. ചായക്കടയിലേക്കുള്ള സര്‍വ്വസാധനങ്ങളും തയ്യാറാക്കുന്നത് ആ ഉമ്മായാണ്. അന്ന് രാവിലെ പുട്ടിനുള്ള അരി ഇടിച്ചുകൊണ്ടിരിക്കുകയാണ്. ആ പൊടി വറുത്ത് പുട്ടുണ്ടാക്കണം. നിറവയറില്‍ ഏമം കൊടുക്കാന്‍ കഴിയുന്നില്ല. തുടയിലൂടെ നനവൊലിച്ചിറങ്ങുന്നുണ്ട്. വയറ്റിലാണെങ്കില്‍ വേദന കൊടുമ്പിരിക്കൊള്ളുകയാണ്. പക്ഷെ ഇന്നത്തെ കച്ചവടം നടക്കാതെ പോകരുത്. വേദന സഹിച്ച് അരി ഇടിക്കല്‍ തുടര്‍ന്ന് കൊണ്ടേയിരുന്നു. പക്ഷേ വയറിനകത്ത് കിടന്ന കുഞ്ഞിന് ഈ ജീവിതസമരമൊന്നും അറിയില്ലായിരുന്നു. അത് ആ അടുക്കളച്ചായ്പ്പിന്റെ ചൂടിലേക്ക് തിക്കിത്തിരക്കി ഇറങ്ങി വന്നു. ഉമ്മാ പറഞ്ഞ് നിറുത്തി. “ ആ എട്ടാമത്തെ സന്താനമാണ് നീ..”.

എന്റെ വേദനകളെല്ലാം പൂര്‍വ്വസ്ഥാനത്ത് നിന്നും നെഞ്ചിലേക്ക് കുടിയേറി. അരികില്‍ കിടന്ന കുഞ്ഞിനെ ഞാന്‍ നോക്കി; നീയാണോ., ഞാനാണോ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചത്? എന്റെ അമ്മ മനസ്സ് എന്റെ ഉമ്മായുടെ മുന്നില്‍ തൊഴുകയ്യുമായി നിന്നു.

2014, ഏപ്രിൽ 6, ഞായറാഴ്‌ച

ആസ്വാദനം-നരകക്കോഴി



ബ് ളോഗേഴ്സ് ഗ്രൂപ്പില്‍ നിന്നും ഉത്ഭവിച്ചതില്‍ ഞാന്‍ വായിച്ച ആദ്യ കഥസമാഹാരമാണ് സീയെല്ലെസ് ബുക്സ് പ്രസിദ്ധീകരിച്ച ശ്രീ ഇസ്മായില്‍ കുറുമ്പടിയുടെ ‘നരകക്കോഴി’. വായന കഴിഞ്ഞിട്ട് നാളുകളേറെയായെങ്കിലും എന്തെങ്കിലുമൊന്ന് പറയാന്‍ ഇപ്പോഴാണ് സമയം ഒത്തുവന്നത്.കഥാകാരന്‍ ഭാവങ്ങള്‍ പലതും അനായാസേന ഉള്‍ക്കൊള്ളുന്നുവെങ്കിലും ആ കൈകളില്‍ നര്‍മ്മമാണ് ഏറ്റവും ഭദ്രം എന്ന് തോന്നുന്നു.

സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഹൃദയത്തില്‍ വിഷമത്തിന്റെ രൂപത്തില്‍ ഊറിക്കൂടിയ മുഴയെ അല്‍പ്പം മരുന്ന് പുരട്ടി, കടലാസില്‍ പൊതിഞ്ഞ് ദിനപ്പത്രത്തിലേക്ക് അയച്ച ശ്രീ ഇസ്മായില്‍ കുറുമ്പടി പിന്നീടുള്ള എഴുത്തില്‍ വളരെ വേഗത്തിലുള്ള മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്.

ബുദ്ധിവെച്ചുപോയ മീനുകളുടെ അവഗണന സഹിച്ച്, മൂന്നുപരല്‍മീനും, രണ്ട് ചെമ്മീന്‍ കുഞ്ഞും, മീന്‍പിടിക്കാനുപയോഗിച്ച പൌരാണിക യന്ത്രവുമായി കയറി വന്ന മകനോട് ഉമ്മായുടെ ചോദ്യം കേട്ടാല്‍ ആരാണ് ചിരിക്കാതിരിക്കുക!.“നാലുദിവസം ഇനിയിവിടെ മീന്‍ വാങ്ങണ്ടല്ലോ അല്ലേ മോനേ?”.

നര്‍മ്മത്തില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്ന എന്റെ നെഞ്ചക്ക്..എളാപ്പാന്റെ നെഞ്ചത്ത് എന്ന കഥ വായിച്ചപ്പോള്‍ ഞാന്‍ ഒട്ടൊരത്ഭുതത്തോടെ കണ്ടത് നിഷ്പ്രയാസം ഒഴുകിവീഴുന്ന പഴഞ്ചൊല്ലുകളാണ്. നര്‍മ്മ ഭാഗങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതിലും നല്ലത് അക്കഥ ഇവിടെ അപ്പാടെ പകര്‍ത്തുന്നതാണ്. ‘അതും പോയി”, ‘മൊല്ലാക്കാന്റെ ദു:ഖം’ എന്നീ കഥകളൊക്കെ വായിക്കുമ്പോള്‍ സ്വാഭിവികമായും ഒരു ചിരിയേയും നമ്മോടൊപ്പം കൂട്ടാതെ തരമില്ല.

പ്രവാസികളുടെ ദു:ഖം അതിന്റെ ശക്തമായ ഭാവത്തില്‍ തന്നെ ‘മാക്സിക്കാരന്‍‘, ‘നരകക്കോഴി’ എന്നീ കഥകളില്‍ ദര്‍ശിക്കാം. വല്ലപ്പോഴും എത്തുന്ന അച്ഛനെ ഒരു മാക്സിക്കാരന്‍ എന്ന നിലയില്‍ മാത്രം കാണുന്ന മകള്‍ എല്ലാ പ്രവസികളുടേയും നഷ്ടമാകുന്ന സ്നേഹസ്പര്‍ശനങ്ങളുടെ, കാഴ്ച്ചകളുടെ സങ്കടപ്പെയ്ത്താണ്. ഒരു പ്രവാസിയുടെ ഗൃഹാതുരത്വം നിറഞ്ഞ ഓര്‍മ്മകളുടെ പൂര്‍ത്തീകരണത്തിന്റെ ആവേശം ‘വെള്ളിക്കയ്ക്കാത്തോടില്‍’ കാണാം.

‘നരകക്കോഴി” എന്ന ശീര്‍ഷകത്തെ അന്വര്‍ത്ഥമാക്കുന്ന തരത്തില്‍, ജ്യേഷ്ഠന്റെ യഥാര്‍ത്ഥ നരകാവസ്ഥ വെളിപ്പെടാതെ ജ്യേഷ്ഠന്റെ വിയര്‍പ്പിനെ ഭക്ഷിക്കുന്ന അനിയന്‍. ആ പര്യവസാനത്തില്‍ ഒരു നിമിഷം ആ അനിയന്‍ അത് ബോദ്ധ്യപ്പെടണമെന്ന് വായനക്കാര്‍ മുറവിളിക്കൂട്ടിപ്പോകും.

പറയാതെപ്പറയുന്ന വായനാസുഖം അനുഭവിപ്പിക്കുന്ന ചില കഥകളാണ് ‘കാത്തിരിപ്പ്’’, ‘വരവ്’,ചെലവ്’’, ‘പരീക്ഷണം’ തുടങ്ങിയവ. ചില ലോകസത്യങ്ങള്‍ നമ്മോട് പങ്കിടുന്നതിനാണ് ‘എപ്പിസോഡും 40’, ‘നവയുഗം’ എന്നീ കഥകളും ഉപയോഗപ്പെടുത്തിയിരിക്കുനന്ത്.

എല്ലാകഥകളില്‍ നിന്നും വേറിട്ട് അല്‍പ്പം അതിഭാവുകത്വത്തോടെ നില്‍ക്കുന്ന കഥയാണ് പാത്തുമ്മയുടെ പാമ്പ്. പാമ്പിന്റെ ശല്യം സഹിക്കവയ്യാതെ തന്റെ ചെറ്റപ്പുരക്ക് തീകൊളുത്തി, പാമ്പുകള്‍ കൂട്ടത്തോടെ വെണ്ണീര്‍ ആകുന്നതോര്‍ത്ത് നിര്‍ത്താതെ ചിരിക്കുന്ന പാത്തുമ്മ വായനക്കാരന്റെ മനസ്സില്‍ ഭാവനയ്ക്കപ്പുറമാണ്.

‘ഓട്ടം’, ‘പോണില്ലേ’, ‘തിളങ്ങുന്ന ഇന്ത്യ’, ‘ഹര്‍ത്താല്‍’ ഈ കഥകളിലൊക്കെ ചിലനുറുങ്ങു സത്യങ്ങള്‍ നമ്മെ ഇത്തിരിനേരം ചിന്തിപ്പിക്കുന്നു.

ഇതൊക്കെ പറയുമ്പോഴും ചില പോരായ്മകള്‍ ചൂണ്ടിക്കാണിക്കാന്‍ തോന്നിപ്പോകുന്നു. ഘടനാപരമായ വലിപ്പക്കുറവുകൊണ്ടും, ശേഷിയില്ലായ്മകൊണ്ടും ഈ സമാഹാരത്തിന്റെ മാറ്റ് കുറക്കുന്ന ചില സാന്നിദ്ധ്യങ്ങളാണ് ‘ബന്ധങ്ങള്‍’, ‘ന്യൂ ഇയര്‍’, ‘തുടക്കം ഒടുക്കം’, കൊല്ലനും കാലനും’, ‘നവയുഗം‘, ‘തിരിച്ചറിവ്’, ‘വോട്ട്’, ‘മിടുക്കന്‍’, ‘ചിലന്തി’..തുടങ്ങി ചില കഥകള്‍.

ഈ കഥാസമാഹാരം വായനക്കാര്‍ സമക്ഷം അവതരിപ്പിച്ച സീയെല്ലെസ് ബുക്സിനും ശ്രീ ഇസ്മായില്‍ കുറുമ്പടിക്കും അഭിനന്ദനങ്ങള്‍.

2014, ഏപ്രിൽ 1, ചൊവ്വാഴ്ച

ആസ്വാദനം-അമ്മീമ്മക്കഥകള്‍


പതിവു വായനയുടെ പ്രതീക്ഷകളോ, മുന്‍ വിധികളോ ഒന്നുമില്ലാതെയാണ് ഞാന്‍ അമ്മീമ്മയുടെ സ്നേഹവീടിന്റെ വാതില്‍പ്പടി കടന്നത്. എന്നാല്‍ പിന്നീടുള്ള എന്റെ ഓരോ കാല്‍ വെപ്പുകളിലും ഞാന്‍ തികച്ചും ഒരു പരിചിതത്വം അനുഭവിക്കുകയായിരുന്നു. അമ്മീമ്മയുടെ വീടും, ആ ഗ്രാമവും എല്ലാം തികഞ്ഞ കൈയ്യടക്കത്തോടെ, ശക്തവും, സരളവുമായ ഭാഷയിലൂടെ ഒരിക്കലും മടുപ്പിക്കാത്ത, വഴക്കം നിറഞ്ഞ ശൈലിയില്‍ എച്ച്മു എനിക്കു മുന്നില്‍ തുറന്നിട്ടു.
 ഈ വായനയില്‍ ഞാന്‍ എനിക്കു പരിചയമുള്ള ആരൊയൊക്കെയോ കാണുകയായിരുന്നു, അറിയുകയായിരുന്നു. അമ്മീമ്മയുടെ സ്നേഹവും, സങ്കടവും, ശക്തിയും അക്കാലത്തെ സ്ത്രീകളില്‍ പൊതുവെ അപൂര്‍വ്വമായിരുന്ന ഉല്‍പതിഷ്ണേച്ഛയും എല്ലാം അറിയുകയായിരുന്നു. പാറുക്കുട്ടിയുടെ കുശുമ്പിച്ച സംസാരങ്ങള്‍ എന്റെ ചെവിയിലുണ്ട്. ഇനിയും വാക്കിന്റെ കുളിര്‍മയുള്ള നീരുറവുകള്‍ തീര്‍ക്കുന്ന ചാലുകളില്‍ മുങ്ങി ഉണരാന്‍ കാത്ത്...
അമ്മീമ്മക്കഥകള്‍ പ്രസിദ്ധീകരിച്ച സീയെല്ലെസ് ബൂക്സിനും, എച്ച്മുവിനും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. 

 you made me to feel a lady next door to me....