Smiley face

2017, ജൂൺ 16, വെള്ളിയാഴ്‌ച

ഒരു നോമ്പ് ഓർമ്മ.

പുലർച്ചെ ആറ് മണിക്ക് വീട്ടിൽ നിന്നിറങ്ങിയാലേ തൊടുപുഴയിൽ നിന്നും തിരുവനന്തപുരത്തേക്കുളള സൂപ്പർ ഫാസ്റ്റ് കിട്ടൂ. എല്ലാ ആഴ്ച്ച അവസാനവും വീട്ടിൽ വന്ന് ഒരു ദിവസം തങ്ങി തിങ്കളാഴ്ച്ച ഓഫീസിലേക്ക് തിരിക്കുന്നത് ഒരു തത്രപ്പാട് തന്നെയാണ്. 2010 ലെ നോമ്പ് കാലമാണ്. നിനക്ക് നോമ്പ് തുറക്കാനുളളതും കൂടി ഉണ്ടാക്കിക്കൊണ്ട് പൊയ്ക്കൂടെ എന്നുളള ഭർത്താവിൻറെ സ്നേഹമിയലുന്ന വാക്കുകളിൽ ഒളിച്ചിരിക്കുന്ന ധ്വനി എനിക്ക് മനസ്സിലാകുന്നുണ്ട്. ഞങ്ങൾക്കും കൂടി എന്തെങ്കിലും ഉണ്ടാക്കി തന്നിട്ട് പൊയ്ക്കൂടെ എന്നാണ്.

ആകെ കിട്ടുന്ന ഒരവധി ദിവസത്തിൽ വീട്ടിൽ ഒരാഴ്ച്ച കുന്ന് കൂടിക്കിടക്കുന്ന  ജോലികൾ ചെയ്ത് തീർന്ന് കിടന്നപ്പോൾ രാത്രിയേറെയായിരുന്നു. പിന്നീട് നേരത്തെയെഴുന്നേറ്റ് പത്തിരിയുണ്ടാക്കാൻ എനിക്ക് മടിയായിരുന്നു.നിങ്ങളെന്തെങ്കിലും ഉണ്ടാക്കിക്കഴിക്ക്. ഞാൻ അവിടെച്ചെന്നിട്ട് എന്തെങ്കിലും വാങ്ങിച്ചോളാം എന്ന് പറഞ്ഞ് ഞാൻ വീട്ടിൽ നിന്നിറങ്ങി. ഉച്ചയായപ്പോൾ ഓഫീസിൽ എത്തി. വൈകുന്നേരം ഹോസ്റ്റലിലേക്ക് പോകുന്ന വഴിക്കെങ്ങും ഒരു ഷോപ്പ് പോലും ഇല്ല. വെളളയമ്പലത്തുളള ഓഫീസിൽ നിന്നും നടന്ന്, നടന്ന് തിരുവനന്തപുരം സൂവിനകത്തുളള നടപ്പാതയിലൂടെ നടന്ന് പി എം ജി ജങ്ക്ഷനിലുളള മസ്ക്കറ്റ് ഹോട്ടലിന് പിറകിൽ മുഖ്യമന്ത്രിയുടെ കൻറോൺമെൻറ് ഹൌസിനോട് ചേർന്നുളള വർക്കിങ് വിമൺസ് ഹോസ്റ്റലിൽ എത്തി. അവിടെയാണ് താമസം.

കുളിച്ചു. ളുഹറും, അസറും ഖളാവീട്ടി നമസ്ക്കരിച്ചു. ഓണക്കാല അവധി പ്രമാണിച്ച് പത്ത് ദിവസത്തേക്ക് ഹോസ്റ്റൽ കിച്ചൺ വർക്കേഴ്സ് അവധിയിലാണ്. അത്കൊണ്ട് കിച്ചൺ ഓഫാണ്. പുറത്ത് നിന്നും ഭക്ഷണം കഴിച്ചു കൊളളണം. ഞാൻ പുറത്തേക്കിറങ്ങി. ആലപ്പുഴയിലെ സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് ഡയറക്ടറേറ്റിൽ നിന്നും,തിരുവനന്തപുരത്ത് ഷെഡ്യൂൾഡ് കാസ്റ്റ് ഡെവലപ്മെൻറ് ഡയറക്ടറേറ്റിൽ മറ്റൊരു പോസ്റ്റിൽ നിയമിതയായിട്ട് അധിക നാളായിട്ടില്ല. നഗരം പരിചിതമായി വരുന്നേയുളളൂ. പി എം ജി റോഡിലൂടെ ഏറെ ദൂരം നടന്നിട്ടും ഒരൊറ്റ ഷോപ്പ് പോലും കാണാതെ തിരികെ നടന്നു. പിന്നീട് നിയമ സഭാ മന്ദിരത്തിന് മുന്നിലെ റോഡിലൂടെ നടന്നു. നിരാശയോടെ തിരികെ നടന്നു. സന്ധ്യ മയങ്ങും നേരം, അപരിചതയെപ്പോലെ തനിച്ച് ഓട്ടോയിൽ കയറാൻ ഭയവും. പാളയം മാർക്കറ്റ് റോഡിലൂടെയും നടന്ന് ഷോപ്പ് കണ്ടെത്താനാകാത്ത നിരാശയിൽ തിരികെ നടന്നു. ആ നടത്തം കുറച്ച് കൂടി മുന്നോട്ട് നടന്നിരുന്നെങ്കിൽ മാർക്കറ്റിൽ എത്തുമായിരുന്നെന്ന് പിന്നീട് നഗരം പരിചിതമായപ്പോൾ മനസ്സിലായി. ഓഫീസിൽ നിന്ന് വന്നത് സൂ റോഡിലൂടെ ആയിരുന്നത് കൊണ്ട് ആ ദിശ ഉപേക്ഷിച്ചു.

നടപ്പിൻറെ ക്ഷീണം കൊണ്ട് നോമ്പ് വലഞ്ഞു. ഹോസ്റ്റലിലേക്ക് തിരിയുന്ന വളവിൽ ഉന്തുവണ്ടിയിൽ ഒരാൾ റമ്പുട്ടാൻ കിലോ മുന്നൂറ് എന്ന് വിളിച്ചു പറയുന്നു. ഞാൻ അരക്കിലോ റമ്പുട്ടാൻ വാങ്ങി. വായിലിട്ട് നൊട്ടി നുണഞ്ഞ് തുപ്പിക്കളയുന്ന കുറച്ച് കായകളും കൊണ്ട് ക്ഷീണിതയായി ഞാൻ റൂമിലേക്ക് നടന്നു. നടന്ന് പോകവേ വഴിയരികിൽ പച്ചപ്പ് മാറാത്ത, ഇളം മഞ്ഞ തോന്നിപ്പിക്കുന്ന ഒരു ചെറു നാരങ്ങ വീണു കിടക്കുന്നു. ആരുടേയാ കയ്യിൽ നിന്ന് വീണ് പോയതാകാം. ഞാൻ തെക്കും പൊക്കും നോക്കിയില്ല. അത് കുനിഞ്ഞെടുത്തു. ഇപ്പോൾ നോമ്പ് തുറ വിഭവങ്ങൾ രണ്ട്.

മൂന്ന് പേർക്കുളള റൂമിൽ ഞാൻ മാത്രമാണ് ഉണ്ടായിരുന്നത്. ഒരാൾ ഓണാവധിയ്ക്ക് വീട്ടിൽ പോയിരുന്നു. ഒരു ബെഡ് വേക്കൻറും. ആ ഹോസ്റ്റലിൽ അഞ്ച് നിലകളിലായി നുറ്റമ്പതോളം അന്തേവാസികളുണ്ടായിരുന്നു. പക്ഷേ ഓണാവധി പ്രമാണിച്ച് പലരും വീടുകളിലേക്കും, മറ്റ് ഹോസ്റ്റലുകളിലേക്കും മാറിയിരുന്നു. അവശേഷിക്കുന്നവർ ജോലിയിടങ്ങളിൽ നിന്ന് വരുമ്പോൾ ഭക്ഷണം വാങ്ങിക്കൊണ്ടും വന്നിരുന്നു. ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ വേണ്ടി എൻറെ കൂടെ പൂറത്ത് വരാമോ..’ എന്ന് ചോദിക്കാൻ തക്ക ബന്ധമൊന്നും അക്കാലത്ത് ആരുമായും വളർന്നിട്ടുമില്ലായിരുന്നു. (എന്നാൽ പിന്നീട് നടന്ന ഹോസ്റ്റൽ ഡേ യിൽ ഞാൻ രണ്ട് പ്രോഗ്രാമുകളിൽ  പെർഫോം ചെയ്തിരുന്നു. അതിന് ശേഷം എന്നെ അറിയാത്തവരാരും ഇല്ലായിരുന്നു. ഒരു തമിൾ സ്ളാങ്ങുളള ഡോക്ടർ എന്നെ അഭിനന്ദിക്കാനായി രാത്രി രണ്ട് മണിക്ക് വാതിലിൽ മുട്ടി വാതിൽ തുറപ്പിച്ച് അതൊന്ന് കൂടി പെർഫോം ചെയ്യാമോ എന്ന് ചോദിച്ചത് ഞാനിപ്പോൾ ഓർക്കുന്നു. പഴയതൊക്കെ ഒന്ന് ഓർക്കാനായി ഞാൻ ആ വീഡിയോ കാണാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷെ കരഘോഷങ്ങൾക്കിടയിൽ നിന്നും അന്ന് ഞാൻ പറഞ്ഞ വാക്കുകളൊന്നും വേർതിരിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. ലേഡീസും ഇത്ര ഉച്ചത്തിൽ വിസിലടിക്കുകയും കമൻറടിക്കുകയും ചെയ്യുമെന്ന് അന്നാണ് ഞാനറിഞ്ഞത്. ഞാൻ ഒരു കൊമേഡിയനല്ലെങ്കിലും പിന്നീട് ചിലർ എന്നെക്കാണുമ്പോൾ ചിരിച്ച് കുഴഞ്ഞ് മറിഞ്ഞ് വീഴാൻ പോകുന്നതൊക്കെ കണ്ടിരുന്നു.) ഓർമ്മകൾ ഡൈവേർട്ട് ചെയ്യുന്നുവല്ലേ...തിരികെ വരാം.

റൂമിലെത്തി ബാങ്ക് വിളിച്ചു. ബാങ്ക് വിളിച്ചാൽ എത്രയും പെട്ടെന്ന് നോമ്പ് തുറക്കണമെന്നാണ്. കിച്ചൺ ഓഫായത്കൊണ്ട് ശുദ്ധമായ വെളളം എടുക്കാൻ ഞാൻ അവിടേക്ക് പോയില്ല. വെളളത്തിൻറെ ഉറവിടം ഏതെന്നും എനിക്കറിയില്ലായിരുന്നു. ഒരു ബോട്ടിൽ വെളളം വാങ്ങി വരണമായിരുന്നെന്ന ബോധവും ഇങ്ങനെയൊരു സാഹചര്യം ഉണ്ടാകുന്നത് വരെ എനിക്ക് തോന്നിയിട്ടുണ്ടായിരുന്നില്ല.

ഞാൻ ബാത്റൂമിൽ പോയി ഒരു ഗ്ലാസ് വെളളമെടുത്ത്കൊണ്ട് വന്ന് കയ്യിലിരുന്ന നാരങ്ങ പിഴിഞ്ഞു. ടേബിളിലിരുന്ന ചേച്ചിയുടെ ഭരണിയിയിൽ നിന്നും രണ്ട് സ്പൂൺ പഞ്ചസാരയെടുത്ത് അതിലിട്ട് നാരങ്ങാ വെളളം ഉണ്ടാക്കി. നോമ്പ് തുറക്കാൻ ലഭ്യമാക്കിയ ഭക്ഷണത്തിന് അളളാഹുവിന് നന്ദി പറഞ്ഞുകൊണ്ട്, ബിസ്മി ചൊല്ലി ഞാൻ നാരങ്ങാ വെളളം കുടിച്ചു. പഞ്ചസാരയുടെ കൂടെ അൽപ്പം ഉപ്പും ചേർത്ത നാരങ്ങാവെളളമായിരുന്നു എനിക്കിഷ്ടം. ഇനി ആ ഇഷ്ടത്തിന് ഒരു കുറവും വരുത്തേണ്ടെന്ന് കരുതി യഥേഷ്ടം കണ്ണുനീർ ഗ്ലാസിലേക്ക് വീണു. ( ദേ....ഈ കണ്ണ് ഇത് എഴുതുമ്പോഴും കീബോർഡിലേക്ക് വെളളം വീഴ്ത്തണൂട്ടോ...) അത് വരെ ബാത്റൂമിലെ വെളളം പല്ല് തേക്കാൻ നേരം വായിൽ കൊളളാനാണ് ഉപയോഗിച്ചിരുന്നത്. പക്ഷേ ഇപ്പോഴാണ് ശരിക്കും രുചിയറിഞ്ഞത്. ക്ളോറിൻ ചുവച്ചിട്ട് താഴേക്ക് ഇറക്കാൻ തോന്നുന്നില്ല. ഞാനത് മുഴുവൻ കുടിച്ചില്ല. നമസ്ക്കരിച്ചു. സുജൂദിൽ കണ്ണുകൾ പായ നനച്ചുകൊണ്ടേയിരുന്നു. (ആവശ്യമില്ലാത്ത ഈ വെളളം, ആവശ്യമില്ലാത്ത സമയത്തും , ഇപ്പോഴും, എപ്പോഴും സുലഭമാണ്).

നമസ്ക്കാരം കഴിഞ്ഞ് റമ്പുട്ടാൻറെ ചില കായകൾ പൊളിച്ച് നൊട്ടി നുണഞ്ഞ് കൊണ്ടിരുന്നപ്പോഴും എനിക്ക് വിശപ്പ് തോന്നിയില്ല. സങ്കടം മനസ്സിനെ മദിക്കുമ്പോൾ വിശപ്പ് കെടുമല്ലോ. ഭക്ഷണത്തെ അതിയായി ആഗ്രഹിക്കുന്ന ആളല്ല ഞാൻ. എന്നിട്ടും. വീട്ടിൽ നിന്ന് വിളിച്ചപ്പോൾ ഞാൻ നോമ്പ് തുറ വിശേഷങ്ങൾ പങ്ക് വെച്ചില്ല. പറയാൻ കണ്ണും, തൊണ്ടയും, മനസ്സും സമ്മതിച്ചില്ല. ഇത് വരെയും പങ്ക് വെച്ചിട്ടില്ല. പറഞ്ഞാൽ പറയും, അന്ന് ഞാൻ പറഞ്ഞില്ലാരുന്നോ ഉണ്ടാക്കിക്കൊണ്ടു പോകാനെന്ന്. ഒരു പുരുഷനാണ് ജോലിസ്ഥലത്തേക്ക് തിരിക്കുന്നതെങ്കിൽ അയാളുടെ കയ്യിൽ വിഭവങ്ങൾ തീർച്ചയായും കാണുമായിരുന്നു. കാരണം അയാൾ ഉറക്കമുണരുമ്പോൾ അയാളറിയാതെ തന്നെ ഭാര്യ വിഭവങ്ങൾ അയാളുടെ ബാഗിൽ വെച്ചിട്ടുണ്ടാകും. (ഞാനും വെച്ചിട്ടുണ്ട്). ഇടയത്താഴത്തിന് വീണ്ടും റമ്പുട്ടാനെ നുണഞ്ഞ് കഴിഞ്ഞ് ഞാൻ ചൊല്ലി, നവൈത്തു സൌമ അദിൻ.....

കുറച്ച് ചിവസങ്ങൾക്ക് ശേഷം സെക്രട്ടേറിയേറ്റിൽ ജോലിയുളള ബുഷ്റ എൻറെ റൂം  മേറ്റായി വരികയും ഞങ്ങൾ വിഭവങ്ങൾ പങ്ക് വെച്ച് കഴിച്ച് പോരികയും ചെയ്തു.   

2017, മാർച്ച് 4, ശനിയാഴ്‌ച

കാൽപന്ത് കളി



ആൻഡ്രൂസ് വിൽസൺ. ചാര നിറത്തില്‍ പൊതിഞ്ഞ കൂർത്ത നോട്ടം അങ്കുശമാക്കി പെൺനോട്ടങ്ങളെ കൊയ്തെടുക്കുന്നവൻ. ആ നോട്ടങ്ങളെയൊക്കെയും നേട്ടങ്ങളാക്കിയെടുക്കാൻ സമർത്ഥനായ ആൻഡ്രൂസ്, കൽപന്ത് കളിയിലും തൻറെ പ്രാഗൽഭ്യം തെളിയിച്ചിരുന്നു.

ഉയിർക്കൊണ്ട മിന്നൽ പോലെ കാൽപ്പാദത്തിൽ നിന്നും ഗോൾ പോസ്റ്റ് ലക്ഷ്യമാക്കിപ്പറക്കുന്ന പന്തിന് മേൽ ഉയരുന്ന ഹർഷാരവങ്ങൾക്കും മേലെ ആൻഡ്രൂസിന്റെ ഓരോ കോശങ്ങളും വലിഞ്ഞ് മുറുകി മൂർച്ഛിച്ച് തളരുന്നത് കാണികളുടെ ശ്രദ്ധയിൽ പെടാറില്ല. കാൽപ്പാദത്തിന് മുകളിലാണ് രതിദേവതയുടെ വിളയാട്ടം. പന്തിൻറെ ഓരോ സ്പർശവും ഏറ്റു വാങ്ങാനുള്ള ദ്രുതചലനത്തിൽ പോലും ആൻഡ്രൂസിന്റെ മനസ്സിൽ ഭാദ്രയുടെ ഓർമ്മകൾ വജ്രക്കല്ലുകൾ പോലെ തിളങ്ങിപ്പുളച്ചു.

കളിച്ച് തിമിർക്കുന്ന വൈകുന്നേരങ്ങളിൽ എണ്ണ തേച്ച് മിനുങ്ങിയ ദേഹം, ഇളം ചൂട് വെള്ളം നിറഞ്ഞ ബാത്ടബ്ബിൽ, അന്തർവാഹിനിയെപ്പോലെ പതുങ്ങിക്കിടക്കുമ്പോഴും അവൻറെ ഉടലിൽ നിന്നും  കാലുകൾ മുന്നോട്ട് ആയപ്പെട്ടുകൊണ്ടിരുന്നു. കണ്ണിൽ നിന്നും, കനവിൽ നിന്നും, പൊക്കിൾ ചുഴിയിൽ നിന്നും കാലുകൾ അതിവേഗം മുളപൊട്ടുന്നതിൻറെ ചിനുചിനുപ്പുകൾ. നീർ നിറഞ്ഞയിടങ്ങളിലൊക്കെ ഭാദ്രയുടെ കോടിയ ചുണ്ടുകൾക്കിടയിൽ നിന്നും കിനിഞ്ഞിറങ്ങിയ പുച്ഛരസത്തിന്റെ ഉപ്പാണ്. വിജയ ഭേരികൾ മാത്രം ആസ്വദിച്ച കാതുകളിൽ അവളുടെ അമര്‍ഷം മുറ്റിയ സ്വരം അരോചകമായി മുഴങ്ങുന്നു.

ഭാദ്ര അവള്‍ നിയമ വിദ്യാർത്ഥിയാണ്. നിയമങ്ങൾക്കപ്പുറം എന്താണെന്ന് അവളെ അറിയിക്കണം. അവള്‍ തന്റേതാകണം. തന്റേത് മാത്രമാകണം. കാൽപ്പന്ത് കളി അവന്റെ ജീവിതത്തെ സ്വാധീനിച്ചത് പോലെ ഭാദ്രയും അവനെ സ്വാധീനിച്ചുകഴിഞ്ഞിരിക്കുന്നു. ഈ ചിന്ത തന്നെയാണ് കാല്‍പ്പന്ത്‌ മൈതാനത്തിലും അവനെ വീറും വാശിയുമുള്ളവനാക്കി മാറ്റുന്നത്. സഹകളിക്കാരുറെ കയ്യിലൂടെ  പന്തുരുളുമ്പോള്‍ ആൻഡ്രൂസ് വിറളി പിടിക്കുന്നു. മഞ്ഞക്കാർഡുയർത്തിയ റെഫറിയെ ഒരു മാത്ര കാൽപ്പന്തായി ഗണിച്ച മാത്രയിലാണ് ഒരുഗ്രൻ ഗോൾ സ്വന്തമായത്. ഓരോ തവണയും പന്ത് ഗോൾ കീപ്പറേയും മറികടന്ന് വലയെ ഭേദിച്ചെന്ന വണ്ണം ആര്‍ത്തലച്ച് വീഴുമ്പോൾ, എവിടെയോ ഒരു ചുവന്ന ചോരക്കട്ട ഡെറ്റോൾ മണമുള്ള വേസ്റ്റ്‌ ബാസ്ക്കറ്റിൽ വീണൊലിക്കുന്നു.

ചിലപ്പോള്‍ റെഫറി ഉയര്‍ത്തുന്ന ചുവന്ന കാര്‍ഡ് തെറ്റായ ദിശയിൽ കാണികള്‍ക്ക് നേരെ ആകാറുണ്ട്. ആൾക്കൂട്ടങ്ങൾക്കിടയിൽ നിന്നും ചില പെണ്ണുടലുകൾ കളിക്കളത്തിൻറെ മുന്നിൽ നിന്നും വിട്ട് പോകാറുമുണ്ട്. ജീവിതത്തിൽ നിന്ന് തന്നെ വിട്ട് പോകുന്നത് പോലെയാകും അപ്പോഴവരുടെ നടത്തം.
ഭാദ്ര പക്ഷെ കടും വര്‍ണ്ണത്തിൽ ആൻഡ്രൂസിന്റെ മുന്നിലുടെ വിലസി. ആൻഡ്രൂസ് മെയ് മിനുക്കി. തന്ത്രങ്ങൾ മെനഞ്ഞു. ചുണ്ടുകളിൽ വശ്യത പുരട്ടി. വാക്കുകൾ അതിലോലമാക്കി. കണ്ണുകളിൽ നിന്നും കൂര്‍മ്മതയെ മാറ്റി ഗാഢമായ സഹനത്തിന്റെ തളർച്ചകൾ കൊരുത്തിട്ടു.

ഭാദ്രയല്ലാതെ മറ്റാരും അവളുടെ വീട്ടിൽ ഇല്ലെന്ന് മനസ്സിലാക്കി തന്നെയാണ് ആൻഡ്രൂസ് അന്ന് അവളുടെ വീടിന്റെ പടി കടന്നത്. ആ ഓര്‍മ്മയുടെ കരുത്തിലാണ് എതിർ ടീമിലെ ജൊവാന്റെ ഇടനെഞ്ചിൽ വലം തോൾ ചേര്‍ത്തമര്‍ത്തി അവന്റെ കാൽതുമ്പിൽ നിന്നും തന്റെ കാലിലേയ്ക്ക്  പന്തിനെ കൊരുത്തെടുത്ത് ഗോൾ മുഖത്തേക്കാഞ്ഞെറിഞ്ഞത്. ആ പന്ത് ഗോള്‍മുഖത്ത് വലയില്‍ കുരുങ്ങിയ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ. റെഫറിയ്ക്ക് മുൻകൂട്ടി വിധിയെഴുതാന്‍ കഴിയാത്തിടത്തോളം ചുവന്ന കാര്‍ഡിനെ ഭയക്കേണ്ടതില്ല. വിജയഭേരിയും ഗോളിന്റെ പതനവും ഒരു ചുവന്ന കാര്‍ഡിലൂടെ ഇല്ലാതാകുന്നില്ലല്ലോ.!


  

2017, ജനുവരി 11, ബുധനാഴ്‌ച

പകല്‍ നക്ഷത്രം

“എനിയ്ക്കൊന്ന് കുടിച്ച് പൂസാകണം”. ഒരു ഞെട്ടലോടെയാണ് നീതുവിന്റെ വാക്കുകള്‍ അന്ന് ഞാന്‍ കേട്ടത്. പ്രീഡിഗ്രിയ്ക്ക് പഠിക്കുന്ന കുട്ടിയാണ്. അവള്‍ക്ക് ഇതുവരെ സാധിച്ച് കൊടുത്തിട്ടുള്ള വസ്തുതകള്‍  പരിശോധിച്ചാല്‍ എല്ലാത്തിനുമുണ്ട് ഇത്തരത്തിലുള്ള പ്രത്യേകതകള്‍. ഒരു പെണ്‍കുട്ടി ചെയ്യാന്‍ പാടില്ല എന്ന് സമൂഹം വിധിയെഴുതിയിട്ടുള്ള ഏതെങ്കിലുമൊന്നാകും അവള്‍ക്ക് നിറവേറ്റിക്കൊടുക്കാനുള്ള ആഗ്രഹം.

കഴിഞ്ഞ മാസം  ഭയത്തോടെ തന്നെയാണ് അവളുടെ ഇംഗീതത്തിന് വഴങ്ങിയത്. ഓരോന്ന് സാധിച്ചുകൊടുക്കുമ്പോഴും അവളേക്കാള്‍ അതില്‍ നിന്ന് സംതൃപ്തിയുള്‍ക്കൊണ്ടിരുന്നത് ഞാനാണെന്ന്  എന്നിലെ മാറ്റങ്ങള്‍ എന്നെ ബോധ്യപ്പെടുത്തുകൊണ്ടിരുന്നു. നീതുവിന് ഹോസ്റ്റലില്‍ കയറാനുള്ള സമയ പരിധി വൈകുന്നേരം ഏഴുമണിയാണ്. രാത്രി എട്ടു മണിയ്ക്ക് തൊട്ടടുത്ത് കടപ്പുറത്തുള്ള ലൈറ്റ് ഹൌസിന് മുകളില്‍ നിന്ന് അനന്തമായ കടല്‍പ്പരപ്പില്‍ ഒഴുകി നീങ്ങുന്ന നൌകകളേയും, ആകാശ നക്ഷത്ര മത്സ്യങ്ങളേയും കാണിച്ചു കൊടുക്കണമെന്ന വാശിയില്‍ ഞാന്‍ വല്ലാതുഷ്ണിച്ചു പോയി.

 ലൈറ്റ് ഹൌസിന്റെ പടികള്‍ താഴോട്ട് ഓടിയിറങ്ങവേ  അവള്‍ സ്റ്റെപ്പില്‍ തളര്‍ന്നത് പോലെയിരുന്നു. ഇരുള്‍ പരന്ന കടല്‍ക്കരയില്‍ പോലീസ് റോന്ത് ചുറ്റുന്നുണ്ടെങ്കില്‍ പിടിക്കപ്പെട്ടാല്‍ മറുപടിയെന്തെന്ന ഒരൂഹവുമില്ല. അവളെ എത്രയും പെട്ടെന്ന് ഹോസ്റ്റലിലെത്തിക്കേണ്ട കടമയുള്ളത്കൊണ്ട് അവളെ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കവേ അവള്‍ എന്റെ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച് അവളുടെ മടിയിലേക്ക് താഴ്ത്തി. എന്താണ് സംഭവിക്കുന്നതെന്ന് ഒരു നിമിഷം അന്താളിച്ച് പോയി. വരണ്ടുണങ്ങിയ മണ്ണില്‍ നിന്നും മഴയേറ്റു വാങ്ങി ഒരുറവ പൊട്ടിയുണര്‍ന്ന പോലെ. ചൂടുള്ള വഴുവഴുത്ത നാവിന്റെ
സ്പര്‍ശം ഇടത്തെ ചെവിയിലൂടെ അരിച്ചരിച്ച് നടന്നപ്പോള്‍ അവളുടെ നെഞ്ചില്‍ എന്റെ മുഖം മന:പ്പൂര്‍വ്വമെല്ലങ്കിലും സ്പര്‍ശിച്ചിരുന്നു. ഉടല്‍ വെട്ടിവിയര്‍ത്ത് വല്ലാതായപ്പോള്‍ അവള്‍ നാവില്‍ നിന്നും ചെവിയെ സ്വതന്ത്രമാക്കി പല്ലുകളുടെ അടയാളം ചെവിയില്‍ പതിപ്പിച്ചിരുന്നു. സ്വര്‍ഗ്ഗത്തില്‍ നിന്നുയിര്‍ക്കൊണ്ട ഏതോ മാന്ത്രിക വികാരത്തില്‍ പൂട്ടിയിടപ്പെട്ടുപോയി എന്റെ അവയവങ്ങളൊരോന്നും. താഴേയ്ക്കുള്ള സ്റ്റെപ്പുകളിലേക്ക് എന്റെ കൈത്തണ്ടയില്‍ ബലമായി പിടിച്ച് വലിച്ചപ്പോഴാണ് ഞാന്‍   ആ മാന്ത്രികതയില്‍ നിന്നുണര്‍ന്നത്.ഓടിയിറങ്ങവേ അവള്‍ പൊട്ടിച്ചിരിച്ചു. കാത് വേദനിച്ചൂല്ലേ ? അത്രയ്ക്ക് സന്തോഷായിട്ടാ എനിയ്ക്ക്”.

പിന്നെ എത്രയോ വട്ടം എന്റെ കാത് വേദനിച്ചിരിക്കുന്നു. അപ്പോഴൊക്കെ അവള്‍ എന്നില്‍ നിന്ന് എന്തെങ്കിലും വിചിത്രമായ കര്യങ്ങള്‍ സാധിച്ചെടുത്തിരുന്നു.
ഒരേ ക് ളാസില്‍ പഠിച്ചത് പന്ത്രണ്ട് വര്‍ഷക്കാലം. അവളുടെ കൂട്ട് കെട്ടില്‍ നിന്നാവാം സ്നേഹം എന്നതിന്റെ നിര്‍വ്വചനം നിഷേധിത്തരം എന്നായി മാറിയിരുന്നു.

അവധിക്കാലങ്ങളെ ഏറ്റവും വെറുത്തിരുന്നത് അവളുടെ അസാന്നിദ്ധ്യം കൊണ്ടായിരുന്നു. ഒരിക്കല്‍ വീട്ട് അഡ്രസില്‍ എനിയ്ക്കൊരു എഴുത്ത് കിട്ടി. നാട്ട് മാമ്പഴം ആയിരുന്നു ആവശ്യം. അഞ്ച് കിലോമീറ്റര്‍ അകലെയുള്ള  വീട്ടിലേയ്ക്ക് ഒരവധിക്കാലത്ത് ഞാന്‍ ബസില്‍ കയറി. അവളുടെ വീടിന് മുന്നിലൂടെ ഏഴെട്ട് തവണ നടന്നിട്ടും  അവളെ കാണാതയപ്പോള്‍  ഞാന്‍ തിരികെ പോരാന്‍ തുടങ്ങവെ അവള്‍ കുളിമുറിയില്‍ നിന്നും തലയും തുവര്‍ത്തി ഇറങ്ങി വരുന്നത് കണ്ടു. കണ്‍ വിടര്‍ത്തി ഇടവഴിയിലേയ്ക്ക് ഓടിയിറങ്ങി വന്ന് തെക്കും പൊക്കും നോക്കി എന്റെ കയ്യില്‍ മുറുകെ പിടിച്ചപ്പോഴാണ് എന്റെ കയ്യിലിരുന്ന സഞ്ചി കണ്ടത്.

നാട്ടുമാമ്പഴമാണ്”.ഞാന്‍ പറഞ്ഞ ഉടനെ അവളുടെ ഭാവം മാറി. ഞാന്‍ ഇത് ചോദിച്ചിട്ട് മാസമൊന്നായി.

അപ്പോള്‍ ഒന്ന് രണ്ടെണ്ണം പഴുത്ത് തുടങ്ങുന്നേയുണ്ടായിരുന്നുള്ളൂ..ഇത് ഇന്നലത്തേയും ഇന്നത്തേയും കൂട്ടിവെച്ചതാണ്. ഇപ്പോഴാണ് ധാരാളമായി വീണ് തുടങ്ങീത്.

വേണ്ട ഒന്നേയുള്ളുവെങ്കിലും ഞാന്‍ ചോദിച്ചപ്പൊ തന്നെ നീയത് എനിയ്ക്ക് കൊണ്ടു വന്ന് തരണമായിരുന്നു. ഞാന്‍ എത്ര ദിവസം ഈ ഇടവഴിയിലേയ്ക്ക് നോക്കി കണ്ണ് കഴച്ചെന്നോ?!”.

അതിന് പകരോം പലിശേം ഇതുണ്ടല്ലോ?”.

വേണ്ട”.

എന്റെ കയ്യില്‍ നിന്ന് സഞ്ചി വലിച്ചെടുത്ത് ഇടവഴിയിലേയ്ക്ക് ആഞ്ഞൊരേറ്. നാട്ടുമാമ്പഴങ്ങള്‍ വാസന പൊഴിച്ച് വഴിയില്‍ ചിതറി. എന്റെ കണ്ണ് നിറഞ്ഞു. നിയന്ത്രിക്കാന്‍ വയ്യാത്ത വിധം. സന്തോഷത്തോടെ അതേറ്റ് വാങ്ങുന്നത് സ്വപ്നം കണ്ട് വന്നതാണ് ഞാന്‍. കുറുമ്പുകള്‍ ഏറെ കണ്ടിട്ടുണ്ടെങ്കിലും അത് താങ്ങാനായില്ല. സത്യത്തില്‍  നിന്നെ ഒന്ന് കാണാന്‍ കൊതിയായിട്ടാ ഞാന്‍ ആ നാട്ടുമാമ്പഴം ആവശ്യപ്പെട്ടതെന്ന് പിന്നീട് അവള്‍ പശ്ചാത്തപിച്ചപ്പോള്‍ അവള്‍ എനിക്കൊരു കടങ്കഥയാവുകയായിരുന്നു.

നീതുവിന് തന്നോട് എന്തു വികാരമാണുള്ളതെന്ന് മനസ്സിലാക്കാന്‍ ജിമ്മി നന്നേ വിഷമിച്ചു. ചിലപ്പോള്‍ മൌനത്തിന്റെ ഒരു കിടങ്ങ് കുഴിച്ചിട്ട് മണ്ണിട്ട് മൂടാന്‍ അനുവദിക്കാതെ കിട
ങ്ങിനപ്പുറം കാത്തിരുന്നവള്‍, ചിലപ്പോള്‍ സ്നേഹത്തിന്റെ പൂമരക്കൊമ്പില്‍ ഒരു കൊടുങ്കാറ്റായി വീശി, ചിലപ്പോള്‍ ഒരു ശാഠ്യക്കാരിയുടെ ചിണുക്കമായി മാറി.

പഠിത്തത്തോട് ഈര്‍ഷ്യയായിരുന്നു അവള്‍ക്ക്. പപ്പയും മമ്മിയും ജീവിക്കാന്‍ സമ്പാദിച്ചുകൂട്ടിയിട്ടുണ്ട്. നിര്‍ദ്ദിഷ്ട പുസ്തകത്താളുകളില്‍ മാത്രം ഒതുങ്ങുന്ന പഠനം അവള്‍ക്ക് മുഷിപ്പനായി. ആകാശത്തിലെ പറവകളും, ഒഴുകുന്ന അരുവികളും, പുഷ്പിക്കുന്ന പച്ചപ്പുകളും  എല്ലാം അവള്‍ക്ക് ഹരമായിരുന്നു. അങ്ങനെ അവള്‍ പ്രീഡിഗ്രി തോറ്റു.

അതോടെ അവരുടെയിടയിലുള്ള ഇണക്കങ്ങളും പിണക്കങ്ങളും അവസാനിച്ചു. ജിമ്മി ഉയര്‍ന്ന വിദ്യാഭ്യാസത്തിനായി മറ്റൊരു നഗരം തേടി. അവളുടെ മേല്‍ വിലാസത്തില്‍ എഴുത്ത് എഴുതാന്‍ പലതവണ ആഗ്രഹിച്ചിട്ടും ധൈര്യമുണ്ടായില്ല. എപ്പോഴൊക്കെ തന്നോടൊപ്പം ഒരു സ്ത്രീ സാന്നിധ്യം വേണമെന്ന് ഉള്ളം കൊതിച്ചുവോ അപ്പോഴൊക്കെ ആ പിടിവാശിക്കാരിയുടെ മുഖമാണ് തെളിഞ്ഞിട്ടുള്ളത്.

പിന്നീട് എം. എ യ്ക്ക് പഠിച്ചുകൊണ്ടിരുന്നപ്പോഴാണ് ജിമ്മിയെ തേടി നീതുവിന്റെ ഒരെഴുത്ത് വന്നത്. ഒറ്റവരിക്കത്ത്. എനിയ്ക്ക് ഒരൂട്ടം സാധിച്ച് തരണം”. ഹൊ! വേനല്‍ക്കെടുതിയില്‍ വിണ്ടുകീറിയ പാടത്ത് തുള്ളിക്കൊരു കുടം പേമാരി പോലെ ആ ഒരു വരി എന്നിലേയ്ക്ക് പെയ്തിറങ്ങി. വര്‍ഷങ്ങള്‍ക്കിപ്പുറം ആഗ്രഹങ്ങള്‍ സാധിച്ച് കൊടുക്കാന്‍ അവള്‍ തന്നോട് തന്നെ ആവശ്യപ്പെട്ടിരിക്കുന്നു. അവള്‍ക്കെന്നെ മറക്കാനാവില്ലെന്ന് ഞാന്‍ തീര്‍ച്ചപ്പെടുത്തി. സൂര്യപ്രകാശം കിട്ടുന്നിടത്തേക്കേ ചെടികള്‍ തലനീട്ടു.

ഇത്രനാളും കാണാത്തതിന്റെ പരിഭവവും എന്റെ ധൈര്യക്കുറവിനെക്കുറിച്ചുള്ള കളിയാക്കലുകള്‍ക്കും ശേഷം അവളുടെ ഒരൂട്ടം ആഗ്രഹം വെളിപ്പെടുത്തി. അത് കേട്ടപ്പോള്‍ ഞെട്ടുക മാത്രമല്ല വരേണ്ടിയിരുന്നില്ലെന്ന് പോലും തോന്നിപ്പോയി. അവളെ എന്റെ വീട്ടില്‍ കൊണ്ടുപോകണം. പത്ത് മിനിറ്റിന് ശേഷം തിരികെ വീട്ടില്‍ കൊണ്ടു ചെന്നാക്കുകയും വേണം. അതും രാത്രിയില്‍ ആരും അറിയാതെ.  വിചിത്രമായ ആശകളുടെ കൂട്ടുകാരി എനിയ്ക്കിത് സാധിക്കില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞു നോക്കി. അവള്‍ ഒത്തൊരു യുവതിയാണെന്നത് മറന്നത് പോലെ ശഠിച്ചു. നീയിത് സാധിച്ച് തന്നില്ലെങ്കില്‍ ഞാനിനി ഒന്നും ഒരിക്കലും ആവശ്യപ്പെടില്ല”.

 മുന്നോട്ടുള്ള ജീവിതയാത്രയില്‍ ഈ ശാഠ്യം എന്നോടൊപ്പമുണ്ടാകണമെന്ന് ഞാന്‍ കൊതിച്ചു. കൂട്ടുകാരന്റെ ബൈക്കുമായി രാത്രി പന്ത്രണ്ട് മണിയ്ക്ക് ഞാന്‍ നീതുവിന്റെ വീട്ട് പടിക്കല്‍ എത്തി. ശബ്ദം കേട്ടപ്പോള്‍ തന്നെ അവള്‍ ഇറങ്ങി വന്നു. എന്റെ പരിഭ്രമം കണ്ട് അവള്‍ പറഞ്ഞു; “ പാതിരാത്രിയ്ക്ക്  ഞാന്‍ മുറിയിലുണ്ടൊ എന്ന് അന്വേഷിച്ച് നടക്കേണ്ട ഒരു സാഹചര്യവും ഞാനിത് വരെ ഉണ്ടാക്കിയിട്ടില്ല. പിന്നെന്തിന് മമ്മിയും പപ്പയും ഉറങ്ങാതിരിക്കണം.എന്റെ വയറ്റില്‍ കൈകള്‍ രണ്ടും കോര്‍ത്ത് പിടിച്ചാണ് അവള്‍ ഇരുന്നത്. ആ രാത്രിയും, യാത്രയും എന്റെ ജീവിതത്തിലെ നിര്‍ണ്ണായകമായ ഒരു വഴിത്തിരിവായിരുന്നു. മുപ്പത് മിനിറ്റിനുള്ളില്‍ ഞാന്‍ അവളെ വീട്ടില്‍ തിരികെ എത്തിച്ചപ്പോഴേയ്ക്കും ഞാന്‍ ഞാനല്ലാതായിത്തീര്‍ന്നിരുന്നു.

എന്റെ സ്വപ്നങ്ങളെയെല്ലാം ഒരു രാത്രികൊണ്ട് കരിച്ചുണക്കിയാണ് അവള്‍ തിരികെ വീട്ടിലേയ്ക്ക് കയറിപ്പോയത്. എന്റെ ഇല്ലായ്മകള്‍ ഞാന്‍ പണ്ടേ അവളോട് പറഞ്ഞിട്ടുള്ളതാണ്. പക്ഷേ ഇത്രയും അവള്‍ പ്രതീക്ഷിച്ചു കാണില്ല. മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന  പുല്ലുമേഞ്ഞ എന്റെ ഒറ്റമുറി പുരയ്ക്കുള്ളില്‍ അവള്‍ കയറിയില്ല. രണ്ട് അനിയന്മാരും ഒരനിയത്തിയും ആ മുറിയ്ക്കുള്ളിലാണെന്ന് പറഞ്ഞത് കൊണ്ടാണ് അവള്‍  കയറാതിരുന്നത്. അടുക്കളയില്‍ അപ്പച്ചനും അമ്മച്ചിയും കിടന്നുറങ്ങുന്നത് കൊണ്ട്  അവിടേയും അവള്‍ പ്രവേശിച്ചില്ല. ചാണകം മണക്കുന്ന തൊഴുത്തിന്റെ അരികില്‍ നിന്ന് ഞാന്‍ അവളോട് ചോദിച്ചു; “ഇപ്പോള്‍ വരേണ്ടിയിരുന്നില്ലെന്ന് തോന്നിയോ?”.

ഒരിക്കലുമില്ല. നിഴലുകളും വെളിച്ചവും ഇടകലര്‍ന്ന ഇത് പോലൊരു തണുപ്പുള്ള രാത്രിയില്‍ നിന്നോടൊത്തൊരു യാത്ര ഞാന്‍ എന്തുമാത്രം കൊതിച്ചതാണെന്നോ. പ്രപഞ്ചത്തിന്റെ ഇരുളിലൂടെ ഇത്പോലൊരു യാത്ര നീ മാത്രമേ സാധിച്ച് തരൂ.

ഏതാഗ്രഹവും സാധിച്ച് തരാന്‍ എപ്പോഴും ഞാന്‍ നിന്നൊടൊപ്പമുണ്ടാകണമെന്ന് നീയാഗ്രഹിക്കുന്നുണ്ടോ?”.

ജിമ്മി എന്താണുദ്ദേശിച്ചതെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഒരു ഭാര്യയാകാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. എനിക്ക് നിന്നെയങ്ങനെയൊന്നും കാണാനേ ആകുന്നില്ല. നീയെനിയ്ക്ക് ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരനായിരിക്കും”.

തിരിച്ചുള്ള യാത്രയില്‍ എന്നെ ചുറ്റപ്പെട്ടുള്ള അവളുടെ കൈകള്‍ ഒരു തീ വളയമായി എനിയ്ക്ക് തോന്നിച്ചു. മനസ്സിലേയ്ക്ക് അഗ്നി വാരി വിതച്ചിട്ട്  ആ രാത്രി കടന്ന് കളഞ്ഞതാണവള്‍.
ഇന്നേയ്ക്ക് ഒരുമാസവും എട്ട് ദിവസവും കഴിഞ്ഞിരിക്കുന്നു ജിമ്മി തന്റെ ആ ബാല്യകാല സഖിയെ ഫേസ്ബുക്കില്‍ കണ്ടെത്തിയിട്ട്. ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അവളില്‍ നിന്ന് സോറി ഐ ക്യാന്റ് ഐഡന്റിഫൈ യുഎന്നൊരു ഓപ്പണ്‍ കമന്റ് മറുപടിയായി കിട്ടിയപ്പോള്‍ ഐഡന്റിഫൈ ചെയ്യാതിരുന്നതില്‍ യാതൊരു വിഷമവും തോന്നിയില്ല. ഇന്‍ബോക്സില്‍ ചെന്ന് വെളിപ്പെടുത്താനും തോന്നിയില്ല. പകരം ഒരിക്കല്‍ താന്‍ ജീവന്‍ പോലെ കരുതിയിരുന്ന ഒരാളുടെ കൈവിരല്‍ തുമ്പില്‍ നിന്നും തനിയ്ക്ക് വേണ്ടി മാത്രം കൈവിരല്‍ത്തുമ്പ് ചലിപ്പിച്ച് ഇറ്റു വീണ അക്ഷരങ്ങളെ പലവട്ടം വായിച്ചു. ആ അക്ഷരങ്ങളിലവളുടെ വിവിധ ഭാവങ്ങള്‍ മിന്നിമറഞ്ഞുകൊണ്ടേയിരുന്നു.

 ആകാശത്തിലെ പഞ്ഞിക്കെട്ടുകള്‍ പോലെ ജിമ്മിയുടെ മനസ്സ് ഒഴുകുകയാണ്. ഫ് ളൈറ്റിന് വേഗത കുറവാണെന്ന് തോന്നുന്നു. നാട്ടിലേയ്ക്കുള്ള യാത്രകളില്‍ വീട്ടില്‍ കാത്തിരിക്കുന്നവരുടെ മുഖങ്ങളും, നാട്ടില്‍ ചെന്നാല്‍ കണ്ടുമുട്ടാനുള്ളവരുടെ ചിത്രങ്ങളുമാവും എല്ലായ്പ്പോഴും മനസ്സിലുണ്ടാകുക. പക്ഷെ ഇപ്പോള്‍ ആ  കാഴ്ച്ചകളൊന്നും തെളിയുന്നില്ല. ആകാശത്ത് നക്ഷത്രങ്ങള്‍ ജ്വലിക്കുമ്പോഴും സൂര്യപ്രഭയില്‍ അവ കണ്മറയ്ക്കപ്പെടുന്ന പോലെ ജിമ്മി തേജോമയമായ ആ ഓര്‍മ്മയ്ക്ക് മുന്നില്‍ മറ്റെല്ലാം മറന്നു.

ഫേസ് ബുക്കിലെ പ്രൊഫൈല്‍ അഡ്രസ് വെച്ചാണ്  ജിമ്മി അവളെ കണ്ടെത്തിയത്. നീതുവിന് അത് വല്ലാത്തൊരു സര്‍പ്രൈസ് തന്നെയായിരുന്നു. ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള നീതുവാണ് തന്റെ മുന്നില്‍ നില്‍ക്കുന്നതെന്ന് വിശ്വസിക്കാനേ ജിമ്മിയ്ക്ക് സാധിക്കുന്നുണ്ടായിരുന്നില്ല. നീതു ഇപ്പോഴും താന്‍ അവസാനമായി കണ്ട് പിരിഞ്ഞവളെപ്പോലെ തന്നെ. രൂപഭാവങ്ങളില്‍ വലിയ പരിണാമങ്ങളൊന്നും സംഭവിച്ചിട്ടില്ല. മനസ്സ് ഇപ്പോഴും അറിയാതെ മോഹിച്ച് പോകുന്നു. ഇവള്‍ എന്റേതായിരുന്നെങ്കില്‍ എന്ന്.

 “കുട്ടികള്‍?”.

ഇല്ല”.

പൊട്ടിച്ചിരിച്ചുകൊണ്ടായിരുന്നു അവള്‍ മറുപടി പറഞ്ഞതെങ്കിലും ജിമ്മി വല്ലാതായി.
നീ വലിയ പഠിത്തം പടിച്ചിട്ടും വിദേശത്ത് , അതും ഒരു പ്രൈവറ്റ് കമ്പനിയില്‍..നോക്ക് ഞാന്‍ ഒരു ഗവണ്മെന്റ് എംപ് ളോയീയാ..അതും സ്വന്തം നാട്ടില്‍ കുട്ടിയില്ലെങ്കിലെന്താ സ്വന്തം നാട് അതൊരു സ്വര്‍ഗ്ഗമല്ലേ?”. അവള്‍ വിടര്‍ന്ന് ചിരിച്ചുകൊണ്ടേയിരുന്നു.

ഞാനും അന്താളിച്ചു പോയി. പത്താം ക് ളാസ് സര്‍ട്ടിഫിക്കറ്റ് മാത്രമുള്ള അവള്‍ അത്കൊണ്ട് നേടിയെടുക്കാന്‍ പറ്റുന്ന ജോലി തന്നെ നേടിയെടുത്തിരിക്കുന്നു. വേണമെന്ന് വാശി വെച്ചാല്‍ അവള്‍ നേടിയെടുത്തിരിക്കും.ഭര്‍ത്താവിനെക്കുറിച്ച് സത്യത്തില്‍ ഒന്നും ചോദിക്കണമെന്ന് ആഗ്രഹം തോന്നിയില്ല. കണ്ട് കഴിഞ്ഞപ്പോള്‍ മുതല്‍ വീണ്ടും അവള്‍ തനിയ്ക്ക് സ്വന്തമാണെന്ന് മനസ്സ് പറഞ്ഞ് തുടങ്ങിയിരിക്കുന്നു. എങ്കിലും ഔപചാരികത ഒട്ടും കുറച്ചില്ല.

 “ഭര്‍ത്താവ്?”

ഇല്ല”. ഒട്ടൊരു നിമിഷം ഞാന്‍ സ്തബ്ധനായിത്തീര്‍ന്നു.

നിന്നെപ്പോലെ എന്റെ പൊട്ടത്തരങ്ങളൊക്കെ സാധിച്ച് തരണ ഒറ്റപ്പൊട്ടന്‍ മാത്രേ ലോകത്തുണ്ടായിരുന്നുള്ളൂ. അത് നീയാ. അവിടെ മറ്റാരേയും എനിയ്ക്ക്  പകരം വെയ്ക്കാനാവില്ല ഒരിക്കലും.

പിന്നീടുള്ള സംസാരങ്ങളൊക്കെ തന്നെ ചേമ്പിലയില്‍ വീണ വെള്ളത്തുള്ളികളായിരുന്നു.
നാട്ടിലേയ്ക്ക് വരാനുണ്ടായിരുന്ന ആവേശങ്ങളൊക്കെ കെട്ടടങ്ങി.എത്രയും പെട്ടെന്നായിരുന്നു എന്റെ തിരിച്ച് പോക്ക്. ഈ നാട് പോലെ പൊള്ളിക്കുന്നതൊന്നും വേറൊരിടത്തും ഉണ്ടാകില്ല. ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചെറുക്കന്‍ വീട് കാണാന്‍ വന്ന അവള്‍  സ്വന്തം ഇഷ്ടം എന്നില്‍ നിന്ന് മറച്ച് വെച്ചത് എന്നെ വിഷമിപ്പിക്കാതിരിക്കാന്‍ വേണ്ടി മാത്രം. എന്റെ  ജീവിത സാഹചര്യങ്ങളിലേയ്ക്ക് ഏക മകളെ ഏല്‍പ്പിച്ചുകൊടുക്കാന്‍ മമ്മിയും പപ്പയും സമ്മതിക്കില്ലെന്ന തിരിച്ചറിവില്‍ അവള്‍ സ്വയം ശക്തിയാര്‍ജ്ജിച്ചത് ഒരു ജോലികണ്ടെത്തലിലൂടെയാണ്.
 ഞാന്‍ സാധിച്ച് കൊടുക്കാതെ  അവള്‍ സ്വന്തമായി നേടിയെടുത്ത അവളുടെ ആഗ്രഹം, എന്റെ  ജീവിതത്തില്‍ ഇന്ന് വരെ ഞാന്‍  നേടിയതെല്ലാം  വ്യര്‍ത്ഥമാക്കുന്നതായിരുന്നു.

മലയാളം ഡെയ് ലി ന്യൂസില്‍ വായിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക


2017, ജനുവരി 3, ചൊവ്വാഴ്ച

നിനക്കായി....

നിനക്കായി.
സെയില്‍ സ്മെന്‍  ഷോകേസ് ക്യാബിന്റെ ഗ്ലാസ് തലത്തിലേക്ക് രാജേശ്വരിക്ക് മുന്നിലായി ഫോണുകള്‍ നിരത്തി. പിന്നീട് ഓരോന്നിന്റേയും ഗുണ വിശേഷങ്ങള്‍ ചൊല്ലി.രാജേശ്വരി  നിറഞ്ഞ ചിരിയോടെ  ഓരോന്നുംഎടുത്ത് സംശയങ്ങള്‍ ചോദിച്ചു.

ഇതില് ഫോട്ടോ എടുക്കാന്‍ പറ്റ്വോ?”, “കളികള്‍ കളിക്കാന്‍ പറ്റ്വോ?”.

അമ്മയ്ക്ക് എത്ര രൂപയുടെ ഫോണാ വേണ്ടത്?”. കടയിലെ പയ്യന്‍ ചോദിച്ചു.

മൂക്കിന് താഴെ ഉരുണ്ട് കൂടിയ വിയര്‍പ്പ് കണങ്ങള്‍ രാജേശ്വരി വലത് തോളിലെ നീല ബ്ലൌസിലേക്ക് മുഖം ചെരിച്ച് തുടച്ചു. മുഖത്തേക്ക് പാറി വീണ കറുപ്പും വെളുപ്പും ഇടകലര്‍ന്ന് മുടിയിഴകള്‍ ചെവിയ്ക്ക് പിന്നിലേക്ക് തിരുകി. ശേഷം നിറം മങ്ങിയ  പഴ്സില്‍ നിന്ന് നൂറും, അമ്പതും, ഇരുപതും നോട്ടുകള്‍ മടക്കി വെച്ചിരുന്നത് ഗ്ലാസ് പ്രതലത്തിലേക്ക് എടുത്ത് വെച്ചു.

എന്റെ കയ്യി.. മൂവായിരത്തി തൊള്ളായിരം രൂപേണ്ട്. അതിനൊള്ളത് മതി.  ഫോട്ടോ എടുക്കാനും, കളിക്കാനുമൊക്കെ പറ്റണം. പിന്നെ തൊടുമ്പൊ മാറണ ഫോണ്‍ മതി.

കവറിലിട്ട് കിട്ടിയ ഫോണ്‍ ഒരു നിധി പോലെ  രാജേശ്വരി കയ്യില്‍ തൂക്കി . ബസ് സ്റ്റാന്‍ഡിലേക്ക്  ഓട്ടോറിക്ഷാ വിളിക്കാനുള്ള ദൂരമുണ്ട്. എങ്കിലും പഴ്സ് തുറന്ന് നോക്കിയിട്ട് തോളില്‍ നിന്നുതിര്‍ന്ന് വീഴുന്ന സാരിത്തുമ്പ് പിറകിലൂടെ കയ്യിലേയ്ക്കെടുത്ത് പിടിച്ച് വെയിലിന്റെ ചൂടില്‍ നെറ്റിച്ചുളിച്ച് റോഡിന്റെ തിരക്കിലേക്ക് ഇറങ്ങി നടന്നു.

നഗരത്തിലെ അമ്പലത്തില്‍ ഉത്സവമായത്കൊണ്ട് ബസിലും തിരക്കായിരുന്നു. ഉഷ്ണക്കാറ്റ് നിറഞ്ഞ ബസിനുള്ളില്‍ വിയര്‍പ്പിറ്റുന്ന ദേഹങ്ങള്‍ക്കിടയില്‍ രാജേശ്വരിയും തിങ്ങി ഞെരുങ്ങി നിന്നു.കയ്യിലെ കവര്‍ സാരിത്തുമ്പിനൊപ്പം ചേര്‍ത്ത് പിടിച്ചു.ബസിന്റെ മുകളിലെ കമ്പിയില്‍ മുറുകെ പിടിച്ച വലം കൈയ്യിലെ തോളിലേക്ക് രാജേശ്വരി തല ചായ്ച്ചു.ഉപ്പ് നിറഞ്ഞ കണ്ണ്നീര്‍ നീല ബ്ലൌസിനെ നനച്ചു. ഇടത് കവിളില്‍ അടിയേറ്റ് വലത്തേക്ക് തെന്നി മാറുന്ന മകന്റെ മുഖമാണ് മുന്നില്‍ തെളിയുന്നത്.

കാല് നിലത്തുറയ്ക്കാതെ അഴിഞ്ഞ മുണ്ടും വാരിപ്പിടിച്ചൊരാള്‍ മൂവന്തിയാകുമ്പോള്‍ വീട്ടിലേയ്ക്ക് കയറി വരുമായിരുന്നു. പ്ലാസ്റ്റിക് കവറില്‍ എന്തെങ്കിലുമൊക്കെ പലചരക്ക് സാധനങ്ങളുമുണ്ടാകും. അന്നൊക്കെ അതിയാനോടുള്ള ദേഷ്യം തീര്‍ത്തിരുന്നത് മക്കളെ ചീത്ത പറഞ്ഞായിരുന്നു. പക്ഷേ ഒരിക്കലും തല്ലിയിട്ടില്ല രണ്ടു പേരേയും. മൂത്ത മകന്‍ അരുണ്‍ തന്റെ സമ്പാദ്യം മോഷ്ടിച്ചെന്നറിഞ്ഞപ്പോഴാണ് വലുതായതിന് ശേഷം ആദ്യമായി രാജേശ്വരി  മകനെ അടിച്ചത്. മുഖം കുനിച്ചൊരു നില്‍പ്പായിരുന്നു അവന്‍.

ചെമ്മീന്‍ തൊണ്ട് പൊളിച്ച നാറ്റമിറ്റുന്ന കയ്യിലൂടെ എത്രയോ വട്ടം തെന്നിത്തെറിപ്പിച്ച കാശ് കൊണ്ടാണ് അമ്മ തന്നെ ബിരുദ പഠനത്തിന് വിടുന്നതെന്ന് അരുണിന് അറിയാഞ്ഞിട്ടല്ല. തുരുമ്പെടുത്ത വിജാഗിരികളും തുറക്കാന്‍ മറന്നത്കൊണ്ട് തുരുമ്പെടുത്ത് ഉറച്ചുപോയ ഓടാമ്പലുകളുമായിരുന്നു അവന്റെ മോഹ ജാലകങ്ങള്‍ക്ക്. നല്ല ഭക്ഷണം, നല്ല വസ്ത്രം, നല്ല വിനോദങ്ങള്‍ ഇവയൊക്കെ അവന് ജാലകപ്പുറത്തെ കാഴ്ച്ചകളായിരുന്നു. എന്നിട്ടും
മോഹ ജാലകത്തിന്റെ വിജാഗിരികള്‍ ഒരിക്കല്‍ കിറുകിറുത്തു. ഒരു മൊബൈല്‍ ഫോണ്‍. കൂട്ടുകാര്‍ എല്ലാവരുടെ കയ്യിലും മൊബൈല്‍ ഫോണ്‍. എന്തൊക്കെ ഉപയോഗങ്ങള്‍. അച്ഛനോട് ആഗ്രഹം പറയുന്നതിന് മുന്‍പേ അച്ഛന്‍ ആനക്കാലിന്റെ അടിയില്‍ ജീവിതം അടിയറ വെച്ച് കഴിഞ്ഞിരുന്നു. ആനപ്പാപ്പാന്റെ  ചോറ് കൊലച്ചോറാര്ന്നേ....എന്ന് അമ്മ അലറി വിളിച്ച് കരഞ്ഞ രാത്രിയില്‍ പഠിപ്പ് നിര്‍ത്താന്‍ ആഗ്രഹിച്ചതാണ്. എന്തെങ്കിലും ജോലി ചെയ്ത് അനിയനെ പഠിപ്പിക്കണമെന്നും ഗൌരവമായി ചിന്തിച്ചു.

എങ്ങനേങ്കിലും കഷ്ടപ്പെട്ട് ഞാന്‍ പഠിപ്പിച്ചോളാം. എന്റെ മക്കള് രണ്ടേരും വല്യ നെലേലെത്തണം”. അമ്മയുടെ നിര്‍ബന്ധം കൊണ്ടാണ് അരുണ്‍ തുടര്‍ന്ന് പഠിച്ചത്.

മഴ പെയ്യുമ്പോള്‍ ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുന്ന അടുക്കള ചായ്പ്പിന്റെ തകര ഷീറ്റിന്  മേല്‍ തേങ്ങ വീണ് തകര ഷീറ്റിന്റെ ഒരുഭാഗം അടര്‍ന്നു. മഴയില്ലാത്തപ്പോള്‍ അടുക്കള വിശേഷം അറിയാന്‍ ആകാശത്തിന്റെ ഒരു തുണ്ട് അടുക്കളയിലേയ്ക്കും വന്നു. മഴക്കാലത്ത് നൂലായും, കല്ലായും, പുഴയായും വെള്ളവും അടുക്കളയിലെത്തി. തറയില്‍ നിരത്താന്‍ അടുക്കളപ്പാത്രങ്ങള്‍ തികയാതായി. തകര ഷീറ്റ് മാറ്റി ആസ്ബറ്റോസ് ഷീറ്റ് ഇടണം. കുശുത്ത കഴുക്കോലുകളും പറ്റുമെങ്കില്‍ മാറ്റണം. ഈ ഉദ്ദേശത്തോടെ കാത്ത് സൂക്ഷിച്ചിരുന്ന പണമാണ് അരുണ്‍ മോഷ്ടിച്ച് മൊബൈല്‍ സ്വന്തമാക്കിയത്. രാജേശ്വരിയ്ക്ക് സഹിച്ചില്ല. വൈകുന്നേരം മൊബൈലുമായി കള്ളച്ചിരിയോടെ കയറിവന്ന മകന്റെ മുഖമടച്ചൊരടിയായിരുന്നു രാജേശ്വരി.

ദെണ്ണമുണ്ടെഡാ .ഉണ്ണാതെ ഉടുക്കാതെ നുള്ളിപ്പെറുക്കി വെച്ചത് എന്റെ ശവോടക്കിനാല്ലാര്‍ന്നെഡാ..ചോര്‍ന്നൊലിക്കാതെ കെടക്കണം..നെനക്കൊക്കെ പടിക്കണം. ഒരുത്തനും തിരിഞ്ഞൊന്ന് നോക്കാനില്ലാന്ന് ഓര്‍ക്കാമ്മേലാര്‍ന്നോഡാ?.”

അരുണ്‍ ഒന്നും മിണ്ടാതെ മുഖം കുനിച്ച് നിന്നതേയുള്ളൂ. ചോദിച്ചാല്‍ തരില്ലെന്നറിയാം. അധികമായി ഒന്നും ഒളിച്ചു വെച്ചിട്ടില്ലെന്നും. പക്ഷേ മോഹം കാലത്തിനൊപ്പം യാത്രയായിക്കഴിഞ്ഞിരുന്നു. പിറ്റേദിവസം  അരുണ്‍ ആസബ്റ്റോസ് ഷീറ്റ് രണ്ടെണ്ണം വീട്ടിലെത്തിച്ചു. രാജേശ്വരി കണ്ണ് മിഴിച്ചു.

കൂട്ടുകാരന്റെ വീട് പൊളിച്ച് വാര്‍ത്തപ്പോള്‍ തന്നതാണമ്മേ.രാജേശ്വരിയ്ക്കത് ആശ്വസമായി.

തൊട്ടടുത്ത ദിവസം രാജേശ്വരി ചെമ്മീന്‍ ഫാക്ടറിയില്‍ നിന്ന് വന്നപ്പോള്‍ തിണ്ണയിലെ ചാരുബെഞ്ചില്‍ അരുണുണ്ടായിരുന്നു. ഒരിക്കലും ജോലി കഴിഞ്ഞ് വരുമ്പോള്‍ മക്കള്‍ വീട്ടിലുണ്ടാകാറില്ല. രണ്ടുപേരും കൂട്ടുകാരോടൊത്ത് ഒരു കിലോമീറ്റര്‍ അകലെയുള്ള പൊതുകളി സ്ഥലത്ത് ഫുട്ബോള്‍ കളിയിലായിരിക്കും.

അമ്മേ ആ ഫോണ്‍ ആരോ മോഷ്ടിച്ചമ്മേ”. ശോകമിറ്റി അരുണ്‍ പറഞ്ഞയുടനെ രാജേശ്വരി നെഞ്ചത്തലച്ചു.ന്റെ ദേവി..ന്റെ മോനൊന്ന് നേരാംവണ്ണം തൊട്ട് നോക്കിപോലുല്ലല്ലോ..ഞാ‍നൊന്ന് കണ്ണോണ്ട് കണ്ടോലൂല്ല.

കളിയിലേര്‍പ്പെടുമ്പോള്‍ സമീപത്ത് പൊളിഞ്ഞ് കിടക്കുന്ന ഒരു കെട്ടിടത്തിന്റെ ഭിത്തിയി ലെ പൊത്തിലായിരുന്നു എല്ലാവരും ഫോണ്‍ വെച്ചിരുന്നത്. അവിടെ തന്നെയാണ് അരുണും ഫോണ്‍ വെച്ചിരുന്നത്. പക്ഷേ കളി കഴിഞ്ഞപ്പോള്‍ അരുണിന്റെ ഫോണ്‍ മാത്രം അവിടെയില്ലായിരുന്നു. ചങ്ക് തകര്‍ന്ന് പോയി. കൂട്ടുകാരെ ആരേയും സംശയിക്കാന്‍ അവന് കഴിയുമായിരുന്നില്ല. കൂട്ടുകാരില്‍ ചിലരുടെ നിര്‍ബന്ധത്തിന് വഴങ്ങി കൂട്ടുകാരന്റെ ബൈക്കില്‍ അഞ്ച് കിലോമീറ്റര്‍ അകലെയുള്ള പോലീസ് സ്റ്റേഷനില്‍ ചെന്ന് ഫോണ്‍ നഷ്ടപ്പെട്ടത് സംബന്ധിച്ച് ഒരു പരാതിയെഴുതിക്കൊടുത്തു.

അമ്മയുടെ മുഖത്ത് നോക്കാന്‍ അരുണിന് സാധിക്കുന്നുണ്ടായിരുന്നില്ല. ആണ്‍കുട്ട്യോള് കരയ്യേ?!!’ എന്ന് കേട്ട് വളര്‍ന്നതിനാലാകണം ഉള്ളം തകര്‍ന്ന തള്ളിച്ച അവന്‍ അകത്ത് തന്നെ കെട്ടി വരിഞ്ഞ് നിര്‍ത്തിയത്.

പരാതി കൊടുത്തെങ്കിലും അന്വേഷണമൊന്നുമുണ്ടായില്ല. പരാതി തന്നതിന്റെ രസീത് പിന്നീടെപ്പോഴെങ്കിലും വന്ന് കൈപ്പറ്റണമെന്ന് പോലീസില്‍ നിന്ന് അറിയിച്ചിരുന്നു. അത് കൈപ്പറ്റാനായി കൂട്ടുകാരന്റെ ബൈക്കില്‍ കയറിപ്പോയതാണ് അരുണ്‍.
കൊതിച്ച് കൊതിച്ച് വാങ്ങിയ ഫോണ്‍ അവന്‍ കൊതി തീരെ ഉപയോഗിച്ചില്ലെന്നത് രാജേശ്വരിയ്ക്ക് ഹൃദയം നുറുങ്ങുന്ന ഓര്‍മ്മയായി.

ഓരോ ചെമ്മീന്‍ തോട് നുള്ളുമ്പോഴും രാജേശ്വരിയുടെ മനസ്സില്‍ ഒരു മൊബൈല്‍ ഫോണ്‍ റിങ് ചെയ്തുകൊണ്ടിരുന്നു. ആദ്യമായി ഒരു ഫോണ്‍ കൈ കൊണ്ട് തൊട്ടത് രാഘവന്‍ ചേട്ടന്റേതാണ്. ആന ചവിട്ടിയരച്ചപ്പോള്‍ പൊട്ടിത്തകര്‍ന്ന ഫോണ്‍ പോലീസ് തിരികെ ഏല്‍പ്പിച്ചിരുന്നു. രക്തം ഉണങ്ങിപ്പറ്റിപ്പിടിച്ച ഫോണ്‍. ആരും കാണാതെ ആ രക്തം രാജേശ്വരി ഒരു വാഴച്ചുവട്ടില്‍ കുഴിച്ച് മൂടി. ഓര്‍മ്മകള്‍ പെരുക്കുമ്പോള്‍ ആ വാഴച്ചുവട്ടിലെ മണ്ണ് ഇളകിക്കിടന്നു.

ഇപ്പോള്‍ രണ്ടാമതൊന്ന് പുതിയത് രാജേശ്വരി വാങ്ങി. തന്റെ മകന് വേണ്ടി. വീടെത്താറായപ്പോള്‍ സാരിത്തലപ്പിലേയ്ക്ക് രാജേശ്വരി കവര്‍ ഒളിപ്പിച്ചു. ഇളയ മകന്‍ അമല്‍ കാണാതിരിക്കാന്‍. സാരിപോലും മാറാതെ രാജേശ്വരി മണ്‍ വെട്ടിയെടുത്ത് വീടിന്റെ തെക്കേപ്പുറത്ത് നാലുമാസം മുന്‍പ് ചിതയൊരുക്കിയ സ്ഥലത്ത്  ചെന്ന് നിന്ന് കണ്ണ് തുടച്ചു. പോലീസില്‍ നിന്ന് പരാതിയുടെ രസീത് കൈപ്പറ്റാന്‍ പോയപ്പോള്‍ കണ്ടതാണ് രാജേശ്വരി മകനെ. സ്ക്കൂട്ടറപകടത്തില്‍ ഛിന്നഭിന്നമായ അവനെ കാണാന്‍ പോലും ബന്ധുക്കളും നാട്ടുകാരും അനുവദിച്ചില്ല. കാണാനായി ഒരു ഭാഗങ്ങളും മുഴുവനായി ഉണ്ടായിരുന്നില്ല. ലോറിക്കടിയില്‍ പെട്ട് ചതഞ്ഞരഞ്ഞുപോയിരുന്നു. ബോധം തെളിഞ്ഞപ്പോള്‍ എരിഞ്ഞടങ്ങിയ ചിതയാണ് മുന്നിലുണ്ടായിരുന്നത്.

മണ്‍ വെട്ടി തറയില്‍ ഉയര്‍ന്ന് താണപ്പോള്‍ രൂപം കൊണ്ട കുഴിയിലേയ്ക്ക് രാജേശ്വരി പ്ലാസ്റ്റിക് കവറിലെ മൊബൈല്‍ ഫോണ്‍ താഴ്ത്തി ഭദ്രമാക്കി. കണ്ണില്‍ നിന്ന് ധാരമുറിയാതെ ഒഴുകിയ  ചുടുനീര്‍ ആ മണ്ണിനെ ഉറപ്പിച്ച് ചേര്‍ത്തു.

ഇ-മഷി (ജനുവരി 2017) ഓണ്‍ലൈന്‍ മാഗസിനില്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്കുക